Image

കാനോന്‍ നിയമങ്ങളും അഭിഷിക്തരുടെ ഐഹിക അധികാരങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 03 March, 2018
കാനോന്‍ നിയമങ്ങളും അഭിഷിക്തരുടെ ഐഹിക അധികാരങ്ങളും (ജോസഫ് പടന്നമാക്കല്‍)
ആദ്ധ്യാത്മികതയുടെ നാടായ ഭാരതത്തില്‍ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ക്രിസ്തീയ ചൈതന്യം വേരൂന്നിയിരുന്നുവെന്നു പാരമ്പര്യമായി നാം വിശ്വസിച്ചുവരുന്നു. ഇന്ത്യയുടെ സാംസ്‌ക്കാരിക മുന്നേറ്റത്തില്‍ ക്രിസ്ത്യന്‍ സംസ്‌ക്കാരവും ഭാരതീയ ദേശീയതയില്‍ ലയിച്ചു ചേര്‍ന്നിരുന്നു. പൗരാണിക ഭാരതീയ ക്രിസ്ത്യാനികള്‍ക്ക് പടിഞ്ഞാറന്‍ ക്രിസ്ത്യാനികളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പോര്‍ട്ടുഗീസുകാര്‍ കോളനികള്‍ സ്ഥാപിച്ചപ്പോള്‍ നാട്ടു ക്രിസ്ത്യാനികളെ റോമിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. അതിനെ ദേശീയ ക്രിസ്ത്യാനികള്‍ എതിര്‍ക്കുകയും പോര്‍ട്ടുഗീസുകാരുടെ ശ്രമങ്ങളെ വിഘ്‌നപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തു.

1653-ല്‍ കൊച്ചിക്കടുത്തുള്ള മട്ടാഞ്ചേരിയില്‍ ക്രൈസ്തവ സഭകളെ പാശ്ചാത്യവല്‍ക്കരിക്കുന്നതിനെതിരെ ക്രിസ്ത്യാനികള്‍ ഒരു സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. പോര്‍ട്ടുഗീസുകാര്‍ക്കെതിരെ പ്രതിക്ഷേധിക്കുകയും വിദേശ ആചാരങ്ങളെയും റോമ്മായുടെ മതപരമായ കാഴ്ചപ്പാടുകളെയും ഭാരത സഭയില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ എതിര്‍ക്കുകയും ചെയ്തു. അവിടെ ഒരു കുരിശില്‍ കയറു കെട്ടി കൈകള്‍ കയറിന്മേല്‍! പിടിച്ചുകൊണ്ടു തങ്ങള്‍ക്ക് റോമ്മാ സഭയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിജ്ഞയും ചെയ്തു. ജനക്കൂട്ടം കുരിശില്‍ കെട്ടിയ കയറുകള്‍ താഴോട്ടു വലിച്ചിരുന്നതുകൊണ്ട് കുരിശു വളയുകയുമുണ്ടായി. അന്നുമുതല്‍ ചരിത്രപ്രധാനമായ ഈ സത്യപ്രതിജ്ഞയെ കൂനന്‍ കുരിശു സത്യമെന്ന് അറിയപ്പെടുന്നു. കൂനന്‍ കുരിശു സത്യത്തെ പ്രതിജ്ഞ ചെയ്തവര്‍ യാക്കോബാ, ഓര്‍ത്തോഡോക്‌സ്, മാര്‍ത്തോമ്മാ, സി.എസ്.ഐ വിഭാഗങ്ങളായി മാറുകയും റോമ്മായെ അനുകൂലിച്ചവര്‍ കത്തോലിക്കരായി തുടരുകയും ചെയ്തു.

പോര്‍ട്ടിഗീസുകാര്‍ക്കെതിരെ നാട്ടു ക്രിസ്ത്യാനികള്‍ സമരം പ്രഖ്യാപിച്ചത് ക്രിസ്ത്യാനികളുടെ പാരമ്പര്യ സാംസ്‌ക്കാരികതയെ പരിരക്ഷിക്കാനായിരുന്നു. അന്നുവരെ ക്രിസ്ത്യാനികള്‍ അനുഷ്ടിച്ചു വന്ന നിയമത്തെ തോമസ് നിയമങ്ങളെന്നു പറഞ്ഞു വന്നിരുന്നു. തോമസ് നിയമം അനുസരിച്ച് ഒരോ പള്ളിയും സ്വതന്ത്രമായിരുന്നു. ഭൗതിക കാര്യങ്ങള്‍ മുഴുവന്‍ നിയന്ത്രിച്ചിരുന്നത് ഇടവക ജനങ്ങളായിരുന്നു. പുരോഹിതര്‍ക്ക് ആദ്ധ്യാത്മിക കാര്യങ്ങളില്‍ മാത്രമേ ചുമതലയുണ്ടായിരുന്നുള്ളൂ. സഭയുടെ ഭൗതിക കാര്യങ്ങളില്‍ അവര്‍ക്ക് യാതൊരു അവകാശങ്ങളും ഉണ്ടായിരുന്നില്ല. ഓരോ പുരോഹിതനുമുള്ള പ്രതിഫലം ഇടവക ജനങ്ങള്‍ നിശ്ചയിച്ചിരുന്നു.

പോര്‍ട്ടുഗീസുകാര്‍ക്ക്, പ്രാചീനമായി ക്രിസ്ത്യാനികള്‍ പുലര്‍ത്തി വന്നിരുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നശിപ്പിച്ച് ഭൂരിഭാഗം ക്രിസ്ത്യാനികളെ പോപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിച്ചു. പോപ്പിന്റെ പ്രതിനിധികളായ മെത്രാന്മാര്‍ക്കും കര്‍ദ്ദിനാള്‍വരെയും ആദ്ധ്യാത്മിക അധികാരത്തിനു പുറമേ ഭൗതികമായ അധികാരങ്ങളുമുണ്ടായിരുന്നു. പോപ്പ് കൊടുത്ത ഏകാധിപത്യ തീരുമാനം പുരോഹിതര്‍ക്കും മെത്രാന്മാര്‍ക്കും അല്‌മെനികളെ നിയന്ത്രിക്കാനുള്ള അധികാരവുമായി മാറി. അടിമ-യജമാനന്‍ എന്ന മനസ്ഥിതിയും രൂപാന്തരപ്പെട്ടു. പുരോഹിതരും മെത്രാന്മാരും രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മീതെ സഞ്ചരിക്കുന്നുവെന്ന അഹങ്കാരവുമുണ്ടായി. ഓരോ രൂപതകളുടെ പള്ളികളും സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും പുരോഹിതരുടെ കുത്തകയായി മാറ്റപ്പെട്ടു. മദ്ധ്യകാലത്തിലെ പ്രഭുത്വത്തിനു തുല്യമായി രാജകീയ വേഷങ്ങളണിഞ്ഞുകൊണ്ടു ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാനും ആരംഭിച്ചു. സഭയുടെ വസ്തുക്കളില്‍ അവര്‍ക്കു മാത്രം പരമാധികാരം. പള്ളിക്കു സ്വത്തുണ്ടാക്കേണ്ടത് അല്‌മെനികളും. മില്യണ്‍ കണക്കിനു വരുന്ന കറന്‍സികളുടെ വാര്‍ഷിക വരുമാനവും ഭൗതിക സ്വത്തുക്കളും റോമിലെ കാനോന്‍ നിയമമനുസരിച്ച് അതാത് സ്ഥലങ്ങളിലെ ബിഷപ്പുമാര്‍ നിയന്ത്രിക്കുന്നു. മതസ്ഥാപനമായതുകൊണ്ടു നികുതിയും കൊടുക്കേണ്ട.

ഇന്ത്യന്‍ ഭരണഘടനയുടെ മുപ്പതാം വകുപ്പനുസരിച്ച് ന്യുനപക്ഷ അവകാശമെന്ന പേരില്‍ സഭാസ്വത്തുക്കള്‍ക്ക് സംരക്ഷണവും ലഭിക്കുന്നു. കാനോന്‍ നിയമം അനുസരിച്ച് ബിഷപ്പിന് ഭരണ ചുമതലയും നിയമ നിര്‍മ്മാണവും പരിപൂര്‍ണ്ണ തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമുണ്ട്. വ്യക്തിപരമായി ഈ അധികാരം ഉപയോഗിക്കുകയും ചെയ്യുന്നു. സഭയുടെ ഭൗതിക സ്വത്തുക്കളില്‍, അല്മായന് യാതൊരു അധികാരവുമില്ല. ഓരോ ബിഷപ്പുമാരും മാര്‍പാപ്പാ നിയമിച്ച സ്ഥലത്തെ മഹാരാജാക്കന്മാര്‍ക്ക് തുല്യമായി ജീവിക്കുന്നു. അല്മായര്‍ ഈ മഹാരാജാവിനോട് വിധേയത്വം പുലര്‍ത്തുകയും വിശ്വസ്തരുമായിരിക്കണം.

കാനോന്‍ നിയമം പുരോഹിതര്‍ക്കുവേണ്ടിയുള്ള ഒരു സൃഷ്ടിയാണ്. അതിലെ നിയമം 191 അനുസരിച്ച് ഇന്ത്യ മുഴുവനുമായുളള സഭയുടെ ഭൗതിക സ്വത്തുക്കള്‍ കൈകാര്യം ചെയ്യുവാനുള്ള അധികാരം പോപ്പ് നിയമിക്കുന്ന ബിഷപ്പിനാണ്. ഈ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്തിരുന്നുവെങ്കിലും നിയമവും കോടതികളും ബിഷപ്പുമാര്‍ക്ക് അനുകൂലമായ തീരുമാനമായിരുന്നു എക്കാലവും എടുത്തിരുന്നത്. ന്യുനപക്ഷ അവകാശങ്ങളുടെ തണല്‍ പറ്റിയാണ് ഇവര്‍ കോടതിയില്‍ വിജയം നേടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അടുത്ത കാലത്തെ കോടതി വിധികള്‍ അനുകൂലമല്ലാതെയും വന്നിട്ടുണ്ട്.

സൈബര്‍ ലോകത്തെയും സോഷ്യല്‍ മീഡിയാകളെയും സഭയും പുരോഹിതരും ഭയപ്പെടുന്നു. അന്തരിച്ച സുപ്രീം കോടതി ജഡ്ജി ശ്രീ വി.ആര്‍. കൃഷ്ണയ്യര്‍ കൊണ്ടുവന്ന ചര്‍ച്ച് ആക്ട് നടപ്പിലായാല്‍ പൗരാഹിത്യത്തിന്റെ അധികാര ശൃംഖല പൊട്ടി തകരുമെന്നും വേവലാതിപ്പെടുന്നുണ്ട്. പള്ളിയും പട്ടക്കാരുമായുള്ള ദുരനുഭവങ്ങളില്‍ ബലിയാടാകേണ്ടി വരുന്ന വിശ്വാസികള്‍ക്ക് താഴെ വിവരിച്ചിരിക്കുന്ന ചില കോടതിവിധികള്‍ പ്രയോജനപ്പെട്ടേക്കാം. വിശ്വാസത്തെക്കാളും പുരോഹിതര്‍ക്ക് മുഖ്യം പണമാണെന്നു ഓരോ കാലഘട്ടങ്ങളിലുണ്ടായ കേസ് വിസ്താരങ്ങളില്‍നിന്നു മനസിലാക്കാനും സാധിക്കും.

മോളി-സെബാസ്റ്റ്യന്‍ വിവാഹമോചന കേസ്:

2017 ജനുവരിയില്‍ സഭാകോടതിയുടെ തീരുമാനമനുസരിച്ച് സീറോ മലബാര്‍ സഭയിലെ വിവാഹിതരായ മോളി-സെബാസ്റ്റ്യന്‍ ദമ്പതികള്‍ക്ക് വൈവാഹിക ബന്ധത്തില്‍നിന്നും മോചനം നല്‍കിയിരുന്നു. ഈ കേസ് 1996-ല്‍ സഭാ കോടതിയില്‍ തീര്‍പ്പു കല്പിച്ചതായിരുന്നു. എന്നാല്‍ ഇന്ത്യയുടെ പരമോന്നത കോടതി അവരുടെ വിവാഹ മോചനം ഔദ്യോഗികാംഗീകാരമില്ലാത്തതെന്നു സ്ഥിതീകരിച്ചു. സഭയുടെ അധികാര പരിധിയിലുള്ള വിവാഹമോചനം ഇന്ത്യന്‍ നിയമം അനുസരിച്ച് അതാത് നിയമാതിര്‍ത്തിയില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ വിവാഹ മോചനത്തിന് സാധുതയില്ലെന്നായിരുന്നു വിധി. സഭാകോടതിയുടെ തീരുമാനം ഇന്ത്യന്‍ പരമോന്നത നിയമങ്ങള്‍ക്ക് വിധേയമല്ലെന്നും കോടതിയുടെ വിസ്താരത്തിലുണ്ടായിരുന്നു. സഭ, വിവാഹ മോചനം നല്‍കിയാലും നിയമത്തിന്റെ മുമ്പില്‍ അവര്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ തന്നെയാണ്. ഒരേ സമയം രണ്ടു ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവുള്ള വ്യക്തി (bigamist) ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് കുറ്റക്കാരുമാണ്. 1869-ലെ ക്രിസ്ത്യന്‍ വിവാഹമോചന പ്രകാരം വിവാഹ മോചനം നിയമപരമായി രജിസ്റ്റര്‍ ചെയ്യണമെന്നുള്ളതാണ്. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖേറും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഉള്‍പ്പെട്ട ബെഞ്ച്, സഭയുടെ അറ്റോര്‍ണി ക്ലാരേന്‍സ് പയസ് വഴി നല്‍കിയ പെറ്റിഷന്‍ തള്ളിക്കളയുകയും ചെയ്തു.

വിവാഹവും വിവാഹ മോചനവും കത്തോലിക്ക സഭയെ സംബന്ധിച്ച് കാനോന്‍ നിയമങ്ങളാണ് നിയന്ത്രിക്കുന്നത്. സഭാക്കോടതിയില്‍ നൂറു കണക്കിന് വിവാഹ മോചനത്തിനായുള്ള കേസുകളുടെ ഫയലുകള്‍ കെട്ടി കിടക്കുന്നുവെന്ന് സഭാവക്കീല്‍ 'പയസ്' വാദിച്ചിരുന്നു. കാനോന്‍ നിയമം അനുസരിച്ച് ഇടവകയിലെ വികാരി വിവാഹം കൂദാശ ചെയ്യുമ്പോള്‍ വിവാഹം സാധുവാകുന്നു. അതുപോലെ വിവാഹ മോചനവും. എന്നാല്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമ പ്രകാരം കാനോന്‍ നിയമപ്രകാരമുള്ള വിവാഹത്തിന് യാതൊരു സാധുതയുമില്ലെന്നുള്ളതാണ്. സഭയുടെ നിയമം അനുസരിച്ചു മാത്രം പുനര്‍ വിവാഹം ചെയ്തു ജീവിക്കുന്നവര്‍ ഇന്ത്യന്‍ വകുപ്പ് 494 ബഹുഭാര്യത്വം, ബഹുഭര്‍ത്തൃത്വം പ്രകാരം ജയില്‍ ശിക്ഷയ്ക്ക് വിധേയരുമായിരിക്കും. അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ നൂറു കണക്കിന് ഭാര്യ ഭര്‍ത്താക്കന്മാര്‍ ജയില്‍ ശിക്ഷയോ കോടതി ഫൈനോ നേരിടേണ്ടി വരും. വിവാഹ മോചനത്തിന് സഭാ കോടതികളുടെ തീരുമാനത്തിന് യാതൊരു വിലയുമില്ലെന്നു ഈ കോടതി വിധിയിലൂടെ തെളിയുകയാണ്.

പള്ളി യോഗത്തില്‍ സംബന്ധിക്കാത്തതിനുള്ള കേസ് :

ഇരിഞ്ഞാലക്കുട രൂപതയില്‍ കൈപ്പമംഗലം പള്ളിയിലെ വികാരി ഫാദര്‍ സെബി കുളങ്ങര വേദപാഠ ക്ലാസ്സിലെ കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ ഒരു യോഗം വിളിച്ചുകൂട്ടിയിരുന്നു. ഒരു കുട്ടിയുടെ പിതാവായ 'പോള്‍സണ്‍ പണ്ടാരി' ആ യോഗത്തില്‍ സംബന്ധിച്ചിരുന്നില്ല. യോഗത്തില്‍ പങ്കു ചേരാതിരുന്നതിന്റെ പേരില്‍ പോള്‍സന്റെ രണ്ടു മക്കള്‍ 'വിവേകിനേയും വൈശാഖിനെയും'ക്ലാസ്സില്‍ നിന്നും പുറത്താക്കി. നീതിയില്ലാത്ത വികാരിയുടെ ഈ പ്രവര്‍ത്തിക്കെതിരെ പോള്‍സണ്‍ കൊടുങ്ങല്ലൂരുള്ള മുനിസിഫില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. വികാരിയ്ക്കെതിരെ കേസ് കൊടുത്ത്, സഭയയെയും പള്ളിയെയും അപമാനിച്ചെന്ന് പറഞ്ഞുകൊണ്ട്, ഇരിഞ്ഞാലക്കുട ബിഷപ്പ് ജെയിംസ് പഴയാറ്റില്‍ പോള്‍സനെ പള്ളിയോടനുബന്ധിച്ചുള്ള കൂദാശകള്‍ സ്വീകരിക്കുന്നതില്‍നിന്നും മുടക്കി. കുമ്പസാരവും കുര്‍ബാനയും മുടക്കുകയും പള്ളിയില്‍ വരാന്‍ പാടില്ലെന്നു കല്‍പ്പനയും പുറപ്പെടുവിച്ചു. അതിനെതിരെയും പോള്‍സണ്‍ കൊടുങ്ങല്ലൂര്‍ മുന്‍സിഫ് കോടതിയില്‍ കേസ് കൊടുത്തു.

പ്രതിഭാഗം വക്കീല്‍ കെ.ജെ.മിഖൈയാല്‍ 'ഇതൊക്കെ കത്തോലിക്ക സഭയുടെ കാനോന്‍ നിയമപ്രകാരമുള്ളതാണ്, കേസ് നിലനില്‍ക്കില്ലെന്നും' വാദിച്ചു. എന്നാല്‍ വാദിഭാഗം വക്കീലായിരുന്ന കെ.കെ. അന്‍സാറിന്റെ ജൂനിയര്‍ മിസ് ശബളയുടെ വാദത്തില്‍ 'കാനോന്‍ നിയമം വാദിയുടെ പൗരാവകാശ നിയമത്തെ ചോദ്യം ചെയ്യുന്നുവെന്നും' വാദിച്ചു. നിയമത്തിന്റെ പഴുതുകള്‍ തേടി കോടതിയില്‍ സഹായം തേടിയെന്ന പേരില്‍ കൂദാശകള്‍ നിരസിക്കുന്നതു രാജ്യത്തിലെ സിവില്‍ നിയമങ്ങളോടുള്ള അവഹേളനമാണെന്നും വാദങ്ങളില്‍ ഉണ്ടായിരുന്നു. ഇതിനു സമാനമായ സുപ്രീം കോടതിയിലെ ഒരു വിധിയും ചൂണ്ടി കാണിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ മുനിസിഫ് ശ്രീ അനന്തകൃഷ്ണന്‍, കേസില്‍ പോള്‌സണും മക്കള്‍ക്കും അനുകൂലമായി വിധി പ്രസ്താവിച്ചു. 2009 മാര്‍ച്ച് ഇരുപത്തിനാലാം തിയ്യതിയായിരുന്നു വിധി പ്രസ്താവിച്ചത്. പള്ളി വികാരിയും കൂട്ടരും ഈ വിധിക്കെതിരെ പിന്നീട് അപ്പീലുമായി മേല്‍ക്കോടതികളില്‍ പോയില്ല. അതുകൊണ്ടു ആ നിയമം ഇന്നും പ്രാബല്യമാണ്. ഈ കേസ് നടക്കുന്ന മൂന്നു വര്‍ഷത്തോളം പള്ളിയില്‍ ആദ്യകുര്‍ബാന ചടങ്ങുകളുണ്ടായിരുന്നില്ല.

സഭയുടെ ഒരു വസ്തുക്കേസ്:

2012 ഒക്ടോബര്‍ മാസം കേരള ഹൈക്കോടതിയില്‍ ജഡ്ജി കെ വിനോദ് ചന്ദ്രന്‍ പുറപ്പെടുവിച്ച ഒരു വിധി ന്യായത്തില്‍ സഭയുടെ വസ്തു വകകളില്‍ ഇടവക ജനത്തിന് അവകാശമുണ്ടായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. കൊല്ലത്ത് ശക്തികുളങ്ങരയിലുള്ള മുക്കാട് തിരുക്കുടുംബ ദേവാലയ അധികാരികളും ഇടവക ജനങ്ങളും തമ്മില്‍ പള്ളിവക വസ്തുക്കളെ സംബന്ധിച്ച വസ്തു തര്‍ക്കങ്ങളായിരുന്നു, കേസിനാസ്പദം. ഇടവക ജനം ഒന്നായോ അവരുടെ കമ്മിറ്റി പ്രതിനിധികള്‍ക്കോ പള്ളിയുടെ സ്വത്തുക്കളില്‍ അവകാശമുണ്ടെന്നും ഹൈക്കോടതി വിധിയില്‍ രേഖപ്പെടുത്തി.

കാനോന്‍ നിയമം അനുസരിച്ച് പള്ളിയുടെ സ്വത്തുക്കള്‍ ബിഷപ്പിന്റെയോ വികാരിയുടെയോ പേരിലായിരിക്കും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വികാരിയെയോ ബിഷപ്പിനെയോ മാത്രമേ കേസുകള്‍ വിസ്തരിക്കാന്‍ അനുവാദം കൊടുക്കാറുള്ളൂ. 'പള്ളി അല്മായന്റെയും കൂടിയാണെന്ന സ്ഥിതിക്ക് യാതൊരു വിധത്തിലും കാനോന്‍ നിയമം ഈ രാജ്യത്ത് ബാധകമല്ലെന്നും' വിധിന്യായത്തിലുണ്ടായിരുന്നു.
പള്ളിയും സ്വത്തുക്കളും മെത്രാന്റെയോ പോപ്പിന്റെയോ അധീനതയിലായിരിക്കരുത്. റോം സംസാരിക്കുന്നുവെങ്കില്‍ കേസ് അവസാനിപ്പിക്കുമായിരുന്നു. എന്നാല്‍ ആ നിയമം ഈ രാജ്യത്ത് വിലപ്പോവില്ലന്നും കോടതി നിരീക്ഷിച്ചു. നിലവിലുള്ള കാനോന്‍ നിയമം ഇന്ത്യയുടെ പൗര നിയമങ്ങള്‍ക്ക് മറ സൃഷ്ടിക്കുന്നു. പൗരാവകാശ നിയമങ്ങള്‍ക്ക് അതിരു കടക്കുന്ന കാനോന്‍ നിയമങ്ങള്‍ സമൂഹത്തില്‍നിന്നും നീക്കം ചെയ്യേണ്ടതാണെന്നും വിധിയിലുണ്ടായിരുന്നു.

കാനോന്‍ നിയമങ്ങള്‍ അനുസരിച്ച് പുരോഹിതര്‍ക്കും മെത്രാന്മാര്‍ക്കും ഇടവക ജനങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങളില്‍ ഇടപെടാം. എന്നാല്‍ അത് ഈ രാജ്യത്തിലെ പൗരാവകാശ നിയമങ്ങളെ മറി കടന്നുള്ളതായിരിക്കരുത്. അതൊരു വ്യക്തിഗതമായ നിയമമാണ്. കാനോന്‍ നിയമങ്ങള്‍ ദൈവ ശാസ്ത്രപരമോ സഭാ സംബന്ധിയായ വിഷയങ്ങളിലോ ഉപകരിച്ചേക്കാം. അത്തരം വ്യക്തിഗത നിയമങ്ങള്‍ക്ക് യാതൊരു നിയമ പ്രാബല്യവുമില്ലെന്ന് ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് പ്രസ്താവിച്ചു. സുപ്രിം കോടതിക്ക് ഈ വിധിയെ ഭേദഗതി ചെയ്യാമെന്നും വിധിയിലുണ്ടായിരുന്നു.

ഷിക്കാഗോ രൂപതയിലെ കല്യാണക്കുറി കേസ്:

പള്ളി വികാരികളും മെത്രാന്മാരും സാധാരണ അല്മായന് മാനസിക പീഢനം കൊടുക്കുന്നത് മാമ്മോദീസായോ കല്യാണമോ മരണമോ സംഭവിക്കുമ്പോഴാണ്. അപ്പോഴെല്ലാം പുരോഹിതര്‍ തനി ബിസിനസുകാരെപ്പോലെ പെരുമാറും. അന്യായമായി പണം ഈടാക്കാനുള്ള പദ്ധതികളുമായി അരങ്ങേറും. കേരളത്തില്‍ ഇത്തരം തരികിട കളികള്‍ ചെലവാകും. പക്ഷെ അമേരിക്കയിലും ഇതേ നയം ചെലവാക്കാന്‍ നോക്കിയ ഷിക്കാഗോ രൂപത മെത്രാനെപ്പറ്റിയും മറ്റു രണ്ടു പുരോഹിതരെപ്പറ്റിയുമുള്ള ശ്രീ ജയിംസ് തുണ്ടത്തിലിന്റെയും ലിസിയുടെയും ഒരു പോസ്റ്റ് വായിക്കാനിടയായി. ബിഷപ്പ് അങ്ങാടിയത്തിനയച്ച അറ്റോര്‍ണിയുടെ നോട്ടീസും ലേഖനത്തോടൊപ്പം അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹം കഴിക്കാന്‍ പോകുന്ന യുവ വധുവരന്മാരുടെ പരീക്ഷണങ്ങളുടേതായ ഈ കഥ വായിച്ചാല്‍, ആരിലും സഭയുടെ കപട മുഖമെന്തെന്നുള്ള പ്രതിച്ഛായ നിഴലിച്ചു വരും. പണത്തിനുവേണ്ടി ഷിക്കാഗോ രൂപത അനുവര്‍ത്തിച്ച നയങ്ങളിലൂടെ വിവാഹിതരാകാന്‍ പോകുന്ന യുവദമ്പതികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും നല്‍കിയ പീഡനങ്ങള്‍ സാമാന്യ ജനത്തിനു ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല. അത്രക്ക് ഭീകരവും ജുഗുപ്‌സാവഹവുമായി രൂപത ഈ യുവതി യുവാക്കളെ അങ്ങേയറ്റം മാനസികമായി പീഢിപ്പിച്ചു.

ജെയിനി, ജോമോന്‍ എന്നീ വധുവരന്മാരുടെ വിവാഹത്തിനുള്ള കല്യാണക്കുറി കൊടുക്കാന്‍ ഷിക്കാഗോ രൂപതയുടെ വൈദികനായ ഫാദര്‍ ഇല്ലികുന്നുംപുറത്തും ഇടവക ലാറ്റിന്‍ പള്ളി സഹവികാരിയായ ഫാദര്‍ തറയിലുമൊത്തുകൂടി 3000 ഡോളര്‍ ആവശ്യപ്പെട്ടു. അരമനയും ബിഷപ്പും പുരോഹിതരെ പിന്തുണക്കുകയും ചെയ്തു. അത്രയും വലിയ ഒരു തുക രൂപതയ്ക്ക് കൊടുക്കാന്‍, വിവാഹം കഴിക്കാന്‍ പോവുന്ന ദമ്പതികള്‍ തയാറായിരുന്നില്ല. ഒടുവില്‍ വധു വരന്മാരുടെ മാതാപിതാക്കള്‍ നിയമപരമായ നോട്ടീസ് കൊടുത്തു കഴിഞ്ഞാണ്, 'രൂപത' കുറി കൊടുക്കാന്‍ തയ്യാറായത്. ഈ രാജ്യത്തെ നിയമങ്ങളറിയാതെയുള്ള പുരോഹിതരുടെ വിളച്ചിലുകള്‍ ഇവിടെ പരാജയപ്പെട്ടു. ഇത് അമേരിക്കയാണ്, നിയമങ്ങള്‍ വേറെയെന്നുമുള്ള കഥകളും അവര്‍ മറന്നു പോയിരുന്നു. ആത്മീയ ചൈതന്യം വിതറേണ്ട ബിഷപ്പും ഫാദര്‍ തറയിലും ഫാദര്‍ ഇല്ലികുന്നുംപുറത്തും കളിച്ച കളികള്‍ ഡോളറിനുവേണ്ടിയായിരുന്നു. പക്ഷെ അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

മനസുചോദ്യവും കല്യാണത്തിനുള്ള ഹാളും സകല കല്യാണ ഒരുക്കങ്ങളും നടത്തി കഴിഞ്ഞിട്ടും ഡോളറിനു വേണ്ടി ഈ ത്രിമൂര്‍ത്തികളായ പുരോഹിതര്‍ നല്ലൊരു ഗെയിം തന്നെ കളിച്ചു. സീറോ മലബാര്‍ ബിഷപ്പ് അങ്ങാടിയത്തിനും പുരോഹിതര്‍ക്കും മാറി മാറി കത്തുകള്‍ മാസങ്ങളോളം ഈ കുടുംബം അയച്ചുകൊണ്ടിരുന്നു. ഇമെയിലുകളും അയക്കുമായിരുന്നു. മറുപടി കിട്ടാതെ ഒരു കുടുംബത്തിന്റെ സമയം മുഴുവന്‍ പാഴാക്കിക്കൊണ്ടിരുന്നു. നേരിട്ടു കണ്ടാല്‍ ഭംഗിവാക്കുകളാല്‍ കുറിയുടന്‍ തരാമെന്നു വാഗ്ദാനം ചെയ്തു കളിപ്പിച്ചുവിടുമായിരുന്നു. കുറിയുടെ കാര്യത്തിലെ ഒരു തീരുമാനത്തിനായി കുടുംബത്തില്‍നിന്നും മാറി മാറി ഓരോരുത്തരും അരമന സന്ദര്‍ശനവും നടത്തിയിരുന്നു. അപ്പോഴെല്ലാം ഓരോ ഒഴിവുകഴിവുകളുടെ മറുപടിയും കിട്ടും. ഇക്കാര്യത്തില്‍ ഇടവക സഹ വികാരിയായ ഫാദര്‍ തറയിലും ക്‌നാനായ വികാരി ഇല്ലികുന്നുംപുറത്തും കപടതയുടെ മുഖം മൂടിയണഞ്ഞു ഒരേ ടീമായി പ്രവര്‍ത്തിച്ചു. അവര്‍ ഇരുവരെയും കല്യാണക്കുറിക്കായി മാറി മാറി കണ്ടുകൊണ്ടിരുന്നിട്ടും പ്രയോജനമുണ്ടായില്ല. കല്യാണ ദിവസങ്ങള്‍ അടുത്തുകൊണ്ടുമിരുന്നു.

ഒടുവില്‍ ഫാദര്‍ തറയില്‍ ഇവരുടെ വിവാഹം നടത്തില്ലെന്നറിയിച്ചപ്പോഴാണ് നിയമപരമായ നടപടികളിലേക്ക് ഈ കുടുംബം നീങ്ങിയത്. വക്കീലിന്റെ നോട്ടീസ് കിട്ടിയയുടന്‍ തന്നെ കല്യാണക്കുറി തയ്യാറാക്കി വക്കീലിനെ ഏല്‍പ്പിക്കുകയും ചെയ്തു. വരന്റെ മാതാവായ ലിസി തുണ്ടത്തില്‍ പറയുന്നു, 'ഒരു കല്യാണക്കുറി ലഭിക്കാന്‍ പള്ളിക്ക് മൂവായിരം ഡോളര്‍ കൊടുത്തിരുന്നുവെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നു. അഴിമതിയില്‍ക്കൂടി കാര്യം നേടാന്‍ ആഗ്രഹിക്കാത്തതുകൊണ്ടു ഈ വിഷയത്തില്‍ അവരുടെ കുടുംബം ഒറ്റക്കെട്ടായി അനീതിയ്ക്കെതിരെ പോരാടി. ഇത്തരം ഒരു സാഹസത്തില്‍ക്കൂടി അവര്‍ പോരാടിയത്.'ഭാവി തലമുറയ്ക്ക് നീതി കിട്ടണമെന്ന ഉദ്ദേശത്തിലായിരുന്നുവെന്നും' ലിസ്സി പറഞ്ഞു.

ശവസംസ്‌ക്കാരം നിഷേധിച്ച കേസുകള്‍:

നിസാര കാര്യത്തിനുപോലും പാവങ്ങളും ദളിതരും മരിച്ചാല്‍ പ്രതികാരം ചെയ്യുകയെന്നുള്ളത്, പുരോഹിതരുടെ ഒരു ക്രൂര വിനോദമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കല്ലുവെട്ടത്ത് കുട്ടപ്പന്‍ എന്ന സാധു ദളിതന്‍ മരിച്ചപ്പോള്‍ വികാരി അയാളുടെ ശവസംസ്‌ക്കാര ചടങ്ങുകള്‍ നിഷേധിച്ചത് പാലായിലെ പൗര ജനങ്ങളുടെയിടയില്‍ വലിയ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. അതിലെ വില്ലന്‍ ഫാദര്‍ മൈക്കിള്‍ നരിക്കോട്ട് എന്ന വികാരിയായിരുന്നു. കുട്ടപ്പന്റെ ഭാര്യ കേണപേക്ഷിച്ചിട്ടും നാട്ടിലെ പ്രമുഖര്‍ പലരും ആവശ്യപ്പെട്ടിട്ടും വികാരിയുടെ മനസ്സലിഞ്ഞില്ല. ദരിദ്രനായി മരിച്ച കുട്ടപ്പന്റെ വീട്ടില്‍ ചെല്ലാനുള്ള മനസ്ഥിതി അയാള്‍ക്കുണ്ടായില്ല. കര്‍മ്മങ്ങളില്‍ പങ്കു കൊള്ളാതെ വികാരി പരിപൂര്‍ണ്ണമായി ഒഴിഞ്ഞു നിന്നു. നാട്ടുകാരും ബന്ധുജനങ്ങളും ശവപ്പെട്ടിയുമായി പള്ളിയിലെത്തിയപ്പോള്‍ പള്ളി അടച്ചിട്ടിരുന്നു. മൃതദേഹം പള്ളിയില്‍ പ്രവേശിപ്പിക്കാനോ സെമിത്തേരിയില്‍ പോലും പ്രവേശിപ്പിക്കാനോ അനുവദിച്ചില്ല. അവസാനം മൃതദേഹം പള്ളിയുടെ വാതില്‍ക്കല്‍ ഉപേക്ഷിച്ചു പോവുമെന്ന ഘട്ടം വന്നപ്പോഴാണ് സെമിത്തേരിയുടെ വാതില്‍ തുറന്നുകൊടുത്തത്. ഇത്രയെല്ലാം ഒച്ചപ്പാടുണ്ടായിട്ടും മനുഷ്യത്വം നശിച്ച ആ പുരോഹിതന്‍ സെമിത്തേരിയില്‍ വരുകയോ കര്‍മ്മങ്ങളില്‍ പങ്കു ചേരുകയോ ഉണ്ടായില്ല. ക്രിസ്തുവിന്റെ പരിവേഷം ധരിച്ച അയാളുടെ മനസുമുഴുവന്‍ അഹങ്കാരം കട്ടപിടിച്ചു കിടക്കുകയായിരുന്നു. കുട്ടപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ ചെയ്ത പാപം പള്ളിയില്‍ 'ആത്മ സ്ഥിതി വിവരങ്ങള്‍' എടുത്തപ്പോള്‍ സഹകരിച്ചില്ലെന്നായിരുന്നു. എഴുത്തും വായനയും അറിയാത്ത കുട്ടപ്പന് ആ ഫോറം പൂരിപ്പിക്കാന്‍ പോലും അറിയില്ലായിരുന്നു. ഇത്തരം വിചാര ശൂന്യന്മാരായ വികാരിമാര്‍ ക്രൈസ്തവലോകത്തില്‍ നിറഞ്ഞിരിക്കുകയാണ്. അക്രൈസ്തവര്‍ ക്രിസ്ത്യാനികളെ പരിഹസിക്കുന്ന കാരണവും ഇങ്ങനെയുള്ള നെറികെട്ടവരെ സഭയും കുഞ്ഞാടുകളും തീറ്റിപോറ്റുന്നതുകൊണ്ടാണ്.

കുറവിലങ്ങാട് കെ. കുര്യന്‍ കേസിലും ഒരു വികാരിയുടെ മര്‍ക്കട മുഷ്ടിമൂലം ശവസംസ്‌ക്കാരം നിഷേധിച്ചിരുന്നു. ആ കേസില്‍ നഷ്ടപരിഹാരമായി പാലാ ബിഷപ്പ് രണ്ടേകാല്‍ ലക്ഷം രൂപ കൊടുക്കേണ്ടി വന്നു. കൂടാതെ കോടതി ചിലവും അരമന വഹിക്കേണ്ടി വന്നു. പ്രസിദ്ധമായ കുര്യന്‍ കേസിലെ വിധിയില്‍ പറയുന്നു, 'മരിച്ച ഒരാളിന്റെ ശവസംസ്‌ക്കാര കര്‍മ്മങ്ങള്‍ മാന്യമായ രീതിയില്‍ നടത്തുകയെന്നത് ഒരു പൗരന്റെ അവകാശമാണ്. അത് നിഷേധിച്ചാല്‍ കാനോന്‍ നിയമത്തിനുപരി മാനുഷികാവകാശങ്ങള്‍ കോടതി വഴി നടപ്പാക്കാന്‍ ഒരു പൗരന് അവകാശമുണ്ട്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ സമാനമായ കേസുകള്‍ നടത്തി വിശ്വാസികള്‍ ജയിച്ചതായ ചരിത്രവുമുണ്ട്.

മൃതദേഹത്തോട് ആദരവ് കാണിക്കാതെയും അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാതെയുമുള്ള ഒരു കേസ് സി.എസ്.ഐ സഭയിലുമുണ്ടായി. ഗ്രന്ഥകാരനും കോളേജ് പ്രൊഫസറുമായിരുന്ന ജേക്കബ് മരിച്ചപ്പോള്‍ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചില്ല. മരിച്ച ജേക്കബ് തന്റെ പുസ്തകത്തില്‍ സഭയുടെ ശിശുസ്‌നാനത്തെ വിമര്‍ശിച്ചുവെന്നായിരുന്നു ആരോപണം. അത് സഭയുടെ ദൈവശാസ്ത്രത്തെ ചോദ്യം ചെയ്യലായി ബിഷപ്പ് ദാനിയേല്‍ കരുതി. നടപടിയെന്നോണം സഭയില്‍ വിലക്കും കല്പ്പിച്ചിരുന്നു. ഈരാറ്റുപേട്ട ജഡ്ജ് 'ഹാരീഷ് ജി' മരിച്ച പ്രൊഫ. ജേക്കബിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും വിധിച്ചു. ബിഷപ്പ് കെ.ജി. ദാനിയേല്‍ മരിച്ചുപോയ പ്രൊഫ. ജേക്കബിന്റെ കുടുംബത്തെ അപമാനിച്ചുവെന്നും മൃതദേഹത്തോട് മാന്യത കല്‍പ്പിച്ചില്ലെന്നും വിധിയില്‍ കുറിച്ചിട്ടുണ്ടായിരുന്നു. മരിച്ച ജേക്കബിന്റെ ഭാര്യ മേരി ജേക്കബ് നല്‍കിയ കേസിന്മേലായിരുന്നു വിധി.

ഭൂമി വിവാദവും കര്‍ദ്ദിനാള്‍ ആലഞ്ചേരിയും:

കോടിക്കണക്കിന് വിലയുളള സഭയുടെ സ്വത്തുക്കള്‍ നിസാര വിലയ്ക്കു വിറ്റ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ ചൂടുപിടിച്ച വിവാദങ്ങള്‍ നാടെങ്ങും പ്രതിദ്ധ്വനിച്ചുകൊണ്ടിരിക്കുന്നു. ഭൂമിവിവാദത്തിനെതിരെ സീറോ മലബാര്‍ ഗ്രുപ്പിലെ ഏതാണ്ട് ഇരുപതോളം നവീകരണ വിഭാഗങ്ങള്‍ ശക്തമായ പ്രതിക്ഷേധങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഓള്‍ കേരള ചര്‍ച്ച് ആക്ട് എന്ന സംഘടന രൂപീകരിച്ചുകൊണ്ട് ജസ്റ്റിസ് കൃഷ്ണയ്യര്‍ തയ്യാറാക്കിയ ചര്‍ച്ച് ആക്ട് ഉടനടി നടപ്പിലാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സഭയുടെ സ്വത്തുക്കള്‍ മാര്‍പ്പാപ്പയുടെ അധീനതയിലാണെന്നും പൊതുജനങ്ങള്‍ക്ക് അത് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നുമുള്ള കര്‍ദ്ദിനാളിന്റെ പ്രസ്താവന വിവാദമായിരുന്നു. കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം രേഖ സമര്‍പ്പിച്ചപ്പോഴും ഇതേ അഭിപ്രായങ്ങള്‍ തന്നെ കര്‍ദ്ദിനാള്‍ രേഖപ്പെടുത്തുകയും ചെയ്തു.

സഭാ സ്വത്തുക്കളുടെ വാങ്ങല്‍ വില്‍പ്പന നടക്കുന്നത് കാനോന്‍ നിയമം അനുസരിച്ചാണ്. അതിനൊരു മാറ്റമുണ്ടാകണമെന്നാണ് കേരളാ ക്രിസ്ത്യന്‍ നവീകരണ സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഒരു കര്‍ദ്ദിനാളോ മെത്രാനോ സഭാവക സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ സര്‍ക്കാരോ സഭാജനമോ അറിയുന്നില്ല. സഭയുടെ സ്വത്തുക്കള്‍ മെത്രാന്റെയോ പുരോഹിതരുടെയോ കുടുംബത്തില്‍ നിന്നും കൊണ്ടുവന്നതുമല്ല. സമൂഹം നല്‍കിയ സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള അവകാശം സമൂഹത്തിനാണ്. ഹിന്ദു ധര്‍മ്മ സ്ഥാപനങ്ങള്‍ക്ക് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ നിയന്ത്രണമുള്ള ദേവസം ബോര്‍ഡുണ്ട്. അതുപോലെ മുസ്ലിമുകള്‍ക്ക് വക്കഫ് ബോര്‍ഡും. എന്നാല്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി പറയുന്നു, 'സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ അവകാശം തനിക്കു മാത്രം. തന്നെ ചോദ്യം ചെയ്യാന്‍ മാര്‍പ്പാപ്പയ്ക്ക് മാത്രമേ കഴിയൂ. തനിക്കുമീതെ ഒരു സര്‍ക്കാരുമില്ല.' എന്തേ! ഒരു ജനാധിപത്യ രാജ്യത്തു രണ്ടു നിയമങ്ങളൊ? ഒരു ഏകാധിപതിയുടെ ശബ്ദമാണ് കര്‍ദ്ദിനാള്‍ ഹൈക്കോടതിയില്‍ മുഴക്കിയത്. ഇത്തരം വിവാദാസ്പദമായ പ്രസ്താവനകള്‍ ഒരു ജനാധിപത്യ സംവിധാനത്തിനും സാമൂഹിക ചിന്തകള്‍ക്കുതന്നെയും അപമാനകരമാണ്.
കാനോന്‍ നിയമങ്ങളും അഭിഷിക്തരുടെ ഐഹിക അധികാരങ്ങളും (ജോസഫ് പടന്നമാക്കല്‍) കാനോന്‍ നിയമങ്ങളും അഭിഷിക്തരുടെ ഐഹിക അധികാരങ്ങളും (ജോസഫ് പടന്നമാക്കല്‍) കാനോന്‍ നിയമങ്ങളും അഭിഷിക്തരുടെ ഐഹിക അധികാരങ്ങളും (ജോസഫ് പടന്നമാക്കല്‍) കാനോന്‍ നിയമങ്ങളും അഭിഷിക്തരുടെ ഐഹിക അധികാരങ്ങളും (ജോസഫ് പടന്നമാക്കല്‍) കാനോന്‍ നിയമങ്ങളും അഭിഷിക്തരുടെ ഐഹിക അധികാരങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
josecheripuram 2018-03-05 18:54:01
Whoever sell Heaven Manipulate the believers,and take advantage of their fear.Do we really need mediator to contact GOD.Church has become possessed in material things than spiritual matters .Probably we are the cause we accept any thing that comes in the name of GOD.The change has to take place from the laety.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക