സപ്തവര്‍ണ്ണങ്ങള്‍ ചുറ്റും ചിതറിച്ചീടുന്നൊരാ
സപ്താശ്വനാം നീയെന്തേ ഭൂമിയെ പ്രണയിച്ചു
എത്രയോ ഗ്രഹങ്ങള്‍ നിന് ചുറ്റിലുണ്ടെന്നാകിലും
എന്തിനീ ധരണിയെ ഏറെ നീ സ്നേഹിക്കുന്നു!
ചോദ്യങ്ങളിതു പലവട്ടമെന്‍ ഹൃദയത്തില്‍
നിറഞ്ഞീടവെ കേട്ടു ഞാനൊരു മൃദുസ്വരം;
പ്രണയം തുളുമ്പുമാ ഹൃദയത്തോടെ സൂര്യന്
പ്രിയയാം അനന്തയോടൊരുനാള് ഓതി ഏവം:
മലകള്‍ താഴ്വാരങ്ങള്‍ ചെടികള്‍ ജലാശയം
നിറയും വസുംധരേ നീയെത്ര മനോഹരി
ഉര്‍വിയില്‍ വസിച്ചീടും പക്ഷികള്‍ മൃഗങ്ങളും
ഉന്നതന് മനുഷ്യനും എത്ര സുന്ദരം, സഖീ,
ദേവീ നിന് വിനീതയാം, സന്തതം വിശുദ്ധയാം
ദേവതേ പ്രിയതമേ നീയെനിക്കെന്നും സ്വന്തം!
ഇത്രമേല്‍ സ്നേഹിക്കുന്നുവെങ്കിലും ചിലനേരം
നിന്നെഞാന്‍ പിരിയുന്നുവെന്നതില് ഖേദിക്കല്ലേ
ഇരവും പകലിതും ഋതുഭേദങ്ങള്‍ സര്‍വ്വം
പ്രിയേ നിന് അലംഘ്യമാം ചലനങ്ങള്‍ ഹേതുവാം,
ഇതു നീ അറിയുന്നില്ലെങ്കിലും പ്രിയ സഖീ
സര്‍വ്വദാ എന്‍ സമീപ്യം, സ്പര്‍ശനം നിനക്കില്ലേ
ഈ സൗരയൂഥം നിലനിന്നിടും കാലം വരെ
ഈവിധം നമുക്കെന്നും സ്നേഹബന്ധത്തില്‍ വീഴാം.!!
പ്രണയമെന്ന അനുരാഗിയായ വികാരം മനുഷ്യനിൽ മാത്രമല്ല ഗൃഹങ്ങളിലും ഉണ്ടെന്ന ഭാവന വിശേഷം തന്നെ. പ്രണയ വാരത്തിൽ എല്ലാവരും മനുഷ്യമനസ്സിലെ പ്രണയത്തെക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ അതിൽ നിന്നും ഒരു ചുവടു മാറി ചിന്തിച്ചിരിയ്ക്കുന്നത് ശ്രദ്ധേയമാണ്