മുസ്‌ലീം ലീഗിന് അഞ്ചാം മന്ത്രിയുണ്ടാവുമോ എന്ന ആകാംക്ഷയ്ക്ക്
ഒടുവില്‍ അറുതിയായി. ലീഗും പാണക്കാട് തങ്ങളും പിടിച്ച മുയലിന് നാലു
കൊമ്പ് തന്നെയാണെന്ന് ഒടുവില്‍ വ്യക്തമായപ്പോള്‍ കോണ്‍ഗ്രസ് സ്വയം
കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു എന്ന വസ്തുതയാണ് ഒടുവില്‍
ബാക്കിയാവുന്നത്. അധികാരമേറ്റനാള്‍ മുതല്‍ തുടങ്ങിയ നാണംകെട്ട
വീതം വെയ്പ്പ് ഭരണത്തിന്റെ ഒന്നാം വാര്‍ഷികം അടുക്കുമ്പോഴും
തുടരുമ്പോള്‍ പെരുകുന്നത് കോണ്‍ഗ്രസിന്റെ മാത്രം നഷ്ടക്കണക്കാണ്.
അധികാരമേറ്റനാള്മുതല് അഞ്ചാം മന്ത്രിയെന്ന് നാഴികയ്ക്ക്
നാല്പതുവട്ടം ലീഗ് പറഞ്ഞിരുന്നുവെങ്കിലും കോണ്‍ഗ്രസ് അതത്ര
കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പിറവം ജയവും അനൂപ് ജേക്കബ്
മന്ത്രിയാവാന്‍ പോവുന്നതും ലീഗ് സംസ്ഥാന സമ്മേളനം വരുന്നതുമെല്ലാം
ലീഗിന്റെ ആവശ്യത്തിന് കനം വെയ്പ്പിച്ചു. അതിനെ പ്രതിരോധിക്കാനാണ്
കോണ്‍ഗ്രസ് സാമുദായിക സന്തുലനമെന്ന ന്യൂനപക്ഷ കാര്‍ഡ് പുറത്തിറക്കി
ലീഗിനെ വെട്ടാനൊരുങ്ങിയത്. എന്നാല്‍ തീരുമാനത്തില്‍ ഉറച്ചു നിന്ന
ലീഗ് ഒടുവില്‍ മന്ത്രിയെയും പോക്കറ്റിലാക്കി മടങ്ങുമ്പോള്‍
സാമുദായികസന്തുലനമെന്ന ചീട്ട് കോണ്‍ഗ്രസിന്റെ തന്നെ ചീട്ടു
കീറുന്നകാഴ്ചയാണ് കാണാനാകുന്നത്.
ലീഗിനെ ഒതുക്കാനായി കോണ്‍ഗ്രസ് ഉയര്‍ത്തിയ സാമുദായികസന്തുലനമെന്ന
വാദം പ്രതിപക്ഷം ഏറ്റുപിടിച്ചതോടെ നെയ്യാറ്റിന്‍കര എന്നല്ല
അടുത്തകാലത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ്
നടക്കുന്നുണ്ടെങ്കില്‍ അവിടെയല്ലാം ഭൂരിപക്ഷ-ന്യൂനപക്ഷ
രാഷ്ട്രീയത്തിലൂന്നിയുള്ള ചര്‍ച്ചകള്‍ തുടരുമെന്നകാര്യംകൂടിയാണ്
ഉറപ്പായത്. അത് ആതിന്ത്യകിമായി വിള്ളല്‍ വീഴ്ത്തുന്നത് കോണ്‍ഗ്രസ്
വോട്ടു ബാങ്കിലാണെന്നതാണ് യാഥാര്‍ഥ്യം. ലീഗിനെ ഒതുക്കാന്‍ ഭൂരിപക്ഷ
പ്രാതിനിധ്യമെന്ന വിഷയം ആദ്യം എടുത്തിട്ടതും ചില കോണ്‍ഗ്രസ് നേതാക്കള്‍
തന്നെയായിരുന്നു എന്നതാണ് രസകരം. ഭരണം നിലനില്‍ക്കേണ്ടത് ലീഗിന്റെ
കൂടി ആവശ്യമായതിനാല്‍ ഒടുവില്‍ ലീഗ് ഇതിന് വഴങ്ങുമെന്നത്
തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ താന്‍
പ്രഖ്യാപിച്ച അഞ്ചാം മന്ത്രിയില്ലെങ്കില്‍ പാര്‍ട്ടി പ്രസിഡന്റ്
സ്ഥാനം രാജിവെയ്ക്കുമെന്ന പാണക്കാട് തങ്ങളുടെ
അന്ത്യശാസനത്തിനുമുന്നില്‍ കുഞ്ഞാപ്പയും അഹമ്മദും വിറച്ചപ്പോള്‍
ലീഗ് രണ്ടും കല്പിച്ചുതന്നെ അഞ്ചാം മന്ത്രിക്കായി രംഗത്തിറങ്ങി.
കുഞ്ഞൂഞ്ഞിന്റെ കണ്ണുരട്ടലിലോ കുഞ്ഞു രമേശിന്റെ
പേടിപ്പെടുത്തലലിലോ അവര്‍ ഭയന്നില്ലെന്നു മാത്രമല്ല നിലപാട്
കര്‍ക്കശമാക്കുകയും ചെയ്തു.
ഭരിക്കുന്നവരുടെ ജാതി നോക്കിയല്ല ഭരണം വിലയിരുത്തേണ്ടതെന്ന്
മുഖ്യമന്ത്രി പറയുന്നത് ന്യായമാണെങ്കിലും വലുതും ചെറുതുമായി
കാക്കത്തൊള്ളായിരം സാമുദായിക സംഘടനകളും അവയ്ക്കൊക്കെ വ്യക്തമായ
വോട്ടു ബാങ്കുമുള്ള ഒരു സംസ്ഥാനത്ത് അത് എത്രമാത്രം
പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. ഇത് നേരത്തെ കണ്ടാണ്
ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചാല്‍ കോണ്‍ഗ്രസിന്റെ അവസാന
മുഖ്യമന്ത്രിയായിരിക്കും ഉമ്മന്‍ ചാണ്ടിയെന്ന് ആര്യാടന് കെപിസിസി
യോഗത്തില്‍ പറഞ്ഞുവെച്ചത്. ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചതോടെ
ഇനി ഇവിടുന്നങ്ങോട്ട് യുഡിഎഫ് സര്‍ക്കാരിന്റെ ഓരോ നടപടിയും
ഭൂരിപക്ഷ-ന്യൂനപക്ഷ ഭൂതക്കണ്ണാടിയില്‍ നോക്കിക്കാണുന്ന
സ്ഥിതിവിശേഷമുണ്ടാകുമെന്നതാണ് മറ്റൊരു വെല്ലുവിളി. നെയ്യാറ്റിന്‍കരയില്‍
ഉപതെരഞ്ഞെടുപ്പു ആസന്നമായിരിക്കേ ഇത് യുഡിഎഫിനും കോണ്‍ഗ്രസിനും ഇത്
ഒട്ടും ഗുണകരമാവില്ല.
ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് കുഴിയില്‍ ചാടുന്നത്
ഇതാദ്യമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കേരള കോണ്‍ഗ്രസ്
ലയനവേളയിലും ന്യൂനപക്ഷ കാര്‍ഡിറക്കി കോണ്‍ഗ്രസ് നേതാക്കള്‍ വിവാദം
സൃഷ്ടിച്ചിരുന്നു. എന്നാല്‍, കേരള കോണ്‍ഗ്രസ് ലയനം തടയാന്‍ അവര്‍ക്കു
സാധിച്ചില്ലെങ്കിലും ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കാന്‍
അവരുടെ പ്രസ്താവനകള്‍ വഴിവച്ചു. അതിന്റെ ഫലം നിയമസഭാതെരഞ്ഞെടുപ്പില്‍
പ്രകടമാകുകയും ചെയ്തു.
കേരളത്തിലെ യുഡിഎഫിന്റെ നട്ടെല്ലായി ഇപ്പോഴും എപ്പോഴും നില്‍ക്കുന്നതു
ന്യൂനപക്ഷ സമുദായങ്ങള്‍ തന്നെയാണെന്നതു ഒരു വസ്തുതയാണ്. കഴിഞ്ഞ നിയമസഭാ
തെരഞ്ഞെടുപ്പുഫലം പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാണ്.
ന്യൂനപക്ഷവിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയില്ലായിരുന്നെങ്കില്‍ യുഡിഎഫിന്
പ്രതിപക്ഷത്തിരിക്കേണ്ടി വരുമായിരുന്നു. ക്രിസ്ത്യന്‍, മുസ്‌ലിം ന്യൂനപക്ഷ
വിഭാഗങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു പിന്നില്‍ ഏറക്കുറെ
ഒറ്റക്കെട്ടായി അണിനിരക്കുകയായിരുന്നു. എന്നാല്‍ ഭൂരിപക്ഷ വിഭാഗത്തിലെ
പ്രബലസമുദായം പൊതുവേ യുഡിഎഫിനേക്കാള്‍ ഇടതുമുന്നണിയോടു ചായ്‌വു
പ്രകടിപ്പിച്ചത്.
ഇനി കുറച്ചു കണക്കുകൂടി നോക്കാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ
സമുദായത്തില്‍നിന്നു യുഡിഎഫിന് 68 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. ഇവരില്‍
ജയിച്ചു വരാന്‍ സാധിച്ചത് 25 പേര്‍ക്കു മാത്രം. വെറും 37 ശതമാനം. അതേസമയം,
ന്യൂനപക്ഷ സമുദായങ്ങളില്‍നിന്നു യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ച 72
പേരില്‍ 47 പേര്‍ വിജയിച്ചു- 65 ശതമാനം പേര്‍.
മുപ്പത്തഞ്ചു മുസ്‌ലിം സ്ഥാനാര്‍ഥികളെയാണു യുഡിഎഫ് മത്സരത്തിനിറക്കിയത്.
ഇവരില്‍ 27 പേര്‍ വിജയിച്ചു. അതില്‍ ഭൂരിപക്ഷവും ലീഗുകാരായിരുന്നു.
ക്രൈസ്തവ സമുദായത്തില്‍പ്പെട്ട 37 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. ഇവരില്‍
20 പേര്‍ നിയമസഭയിലെത്തി. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഭൂരിപക്ഷ
സമുദായക്കാരെക്കാള്‍ ശതമാനക്കണക്കു നോക്കിയാല്‍ മെച്ചപ്പെട്ട വിജയം
നേടിയതും ന്യൂനപക്ഷ സമുദായക്കാര്‍ തന്നെയാണ്. ഏതാണ്ട് 57 ശതമാനം പേര്‍
വിജയിച്ചു. അതായത്, മുസ്‌ലിം ലീഗിനും കേരള കോണ്‍ഗ്രസിനും മാത്രമല്ല
കോണ്‍ഗ്രസിനും ന്യൂനപക്ഷ സമുദായ പിന്തുണയുടെ ഗുണം കിട്ടി.
ന്യൂനപക്ഷ സമുദായക്കാര്‍ ഇരുമുന്നണികളുടെയും ബാനറില്‍ പരസ്പരം ഏറ്റുമുട്ടിയ
മണ്ഡലങ്ങളിലും യുഡിഎഫിനു തന്നെയായിരുന്നു വ്യക്തമായ മുന്‍തൂക്കം. 17
മണ്ഡലങ്ങളില്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍
പതിമ്മൂന്നിടത്തും വിജയം യുഡിഎഫിനൊപ്പമായിരുന്നു. 22 മണ്ഡലങ്ങളില്‍
ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികള്‍ പരസ്പരം മത്സരിച്ചപ്പോള്‍ പതിമ്മൂന്നിടത്തും
യുഡിഎഫ് വിജയിച്ചു.കേരളത്തിലെ ന്യൂനപക്ഷ സമുദായത്തിന്റെ
പിന്തുണയില്ലായിരുന്നെങ്കില്‍ യുഡിഎഫിന്റെ സ്ഥിതി എന്താകുമായിരുന്നുവെന്നു
ചിന്തിക്കാവുന്നതാണ്. ന്യൂനപക്ഷ സമുദായാംഗങ്ങളെ
സ്ഥാനാര്ഥികളാക്കിയതിന്റെ ഗുണഫലം അനുഭവിച്ച കോണ്‍ഗ്രസും യുഡിഎഫും
ലീഗിനെ വിരട്ടാനായാലും അല്ലെങ്കിലും സമുദായ സന്തുലിതാവസ്ഥയുടെ പേരു
പറഞ്ഞ് ഭൂരിപക്ഷ കാര്‍ഡിറക്കി കളിക്കുന്നത് സ്വന്തം കാലിനടിയിലെ മണ്ണ്
ഒലിച്ചുപോകാന്‍ മാത്രമെ ഉപകരിക്കു എന്നതാണ് യാഥാര്‍ഥ്യം. ഇതിന്റെ ആദ്യ
പരീക്ഷണമായിരിക്കും നെയ്യാറ്റിന്‍കരയില്‍ കാണാന്‍ പോകുന്നത്.