Image

പ്രതിസന്ധികളില്‍ തളരുന്ന മലയാള സിനിമ (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 10 May, 2018
പ്രതിസന്ധികളില്‍ തളരുന്ന മലയാള സിനിമ (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)
മലയാള സിനിമ പ്രതിസന്ധികളില്‍ മുങ്ങാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി? ഈ പ്രതിസന്ധികളുടെ മെഗാ സീരിയലില്‍ താരങ്ങളും, നിര്‍മ്മാതാക്കളും തമ്മിലും, നിര്‍മ്മാതാക്കളും, സാങ്കേതിക വിദഗ്ധരും തമ്മിലുമുള്ള ഉടക്കുകളുടെ എപ്പിഡോഡുകള്‍ നാം കണ്ടു.  അതിനിടയില്‍, സഹോദരിയായി കരുതി സംരക്ഷിക്കേണ്ട സഹനടിയെ തന്റെ വേട്ടപ്പട്ടികളെ വിട്ട് കടിച്ചുകീറിച്ച ജനപ്രിയ ജീനിയസ്സിന്റെ വളിച്ച താരമുഖവും നമ്മള്‍ കണ്ടു. ' നീ ചെയ്തത് തെറ്റാണ് ' എന്ന് മുഖത്തു നോക്കി പറയാന്‍ നട്ടെല്ലില്ലാത്ത മെഗാ സൂപ്പര്‍ താര സന്തതികളുടെ  'അമ്മ ' വേഷം കെട്ടിയാടുന്ന വെറും ഇന്നസെന്റായ ( നിഷ്‌ക്കളങ്കന്‍ ) ചുമ്മാ അപ്പന്മാരെയും, അക്രമിക്കു വേണ്ടി കുരച്ചു ചാടി തുടല് പൊട്ടിക്കാന്‍ നില്‍ക്കുന്ന, ജനങ്ങള്‍ക്ക് വേണ്ടി നിയമ നിര്‍മ്മാണത്തിന് യോഗ്യത നേടിയ രാഷ്ട്രീയ കശാപ്പുകാരെയും നമ്മള്‍ കണ്ടു കഴിഞ്ഞു.

ഇപ്പോള്‍ വിവാദങ്ങള്‍ക്ക് ഒരഖിലേന്ത്യാ മാനം കൈവന്നിരിക്കുന്നു. നമ്മുടെ സിനിമാ ജീനിയസ്സുകള്‍ അപേക്ഷ കൊടുത്ത് അവകാശപ്പെടുത്തിയെടുത്ത കുറേ  അവാര്‍ഡുകള്‍. ഇത് വാങ്ങാനായി അപ്പനമ്മകുഞ്ഞുകുട്ടി പാരാധീനങ്ങളെയും കൂട്ടി ഡെല്‍ഹിയിലെത്തുന്നു.  സര്‍ക്കാര്‍ ചെലവില്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്നു. സീരിയല്‍ താര പദവിയില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തിലെ മന്ത്രിക്കസേരയില്‍ എത്തിപ്പെട്ട ഒരു നടിയുടെ താന്‍പോരിമയില്‍ പരിപാടിയില്‍ ചെറിയൊരു മാറ്റം. താനിവിടെയുള്ളപ്പോള്‍ ആരുമങ്ങിനെ ആളാവണ്ട എന്നൊരു മൂക സന്ദേശം. പ്രഥമ പൗരന്‍ രാമനാഥന്‍ കോവിന്ദനും അത്രയ്ക്കങ്ങു പൊങ്ങണ്ട എന്നൊരു ഭാവം. അവാര്‍ഡ് ഞാന്‍ തരും, വേണമെങ്കില്‍ മേടിച്ചോണ്ടു പോടെ എന്നൊരു ഓര്‍ഡര്‍. 

കുലുക്കി, കുലുക്കി  സ്വയം കുലുങ്ങി  നില തെറ്റിപ്പോയ  നമ്മുടെ സിനിമാ ജീനിയസുകള്‍ക്കു കലിയിളകാന്‍ ഇനിയെന്ത് വേണം? ' പ്രസിഡണ്ട് തന്നെ അവാര്‍ഡ് തരണം, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേണ്ട ' എന്നൊരു നിവേദനം തയ്യാറാവുന്നു, യേശു ദാസനും, ജയരാജനും ഒക്കെ ഒപ്പിടുന്നു, സമര്‍പ്പിക്കുന്നു. ' നോ ' എന്ന് തന്നെ ഇറാനിക്കുട്ടിയുടെ ഉത്തരം. ' അബദ്ധായി ' എന്ന നംപൂതിരി ഭാഷ്യം പോലെയായി പിന്നത്തേ കാര്യങ്ങള്‍. ' വാക്കല്ലേ മാറ്റാന്‍ പറ്റൂ, കൈയും, കാലുമൊന്നും വെട്ടിമാറ്റാന്‍ പറ്റില്ലല്ലോ?' എന്ന  ന്യായീകരണത്തോടെ ജയരാജനും, യേശുദാസനും അവാര്‍ഡും കക്ഷത്തിലാക്കി മുങ്ങി. ഇടക്ക് സെല്‍ഫിയെടുത്ത ഒരടിപൊളി ആരാധകനെ   യേശുദാസന്‍  ശരിക്കും ബഹുമാനിച്ചു. അവന്റെ ഫോണും പിടിച്ചുപറിച് സെല്‍ഫിയും മായ്ച്ചു കളഞ് ശരിക്കും ആരാധിപ്പിച്ചു വിട്ടു. അയാള്‍ ഇനിയാരെയും ആരാധിക്കാന്‍ പോകുമെന്ന് തോന്നുന്നില്ല.

അണ്ടി കളഞ്ഞ അണ്ണാന്റെ അവസ്ഥയിലായിപ്പോയ ബഹിഷ്‌കൃത താരങ്ങള്‍ ചാനലില്‍ കരഞ്ഞും, കണ്ണീരൊഴുക്കിയും മടങ്ങിപ്പോന്നു. കേരളത്തിലെ സിനിമാക്കാരും, രാഷ്ട്രീയക്കാരും രണ്ടു തട്ടില്‍ നിന്ന് പയറ്റി. കോളടിച്ചത് ചാനലുകാര്‍ക്ക് തന്നെ. ചര്‍ച്ചകളും ഉപ ചര്‍ച്ചകളുമായി രണ്ടുമൂന്നു ദിവസത്തെ കച്ചവടം ഒത്തുകിട്ടി.  

എന്താണ് ഇതിനൊക്കെ അര്‍ഥം? അഖില ലോക ഗായകന്റെ സെല്‍ഫി എടുക്കാന്‍ പോയി അപമാനിതനായ യുവാവിന്റെ അനുഭവം തന്നെയല്ലേ സിനിമാക്കാര്‍ക്കും സംഭവിച്ചത്? ഒരു ഗായകനോ, പ്രസിഡണ്ടോ ദൈവമൊന്നുമല്ലല്ലോ? അവരുടെ വയറ്റിലും കിടക്കുന്നത് നിന്റെ വയറ്റിലേതു പോലത്തെ തീട്ടമല്ലേ ? ഒരു മനുഷ്യന്‍ എന്ന നിലയില്‍ നിന്റെയും അവന്റെയും ക്വാളിറ്റികളും, ഡിസ്‌ക്വാളിറ്റികളും ഒരുപോലെ തന്നെ ആകുന്നുവല്ലോ? പിന്നെന്തിനാണ് നീ അവനെ ആരാധിക്കുന്നത്? നീയും, ഞാനും ഉള്‍പ്പെടുന്ന സമകാലീന സമൂഹത്തിന്റെ ഉല്‍പ്പന്നങ്ങള്‍  മാത്രമല്ലേ ഒരു ഗായകന്‍? ഒരു മന്ത്രി? ഒരു പ്രസിഡന്റ്? നിന്നെ നീയാക്കിയതും, അവനെ അവനാക്കിയതും നമ്മുടെ കാലത്തെയും, നമ്മളെയും പൊതിഞ്ഞു നിന്ന സാഹചര്യങ്ങള്‍ ആയിരുന്നുവല്ലോ? ഞാനിതു എഴുതുന്നത് എന്റെ നിയോഗവും, നീയിതു വായിക്കുന്നത് നിന്റെ നിയോഗവും ആകുന്നു എന്നതിനാല്‍ ഞാന്‍ നിന്നെയോ, നീ എന്നെയോ ആരാധിക്കുന്നതെന്തിന്? നമ്മളെല്ലാം കൂടി മഹാകാല ശകടത്തിന്റെ ഈ വര്‍ത്തമാനാവസ്ഥ മുന്നോട്ട് ഉരുട്ടുക മാത്രമല്ലേ ചെയ്യുന്നുള്ളു?അതല്ലേ സത്യം?

പക്ഷെ, ഇതൊന്നും അംഗീകരിക്കുവാന്‍ തയ്യാറല്ലാത്ത ഒരു മഹാ ഭൂരിപക്ഷത്തിന്റെ ഒപ്പമാണ് നമ്മളും ജീവിച്ചു കൊണ്ടിരിക്കുന്നത്. എനിക്ക് എന്റെ കാര്യം എന്ന സാമൂഹ്യാവസ്ഥ നില നില്‍ക്കുന്ന ഒരു സമൂഹത്തില്‍ എന്റെ കാര്യം നേടാനായി എന്ത് തരികിടയും ഞാന്‍ ഒപ്പിക്കും. അതില്‍ നിന്ന് ലഭ്യമാവുന്ന നാണയത്തുട്ടുകളുടെ കിലുക്കം കൊണ്ട് ആരെയും ഞാന്‍ വിലയ്ക്ക് വാങ്ങും. അത്തരം ആള്‍ബലത്തിന്റെ തണലില്‍ ഞാന്‍ ഗായകനാകും, പ്രസിഡണ്ടും ആകും. ആരെടാ ചോദിക്കാന്‍ എന്നതാണ് വെല്ലുവിളി?

അവാര്‍ഡ് വാങ്ങാതെ മടങ്ങിയവര്‍ ആദര്‍ശ ധീരന്മാരായിരുന്നുവോ? യദാര്‍ത്ഥത്തില്‍ അവരുടേത് ഒരുതരം കൊതികുത്ത് മാത്രമായിരുന്നു എന്നതല്ലേ ശരി? അല്ലായിരുന്നുവെങ്കില്‍ ഈ അവാര്‍ഡ് തങ്ങള്‍ക്ക്  വേണ്ട എന്നവര്‍ പറഞ്ഞിട്ടില്ല. അവാര്‍ഡിനോടൊപ്പമുള്ള ഫോര്‍മണീസ് 
ബാങ്ക് വഴി പോക്കറ്റിലാക്കുകയും ചെയ്തു. പിന്നെ അവര്‍ എന്ത് ചെയ്തുവെന്നാണ് ഈ പറയുന്നത്? തങ്ങളുടെ ആരാധനാ മൂര്‍ത്തിയായ പ്രസിഡന്റ് കോവിന്ദന്‍ തന്റെ തൃക്കൈ വിളയാടാഞ്ഞിട്ട് അവാര്‍ഡ് വാങ്ങിക്കുന്നില്ല എന്ന് വച്ച് വേണ്ടെന്നല്ലാ, വേണം താനും. മലയാള സിനിമയില്‍ അന്തസ്സുള്ള രണ്ടുപേര്‍  ജോയ് മാത്യുവും, അലന്‍സിയറും  ഇതിനെക്കുറിച്ച് ധീരമായി പ്രതികരിച്ചിട്ടുണ്ട്, അവരുടെ നിരീക്ഷണം നമ്മളുടേതിനോട് ചേര്‍ന്ന് നില്‍ക്കുന്നുമുണ്ട്. കറിപ്പൊടിക്കാരന്റെയും, തുള്ളിനീലക്കാരന്റെയും അവാര്‍ഡ് വാങ്ങി ആളായി വിലസുന്ന ഇവര്‍ക്ക് ഇവിടെ എന്താണ് പ്രശ്‌നം എന്ന് ശ്രീ ജോയ് മാത്യു സന്ദേഹിക്കുന്നു. അവാര്‍ഡ് പഴത്തിന്റെ കാമ്പും, കഴമ്പും ആര്‍ത്തിയോടെ അകത്താക്കിയിട്ട് അവസാനം വന്ന കുരു ഒറ്റത്തുപ്പ് : ഫ്പൂ !

ഇതിലൂടെയെല്ലാം ഉരുത്തിരിയുന്ന യദാര്‍ത്ഥ പ്രശ്‌നം എന്താണ് ? ആരാധന, താരാരാധന. അകത്ത് അമേദ്യവുമായി  നടക്കുന്ന ഈ മനുഷ്യക്കോലങ്ങളെ ദൈവമാക്കി വച്ചിട്ടാണ് ആരാധന. ഈ വെറും മനുഷ്യരാണ് തിരുമേനിമാരായും, അമ്മമാരായും, അപ്പന്മാരായും, മൈ ലോര്‍ഡുമാരായും, മെഗാ സ്റ്റാറായും, സൂപ്പര്‍ സ്റ്റാറായും, ഗന്ധര്‍വ ഗായകനായും ഒക്കെ നമ്മുടെ മുന്നില്‍ പകര്‍ന്നാടുന്നത്. ഇത് ആശ്വാസ്യമല്ല. ചന്ദ്രനിലേയ്ക്കും, ചൊവ്വയിലേക്കും പറന്നിറങ്ങാന്‍ ചിറകു വിടര്‍ത്തി നില്‍ക്കുന്ന മനുഷ്യ രാശി എന്തിനീ മനുഷ്യ ദൈവങ്ങളെ സൃഷ്ടിക്കുന്നു, കാലില്‍ വീഴുന്നു? തങ്ങള്‍ വെറും പച്ച മനുഷ്യരാണെന്നും, ഒരേ കാലത്ത് കത്തിനില്‍ക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ എന്ന നിലയില്‍ നല്ല സുഹൃത്തുക്കളായിരിക്കാന്‍ കടപ്പെട്ടവരാണെന്നും ആരാധിക്കുന്നവരും, ആരാധിക്കപ്പെടുന്നവരും ആഴത്തില്‍ മനസിലാക്കുകയും, നിത്യ ജീവിതത്തില്‍ അത് നടപ്പിലാക്കപ്പെടുകയും വേണം. നല്ല നാളെ എന്ന ആഗോള മനുഷ്യ രാശിയുടെ മുക്ത സ്വപ്നത്തിന്റെ യാഥാര്ഥ്യവല്‍ക്കരണത്തിലേക്കുള്ള ആദ്യ ചവിട്ടുപടി ഇതായിരിക്കും എന്ന് ഞാന്‍ കരുതുന്നു.

മനുഷ്യാവസ്ഥയുടെ മാനസിക ഭാവങ്ങളെ തഴുകിയുണര്‍ത്തുന്ന സര്‍ഗ്ഗ സംവാദങ്ങളില്‍ നിന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ കുതിച്ചു ചാട്ടമായിരുന്നു സിനിമ. ശാസ്ത്രവും, സാങ്കേതിക വിദ്യയും, കലയും, കച്ചവടവും സമന്വയിച്ച ഈ മുന്നേറ്റത്തില്‍ ജന സഞ്ചയങ്ങള്‍ വിശ്വാസമര്‍പ്പിക്കുകയും, അവന്റെ ജീവിത കാമനകളുടെ വരണ്ട നിലങ്ങളില്‍ ആശ്വാസത്തിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ തേനുറവകള്‍ ഉയിര്‍ക്കൊള്ളിക്കുവാന്‍ ഈ മാധ്യമത്തിന് സാധിക്കുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു ഒരു പരിധി വരെയെങ്കിലും?

ലോകത്താകമാനമുള്ള സിനിമാ പ്രവര്‍ത്തകരില്‍ നിന്ന്  കലാമൂല്യവും,ജീവിത ഗന്ധവുമുള്ള ഒട്ടേറെ സിനിമകള്‍ പിറന്നു വീണതും, അവ മനുഷ്യാവസ്ഥക്കു മഹത്തായ മാനങ്ങള്‍ ഉരുത്തിരിയിച്ചതും ആര്‍ക്കും നിഷേധിക്കാനാവാതെ നില്‍ക്കുന്ന ചരിത്ര സത്യങ്ങളാണ്.

മലയാള സിനിമക്കും മഹത്തായ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. പ്രതിഭാ ശാലികളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ മാനസ പുത്രികളായി പിറന്നു വീണ ഒട്ടേറെ മനോഹര സിനിമകളുണ്ട്. അവയുടെ വിദൂര സ്മരണകളില്‍ പോലും  ഇന്നും മലയാളികള്‍ ഹര്‍ഷ പുളകിതരാവുന്നുമുണ്ട്. 

970 കളിലും, 80 കളിലും തൃശൂരിലെയും, തിരുവനന്തപുരത്തെയും അക്കാദമിക് നാടക ദൈവങ്ങള്‍ ' തനതു നാടക വേദി ' എന്ന പേരില്‍ നമ്മുടെ പഴയകാല കലാ രൂപങ്ങളുടെ അളിഞ്ഞ ശവങ്ങള്‍ തോണ്ടി പുറത്തിട്ടപ്പോള്‍, അതിന്റെ അസഹ്യമായ നാറ്റം സഹിക്കാനാവാതെ മലയാള നാടകം പടിയിറങ്ങിപ്പോയത് നമുക്കറിയാം;   കാല്‍ നൂറ്റാണ്ടിലധികമായിട്ടും തിരിച്ചു വരാനാകാത്ത വിധം ലജ്ജാകരമായി...!?

നാടകത്തെ നശിപ്പിച്ച ഈ അപചയം സിനിമാ രംഗത്തും വേരുകളിറക്കാന്‍ തുടങ്ങിയതോടെ ജനം തീയറ്ററുകളില്‍ നിന്ന് നിരാശയോടെ തിരിഞ്ഞു നടന്നു. പ്രേക്ഷകരിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീ ജനങ്ങളുടെ മൃദു വികാരങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ട്  തരികിട ചാനലുകള്‍ മെഗാ സീരിയലുകള്‍ പുറത്തു വിട്ടപ്പോള്‍, കണ്ണീര്‍ പുഴകളില്‍ മുങ്ങിത്താഴുന്ന ചുണ്ണാന്പു നായികമാരെ ഹൃദയത്തില്‍ സംവേദിച് നമ്മുടെ വീട്ടമ്മമാരും കരഞ്ഞു വിളിച് വീട്ടില്‍ത്തന്നെ കൂടി.

ഈ പ്രേക്ഷകരെ തിരികെ തീയറ്ററില്‍ കൊണ്ടുവരുന്നതിനുള്ള സൂത്ര വിദ്യകള്‍ അന്വേഷിച്ചു നടന്ന സിനിമാ വ്യവസായികളുടെ കാലില്‍ തടഞ്ഞ കനകക്കുടമായിരുന്നൂ ' മിമിക്രി ' എന്ന പേരിലറിയപ്പെടുന്ന ഇളിപ്പ്. കലാഭവന്‍ അച്ചന്‍ കാശുകൊടുത്ത് ഇളിപ്പിച്ചവര്‍ പില്‍ക്കാലത്ത് മലയാളത്തിലെ സൂപ്പറും, മെഗായും ഒക്കെ ആയി വിലസി. നാടോടുന്‌പോള്‍ നടുവേ ഓടിയ മലയാളത്തിലെ പ്രേക്ഷകര്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ രണ്ടര മണിക്കൂര്‍ തീയറ്ററുകളിലിരുന്ന് വെറുതേ ഇളിച്ചു തീര്‍ത്തു, 

ഇത് കൊണ്ട് മാത്രം ഇരയെ പിടിച്ചു നിര്‍ത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ സിനിമാക്കച്ചവടക്കാര്‍ മറ്റൊരു പുത്തന്‍ ചൂണ്ട കൂടി ഇറക്കിക്കൊടുത്തു : ' കുലുക്ക് ' ടീനേജ് കഴിയാത്ത തുടുത്ത യൗവനങ്ങള്‍ അവരുടെ മുഴുത്ത അവയവങ്ങള്‍ കുലുക്കിയാടുന്‌പോള്‍,  ലിംഗസ്ഥാനങ്ങളുടെ ചടുല ചലനക്കൂത്ത് പുറത്തേക്കെടുക്കുന്‌പോള്‍ എല്ലാം വിവരം കെട്ട കുറെ ന്യൂജെന്‍ പ്രേക്ഷകരെങ്കിലും തീയറ്ററുകളിലേക്കിരച്ചു കയറി. വസ്തു നിഷ്ഠമായ ഒരു വിലയിരുത്തലില്‍ കഴിഞ്ഞ കുറേ ദശകങ്ങളില്‍ ഇറങ്ങിയ മലയാള സിനിമകളില്‍ വലിയൊരു ശതമാനവും പ്രേക്ഷകന് സമ്മാനിച്ച സര്‍ഗ്ഗാത്മക റവന്യൂ എന്ന് പറയുന്നത് ഈ കുലുക്ക് നൃത്തം ആയിരുന്നു എന്നതല്ലേ ശരി? ഇത് സംവദിച്ചു വളര്‍ന്നു വന്ന ഞെരന്പ് രോഗികളില്‍ ചിലരെങ്കിലുമായിരിക്കില്ലേ പീഠനക്കേസുകളുടെ പിന്നാന്പുറങ്ങളില്‍ മുഖത്തു മുണ്ടിട്ടു നില്‍ക്കുന്നത്? ചിന്തിക്കണം?

നൂറു കണക്കിന് ചിത്രങ്ങള്‍ വര്‍ഷാ വര്‍ഷം പുറത്തിറങ്ങുന്ന മലയാള സിനിമയില്‍ നിന്ന് മുടക്കുമുതല്‍ തിരിച്ചു പിടിക്കുന്ന  ചിത്രങ്ങള്‍ കൈവിരലില്‍ എണ്ണിത്തീര്‍ക്കാവുന്ന അത്രയും മാത്രമാണ് എന്ന് സ്ഥിതിവിവര കണക്കുകള്‍ പറയുന്നു. എന്നിട്ടും സിനിമയില്‍ പണമെറിയാന്‍ പലര്‍ക്കും വലിയ ഉത്സാഹമാണ്. കൈയിലുള്ള കള്ളപ്പണത്തില്‍ നിന്ന് കുറേ നഷ്ടമായാലെന്താ, തുടുത്തു കൊഴുത്ത ഈ ഗ്ലാമറിന്റെ ലോകത്ത് നിന്ന് ലഭ്യമാകുന്ന മാറ്റാനുകൂല്യങ്ങളില്‍ ആയിരിക്കണം മിക്കവരുടെയും കണ്ണ്.

പണമുള്‍പ്പടെയുള്ള ഈ ആനുകൂല്യങ്ങളുടെ പങ്കുവയ്ക്കലിലാണ് എന്നും സിനിമാക്കാര്‍ കടിപിടി കൂടുന്നത് എന്ന് അന്വേഷിച്ചാല്‍ കണ്ടെത്താവുന്നതാണ്. മെഗാ താരങ്ങള്‍ അഞ്ചുകോടി വാങ്ങുന്‌പോള്‍ തങ്ങള്‍ക്കു ലക്ഷങ്ങള്‍ പോലും കിട്ടുന്നില്ലെന്ന് ചിലര്‍. തങ്ങളെ ഫീല്‍ഡില്‍ നിന്ന് മനപ്പൂര്‍വം ഒഴിവാക്കിയെന്ന് മറ്റു ചിലര്‍. സങ്കടം സഹിക്കാനാവാതെ ചിലര്‍ ഇരിക്കുന്ന കൊന്പു മുറിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തുന്നു. ഫാന്‍സ് അസോസിയേഷനുകള്‍ താരങ്ങളുടെ പണം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നും, അവാര്‍ഡുകള്‍ പണമെറിഞ്ഞു നേടുന്നതാണെന്നും, പുറത്ത് പീഠനം എന്നറിയപ്പെടുന്ന ക്രിയകള്‍ക്ക്  അകത്ത് ' പ്രണയം ' എന്നാണ് ഓമനപ്പേര്‍ എന്നും അവര്‍ തുറന്നടിക്കുന്നു.

' തേനുള്ള പൂക്കളെ വണ്ടുകള്‍ തേടി വരും ' എന്ന സിനിമാ ഡയലോഗ് വെറുതേ പറഞ്ഞു നടക്കാന്‍ മാത്രമേ കൊള്ളൂ എന്നതാണ് അനുഭവം. മെഗാ സ്റ്റാറുകള്‍ ഉള്‍പ്പടെയുള്ള മിക്ക ജീനിയസുകളും പല പുങ്കന്മാരുടെയും കാലുകള്‍ മാത്രമല്ലാ, മറ്റു പലതും കൂടി നക്കിത്തോര്‍ത്തയിട്ടാണ് ഫീല്‍ഡില്‍ വന്നതും, നില്‍ക്കുന്നതും. ഈ നാണം കെട്ട നക്കലിനെ ' ചാന്‍സ് ചോദിക്കല്‍ ' എന്നാണ് സിനിമാക്കാര്‍ക്കിടയിലെ മധുരനൊന്പര മഹാ നാമം.?

കൈമണിയടിച്ചും, കാലുനക്കിയും, നിലനില്‍ക്കുന്ന മലയാള സാംസ്‌കാരിക രംഗം ഇത്തരം കള്ളജീനിയസുകളുടെ ഒരു കൂട്ടായ്മയാണ്. പിറകേ വരുന്നവര്‍ തങ്ങള്‍ നക്കിയത് പോലെ തങ്ങളുടെ കാലുകളും നക്കിക്കോട്ടെ എന്ന നിലപാടാണ് ഒട്ടുമിക്ക ഖലാഹാരന്മാര്‍ക്കും നിലവില്‍ മനസിലുള്ളത്.

ആദര്‍ശാധിഷ്ഠിതമായ ഒരു ജീവിത ക്രമത്തിലൂടെ മാത്രമേ ഒരു യദാര്‍ത്ഥ കലാകാരന് സമൂഹത്തിന്റെ കൈവിളക്കായി കത്തിനില്‍ക്കാന്‍ കഴിയൂ . ഇത് കലാകാരന്‍ ഉള്‍ക്കൊള്ളുന്ന വിപ്ലവ വീര്യമാണ്. സ്വന്തം വിപ്ലവത്തിന്റെ വിത്ത് എവിടെയാണ് കലാകാരന്‍ വിതക്കേണ്ടത് എന്നാണ് ചോദ്യമെങ്കില്‍, അതയാളുടെ സ്വന്തം ജീവിതത്തിന്റെ പുഞ്ച നിലങ്ങളില്‍ത്തന്നെ ആയിരിക്കണം  എന്നതാണ് ഉത്തരം. സ്വന്തം ജീവിതത്തിന്റെ വളക്കൂറുള്ള മണ്ണില്‍ ഈ വിത്ത് വിതച്ചു വിളവെടുക്കുന്‌പോള്‍ മാത്രമേ അയാള്‍ കാലാതിവര്‍ത്തിയായ ഒരു കലാകാരനാകുന്നുള്ളു?

കള്ളനാണയങ്ങള്‍ അരങ്ങു നിറഞ്ഞാടുന്ന ആധുനിക സമൂഹത്തില്‍ നിന്ന് അര്‍ഹമായ അംഗീകാരവും, അവകാശവും ലഭിക്കാതെ ഒരു കലാകാരന്‍ വീണുപോയേക്കാം. അതയാളുടെ കുറ്റമല്ല. ചുറ്റുമുള്ള സമൂഹം അയാളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അന്യായം. ഒരു ചെറു ചിരിയോടെ ഇത് സ്വീകരിക്കുവാന്‍  അയാള്‍ക്ക് കഴിയുകയാണെങ്കില്‍,.തന്നില്‍ നിക്ഷിപ്തമായ ദൈവീക നിയോഗം തന്നാലാവും വിധം പൂര്‍ത്തിയാക്കി എന്ന സംതൃപ്തിയോടെ അയാള്‍ക്ക് മടങ്ങാം.

നക്കിയും, നക്കിപ്പിച്ചും മുന്നേറുന്ന ഈ വ്യവസായത്തില്‍ നിന്ന് അന്നം കണ്ടെത്തുന്നവര്‍ അനവധിയാണ്. ആ നിലയ്ക്ക് നില്‍ക്കുന്നിടത്തോളം ഇത് നില്‍ക്കട്ടെ. ഏതെങ്കിലും നിര്‍മ്മാതാവ് കള്ളപ്പണവുമായി വന്നാല്‍ അത് വെളുപ്പിച്ചെടുക്കാന്‍ എല്ലാവരും കൂട്ടായി നില്‍ക്കണം. പങ്കു വയ്ക്കലിലെ ഏറ്റക്കുറച്ചിലുകള്‍ മറന്ന് കിട്ടുന്നത് അമക്കി മിണ്ടാതിരുന്നേക്കണം; വെറുതേ കടിപിടി കൂടി ആളെ കൂട്ടരുത്.

ഓ! നിര്‍മ്മാതാവോ? അയാള്‍ തുലയ്ക്കുന്ന കൊടികളെ പ്രതി വ്യാകുലപ്പെടേണ്ടതില്ല. മാറ്റാനുകൂല്യങ്ങളില്‍ മുങ്ങിത്താണും, തരികിട  ചാനലുകളുടെ തലോടലേറ്റും വയസ്സാം കാലത്ത് ഒന്നടിച്ചുപൊളിച്ചു എന്ന സംതൃപ്തിയോടെ അങ്ങേരുറങ്ങിക്കൊള്ളട്ടെ  പാവം നിര്‍മ്മാതാവ്.?ശുഭം!
 

പ്രതിസന്ധികളില്‍ തളരുന്ന മലയാള സിനിമ (നിരീക്ഷണം: ജയന്‍ വര്‍ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക