Image

ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ നിന്നും മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ നാട്ടിലേയ്ക്ക് മടങ്ങി

Published on 09 June, 2019
ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ നിന്നും മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെയും, സൗദി അധികൃതരുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ മൂന്ന് ഇന്ത്യന്‍ വനിതകള്‍, ദമ്മാം അഭയകേന്ദ്രത്തില്‍ നിന്നും നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

മലയാളിയായ ബീന എലിസബത്ത്, തമിഴ്‌നാട്ടുകാരിയായ സഖിയ ബീഗം, ഉത്തരപ്രദേശുകാരിയായ ശ്വേതാഗുപ്ത എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

സഖിയ ബീഗം ഒന്നരവര്‍ഷം മുന്‍പാണ് ദമ്മാമില്‍ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിയ്ക്കെത്തിയത്. എന്നാല്‍ ജോലിസ്ഥലത്ത് സാഹചര്യങ്ങള്‍ മോശമായിരുന്നു. രാപകല്‍ വിശ്രമിയ്ക്കാന്‍ അനുവദിയ്ക്കാതെ ജോലി ചെയ്യിച്ച വീട്ടുകാര്‍, പക്ഷെ ശമ്പളം കൃത്യമായി കൊടുത്തില്ല. വഴക്കും, മാനസികപീഢനങ്ങളും ഏറെ സഹിയ്‌ക്കേണ്ടി വന്നതായി സഖിയ പറയുന്നു. ശമ്പളം മൂന്നു മാസത്തിലേറെയായി കിട്ടാതെ വന്നപ്പോള്‍, അവര്‍ ആ വീടില്‍ നിന്നും പുറത്തുചാടി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമാം വനിതാഅഭയകേന്ദ്രത്തില്‍ എത്തിച്ചു.

ശ്വേതാഗുപ്ത അഞ്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ഒരു ദമ്മാമില്‍ സൗദിയുടെ വീട്ടില്‍ ജോലിയ്ക്കെത്തിയത്. നാലുമാസത്തെ ശമ്പളം കൃത്യമായി കൊടുത്തെങ്കിലും, ശാരീരിക മര്‍ദ്ദനവും, മാനസികപീഢനങ്ങളും കാരണം ആ വീട്ടിലെ ജോലി നരകതുല്യമായിരുന്നു എന്നാണ് ശ്വേതാഗുപ്ത പറയുന്നത്. സഹികെട്ട അവര്‍ ആരുമറിയാതെ പുറത്തിറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അഭയം തേടി. പോലീസുകാര്‍ അവരെ വനിതാ അഭയകേന്ദ്രത്തില്‍ എത്തിച്ചു.

കോട്ടയം സ്വദേശിനിയായ ബീന എലിസബത്ത് ആറു മാസങ്ങള്‍ക്ക് മുന്‍പാണ് ഹൌസ്‌മെയ്ഡ് ആയി പ്രവാസലോകത്ത് എത്തിയത്. ജോലി ചെയ്ത വീട്ടുകാര്‍ ആദ്യ രണ്ടു മാസം മാത്രമേ ശമ്പളം കൊടുത്തുള്ളൂ. മൂന്നു മാസത്തോളം ശമ്പളകുടിശ്ശിക ആയതോടെ, അവര്‍ ആ വീട്ടില്‍ നിന്നും പുറത്തുകടന്ന്, സൗദി പോലീസുകാരുടെ സഹായത്തോടെ വനിതാ അഭയകേന്ദ്രത്തില്‍ എത്തുകയായിരുന്നു.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് മൂന്നു പേരും നാട്ടിലേയ്ക്ക് മടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിയ്ക്കുകയായിരുന്നു. മഞ്ജു മണിക്കുട്ടന്‍ ഈ കേസുകള്‍ ഏറ്റെടുക്കുകയും, മൂവരുടെയും സ്‌പോണ്‍സര്‍മാരെ വിളിച്ചു സംസാരിയ്ക്കുകയും ചെയ്തു. എന്നാല്‍ സ്പോണ്‍സര്‍മാര്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു ഇന്ത്യന്‍ എംബസ്സി വഴി മൂവര്‍ക്കും ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു.

റംസാന്‍ മാസമായതിനാല്‍ സൗദി സര്‍ക്കാര്‍ തന്നെ ഇവര്‍ക്ക് വിമാനടിക്കറ്റ് നല്‍കി.. നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞു മൂവരും നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: വനിതാ അഭയകേന്ദ്രത്തില്‍ വെച്ച് ശ്വേതാഗുപ്തയ്ക്ക് സൗദി ഉദ്യോഗസ്ഥന്‍ യാത്ര രേഖകള്‍ കൈമാറുന്നു. മഞ്ജു മണിക്കുട്ടന്‍, ബീന എലിസബത്ത്, സഖിയ ബീഗം, സാമൂഹ്യപ്രവര്‍ത്തക സീനത്ത് സാജിദ്, വഹീദ എന്നിവര്‍ സമീപം. 
ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ നിന്നും മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക