Image

കൊന്നിട്ടും കലിയടങ്ങാതെ സിപിഎം; ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യയോടും സിപിഎം ക്രൂരത

കല Published on 14 July, 2019
കൊന്നിട്ടും കലിയടങ്ങാതെ സിപിഎം; ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യയോടും സിപിഎം ക്രൂരത

കൊന്നിട്ടും കലിയടങ്ങാതെ പ്രതികാരം തുടരുകയാണ് സാജന്‍റെ കുടുംബത്തോട് സിപിഎം. സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടി പോരിന്‍റെ ഇരയായിട്ടാണ് സാജന്‍ പാറയില്‍ എന്ന പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത്. സാജന്‍റെ ആത്മഹത്യയ്ക്ക് കാരണക്കാരിയെന്ന് എല്ലാവരും ആരോപിച്ച സിപിഎം നേതാവ് എം.വി ഗോവിന്ദന്‍റെ ഭാര്യയും ആന്തൂര്‍ നഗരസഭ അധ്യക്ഷയുമായ ശ്യാമളയെ സിപിഎം സംസ്ഥാന നേതൃത്വം തന്ത്രപൂര്‍വ്വം രക്ഷപെടുത്തിയെടുത്തു. ഇപ്പോഴിതാ സാജന്‍റെ ആത്മഹത്യയില്‍ നിന്ന് പൂര്‍ണ്ണമായും കൈകഴുകുവാന്‍ വേണ്ടി സാജന്‍റെ കുടുംബത്തെ തേജവധം ചെയ്യുകയും സാജന്‍റെ ഭാര്യയില്‍ സ്വഭാവദൂഷ്യം ആരോപിക്കുകയും ചെയ്യുകയാണ് സിപിഎം. സിപിഎം മുഖപത്രം തന്നെയാണ് ഇക്കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. ബാക്കി ഗുണ്ടായിസം സിപിഎം സൈബര്‍ സഖാക്കളും ചെയ്യുന്നു. 
തന്‍റെ മേല്‍ സ്വഭാവദൂഷ്യം ആരോപിച്ച് സാജന്‍റെ ആത്മഹത്യ കുടുംബ പ്രശ്നമാണെന്ന് വരുത്തി തീര്‍ക്കാനുള്ള സിപിഎം ശ്രമം മനസിലാക്കിയ സാജന്‍റെ ഭാര്യ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുകയാണിപ്പോള്‍. തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്ന സിപിഎം നടപടി നിര്‍ത്തിയില്ലെങ്കില്‍ സാജന്‍റെ വഴിയിലൂടെ താനും ജീവിതം അവസാനിപ്പിക്കുമെന്നാണ് ഇപ്പോള്‍ സാജന്‍റെ ഭാര്യ ബീന പറയുന്നത്. 
സിപിഎം പാര്‍ട്ടി പത്രത്തില്‍ തന്നെ സംശയിക്കുന്ന രീതിയില്‍ വാര്‍ത്ത വന്നുവെന്ന് ബീന പറയുന്നു. ചിലരുമായി ഒട്ടേറ തവണ ഫോണിലൂടെ സംസാരിക്കുന്നുവെന്നൊക്കെയാണ് വാര്‍ത്തിയില്‍ പറയുന്നത്. ഇക്കാര്യത്തില്‍ പത്രത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സാജന്‍റെ മരണത്തിന് കാരണക്കാരിയെന്ന് ആരോപിക്കപ്പെട്ട ആന്തുര്‍ നഗരസഭ അധ്യക്ഷ ശ്യാമളയുടെ ഭര്‍ത്താവ് എം.വി ഗോവിന്ദനാണ് പാര്‍ട്ടി പത്രത്തിന്‍റെ ചുമതലക്കാരന്‍ എന്ന് കൂടി അറിയുമ്പോഴാണ് യാതൊരു ജനാധിപത്യ സ്വഭാവവുമില്ലാത്ത കൂലിത്തല്ലുക്കാരുടെ നിലയിലാണ് സിപിഎം നേതൃത്വത്തിന്‍റെ പ്രവര്‍ത്തനം എന്ന് മനസിലാകുക. 
സിപിഎം സഖാക്കള്‍ തന്നെ അപമാനിക്കാന്‍ സമൂഹമാധ്യമങ്ങളെയും ഉപയോഗിക്കുന്നു എന്ന് ബീന ആരോപിക്കുന്നു. തന്നെക്കുറിച്ച് മക്കള്‍ മോശമായി സംസാരിച്ചു എന്നത് പച്ചക്കള്ളമാണെന്നും ഇത് സിപിഎം പടച്ചുവിട്ട നുണയാണെന്നും ബീന മാധ്യമങ്ങളോട് പറഞ്ഞു. 
കൊന്നിട്ടും കലിയടങ്ങാത്ത കാട്ടു ചെന്നായയെപ്പോലെ സിപിഎം സാജന്‍റെ കുടുംബത്തെ ആക്രമിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളം കാണുന്നത്. സ്ത്രീസമത്വത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച് ശബരിമലയില്‍ സ്ത്രീകളെ കയറ്റി സ്ത്രീസ്വാതന്ത്ര്യം ആഘോഷിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സിപിഎം സാധാരണ സ്ത്രീകളെ സ്വഭാവദൂഷ്യം ആരോപിച്ച് ഉപദ്രവിക്കുന്ന കാഴ്ച ഒരു വിരോധഭാസം തന്നെയാണ്. 
മുമ്പ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് ശേഷം അതിനെതിരെ പ്രതിഷേധവുമായി നിലകൊണ്ട ചന്ദ്രശേഖരന്‍റെ ഭാര്യയെ ആസ്ഥാന വിധവ എന്ന് വിളിച്ച് അപമാനിച്ചവരാണ് സിപിഎം സൈബര്‍ സഖാക്കള്‍. എത്ര മോശമായ രീതിയില്‍ ആര്‍എംപി നേതാവ് രമയെ അവര്‍ അപമാനിച്ചു. യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ നേതാക്കളുടെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയും പറയുന്നത് തന്‍റെ മേല്‍ സ്വഭാവദൂഷ്യം ആരോപിച്ച് കുട്ടി സഖാക്കള്‍ പീഡിപ്പിച്ചുവെന്നാണ്. 
കമ്മ്യൂണിസത്തിന്‍റെ പേരും പറഞ്ഞ് നാട്ടുകാരെ ശല്യം ചെയ്യുന്ന ഒരു കലാപരിപാടിയായി സിപിഎം മുതല്‍ എസ്എഫ്ഐ വരെ അധപതിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളം കാണുന്നത്. ഇത് ജനങ്ങള്‍ നേരിട്ട് തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏറ്റവും കുറഞ്ഞത് സാജന്‍റെ ഭാര്യയെയെങ്കിലും വെറുതെ വിടാനുള്ള മാന്യത സിപിഎം കാണിക്കേണ്ടതുണ്ട്. 
Join WhatsApp News
josecheripuram 2019-07-14 21:11:21
If,It was a country like Russia,Where Stalin Killed,If I have the Back up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക