Image

ദൈവത്തിന്റ സ്വന്തം നാടിനെ പ്രളയ നാടാക്കിയവര്‍ (കാരൂര്‍ സോമന്‍)

Published on 15 August, 2019
ദൈവത്തിന്റ സ്വന്തം നാടിനെ പ്രളയ നാടാക്കിയവര്‍ (കാരൂര്‍ സോമന്‍)
പാകിസ്ഥാന്‍റ് നുഴഞ്ഞു കയറ്റംപോലെ പ്രളയം നുഴഞ്ഞു കയറിയപ്പോള്‍ മനുഷ്യരുടെ ആരാധനാലയങ്ങള്‍ വെള്ളത്തില്‍ ഒലിച്ചുപ്പോകുക മാത്രമല്ല മണ്ണിനടിയിലുമായി.  സഹ്യപര്‍വ്വതങ്ങളുടെ നിറപുഞ്ചിരിയുമായി നിന്ന ദൈവത്തിന്റ സ്വന്തം നാട്ടില്‍ ചെകുത്താനായി ആകാശ മേഘങ്ങള്‍ ഇടിഞ്ഞു വീണ് ഭൂമി പിളര്‍ന്ന് പ്രളയമായത് മഴയെ മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെട്ടാല്‍ മതിയോ? അതില്‍ മനുഷ്യരുടെ അശുദ്ധി നിറഞ്ഞ ജീവിതവും  പ്രകൃതിയോട് കാട്ടുന്ന പരാക്രമങ്ങളും പരമപ്രധാനമാണ്. ഏറ്റവും കൂടുതല്‍ ദൈവങ്ങളെ കണ്ടത്  റോമന്‍ സാമ്പ്രാജ്യത്തിലാണ്. യൂറോപ്പില്‍ പലയിടത്തും സിറിയയിലും അവരുടെ ദേവാലയങ്ങള്‍ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നത് ഞാന്‍ കണ്ടു. അത് പ്രളയത്തില്‍ നശിച്ചതല്ല. ആ ദൈവങ്ങളില്‍ പ്രധാനികളായിരുന്നു ജുപിറ്റര്‍, ജുനോ, സിയൂസ്,  ഇസിസ്, ഡയാന, അദേന, മിത്രയിസം, സിബല്‍, മെര്‍ക്കുറി, ടിയനോസിസ്, വീനസ് അങ്ങനെ ധാരാളം ദൈവങ്ങള്‍. ആ കുട്ടത്തില്‍ നായും പാമ്പും  ചക്രവര്‍ത്തിമാരും രാജാക്കന്മാരും അവരുടെ ഭാര്യമാരും മക്കളും ദൈവങ്ങളായി.  അധികാരത്തിലിരുന്നു അഹന്തയും അഹംങ്കാരവും ധൂര്‍ത്തും നടത്തിയ ചക്രവര്‍ത്തിമാര്‍ക്കൊപ്പം ദൈവങ്ങളെയും പ്രകൃതി മണ്ണില്‍ കെട്ടിത്താഴ്ത്തിയെന്ന് പറഞ്ഞതാണ്.  നൂറ്റാണ്ടുകളായി ഈ ദൈവങ്ങള്‍ക്ക് മനുഷ്യമൃഗങ്ങളുടെ ചോരയും നീരും സുഗന്ധദ്രവ്യങ്ങളും ഇഷ്ടവിഭവങ്ങളായിരുന്നു.  നമ്മുടെ ആള്‍ദൈവങ്ങളെപ്പോലും ജനരക്ഷക്ക് ഇവിടെ കണ്ടില്ല. ശാസ്ത്ര ഭരണവകുപ്പുകള്‍ എവിടെയായിരുന്നു? ആരാധകര്‍ക്ക് അവരോടൊന്നും യാതൊരു പ്രതിഷേധവുമില്ലേ?

പ്രകൃതിയുടെ നിശ്വാസമെന്തെന്നറിയാത്തവര്‍ വികലമായ കാഴ്ചപ്പാടിലൂടെ  ആധുനികസമൂഹത്തെ രക്ഷിക്കാനെന്ന ഭാവത്തില്‍ വര്‍ഗ്ഗ സ്വാര്‍ത്ഥ താല്പര്യമനുസരിച്ചു് ഭൂമിയെ പിളര്‍ത്തുന്ന കാഴ്ചകള്‍ കേരളത്തിലെ കടലോരമലയോര മേഖലകളില്‍ കാണാറുണ്ട്.  ഞെരിഞ്ഞമരുന്ന ഭൂമിയുടെ ഞരക്കം നുഴഞ്ഞുകയറുന്നവനറിയില്ല. ഖനനത്തിന്റ ആഴംപോലെ കള്ള പണത്തിന്റ ആഴവും കുടും. ഗ്രാമവാസികളില്‍ ചിലര്‍ പറയുന്നുണ്ട്. ഭൂമിക്കടിയില്‍ നിന്നും മൂളലുണ്ട്,  ഇളക്കമുണ്ട്.  അധികാരത്തിലുള്ളവര്‍ക്ക് ധീരമായ ഒരു നിലപാടോ, കാഴ്ചപ്പാടോ  ഇല്ലാത്തതിനാല്‍ ശാസ്ത്രജ്ഞര്‍ കൊടുത്ത വിലയേറിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകളേക്കാള്‍ അവര്‍ വിലമതിച്ചത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. ഇവിടെയും ദൈവങ്ങളുടെ പങ്കുണ്ട്.  അതൊക്കെ  പൊടിപുരണ്ടിരിക്കുമ്പോഴാണ് ഭൂമിയും ആകാശവും മഴയും മിന്നലും ഒന്നടങ്കം ഉണര്‍ന്നെഴുന്നേറ്റ് മനുഷ്യരെ ആക്രമിച്ചു കിഴ്‌പ്പെടുത്തിയത്. പ്രളയപാച്ചിലില്‍ ഭൂമി മലര്‍ന്നടിച്ചു.  മണ്ണില്‍ മനുഷ്യരും സര്‍വ്വ ജീവജാലങ്ങളും പുഴുക്കളെപ്പോലെ ചത്തൊടുങ്ങി. എല്ലാം നഷ്ടപ്പെട്ട മനുഷ്യര്‍ വാവിട്ടു കരഞ്ഞു.  അവരുടെ ദീനരോദനങ്ങള്‍ക്ക് കാരണക്കാര്‍ അധികാര ശാസ്ത്ര രംഗത്തുള്ളവര്‍ പോറ്റിവളര്‍ത്തുന്ന സാമൂഹ്യവിരുദ്ധരായ പണച്ചാക്കുകളല്ലെന്ന് പറയാന്‍ എത്രപേര്‍ക്ക് സാധിക്കും.  ഈ പാപഭാരത്തില്‍ നിന്നും  ഇവര്‍ക്ക് ഒഴിഞ്ഞു മാറാന്‍ സാധിക്കുമോ? ഒരു മുടക്കവുമില്ലാതെ എല്ലാ മാസവും ശമ്പളം പറ്റുന്ന ശാസ്ത്രലോകത്തോടും പല ചോദ്യങ്ങളുണ്ട്.  ഉത്തരം പറയാന്‍ ഈ രണ്ടു കൂട്ടരും ബാധ്യസ്ഥരാണ്.  മനുഷ്യ ജന്മങ്ങള്‍ പാഴാക്കിയ,  സാമ്പത്തിനുവേണ്ടി എന്തും ചെയ്യുന്നവര്‍ നേരിടുന്ന ചോദ്യങ്ങള്‍ ആഴത്തില്‍ മുറിവേല്പിക്കുന്നതാണ്. എല്ലാം പ്രകൃതിയുടെ തലയില്‍ കെട്ടിവെച്ചു് ഈ വിലാപയാത്രയില്‍ പങ്കെടുത്താല്‍ മാത്രം മതിയോ? നമ്മുടെ സൂക്ഷ്മനിരീക്ഷണ പ്രക്രിയയില്‍ വന്ന പാളിച്ചകള്‍ക്ക് ആരാണുത്തരവാദി? വെറും പ്രതിഷേധങ്ങള്‍ കൊണ്ട് തൃപ്തിപ്പെടാവുന്നതാണോ ബലികഴിച്ച ജീവനും ജീവിതങ്ങളും? ഇങ്ങനെയാണോ പുരോഗതി തഴച്ചു വളരേണ്ടത്? പുനരധിവാസമെന്ന പേരില്‍ ധനസഹായം ചെയ്ത് വിശുദ്ധന്മാരായാല്‍ കൈയില്‍ പുരണ്ട ചോരക്കറ മാറിപോകുമോ? എത്രയെത്ര കുടുംബങ്ങള്‍ താറുമാറായി. ഓരോ കുടുംബത്തിന്റ  സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതല്ലേ?   ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു കോടിയെങ്കിലും കൊടുക്കേണ്ടതല്ലേ?  കോടതികള്‍പോലും ശിക്ഷ വിധിക്കുമ്പോള്‍ സാഹചര്യ തെളിവുകള്‍ നോക്കാറുണ്ട്. പൊലീസ് തെളിവുകള്‍ നശിപ്പിക്കുമ്പോലെ ഇവിടെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധിക്കില്ല. മണ്ണിലും മരച്ചുവട്ടിലും വള്ളികുടിലുകളിലും ജലതീരങ്ങളിലും അതൊരു തുറന്ന പുസ്തകമാണ്. ഇതുപോലുള്ള ദുരന്തമുഖത്തു  ആരും രാഷ്ട്രീയം കളിക്കരുത്. ഇവിടെ കുറ്റവും ശിക്ഷയും നടപ്പാക്കുകയാണ് വേണ്ടത്. എത്രയോ നാളുകളായി മഴയെ, ഉരുള്‌പൊട്ടലിനെ പഴിചാരി  ഈ രംഗത്തുള്ളവര്‍ രക്ഷപ്പെടുന്നു. ഇനിയെങ്കിലും ഈ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം. ഇതിലെ കുറ്റവാളികളെ കണ്ടെത്തി  നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ആര്‍ജ്ജവമുണ്ടോ?

സുനാമിയടക്കം 2018 ലെ മഹാപ്രളയത്തില്‍ നിന്നും ഭരണാധികാരികള്‍, ജിയോളജി വകുപ്പ്, ഇറിഗേഷന്‍, കാലാവസ്ഥ നീരിക്ഷണ കേന്ദ്രം, ദുരന്ത നിവാരണ വകുപ്പ്, വാട്ടര്‍ അതോറിറ്റി, ചുഴലിക്കാറ്റ് കേന്ദ്രം, ഭൂമി നീരിക്ഷണ കേന്ദ്രം, ഡാം വകുപ്പ്, വൈദുതി തുടങ്ങി എത്രയോ വകുപ്പുകള്‍. വകുപ്പുകള്‍ക്കൊന്നും യാതൊരു പഞ്ഞവുമില്ല.  പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠിച്ചിട്ടാണ് പരീക്ഷയെഴുതുന്നത്. ഈ വകുപ്പുകള്‍ കഴിഞ്ഞ  സുനാമിയില്‍ നിന്നും പ്രളയത്തില്‍ നിന്നെങ്കിലും കുറെ പഠിക്കേണ്ടതല്ലേ? എന്ത് പഠിച്ചു? അതിലൂടെ ജനത്തിന് എന്ത് നേട്ടമുണ്ടായി? എന്തെങ്കിലും പഠിച്ചിരുന്നെങ്കില്‍ നൂറിലധികം ജീവന്‍ കൊല്ലപ്പെടുകയോ ഇത്രമാത്രം നാശനഷ്ടങ്ങള്‍ സംഭവിക്കില്ലായിരുന്നു. ഇവര്‍ മാത്രമല്ല ഓരോ പഞ്ചായത്തുകളും, മുനിസിപ്പാലിറ്റികളും  ഈ ദുരന്തങ്ങള്‍ക്ക് ഉത്തരം പറയേണ്ടവരാണ്. ഇപ്പോളവര്‍ മുതലക്കണ്ണീരൊപ്പുന്നു. സ്വന്തം ഭൂമിയുടെ സ്വഭാവമറിയാത്തവരാണോ ഗ്രാമപഞ്ചായത്തു ഭരിക്കുന്നത്? പാവങ്ങളുടെ നികുതിപണംകൊണ്ടു ജീവിക്കുന്ന ഈ വകുപ്പുകളെല്ലാം ഒരു നാടിന്റ തറവാടാണ്. ആ തറവാട്ടിലെ നായകന്‍ വഴിതെറ്റി ജീവിച്ചാല്‍ മനുഷ്യനു മാത്രമല്ല മണ്ണിനും നാശമുണ്ടാകും. സുഖലോലുപതയുടെ മടിത്തട്ടില്‍ തണുത്ത മുറിയിലെ ചാരുകസേരിയിലിരുന്നവര്‍ നാടിന്റ ദുരന്തം ടീവിയില്‍ കണ്ടു രസിച്ചാല്‍ മതിയോ? കാട്ടിലെ മരം തേവരുടെ ആന, പാവം ജനങ്ങളും വിവിധ സേനകളും മണ്ണിനടിയില്‍പ്പോയവരെ പുറത്തെടുക്കാന്‍ കഷ്ടപ്പെടുന്നു. ഈ വകുപ്പുകളില്‍പ്പെട്ട എത്രപേര്‍ പ്രളയബാധിത ദുരന്തമുഖത്തുണ്ടായിരുന്നു.ജനസേവകര്‍ ദുരന്തഭൂമിയില്‍  പ്രാണത്യാഗം ചെയ്യാന്‍ മനസ്സുള്ളവരാകണം.  അത് രാജ്യത്തിന്റ അതിരുകള്‍ കാക്കുന്ന പട്ടാളക്കാരും ചെയ്യുന്നു. നിര്ഭാഗ്യവശാല്‍ രാജ്യത്തിനായി അവരുടെ ജീവനും നഷ്ടപ്പെടാറുണ്ട്. ഇവിടെ നിരപരാധികള്‍ കൊല്ലപ്പെട്ടുകൊണ്ടരിക്കുന്നു.  അതിനെത്തുടര്‍ന്ന് മാധ്യമങ്ങളുടെ മുന്നില്‍ കുറെ ദുരന്തമുഖ വര്‍ണ്ണനകള്‍ നടത്തി സംതൃപ്തിയടയുന്നു.   അവിടെയും കൊടികളുടെ നിറം നോക്കി കൊടി ഉയരത്തില്‍ കെട്ടണോ അതോ താഴ്ത്തികേട്ടണോയെന്ന് തിരുമാനിക്കുന്നത് വാര്‍ത്തകള്‍ വളച്ചൊടിക്കുന്ന മാധ്യമങ്ങളാണ്.  ഇതുവരെ നമ്മുടെ ഭൂമിക്ക് ഒരു ശാസ്ത്രീയ നിര്‍മ്മാണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ? ഒരു പഞ്ചായത്തിലെങ്കിലും അവരുടെ ഭൂമിയുടെ ഭൂമി ശാസ്ത്ര കോഡുകളോ, മാപ്പ് തുടങ്ങി എന്തെങ്കിലും രേഖകള്‍ കിട്ടുമോ?  വില്ലേജ് ഓഫീസില്‍ പറഞ്ഞുവിടരുത്. ലോകമെങ്ങും കലാവസ്ഥക്കനുസരിച്ചു മാറ്റങ്ങള്‍ വരുത്തുമ്പോള്‍ നമ്മുടെ  നഗരഗ്രാമ തദ്ദേശീയ ഭരണത്തിലുള്ളവര്‍ക്ക് കെട്ടിട നിര്‍മ്മിതിയെപ്പറ്റി, ഭുമിയെപ്പറ്റി  ഒരു ബോധവത്കരണ ക്ലാസ്സയെങ്കിലും എടുക്കാനുള്ള യോഗ്യതയുണ്ടോ? കൊടിയുടെ നിറം നോക്കി പ്രതിഷ്ഠിച്ചാല്‍ പോരാ പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുണ്ടാകണം. അവര്‍ കടലിരമ്പിയാലും പ്രളയമൊഴുകിയാലും പകച്ചുപോകുന്നവരല്ല.  ഇവരെ പരിസ്ഥിതി ജാഗ്രതയില്ലാത്തവരായി മാറ്റിയതില്‍  ആരാണുത്തരവാദി?  ഇനിയെങ്കിലും ഈ കൂട്ടരേ കുന്നിടിച്ചു പണമുണ്ടാക്കുന്നതില്‍ നിന്നകറ്റി ഭൂമി ശാസ്ത്രം പഠിപ്പിക്കേണ്ടതല്ലേ?  

ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെക്കുന്ന ശാസ്ത്ര പഠന റിപ്പോര്‍ട്ടുകള്‍ കളക്ടര്‍ അടക്കം ജനപ്രതിനിധി സഭകള്‍ പോലും തുറന്ന് നോക്കാറില്ലെന്നുള്ള പരാതികളുയരുന്നു.  മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, കസ്തുരി രംഗംന്‍  റിപ്പോര്‍ട്ടുകള്‍ അതിനുദാഹരങ്ങളാണ്.  അരക്കിട്ടുറപ്പിച്ചതുപോലെ അധികാരത്തിലിരിക്കുന്നവര്‍ മടിയിലിരുത്തി താലോലിക്കുന്നത് മുതലാളിമാരാകുമ്പോള്‍ പ്രകൃതിയെ ഒരു വില്പനച്ചരക്കാക്കി ജീവിക്കുന്നവര്‍ക്ക് ശാസ്ത്ര പഠനങ്ങള്‍ ക്വാറി മുതലാളിമാര്‍ക്കും, റിസോര്‍ട്ട്  മുതലാളിമാര്‍ക്കും അനധികൃത കൈയേറ്റക്കാര്‍ക്കും അനുവദിച്ചുകൊടുക്കാന്‍ സാധിക്കില്ല.  അധികാരം പോയാലും അവരുടെ മണിത്തിണ്ണയിലെ മനോഹരമായ മട്ടുപ്പാവില്‍ ഇരിക്കേണ്ടവരാണ്.  മാധ്യമങ്ങള്‍ കുറച്ചുനാളുകള്‍ അതിട്ട് അലക്കുമെങ്കിലും ലജ്ജിക്കേണ്ടതില്ല. അടുത്ത തലമുറക്കുള്ള സമ്പാദ്യമാണ് ലഭിച്ചത്. അതിന്റ പ്രത്യാഘതങ്ങളാണ് ഇപ്പോള്‍ പാവങ്ങള്‍ അനുഭവിക്കുന്നത്.  ഇതിന്റ തുടക്കം പഞ്ചായത്തുകളാണ്.  മടിശ്ശില നോക്കി എന്തിനും ലൈസന്‍സ് കൊടുക്കുന്ന പ്രവണത.  ഒരു ഭൂമി ഉരുള്‌പൊട്ടലിന് സാധ്യതയുണ്ടോ, അവിടെ ക്വാറികള്‍, കെട്ടിടങ്ങള്‍, പഞ്ച നക്ഷത്ര ഹോട്ടലുകള്‍, കൃഷി നടത്താന്‍ സാധിക്കുമോ തുടങ്ങി  ഒരു ശാസ്ത്രീയ പരിശോധനയും നടത്താതെ അനുവദിക്കുന്നു.  ആ ഭാഗത്തു ദുരന്തമുണ്ടാകുമ്പോള്‍ പുരപ്പുറത്തു കയറി രക്ഷാപ്രവര്‍ത്തനത്തിന് ജനങ്ങളെ വിളിക്കുന്ന കാഴ്ചകള്‍ കാണുമ്പൊള്‍ ഒരു മരവിപ്പാണ് തോന്നുക. ആദ്യം ജയിലഴികള്‍ എണ്ണേണ്ടത് ഇവരല്ലേ?  കാര്യക്ഷമമായി ഇടപെടാതെ നിര്‍മ്മാണത്തിന് അനുമതി കൊടുത്തിട്ട് ഞാനൊന്നുമറിഞ്ഞില്ലേയെന്ന ഭാവത്തില്‍ മാധ്യമങ്ങളുടെ മുന്നില്‍ ധര്‍മ്മസങ്കടങ്ങള്‍ നിരത്തുന്നവര്‍.  റോമിലെ രക്തപ്പുഴയൊഴുക്കിയ കൊളീസിയത്തെക്കാള്‍, ഇറ്റലിയിലെ പോംപെയി അഗ്‌നിപര്‍വ്വത പാതാളക്കുഴികളേക്കാള്‍ എത്രയോ ആഴത്തിലാണ് ഭൂമിയെ പിളര്‍ത്തി പാറകള്‍ പൊട്ടിച്ചെടുക്കുന്നത്. ഭൂമിയെ കിറിമുറിക്കുന്നതില്‍ യാതൊരു ശാസ്ത്രീയ പഠനങ്ങളും നടത്തുന്നില്ല.  ഇവര്‍ വികസിത രാജ്യങ്ങളിലോ, ജപ്പാനിലോ, നെതെര്‍ലാന്‍ന്റിലോ പോയി കുറെ പഠനങ്ങള്‍ നടത്തുന്നത് നല്ലതാണ്. ഇവിടെയുള്ള ശാസ്ത്രജ്ഞമാര്‍ മുന്നോട്ട് വെക്കുന്ന യാഥാര്‍ഥ്യങ്ങളെ തള്ളിക്കളയാന്‍ ഒരു ഭരണാധിപനും തയ്യാറാകില്ല. കാരണം ശാസ്ത്രം കണ്ടെത്തുന്ന കണ്ടെത്തലുകളെ അപഗ്രഥിക്കാന്‍ ഭരണാധിപനറിയില്ല. അവരെ ചെണ്ടകൊട്ടാന്‍ ശ്രമിച്ചാല്‍ ആ കസേരയില്‍ അധികനാള്‍ ഇരിക്കില്ല.  എന്തുകൊണ്ടെന്നാല്‍ ശാസ്ത്ര സാഹിത്യ രംഗത്തുള്ളവര്‍ ആരെന്നുള്ള തിരിച്ചറിവ് അവര്‍ക്കുണ്ട്. ഇവരൊന്നും രാഷ്ട്രീയപാര്‍ട്ടികളുടെ വാലാട്ടികളല്ല. ഇന്ത്യയില്‍ ഈ ചെണ്ടകൊട്ട് ശാസ്തജ്ഞന്മാരില്‍ നടത്തുന്നത് അല്ലെങ്കില്‍ ജ്ഞാനികളില്‍ നടത്തുന്നത് അറിവില്ലായ്മ മാത്രമല്ല അര്‍ഹതയില്ലാത്തവര്‍ അധികാരത്തില്‍ വരുന്നതുകൊണ്ടാണ്. ഇവിടെ അപമാനിക്കപ്പെടുന്നത് ഇന്ത്യന്‍ ജനാധിപത്യം കൂടിയാണ്.  ഫലപ്രദമായ ഇടപെടലുകള്‍ ഇനിയും നടത്തിയില്ലെങ്കില്‍ ശാസ്ത്രലോകത്തെ തളച്ചിടാന്‍ ശ്രമിച്ചാല്‍ ഇനിയും ദുരന്തങ്ങള്‍ കൂടുക തന്നെ ചെയ്യും.

ഭരണ രംഗത്തുള്ളവര്‍ അനുമതി കൊടുത്തു് മലകള്‍ ഇടിച്ചു നിരത്തുമ്പോള്‍, ക്വാറികള്‍ വരുമ്പോള്‍, വനമേഖലയിലെ വന്മരങ്ങള്‍ വെട്ടി നശ്ശിപ്പിക്കുമ്പോള്‍, നിലം നികത്തുമ്പോള്‍, കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുമ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്താറുണ്ട്. അതൊന്നും ഭരണത്തിലുള്ളവര്‍ മുഖവിലക്ക് എടുക്കാറില്ല. ആഗോളതലത്തില്‍  വന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളും ഒരു ഘടകമാണ്.  പെട്രോള്‍, പ്ലാസ്റ്റിക് മുതലായവയുടെ ഉപയോഗം കുറയ്ക്കണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത് വെറുതെയല്ല.  അതുകൊണ്ട് ഈ ദുരിതത്തിന് മനുഷ്യനിര്‍മ്മിതി ഇല്ലെന്നു പറയാന്‍ സാധിക്കില്ല. തീവ്ര മഴയുണ്ടായാല്‍ വെള്ളപൊക്കം, മണ്ണിടിച്ചിലുണ്ടാകുമെന്ന് ശാസ്ത്രജ്ജര്‍ പറയാതെ തന്നെ പലര്‍ക്കുമറിയാം. എന്നാല്‍ പരിസ്ഥിതി ലോല മേഖലകളില്‍ ക്വാറി വന്നാല്‍ സാധാരണക്കാരന് അതിലൊളിഞ്ഞിരിക്കുന്ന അപകടമറിയില്ല.  ഈ വന്‍കിട മുതലാളിമാരും കുറെ മതദൈവങ്ങളും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയപ്പോള്‍ അദ്ദേഹത്തെ ശവം തീനിയെന്ന് വിളിച്ചധിക്ഷേപിച്ചു. ആ കുട്ടത്തില്‍ ചിലരുടെ ശവമഞ്ചവും ചുമന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ അവര്‍ക്ക് ഓശാന പാടി. ആ ശാസ്ത്രഞ്ജന്റെ റിപ്പോര്‍ട്ട് നടപ്പാക്കാനോ, ജനങ്ങളിലെത്തിക്കാനോ ആരും ശ്രമിച്ചില്ല.  കുറഞ്ഞ പക്ഷം ജനങ്ങള്‍ക്കിടയില്‍ കുറെ ബോധവല്കരണമെങ്കിലും നടത്തമായിരുന്നു. അതിനാല്‍ ശവം തീനിയെന്നു വിളിച്ചവരും അവര്‍ക്ക് കൂട്ടുനിന്ന ഭരണകൂടങ്ങളും ഈ ശവപ്പറമ്പുണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചവരാണ്. അതിന്റ ഉത്തരവാദിത്വത്തില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞു നില്ക്കാന്‍ സാധിക്കില്ല. പശ്ചിമഘട്ട റിപ്പോര്‍ട്ട് അട്ടിമറിച്ചവരുടെ പേരില്‍  ഒഴുക്കില്‍പ്പെട്ട ഓടംപോലെയൊഴുകുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്? അവരുടെ നിലപാടുകള്‍ എന്താണ്?

ഇപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി തന്നെ പറയുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം അയക്കരുതെന്നുള്ള നുണപ്രചാര വേലകള്‍ നടത്തുന്നു.  ദുരിതത്തില്‍ നിന്നും കരകയറണമെങ്കില്‍ കൈകോര്‍ക്കാതെ കൈ മലര്‍ത്തിയിട്ട് കാര്യമില്ല.  അതില്‍ പങ്കാളികളാകുകയാണ് വേണ്ടത്. കൊതുകുതിയാല്‍ വിളക്ക് കെടില്ല എന്നത് ഈ കൂട്ടര്‍ ഓര്‍ക്കണം.  മനുഷ്യ ഹൃദയങ്ങളെ വൃണപ്പെടുത്തുന്ന കാര്യങ്ങള്‍ കണ്ടാല്‍ ശരംപോലെ മനുഷ്യത്വമുള്ളവര്‍ ആക്രോശിക്കും. ചോദ്യം ചെയ്യും. എന്നാല്‍ സോഷ്യല്‍ മീഡിയയെന്ന വായു സേന വന്നതോടെ കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിയുമ്പോലെ എന്തും ആരെപ്പറ്റിയും എഴുതിവിടാം. യൂട്യൂബില്‍ വിഡിയോ ഇറക്കാം. എന്നിട്ട് അത് കണ്ട് രസിക്കാം. ഈ പണി ചെയ്യുന്നതില്‍ ഒരു പാര്‍ട്ടിക്കാരനും അവരുടെ മാധ്യമങ്ങളും ഒട്ടും പിന്നിലല്ല. കിട്ടുന്ന അവസരങ്ങള്‍ അവരും ചെണ്ടകൊട്ടാറുണ്ട്. ചില മാധ്യമങ്ങള്‍ക്ക് പണം കൊടുത്താല്‍ എന്തും എഴുതി വിടും.  ഞാനും അതിന് ഇരയായിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക്  കൊടുക്കുന്ന പണം സര്‍ക്കാര്‍ ധൂര്‍ത്തടിക്കുവെന്ന് ചിലര്‍ കരുതുന്നുവെങ്കില്‍ അതിന്റ കാരണങ്ങള്‍ അവര്‍ക്കും പറയാനുണ്ട്. സുനാമിയടക്കം  2018 ല്‍ കിട്ടിയ പണം ദുരിതമേഖലകളില്‍ ചിലവാക്കിയോ? ഇപ്പോഴു0 പണം കിട്ടാത്തവരും, വിടില്ലാത്തവരും ദുരിതാശ്വാസ ക്യാംപുകളില്‍ പാര്‍ക്കുന്നവരുമില്ലേ?  സര്‍ക്കാര്‍ പുതിയ തസ്തികകള്‍ നിര്‍മ്മിച്ച് ഈ പണം ധൂര്‍ത്തടിക്കയാണോ? സുനാമി ഫണ്ട്, ആദിവാസി ഫണ്ട് ഇങ്ങനെ പല പേരുകളില്‍ കാലാകാലങ്ങളിലായി കോടാനുകോടികള്‍ ധൂര്‍ത്തടിച്ച, അട്ടിമറിച്ചവരെ നല്ല കണക്കന്മാരായി എല്ലാവരും കാണണമെന്ന് വാശിപിടിച്ചിട്ട് കാര്യമില്ല. എല്ലാവരും ആഗ്രഹിക്കുന്നത് എല്ലാം സുതാര്യമായി നടക്കണമെന്നാണ്. അഴിമതി നിറഞ്ഞ ഈ ജനാധിപത്യ ഭരണത്തില്‍ ഈ സുതാര്യത നടക്കുമോ?

മലയാളിക്ക് പരമ്പരാഗതമായി കിട്ടിയ അനുഗ്രഹമാണല്ലോ അസ്സുയ, പരദൂഷണം തുടങ്ങിയ നല്ല ശീലങ്ങള്‍.  ഇതൊക്കെ സര്‍ക്കാര്‍ കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നതുപോലെ നുണപ്രചാരണ കണക്കു പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കുന്നതാണ് നല്ലത്.  അതിനപ്പുറം മതസഹിഷ്ണതയും സ്‌നേഹവും നിലനില്‍ക്കുന്ന ഒരു നാട്ടില്‍  ദൈവരാഷ്ട്രീയത്തെക്കാള്‍ മനുഷ്യര്‍ പരസ്പര സഹകരണത്തില്‍ ജീവിക്കയാണ് വേണ്ടത്.  ഈ പണം അനര്‍ഹരായവര്‍ക്ക് ദുര്‍വിനിയോഗം ചെയ്യുന്നുവെങ്കില്‍ രേഖമൂലം ചോദിക്കാനുള്ള അവകാശം എല്ലാ പൗരനുമുണ്ട്.  സാധാരണ കമ്പനികള്‍പോലും അവരുടെ ബാലന്‍സ് ഷീറ്റ് വളരെ കൃത്യമായി വരവ് ചിലവിനത്തില്‍ രേഖപ്പെടുത്താറുണ്ട്.  എത്ര ഓഡിറ്റ് നടത്തിയാലും അതിന്റ അടിയൊഴുക്കുകള്‍ ആര്‍ക്കും കണ്ടെത്താന്‍ സാധിക്കില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിനും ആ പ്രളയഭൂമികയില്‍ കഷ്ടപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം നമുക്കും കഴിയുന്ന വിധം പങ്കാളിയാകാം. മണ്ണിന്‍റ് തൊലിപ്പുറ ചികിത്സ മാറ്റി മഹത്തായൊരു ഹരിതകേരള വിപ്ലവത്തിന് ഒരുങ്ങുകയാണ് വേണ്ടത് ഇല്ലെങ്കില്‍ പ്രളയം അതിന്റ കൊയ്ത്തു തുടരുക തന്നെ ചെയ്യും. (www.karoorsoman.net)


ദൈവത്തിന്റ സ്വന്തം നാടിനെ പ്രളയ നാടാക്കിയവര്‍ (കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക