ലക്ഷ്യമജ്ഞാതമെന്‍ ജീവിതയാത്രയില്‍
ലജ്ജയതെന്യേ ഞാനലഞ്ഞീടവെ
ഇരുവഴി ചേരും കവലയിലെത്തി
തിരിയേണ്ടതെങ്ങോട്ടെന്നറിയാതെ!
പാതയതൊന്നതി വിസ്തൃതം വിസ്മയം
അതിലൂടെ യാത്രചെയ്തീടുവോര്‍ ഏറെ
ദുര്‍ഘടം മറ്റൊരാ വഴിയതെന്നാകയാല്‍
ദുര്‍ലഭം അതില്‍ സഞ്ചരിച്ചീടുവോര്‍!
ഏറെ വിശാലമാം വഴിയതിനെ ഞാന്‍
കേമമെന്നോര്‍ക്കയാല്‍ പിന്തുടര്‍ന്നു
വൈകാതെ വന്നെത്തി ഒരു കാനനത്തില്‍
വൈഷമ്യമാം ധര്‍മ്മസങ്കടത്തില്‍!
കണ്ടു ഞാന്‍ ദുഷ്ടതയാം വന്‍ മൃഗങ്ങളെ
ഡംഭമാം ഉത്തുംഗ വൃക്ഷങ്ങളെ
വഞ്ചനയാം വിഷമേകും കനികളെ
സ്പര്‍ദ്ധയാം മുള്ളില്‍ പടര്‍പ്പുകളെ!
നന്മതന്‍ പാതയതില്ലയെന്നെന്‍ മനം
നാളേറെയെത്തും മുമ്പെ ഗ്രഹിച്ചു
ക്ഷിപ്രമെന്‍ ബോധം തെളിഞ്ഞു, മടങ്ങി ഞാന്‍
മറ്റൊരാ പാതയെ സ്വീകരിച്ചു;
കര്‍മ്മസാഫല്യമതേകുന്ന സ്‌നേഹമാം
നിര്‍മ്മല മാര്‍ഗ്ഗമതായിരുന്നു!!
മക്കാരാക്കുന്നതിൽ എത്രയോ ഭേദം. പൂമൊട്ടിൽ സാഹിബ് ഇനിയും നല്ല കബിതകൾ എയ്തു. ഇംഗ്ളീഷ് സാഹിത്യത്തോട് ചായ്‌വ് വന്നാലും വേണ്ടില്ല.