Image

കര്‍ണാടകയില്‍ 10 എം.എല്‍.എമാര്‍ സ്‌പീക്കറെ കണ്ട്‌ വീണ്ടും രാജിക്കത്ത്‌ നല്‍കി

Published on 11 July, 2019
കര്‍ണാടകയില്‍ 10 എം.എല്‍.എമാര്‍ സ്‌പീക്കറെ കണ്ട്‌ വീണ്ടും രാജിക്കത്ത്‌ നല്‍കി


ബംഗളുരു: കര്‍ണാടകയിലെ വിമത എം.എല്‍.എമാര്‍ വിധാന്‍ സഭയിലെത്തി സ്‌പീക്കര്‍ രമേശ്‌ കുമാറുമായി കൂടിക്കാഴ്‌ച നടത്തി. 10 എം.എല്‍.എമാര്‍ വീണ്ടും സ്‌പീക്കര്‍ക്ക്‌ കത്ത്‌ നല്‍കി. സ്‌പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ച എം.എല്‍.എമാരോട്‌ നേരിട്ട്‌ പോയി രാജിക്കത്ത്‌ കൊടുക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. 

ആറ്‌ മണിയോടെ രാജിക്കത്ത്‌ സമര്‍പ്പിക്കുകയും ഇന്ന്‌ വൈകിട്ട്‌ തന്നെ തീരുമാനമെടുക്കുകയും ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ ഈ നിര്‍ദ്ദേശം സ്‌പീക്കര്‍ തള്ളിയിരുന്നു.

മണിക്കൂറുകള്‍ കൊണ്ട്‌ ഇത്രയും രാജിക്കത്തുകള്‍ പരിശോധിച്ച്‌ തീരുമാനം കൈക്കൊള്ളാനാകില്ലെന്നും ഇത്‌ തന്റെ വിവേചനാധികാരമാണെന്നും സ്‌പീക്കര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നതിനിടെയാണ്‌ വൈകുന്നേരം ആറ്‌ മണിയോടെ എം.എല്‍.എമാര്‍ സ്‌പീക്കറുടെ ചേംബറിലെത്തി രാജിക്കത്ത്‌ കൈമാറിയത്‌. ഒരു മണിക്കൂറോളം സ്‌പീക്കറുടെ ചേംബറില്‍ കഴിഞ്ഞ എം.എല്‍.എമാര്‍ വന്ന ബസില്‍ തന്നെ മടങ്ങി. മുംബൈയിലേക്ക്‌ തന്നെയാണ്‌ എം.എല്‍.എമാര്‍ മടങ്ങുന്നതെന്നാണ്‌ സൂചന.

എന്നാല്‍ ഇക്കാര്യം പുറത്തുവിട്ടിട്ടില്ല. അതേസമയം കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ക്കൊപ്പം കൂറുമാറിയ മൂന്ന്‌ പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ ജെ.ഡി.എസ്‌ നീക്കം തുടങ്ങി. കൂറുമാറിയ മൂന്ന്‌ എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ നടപടി തുടങ്ങിയതായി ജെ.ഡി.എസ്‌ വക്താവ്‌ രമേഷ്‌ ബാബു പറഞ്ഞു. 

എ.എച്ച്‌ വിശ്വനാഥ്‌, കെ. ഗോപാലിയ, നാരായണ ഗൗഡ എന്നിവരാണ്‌ കൂറുമാറിയത്‌. ഇവര്‍ക്കെതിരെ കഴിഞ്ഞ ആഴ്‌ച തന്നെ പരാതി നല്‍കിയിരുന്നു. ഇതിന്‌ പിന്നാലെ അയോഗ്യതയ്‌ക്ക്‌ ഉപോല്‍ബലകമാകുന്ന രേഖകള്‍ ഇന്ന്‌ കൈമാറിയെന്ന്‌ രമേഷ്‌ ബാബു വ്യക്തമാക്കി.

അതെ സമയം മിന്നല്‍ വേഗത്തില്‍ വേഗത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയില്ലെന്ന്‌ എം.എല്‍.എമാരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം മാധ്യമങ്ങളെ കണ്ട കര്‍ണാടക സ്‌പീക്കര്‍ രമേശ്‌ കുമാര്‍ പറഞ്ഞു. വിമതരുടെ രാജിക്കാര്യത്തില്‍ മെല്ലെപ്പോക്ക്‌ ഉണ്ടായിട്ടില്ല. ആരെയെങ്കിലും സംരക്ഷിക്കുകയോ പുറത്താക്കുകയോ അല്ല തന്റെ ലക്ഷ്യം. ചില വാര്‍ത്തകള്‍ വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക