ആലത്തൂർ എം.പി രമ്യാ ഹരിദാസിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് പിരിവ് നടത്തിയത് വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി സംഘടന രംഗത്ത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് രമ്യക്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ഏഴ് ലക്ഷത്തിന്റെ റവന്യൂ റിക്കവറി നിലനിന്നിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഈ പണം സ്വരൂപിച്ച് ബാങ്ക് ലോൺ അടച്ചു തീർത്തത്. എന്നാൽ റവന്യൂ റിക്കവറി നിലനിന്ന വ്യക്തി എന്ന നിലയിൽ രമ്യക്ക് ബാങ്ക് വായ്പ ലഭിക്കില്ല.
ഇപ്പോൾ മഹീന്ദ്ര മറോസയുടെ അടിസ്ഥാ മോഡലാണ് എ.പിക്കായി ബുക്ക് ചെയ്തിരിക്കുന്നത്. ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തന്റെ ശബളം നൽകിയാണ് ഇത് ബുക്ക് ചെയ്തത്. തങ്ങളുടെ പ്രവർത്തക എം.പിയായി മാറിയപ്പോൾ ജനങ്ങളെ സേവിക്കാനുള്ള സൗകര്യം അവർക്ക് ചെയ്ത് നൽകുക എന്നത് യൂത്ത് കോൺഗ്രസിന്റെ ഉത്തരവാദിത്വമാണ്. അത് മാത്രമാണ് നിറവേറ്റുന്നത്. ഇതിൽ വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അനിൽ അക്കര എംഎൽഎ പറഞ്ഞു. തനിക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിവെടുത്ത് വാഹനം വാങ്ങി നൽകുന്നതിൽ അഭിമാനം മാത്രമേയുള്ളുവെന്ന് രമ്യാ ഹരിദാസും വ്യക്തമാക്കിയിരുന്നു.