Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-8: സാംസി കൊടുമണ്‍)

Published on 15 July, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-8: സാംസി കൊടുമണ്‍)
ആത്മാവില്‍ ദാഹിച്ച അവര്‍ അന്വേഷണത്തില്‍ ആയിരുന്നു. നാലുപേര്‍ക്കും ഒന്നിച്ച്അവധി കിട്ടിയ ഒരു ഞായറാഴ്ച അവര്‍ അടുത്തുള്ള ഒരു പള്ളിയില്‍ പോകാന്‍ തീരുമാനിച്ചിരുന്നു. മലയാളം പള്ളികള്‍ എവിടെയെങ്കിലും ഉണ്ടേ ായെന്നവര്‍ക്കറിയില്ല. അതൊരു കത്തോലിക്കാ പള്ളിയായിരുന്നു. ഒരു മലയാളി മുഖം അവര്‍ ആള്‍ക്കൂട്ടത്തില്‍ തിരഞ്ഞു. സാരിയുമുടുത്താണവര്‍ പോയത്. നാലു സാരിക്കാര്‍ ആളുകള്‍ കൗതുകത്തോടവരെ നോക്കി. ഉത്സവത്തിനെഴുന്നെള്ളിച്ചു നിര്‍ത്തിയ ആനയെ കാണുന്ന കൗതുകമായിരുന്നു ആളുകള്‍ക്ക്. അപരന്റെ ചൂഴ്ന്നുനോട്ടം അവരെ അസഹ്യപ്പെടുത്തി. ആരാധനയില്‍ സംബന്ധിക്കാന്‍ പ്രായമായ കുറെ ഇറ്റാലിയന്‍സ്. പള്ളിയുടെ പകുതിയില്‍ കൂടുതല്‍ ഒഴിഞ്ഞു കിടക്കുന്നു. വൈദികന്‍ അവര്‍ക്കു സ്വാഗതം അരുളി. എവിടെയോ ആത്മാവിലൊരു ശൂന്യത. ആരാധന ആത്മാവിനെ നിറച്ചില്ല. ഭാഷയുടെ പരിമിതിയായിരിക്കാം. അതോ... എന്തുകൊണ്ടേ ാ ഒരു നിറവില്ലായ്മ

“”ഹലോ.... എന്റെ പേര് സ്റ്റീഫന്‍ മറവഞ്ചേരില്‍. ഞാനിവിടെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി.ചെയ്യുന്നു.’’ ഒരു മലയാളിയെ കണ്ട ുമുട്ടിയ ആനന്ദത്തില്‍ അവര്‍ മതിമറന്ന് പരസ്പരം പരിചയപ്പെട്ടു. റിസര്‍ച്ചും ഇടയ്‌ക്കൊരു റെസ്റ്റോറന്റില്‍ ജോലിയും ചെയ്യുന്ന സ്റ്റീഫന്‍ ഇടയ്ക്കിടെ ഇവിടെ വരും. ചിലപ്പോഴൊക്കെ ചില മലയാളികളെ കണ്ട ുമുട്ടും.

“”ഇവിടെ എവിടെയെങ്കിലും മലയാളം പള്ളിയുള്ളതായറിയാമോ?’’ ആലീസ് ആകാംക്ഷ അടക്കവയ്യാതെ ചോദിച്ചു.

“”മലയാളം സര്‍വ്വീസ്....’’ എന്തോ ഓര്‍ത്തെടുംക്കുംപോലെ അല്പനേരം ആലോചിച്ചു നിന്ന് അയാള്‍ പറഞ്ഞു. “”ഹാര്‍ലത്തെവിടെയോ ഒരു പള്ളിയുണ്ടെ ന്നു കേട്ടു.’’

പിന്നീടവര്‍ മന്‍ഹാട്ടനിലെ ഹാര്‍ലത്തുള്ള പള്ളിയെക്കുറിച്ചന്വേഷിച്ചു. എവിടെ നിന്നെല്ലാമോ കിട്ടിയ വിവരങ്ങള്‍ ചേര്‍ത്തുവച്ചവര്‍ പിന്നത്തെ അവധി ദിവസം പുതിയ പള്ളിയില്‍ പോയി. ലൂദറന്‍ ചര്‍ച്ചിന്റെ െബയിസമെന്റില്‍ മലയാളത്തിലുള്ള ആരാധന. മനസ്സൊന്നു നിറഞ്ഞു. പല വിഭാഗത്തിലുള്ളവര്‍. ഭാഷാസ്‌നേഹം ഒന്നു മാത്രമായിരുന്നു ആ കൂട്ടായ്മയുടെ ആത്മാവ്. ചെറുപ്പക്കാരനായ വൈദികന്‍, ഉപരിപഠനത്തിനു വന്നതാണ്. ഭാര്യ നാട്ടിലാണ്. അവരെയും കൊണ്ട ുവരാന്‍ ശ്രമിക്കുന്നുണ്ട ്. അച്ചന്‍ എല്ലാവരെയും പരിചയപ്പെടുത്തി. എല്ലാം കൂടി ഒരു പത്തിരുപത്തഞ്ചാളുകള്‍. ഫാ. ജോണ്‍ മാത്യു അവരെ ഇടവകയിലേക്ക് സ്വാഗതം ചെയ്തു. അവര്‍ വളരുകയായിരുന്നു. ഒരു വിത്ത് പുതു നിലത്തു കിളിര്‍ത്തു വളര്‍ന്ന്, ചില്ലകളും പടര്‍പ്പുകളും നാലുപാടും വളര്‍ത്തി അവിടം സ്വന്തമാക്കുന്നതുപോലെ. കൂടുതല്‍ ആളുകള്‍ കുടിയേറ്റക്കാരായി വന്നുകൊണ്ടേ യിരുന്നു. കുടിയേറ്റക്കാര്‍ എന്ന് എങ്ങനെ വിളിക്കും. നാലോ അഞ്ചോ വര്‍ഷം കൊണ്ട ് കുറച്ച് പണമുണ്ട ാക്കി തിരികെ പോകാന്‍ കൊതിക്കുന്നവര്‍. പക്ഷെ കാലം ഇന്നും അവരെ പാലായനത്തിന്റെ തടവറയില്‍ തന്നെ ബന്ധികളാക്കിയിരിക്കുന്നു. ഇതൊക്കെ കാലം മുന്‍കൂട്ടി കണ്ട തായിരിക്കും. കാലത്തിന്റെ പൊട്ടിച്ചിരിയല്ലേ കേള്‍ക്കുന്നത്.? പരിഹസിക്കുകയായിരിക്കാം. ഞങ്ങള്‍ തടവറകള്‍ സ്വയം തിരഞ്ഞെടുത്തവരല്ല. നീ തന്ത്രപൂര്‍വ്വം ഞങ്ങളെ കുടുക്കിയതാണ്. ആവശ്യങ്ങളുടെ ചങ്ങലയാല്‍ വരിയുകയല്ലായിരുന്നോ. എന്നിട്ടിപ്പോള്‍ ചിരിയ്ക്കുന്നു. കാലം നീതിയുടെ തുലാസല്ലേ? എന്നിട്ട് ഞങ്ങള്‍ക്ക് നീതി എവിടെ....?

കുഞ്ഞമ്മ ആര്‍.എന്‍.പരീക്ഷ പാസ്സായി. മുഖത്തൊരു പുഞ്ചിരി. എവിടെയോ എത്തിയ പോലൊരു തോന്നല്‍.

കുഞ്ഞമ്മ ബാബുക്കുട്ടിയെ കൊണ്ട ുവരാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു എന്നറിഞ്ഞപ്പോള്‍ ജോണി ആകെ അസ്വസ്ഥനായി. അവന്‍ ആലീസിനെഴുതി. “”എന്നെയും കുഞ്ഞിനെയും നിനക്കു വേണ്ടേ , നീ അവിടെ സുഖിക്കയല്ലേ? ഇനി ഈ ഒന്നിനും കൊള്ളാത്ത എന്നെ നിനക്കെന്തിനാ... നീ വല്ല സായിപ്പിനെയും കെട്ടി അവന്റെ കൂടെ പൊറുത്തോ.” ആ കത്ത് ഒരു ആറ്റം ബോംബായിരുന്നു. തലമുറകളെ എരിച്ചു കളയുന്ന തീ..... അവളുടെ ആത്മാവിനെ പത്തു തലമുറയോളം അതു കരിച്ചു കളഞ്ഞു. അവള്‍ക്കു കരയാന്‍പോലും കഴിയാതെ മരവിച്ചുപോയി. ഇനി എന്തിന് ജീവിക്കണം? തന്നെ മൊത്തമായി കണ്ട വനെന്നഭിമാനിച്ചവന്‍ തന്നെ മനസ്സിലാക്കിയില്ലല്ലോ എന്ന തിരിച്ചറിവില്‍ അവള്‍ വേദനിച്ചു.

“”ആലീസേ.... നിനക്കറിയില്ലേ? നിന്നോടുള്ള ഇഷ്ടക്കൂടുതലാണ് ജോണി നിന്നെ അറിയിച്ചത്. കുഞ്ഞമ്മ അടുത്തിരുന്ന് ആലീസിന്റെ കരങ്ങള്‍ തന്റെ കരങ്ങളിലെടുത്ത് ഒരു അമ്മയെപ്പോലെ അവളെ ആശ്വസിപ്പിച്ചു. “നിന്റെ ആത്മാവിനും ശരീരത്തിനുമായി ദാഹിക്കുന്ന വന്റെ കുറ്റപത്രമല്ല. മറിച്ച് ഇത് സ്‌നേഹത്തിന്റെ ഒരു സാക്ഷി പത്രമാണ്. അതിരുകളില്ലാതെ സ്‌നേഹിക്കുന്നവന്റെ ഒറ്റപ്പെടല്‍ അവനെ അസഹിഷ്ണുവാക്കുന്നു.” ഒരു നിമിഷം നിര്‍ത്തി കുഞ്ഞമ്മ എന്തോ ഓര്‍ത്തിരുന്നു. അവളില്‍ നിന്നും ഒരു നീണ്ട നെടുവീര്‍പ്പ് ഉയര്‍ന്നു. മൗനത്തില്‍ നിന്നുണര്‍ന്ന് അവള്‍ തുടര്‍ന്നു. “”നീ ജോണിയെ കൊണ്ട ുവരാനുള്ള കാര്യങ്ങള്‍ ചെയ്യണം. അതെ അവരെ കൊണ്ട ുവരണം. കാലാവധി പൂര്‍ത്തിയാക്കാതെ ഡിസ്ചാര്‍ജ്ജു കിട്ടാന്‍ പാടായിരിക്കും. ഇപ്പോഴേ ശ്രമിക്കട്ടെ.....”

അവള്‍ അവനെഴുതി. നമ്മുടെ മോള്‍ അവള്‍ എങ്ങനെ.... അവള്‍ വളര്‍ന്നോ.... അവളുടെ വളര്‍ച്ചയുടെ ഓരോ ഭാഗങ്ങളും എനിക്കു കാണാന്‍ കഴിഞ്ഞില്ലല്ലോ. അവള്‍ മോണ കാട്ടിച്ചിരിക്കുമോ... എല്ലാം ഞാന്‍ കാണുന്നു. നിങ്ങള്‍ രണ്ട ാളുംകൂടി എന്റെ മനസ്സില്‍ സദാ താളം ചവിട്ടിക്കൊണ്ട ിരിക്കുന്നു. അതുകൊണ്ട ് ആദ്യ പരീക്ഷയില്‍ ഞാന്‍ തോറ്റു. ഇനി നിങ്ങള്‍ക്കുവേണ്ട ി ഞാന്‍ ജയിക്കും. ഡിസ്ചാര്‍ജ്ജിനുള്ള നടപടികള്‍ തുടങ്ങണം. ഇവിടെ അതികഠിനമായ തണുപ്പാണ്. ജോലിക്ക് പോകുന്നുണ്ട ്. ഇടയ്ക്ക് അവധിയുള്ളപ്പോള്‍ പള്ളിയില്‍ പോകാറുണ്ട ്. എല്ലാം നന്മയ്ക്കാണെന്നുള്ള വിശ്വാസത്തില്‍… അവള്‍ മനഃപൂര്‍വ്വം അവന്റെ ആശങ്കകളെക്കുറിച്ചെഴുതിയില്ല. പക്ഷെ അവന്റെ മറുപടിയില്‍ അവന്‍ അവളുടെ വേദന തിരിച്ചറിഞ്ഞിരുന്നു. ഉപചാരത്തിനുവേണ്ട ി അവന്‍ മാപ്പ് എന്നെഴുതിയില്ല. എന്നാല്‍ ഓരോ വരികളിലും വേദനയുടെ നനവ് അവള്‍ തിരിച്ചറിയുന്നുണ്ട ായിരുന്നു.

പതിനാലു പേജുള്ള ഒരു കത്ത്. ഒരു ഭാര്യയ്ക്കുള്ള കത്തായിരുന്നില്ല അത്. അതൊരു കാമുകിയ്ക്കുള്ള കത്തായിരുന്നു. അല്ലെങ്കില്‍ അവന്‍ എന്നാണൊരു ഭര്‍ത്താവായിരുന്നിട്ടുള്ളത്. എന്നും, ഒരു നിത്യ കാമുകന്റെ ഭാവമായിരുന്നു. ഒരു ഭര്‍ത്താവായും അച്ഛനായും വളരുവാന്‍ അവന്റെ മനസ്സവനെ അനുവദിച്ചില്ല. എന്നും സ്‌നേഹം കൊതിക്കുന്ന, സ്‌നേഹിക്കപ്പെടാന്‍ കൊതിçന്നവന്‍ എന്തിനു കുറ്റപ്പെടുത്തുന്നു? അവന്‍ ആഗ്രഹിച്ചതുപോലെ അവനെ ആരെങ്കിലും സ്‌നേഹിച്ചുവോ?

അവന്റെ അപ്പനമ്മമാര്‍, സഹോദരങ്ങള്‍ അവന്റെ സ്വന്തം മക്കള്‍....? ഭാര്യയായ താന്‍...? സ്‌നേഹിതന്മാര്‍....? അപ്പനും അമ്മയ്ക്കും അവന്‍ സഹായത്തിനുള്ള ഒരു കൈത്താങ്ങു മാത്രമായിരുന്നു. തള്ളിപ്പറയേണ്ട പ്പോഴൊക്കെ അവര്‍ അതു ചെയ്തുകൊണ്ട ിരുന്നു. സഹോദരങ്ങള്‍ അവനെ അറിഞ്ഞില്ല. എവിടെയോ വിദൂരതയിലുള്ള ഒരു സഹായി. ഒരു ബന്ധു. മക്കള്‍....! അവരെ അവന്‍ സ്‌നേഹിച്ചതിന്റെ നൂറിരട്ടിയായി അവര്‍ അവനെ വേദനിപ്പിച്ചുകൊണ്ടേ യിരുന്നു. അമിതമായ സ്‌നേഹവും, ലാളനയും, പരിഗണനയും ഡാഡിയുടെ അജ്ഞതയായി. അവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. അവര്‍ അവസരങ്ങളുണ്ട ാക്കി ഡാഡിയുടെ ഹൃദയത്തെ മുറിപ്പെടുത്തിക്കൊണ്ടേ യിരുന്നു. താനോ....? കലഹിച്ചുകൊണ്ടേ യിരുന്നു. നൊമ്പരപ്പെടുത്തുവാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അവന്‍ നൊമ്പരപ്പെട്ടു. അവന്റെ വീട്ടുകാര്‍ തന്നെ അംഗീകരിക്കാത്തതിലുള്ള അമര്‍ഷമായിരുന്നു കൂടുതലും. അവന് അവന്റെ വീട്ടുകാരോടുള്ള കലഹത്തിനുള്ള കാരണവും അതുതന്നെയായിരുന്നു. ചിലപ്പോള്‍ അവന്‍ അച്ചാച്ചന്റെ മുഖത്തു നോക്കി പറയും, അവളുടെ അപ്പച്ചന്‍ തന്ന ആയിരത്തിയിരുനൂറു രൂപയും, അവളുടെ രണ്ട ു വളയുമാണ് നിങ്ങളുടെയൊക്കെ പത്രാസിന്റെ വഴികള്‍…. എല്ലാവര്‍ക്കും വന്ന വഴികള്‍ മറക്കാന്‍ എളുപ്പമാണ്. അവന്‍ കണക്കു പുസ്തകത്തിന്റെ ഏടുകള്‍ തുറക്കും. പണ്ടെ ങ്ങോ കിട്ടാതെ പോയ അമ്പതിനായിരത്തിന്റെ എടുകളില്‍ അവര്‍ അവനെ തളയ്ക്കാന്‍ നോക്കുമ്പോള്‍ അവന്‍ വീറോട് വാദിക്കും. ഓരോ അവധിക്കാലവും ഇത്തരം കലഹങ്ങളിലാണവസാനിക്കുക. എന്നാല്‍ കുറച്ചുനാള്‍ നാട്ടില്‍ പോകണ്ട എന്നു പറഞ്ഞാല്‍ അവന്റെ വിധമാകെ മാറും. അച്ചാച്ചനെയും അമ്മയെയും കണ്ട ിട്ടെത്ര നാളായി. പതം പറച്ചില്‍. അവന്‍ പിടിതരാത്ത ഒരു കാട്ടുകുരങ്ങായിരുന്നു. ചിലപ്പോള്‍ അവന്‍ നീണ്ട മൗനങ്ങളിലാകും. ആ മൗനം പിന്നെ നല്ല മദ്യപാനത്തില്‍ കലാശിക്കും. ക്രമേണ അവന്‍ മദ്യത്തില്‍ സുഖം തേടുകയായിരുന്നു. പരാജിതന്റെ ഒളിച്ചോട്ടം.

യുദ്ധഭൂമിയിലേക്കു പോകുന്ന ജവാന്, മദ്യവും വാദ്യഘോഷങ്ങളും മുന്നില്‍ മാടിവിളിക്കുന്ന മരണത്തെക്കുറിച്ചു ചിന്തിക്കാന്‍ ഇടം നല്‍കാത്തതുപോലെ അവന്‍ മദ്യത്താല്‍ മരണത്തെ വരിച്ചിരിക്കുന്നു. എല്ലാവരുംകൂടി അവനെ മരണത്തിലേക്കിറക്കിവിട്ടു. അവന്‍ വേദനകളില്ലാത്ത ലോകത്തേക്കു യാത്രയായി. എങ്കിലും പോയപ്പോള്‍ അവനൊന്നു പറയാമായിരുന്നു. താന്‍ കൂടെ തന്നെ ഉണ്ട ായിരുന്നുവല്ലോ. തൊട്ടടുത്ത്.... അവന്റെ ചൂടില്‍ പൊതിഞ്ഞ്. എന്നിട്ടുകൂടി. എന്നും പറയുന്നതുപോലെയെങ്കിലും.... “”എടീ ആലീസേ.... എന്നെക്കൊണ്ട ുള്ള നിന്റെ പൊറുതി മുട്ട് ഇന്നു തീരും. രാവിലെ ഞാന്‍ ഉണരില്ല.” ആദ്യമൊക്കെ കേള്‍ക്കുമ്പോള്‍ വിഷമമായിരുന്നു. പിന്നെ അതൊരു തമാശയായി. പക്ഷേ.... ഇപ്പോള്‍... ഒന്നും പറയാതങ്ങു പോയി.

ഷുഗറിനുള്ള മരുന്നും വെള്ളവും പതിവുപോലെ കിടക്കുന്നതിനു മുമ്പവന്‍ തന്നിരുന്നു. മരുന്നുകളുടെ എണ്ണവും സമയവും അവന്‍ ഓര്‍ത്തു വെച്ചിരുന്നു. അന്നവന്‍ പതിവുപോലെ കെട്ടിപ്പിടിച്ചില്ല. കൈ തപ്പിയപ്പോള്‍ അവന്‍ പറഞ്ഞു. “”ഇന്നു ഞാന്‍ ഒന്നു നിവിര്‍ന്നു കിടക്കട്ടെ.’’ ഓരോ ദിവസവും ഓരോ തമാശകളാണ്. കുറെ കഴിയുമ്പോള്‍ അവന്‍ തന്നെ കെട്ടിപ്പിടിക്കും. അല്ലാതവനുറങ്ങാന്‍ പറ്റില്ലല്ലോ.... പെട്ടെന്നുറങ്ങിപ്പോയി. രാത്രിയുടെ ഏതോ യാമത്തില്‍ വെള്ളത്തിനായുള്ള ആര്‍ത്തിയില്‍ ഉണര്‍ന്നപ്പോള്‍, അവന്റെ കൈ തന്നെ ചുറ്റി വരിഞ്ഞിട്ടില്ല. കള്ളന്‍ പറ്റിച്ചു. കുലുക്കി വിളിച്ചു. “”ജോണിച്ചായാ ദാ ആ വെള്ളമിങ്ങെടുത്തേ...’’ അനക്കമില്ല ഒന്നുകൂടി കുലുക്കി.... ശരീരമാകെ വിയര്‍ത്തിരിക്കുന്നു. അവന്‍ ശരീരത്തെ ഉപേക്ഷിച്ചിരിക്കുന്നു എന്ന തിരിച്ചറിവില്‍ മരവിച്ചുപോയി. സമയം രാത്രി മൂന്നു മണി. തൊണ്ട യാകെ വരളുന്നു. ഭയംകൊണ്ട ് മൂത്രനാളിയുടെ കെട്ട് അഴിഞ്ഞിരിക്കുന്നു. എന്റെ ദൈവമേ.... എന്റെ ജോണിച്ചായന്‍.... എന്നെ കൂട്ടാതവന്‍ പോയിരിക്കുന്നു. ഇതു വേണ്ട ിയിരുന്നോ....? ആരെയാണു വിളിക്കേണ്ട ത്. ആരോടു പറയും? മക്കള്‍ ഒക്കെ എവിടെ? രാത്രി പന്ത്രണ്ട ു മണിക്ക് നീ എബിയെ വിളിച്ചിരുന്നുവോ...? അതു പതിവുള്ളതല്ലേ. അവനെവിടെയാണെന്നു പറഞ്ഞുവോ? ഇപ്പഴേ എടുക്കല്ലേ...

ജോളി ആലീസിനെ കുലുക്കി വിളിച്ചു.

എനിക്കൊന്നൂടെ കാണണം. ജോളിയുടെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. അനുജത്തിയെ തിരിച്ചറിയാത്തവളെപ്പോലെ ആലീസ് പുലമ്പിക്കൊണ്ട ിരുന്നു. ജോളിക്ക് വല്ലാത്ത സങ്കടം തോന്നി.

വെളിയില്‍ നിറയെ വെളിച്ചം ആലീസ് ഉണര്‍വ്വിനും ഉറക്കത്തിനും ഇടയിലായിരുന്നു.

“”സമയം എത്രയായി.’’

“”എട്ടുമണി.’’

“”നീ പോയില്ലേ?’’

“”ഇല്ല.’’

“”ജോണിച്ചായന്‍ വിളിച്ചോ?’’ പെട്ടെന്ന് ആലീസ് ചോദിച്ചു. ജോളിക്ക് അതു താങ്ങാന്‍ കഴിയാതെ അവള്‍ വിങ്ങിപ്പൊട്ടി. ചേച്ചിയെ താങ്ങി എഴുന്നേല്‍പ്പിച്ചു. അവള്‍ ഉണര്‍വിലേക്കുവ ന്നു.

“”ഏതാണ്ടെ ാക്കെ സ്വപ്നങ്ങള്‍ കണ്ട ു. ഉറങ്ങിയില്ല. വല്ലാത്ത ക്ഷീണം.’’

“”ദേ ചായ കുടിക്ക്. അതു കഴിഞ്ഞ് അല്പം കഞ്ഞിയും മരുന്നും പിന്നെ കിടന്നുറങ്ങിക്കോ.’’ ജോളി പറഞ്ഞു.

“”എബി എവിടെ...?’’

“”അവന്റെ മുറിയില്‍. എഴുന്നേറ്റിട്ടില്ല.’’

“”ഉറങ്ങട്ടെ..... അവരൊക്കെ ഉറങ്ങട്ടെ....’’ ആലീസ് സ്വയം എന്നപോലെ പറഞ്ഞു. വിദൂരതയിലെവിടെയോ കണ്ണുംനട്ട് അവള്‍ ചായ കുടിച്ചു.

(തുടരും...)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക