Image

ത്രിവിക്രമന്റെ പുസ്തകം (കഥ: രാഹുല്‍ ശങ്കുണ്ണി)

Published on 22 August, 2019
ത്രിവിക്രമന്റെ പുസ്തകം (കഥ: രാഹുല്‍ ശങ്കുണ്ണി)
ത്രിവിക്രമന്റെ പുസ്തകത്തെക്കുറിച്ചു ഞാന്‍ ആദ്യം കേള്‍ക്കുന്നതു കാദറില്‍ നിന്നാണ്. "ത്രിവിക്രമന്‍റെ പുസ്തകത്തില്‍ പറയുന്നതിനപ്പുറം ഒന്നും ഈ നാട്ടില്‍ നടക്കില്ല.ആര്‍ക്കും അതിനപ്പുറം പോകാനൊക്കില്ല".ഇതായിരുന്നു കാദര്‍ പറഞ്ഞത്.'ഈ നാട്' എന്നു വെച്ചാല്‍ ഇരുളന്‍ചിറ.ഇവിടേക്ക് ഞാന്‍ സ്ഥലം മാറി വന്നതിനര്‍ത്ഥം  ത്രിവിക്രമന്‍റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്‍റെ ജീവിതത്തെയും സ്വാധീനിക്കാന്‍ തുടങ്ങിയിരിക്കുന്നു  എന്നും.   അസാധാരണമായ ഒരു സ്ഥലത്താണ് ഞാന്‍ വന്നുചേര്‍ന്നിരിക്കുന്നത് എന്ന് എനിക്കും തോന്നാതിരുന്നില്ല. ഇവിടെ ഞാന്‍ വന്നെത്തിയതും  വിചിത്രമായ രീതിയിലാണ് .  ഡയറക്ടറോട് തര്‍ക്കുത്തരം പറയാന്‍ യഥാര്‍ത്ഥത്തില്‍   ഒരു ഉദ്ദേശവും എനിക്കുണ്ടായിരുന്നില്ല . ഏതോ  സംഗതി വിശദീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരുഗ്രന്‍ നിഷേധം എന്‍റെ വായില്‍ നിന്നു വീണുപോയി എന്നു മാത്രം .  എങ്കിലും    അധികം അകലെയല്ലാതെ സ്ഥലം മാറ്റിയതിന് എനിക്ക് ഡയറക്ട റോടു ചെറിയ  നന്ദിയും  തോന്നാതിരുന്നില്ല . ഇരുളന്‍ചിറയിലെത്തി   ഓഫിസു കണ്ടപ്പോള്‍ ആശ്വാസവും തോന്നി . ആളുകളുടെ തിക്കും തിരക്കുമില്ല. വിഷമം തോന്നിയതു ചാക്കുകളില്‍ വിത്തുക ളും മറ്റും പൂത്തിരിക്കുന്നതു കണ്ടപ്പോളാണ്.  ഓഫിസില്‍ എനിക്ക് കൂട്ടിനുള്ളത്  മണി എന്ന  താല്‍ക്കാലിക പ്യൂണാണ്. .  മഹാമൗനിയാണു മണി. ഒപ്പം  നിശ്ചലനും. മൂന്നു തവണയെങ്കിലും പറഞാലെ ഇരിപ്പിടത്തില്‍ നിന്നുയരൂ. ഉയര്‍ന്നാല്‍ തന്നെ സന്ദേഹത്തോടെ മാത്രമേ നീങ്ങൂ.

ഇരുളന്‍ചിറ പ്രകൃതിരമണീയമാണെന്നു ധൈര്യമായി പറയാം. ഓഫിസിന്‍റെ വടക്കു വശത്തുള്ള ജനാല തുറന്നാല്‍ വെള്ളം നിറയെയുള്ള ഒരു തോടു കാണാം.  വല്ലപ്പോഴും അതിനു കുറുകെ ചേര്‍ത്തിട്ടിട്ടുള്ള രണ്ടു തെങ്ങിന്‍ തടികളിലൂടെ  കരുതലോടെ വരികയും പോകുകയും ചെയ്യുന്ന ആളുകളെയും കാണാം . തോടിനപ്പുറം ആവണംപാറ എന്ന സ്ഥലമാണ് . ഞാനും ആവണംപാറയില്‍ ബസിറങ്ങി തെങ്ങുംതടിയിലൂടെ തന്നെയാണ് എത്തിച്ചേര്‍ന്നത്. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ഒരു കാര്യം ഞാന്‍ കണ്ടു പിടിച്ചു . തടിപ്പാലം കടക്കുന്നവര്‍  മിക്കവാറും ഇരുളന്‍ചിറക്കാരാണ്. ആവണംപാറയില്‍ നിന്നും ആളുകള്‍ വരുന്നത് വിരളമാണ്. ഇരുളന്‍ചിറയുടെ  തെക്കുവശത്തു നദിയാണ് .അക്കരയ്ക്ക് കടത്തുണ്ട്. ഉദയംചിറ  എന്നാണ് മറുകരെയുള്ള സ്ഥലത്തിന്‍റെ പേര്.കടത്തുകാരനു വലിയ ജോലിയൊന്നുമില്ല. വല്ലപ്പോഴും അങ്ങോട്ടോ ഇങ്ങോട്ടോ ഒരു യാത്ര.  ഇരു വശങ്ങളിലുമുള്ള   സ്ഥലങ്ങളില്‍ നിന്നു വ്യത്യസ്തമായി അസാധാരണമായ ഒരു നിശ്ചലത ഇരുളന്‍ചിറയ്ക്കുണ്ടെന്ന് എനിക്കു മനസ്സിലായി.  ഡയറക്ടറോട് എനിക്കു തോന്നിയിരുന്ന ചെറിയ നന്ദി ആവിയായി . ഞാന്‍ ഭ്രാന്തുപിടിച്ചു നശിക്കട്ടെ എന്നാണ് അയാളുടെ ഉദ്ദേശം എന്ന് എനിക്ക് ഉറപ്പായി
.
കാദ റിനെ ഇതിനകം ഞാന്‍ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. അയാള്‍ എന്നെ സഹായിച്ചു കൊണ്ടേയിരുന്നു. പ്രവര്‍ത്തനം നിലച്ച ഒരു വായനശാലയില്‍ അയാള്‍ എനിക്കു പാര്‍പ്പിടമൊരുക്കി. "ഇതാരുടേതാണ്?",ഞാന്‍ ചോദിച്ചു. "ഇതിനൊന്നും  ആളില്ല ",അയാള്‍ പറഞ്ഞു. "കുളിക്കാനൊക്കെ?",ഞാന്‍ മണ്ടനെ പോലെ ചോദിച്ചു. കാദര്‍ ഒന്നും ഉരിയാടിയില്ലെങ്കിലും സമീപത്തുള്ള കിണറിലേക്കു നോക്കി . അതിന്‍റെ ആഴം കണ്ട് എനിക്കു തല ചുറ്റി . എനിക്കു ഭക്ഷണം തയാറാക്കാനുള്ള സാധനങ്ങളും കാദര്‍ എവിടെ നിന്നോ കൊണ്ടുവന്നു തന്നു .

കാര്യമായ ജോലി ഇല്ലാതിരുന്നതു കൊണ്ട് ഞാന്‍ കാദറിന്‍റെ മുറുക്കാന്‍ കടയില്‍ തന്നെയാണു കൂടുതലും സമയം ചിലവഴിച്ചത്. വല്ലപ്പോഴും മാത്രമാണ് കടയില്‍ ആരെങ്കിലും വരുന്നത് .    മോരുംവെള്ളവും മുറുക്കാനും കൊടുത്തു കഴിയുമ്പോള്‍ കാദര്‍ ചോദിക്കും ,"സാധനം വേണോ?". ചിലര്‍ വാങ്ങും ,ചിലര്‍ വേണ്ടെന്നു തലയാട്ടും.ആദ്യ ദിവസം ഞാന്‍ ഭയന്നു ചോദിച്ചു,"പോലീസ് പിടിക്കില്ല?". "ഇവിടെയാരും വരില്ല ",കാദര്‍ നിസ്സാരമായി പറഞ്ഞു.

പിന്നെയും രണ്ടുമൂന്നു ദിവസം കഴിഞ്ഞാണു ത്രിവിക്രമന്‍റെ പുസ്തകത്തെക്കുറിച്ചു കാദറില്‍ നിന്നു  കേള്‍ക്കുന്നത്.കാദറിനോട് ഇതിനകം ഒരുതരം വിധേയത്വം എനിക്കുണ്ടായിക്കഴിഞ്ഞിരുന്നു.  അയാള്‍  ആരില്‍ നിന്നും  ഒന്നും പ്രതീക്ഷിക്കാത്ത സ്വഭാവക്കാരനാണെന്ന് എനിക്ക് മനസ്സിലായി  .കാദര്‍  സംസാരിക്കുന്നത് ആത്മഗതം പോലെയാണ് . കേള്‍ക്കുന്നവരുടെ   സാന്നിദ്ധ്യത്തെപ്പറ്റി ബോധവാനല്ലാത്ത  മട്ടില്‍ . കാദറിന്‍റെ കച്ചവടം മെച്ചപ്പെടുത്തണമെന്നു ഞാന്‍ പറഞ്ഞു. അയാള്‍ എന്തെങ്കിലും ഒന്നു പറയട്ടെ എന്നു കരുതി മാത്രം.കാദര്‍ ഒന്നു മൂളിയതു പോലുമില്ല. ഞാന്‍ വിട്ടില്ല. കുറച്ചു  മലക്കറിയും പലചരക്കും എടുത്തു വെക്കണമെന്നു  പറഞ്ഞു. എന്‍റെ അഭിപ്രായം തള്ളിക്കളയുന്ന മട്ടില്‍ കാദര്‍ തോളില്‍ കിടന്ന തോര്‍ത്തു കുടഞ്ഞു .
"ഞാന്‍ അതൊക്കെ ഡോക്ടറമ്മയ്ക്കു വിട്ടു കൊടുത്തിരിക്കുകയാ . ആലിന്റപ്പുറത്താ അവരുടെ കട ",കാദര്‍ അകലേക്കു കൈ ചൂണ്ടി.

"ഡോക്ടറമ്മയോ ? എന്തിനാണു കടക്കാരിയെ അങ്ങനെ വിളിക്കുന്നത് ? ",ഞാന്‍ ആരാഞ്ഞു.കാദര്‍ മൗനത്തിലേക്കു തിരിച്ചു  പോ കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് .
"അവര്‍ ഡോക്ടറായതു കൊണ്ടു തന്നെ. കുട്ടിക്കാലം മുതലേ ഭര്‍ത്താവു ഗോവിന്ദനുമായി അടുപ്പമായിരുന്നു .മെഡിസിനു ചേര്‍ന്നപ്പോള്‍ അവര്‍ക്ക് ആ കമ്പമൊക്കെ പോയി.പക്ഷെ അവരുടെ തന്ത പിടിച്ച പിടിയാലേ ഗോവിന്ദനുമായി കെട്ടിച്ചു.അവനു പണ്ടേ പലചരക്കു കടയുണ്ട്.അതിനോടു ചേര്‍ന്ന് അവര്‍ ചികിത്സയുമാരംഭിച്ചു.കടയിലും ശ്രദ്ധിച്ചു.ഇവിടെ ചികിത്സക്കാരു  വരാന്‍! എന്തെങ്കിലും ഉണ്ടെങ്കില്‍ അക്കരെ ധര്‍മ്മാശുപത്രിയില്‍ പോകും . ഡോക്ടറമ്മ പഠിച്ചതൊക്കെ മറന്നു."
"അത്ഭുതം തന്നെ ",ഞാന്‍ പറഞ്ഞു.

"അത്ഭുതമൊക്കെ നിങ്ങളെപ്പോലെയുള്ളവര്‍ക്ക് .ഇങ്ങനെയൊക്കയേ നടക്കൂ എന്ന് ഇവിടെയെല്ലാവര്‍ക്കും അറിയാം . ഈ നാട്ടില്‍ ജനിച്ചവര്‍ക്കും വന്നുപെട്ടവര്‍ക്കും രക്ഷപ്പെടാന്‍ ഒക്കുകില്ല . ആരും രക്ഷപ്പെട്ടിട്ടില്ല. ഒരുപാടു പേര് ഉണ്ടായിട്ടുണ്ട്   , വലിയ പഠിത്തോം മിടുക്കും ഒക്കെയായിട്ട് . എല്ലാരും അടിഞ്ഞു പോയി. .അങ്ങനൊക്കെയേ വരൂ എന്ന് എല്ലാവര്‍ക്കും അറിയാം. ശാപം നില്‍ക്കുകയാണ് .ത്രിവിക്രമന്‍റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതിനപ്പുറം ഇവിടെയൊന്നും സംഭവിക്കില്ല ", കാദര്‍ നെടുനീളത്തില്‍ പറഞ്ഞു നിര്‍ത്തി.

പിറ്റേ ദിവസം പോസ്റ്റുമാന്‍ തപാലുമായി വന്നപ്പോള്‍ ഞാന്‍ അയാളോടു ശാപത്തെക്കുറിച്ചും ത്രിവിക്രമന്‍റെ പുസ്തകത്തെക്കുറിച്ചും ചോദിച്ചു.
"പുസ്തകത്തെക്കുറിച്ചു പറയാനാണെങ്കില്‍ ഇരുളന്‍ചിറയില്‍ എല്ലാവീട്ടിലും അതു  സൂക്ഷിച്ചിട്ടുണ്ട്.കാല്‍പ്പെട്ടികളിലും ട്രങ്കുകളിലും ഒക്കെയായി. ഓരോ  വീട്ടിലും ഇരിക്കുന്ന പുസ്തകങ്ങള്‍ തമ്മില്‍ ചെറിയ വ്യത്യാസം ഉണ്ട് .അതാതു വീട്ടുകാര്‍ക്കു യോജിച്ച പുസ്തകം ആകും  അവര്‍ക്കു കിട്ടിയിട്ടുണ്ടാകുക. മരണമടുത്ത വൃദ്ധര്‍  മാത്രമേ പുസ്തകം വായിക്കാറുള്ളൂ .അതേ പാടുള്ളൂ".  
പോസ്റ്റുമാനും പുസ്തകത്തിന്‍റെ ആളാണ് .
"ശാപമോ?",ഞാന്‍ ചോദിച്ചു.

"അതു പുസ്തകത്തില്‍ വിശദമായി എഴുതിയിട്ടുണ്ട്.ഞാന്‍ വായിച്ചിട്ടില്ല,കേട്ടോ.ഞങ്ങളുടെ കരയില്‍ ഈ പുസ്തകം കയറ്റില്ല. കേട്ടറിവു വച്ച് അതില്‍ പറയുന്നത് അഗസ്ത്യ പരമ്പരയില്‍ പെട്ട ഒരു സിദ്ധനെ ഈ നാട്ടുകാര്‍ തല്ലിക്കൊന്നു എന്നും  അന്നു മുതല്‍ ഈ നാടിനു മുകളില്‍  ആയിരം വര്‍ഷത്തെ ശാപം വീണു എന്നുമാണ്.ഇനി നാനൂറു വര്‍ഷം ബാക്കിയുണ്ട്".
തടിപ്പാലം കടന്ന്  ആവണംപാറയില്‍ ഞാന്‍ പല തവണ പോയി. അവിടെയുള്ളവര്‍  എന്നെയും ഇരുളന്‍ചിറക്കാരുടെ  കൂട്ടത്തില്‍ തന്നെയാണു കൂട്ടിയിരിക്കുന്നത്. അതായതു ശാപഗ്രസ്തന്‍.  .എനിക്ക് അവിടെ പോകാന്‍ മടി തോന്നിത്തുടങ്ങി. ഞാന്‍ ഒരു ദിവസം വഞ്ചി കയറി നദിയുടെ മറുകരയില്‍ ചെന്നു.അവിടെ ഇരുളന്‍ചിറയിലെ വിശ്വാസങ്ങളെ പരിഹസിക്കുന്ന കുറെ ചെറുപ്പക്കാരെ കണ്ടു. നാലു പേര്‍  ഉണ്ടായിരുന്നു.അവര്‍  ത്രിവിക്രമന്‍റെ പുസ്തകം കാണിച്ചു തരാന്‍ എന്നെ  അവിടെയുള്ള വായനശാലയില്‍ കൊണ്ടുപോയി. കുറെയേറെ തപ്പി ഒടുവില്‍ കൂട്ടത്തിലെ താടിക്കാരന്‍  കണ്ടെടുത്തു. അവന്‍ പുസ്തകം അമര്‍ഷത്തോടെ മേശയില്‍ അടിച്ചപ്പോള്‍ അതില്‍ നിന്നും പൊടിയുടെ ഒരു കൂമ്പാരം തന്നെ ഉയര്‍ന്നു പൊങ്ങി. താടിക്കാരന്‍റെ കൈയില്‍ നിന്നും പുസ്തകം വേറൊരുവന്‍ തട്ടിയെടുക്കുന്ന പോലെ മേടിച്ചു വീണ്ടും പൊടി തട്ടി എന്‍റെ മുന്നിലേക്കിട്ടു. പുസ്തകം പരിശോധിക്കുമ്പോള്‍ എന്‍റെ കൈ വിറക്കുന്നതു കണ്ടു ചെറുപ്പക്കാര്‍ ചിരിച്ചു.ഞാന്‍ പ്രതിഷേധിച്ചു: "ഒരു ഗ്രാമത്തെയപ്പാടെ ദശാബ്ദങ്ങളോളം സ്വാധീനിച്ച പുസ്തകമാണിത്.പ്രതിപാദ്യം എന്തു തന്നെയാണെങ്കിലും എനിക്കതിനെ ബഹുമാനിക്കാതിരിക്കാനാകില്ല".

"ഒരു ഗ്രാമത്തെയല്ല, മുഴുവന്‍ ലോകത്തെയും നൂറ്റാണ്ടുകളോളം   സ്വാധീനിച്ച പുസ്തകങ്ങളെ  പോലും തള്ളിക്കളയുന്നവരാണു ഞങ്ങള്‍. ഞങ്ങളോടു പുസ്തകങ്ങളുടെ മഹത്വത്തെപ്പറ്റി പറയേണ്ട",കൂട്ടത്തില്‍ കുഴിഞ്ഞ കണ്ണുകളുള്ളവന്‍ പറഞ്ഞു.
ഞാന്‍ പുസ്തകം പരിശോധിച്ചു.നാല്‍പ്പതു പേജു മാത്രമേയുള്ളു. പൂര്‍ത്തിയാക്കിയ കൃതിയായി എനിക്കു തോന്നിയില്ല . ഗദ്യവും പദ്യവും ഇടചേര്‍ന്നാണു രചന . ഇരുളന്‍ചിറ എന്നു കൂടെക്കൂടെ എഴുതിയിട്ടുണ്ട് . അവ്യക്തമായ ഭാഷ.അച്ചടിയും മാഞ്ഞുതുടങ്ങിയിരിക്കുന്നു. എനിക്കൊന്നും മനസ്സിലായില്ല.
"ഇതൊരു നോവല്‍ എഴുതാനുള്ള ശ്രമമായിട്ടാണ് എനിക്കു തോന്നുന്നത് ",അതുവരെ അഭിപ്രായം ഒന്നും പറയാതിരുന്ന കൗമാരക്കാരന്‍ പറഞ്ഞു. എനിക്കും അതേ അഭിപ്രായം തോന്നുണ്ടായിരുന്നു
"ത്രിവിക്രമന്‍ ആരാണ് ?", ഞാന്‍ ചോദിച്ചു.

"ഈ നാട്ടുകാരന്‍ ആയിരുന്നു .ശീമയിലൊക്കെ പോയ ആളായിരുന്നു എന്നു പറയുന്നു. ഈ നദിയില്‍ മുങ്ങിയാണു മരിച്ചതെന്നും കേഴ്വിയുണ്ട് "
"എങ്ങനെയാണ് ഈ അപൂര്‍ണ്ണമായ കൃതി ഇരുളന്‍ ചിറയെ സൃഷ്ടിച്ചതും അവിടുത്തെ ആളുകളെ കാലങ്ങളോളം അടിമപ്പെടുത്തിയതും ?",ഞാന്‍ ചോദിച്ചു.
"പുസ്തകങ്ങളുടെ ശക്തി അപാരമാണു സാറെ .നമുക്കു മാത്രമായി ഒരു പുസ്തകമുണ്ടാകുക, അല്ലെങ്കില്‍ നമ്മുടെ കുടുംബത്തിന്, ദേശത്തിന് എന്തിനു രാജ്യത്തിനു മാത്രമായി ഒരു ഗ്രന്ഥമുണ്ടാകുക പോലും മാരകമാണ് ",കുഴിഞ്ഞ കണ്ണുകളുള്ള ചെറുപ്പക്കാരന്‍ പറഞ്ഞു.

"ഞങ്ങളെക്കണ്ടുകൊണ്ട് ഈ പ്രദേശത്തുള്ളവരൊക്കെ ത്രിവിക്രമന്‍റെ  പുസ്തകത്തെ തള്ളിക്കളയുന്നവരാണെന്നു വിചാരിക്കണ്ട. മിക്കവര്‍ക്കും ഇരുളന്‍ചിറയില്‍ പോകാന്‍ തന്നെ ഭയമാണ്. അത്യാവശ്യക്കാര്‍ രാത്രിയാകുമ്പോള്‍ കാദറിന്‍റെ പീടികയില്‍ സാധനം വാങ്ങാനും പദ്മാവതിയുടെ കെട്ടിടത്തില്‍ പിള്ളേരെ കാണാനും ഒക്കെ പോകുമെന്നു മാത്രം",താടിക്കാരന്‍ താടിയുഴിഞ്ഞു .
പദ്മാവതിയുടെ കെട്ടിടം എന്തെന്നു ഞാന്‍ ഊഹിച്ചു. അതേക്കുറിച്ചു കേട്ടിട്ടില്ലെങ്കിലും. എങ്കിലും ചോദിച്ചു: " പദ്മാവതിയുടെ കെട്ടിടത്തില്‍ എന്താണ് ഇടപാട്?"
ചെറുപ്പക്കാര്‍ ചിരിച്ചു. "ആണുങ്ങള്‍ ജോലിക്കുപോകാത്തതു കൊണ്ട് പെണ്ണുങ്ങള്‍ പദ്മാവതിയുടെ അടുക്കല്‍ പോകുന്നു. ആളുകള്‍ പലയിടത്തു നിന്നും അവര്‍ക്കായി എത്തുന്നു",ചോരക്കണ്ണുള്ള തടിയന്‍ പറഞ്ഞു.

"പൈസക്കു വേണ്ടി മാത്രമാണു സ്ത്രീകള്‍ പോകുന്നതെന്നും വിചാരിക്കണ്ട. ഈ പുസ്തകത്തിന്‍റെ സ്വാധീനം അവിടെയുമുണ്ട്.സമ്പൂര്‍ണ്ണ നാശത്തിലൂടെ സായൂജ്യം നേടാനുള്ള ആഗ്രഹം ആണുങ്ങള്‍ക്കെന്നപോലെ അവിടുത്തെ പെണ്ണുങ്ങള്‍ക്കുമുണ്ട്. ഒരു തവണ അവിടെ വെച്ചു എന്‍റ്റൊപ്പം  ഉണ്ടായിരുന്ന പെണ്ണിനോടു ഞാന്‍ ഒരു മടയന്‍ ചോദ്യം ചോദിച്ചു.ഇവിടെ നിന്നു രക്ഷപ്പെട്ടു കൂടെ എന്ന്. അവളുടെ മറുപടി നിങ്ങള്‍ക്ക് ഊഹിക്കാമോ?

'നേട്ടങ്ങളിലൂടെ മാത്രമല്ല സുഹൃത്തേ ആനന്ദം കിട്ടുക,നഷ്ടങ്ങളിലൂടെയുമാണ്. സമ്പൂര്‍ണ്ണ നഷ്ടവും സമ്പൂര്‍ണ്ണ ആനന്ദവും പര്യായ പദങ്ങളാണ്'. അവള്‍ മിടുക്കിയായി കോളേജില്‍ ഒക്കെ ഉണ്ടായിരുന്നവളാണ്. ആണുങ്ങളുടെ നിലപാടും രസകരമാണ്. നിങ്ങളുടെ ഓഫിസിലെ മണിയോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു,വീട്ടിലെ സ്ത്രീകളെ ഈ തൊഴിലിനു വിടുന്നതു ശരിയാണോ എന്ന് . അവനും ഒരു കാലത്തു നല്ല രീതിയില്‍ പഠിപ്പും വായനയും ഒക്കെ ഉണ്ടായിരുന്നതാണെന്ന് ഓര്‍ക്കണം. അവന്‍ എന്നോടു പറഞ്ഞത് അതൊക്കെ കാഴ്ചപ്പാടിന്‍റെ പ്രശ്‌നങ്ങളാണ് എന്നാണ് ",താടിക്കാരന്‍ പറഞ്ഞു നിര്‍ത്തി.

മൂന്നുനാലു തവണ കൂടി ഞാന്‍ ഉദയംപാറയില്‍ പോയി. ഇരുളന്‍ചിറയ്ക്കും ഉദയംപാറയ്ക്കുമിടയിലെ തോണിയാത്ര ഭാവനയ്ക്കും യുക്തിക്കുമിടയിലെ പ്രയാണം പോലെ എനിക്കു തോന്നി.
ഡയറക്ടറുടെ കോപം തണുത്തതു കൊണ്ടാകാം രണ്ടു മൂന്നു മാസം കഴിഞ്ഞ് എനിക്ക് സ്ഥലംമാറ്റം കിട്ടി.
കാദറിനോടു വിവരം പറഞ്ഞപ്പോള്‍ അയാള്‍ നിര്‍വ്വികാരമായി മൂളുക മാത്രം ചെയ്തു. പോസ്റ്റുമാനാകട്ടെ ക്രൂരമായി ഒന്നു ചിരിച്ചിട്ട് ഇങ്ങനെ പറഞ്ഞു :" ഇവിടെ വന്നു താമസിച്ചവര്‍ തിരികെപ്പോയാലും ഇവിടുത്തുകാരായിരിക്കുമെന്നാണ്പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനര്‍ത്ഥം സാറിനോടു ഞാന്‍ പറഞ്ഞു തരേണ്ടല്ലോ ".

ഉദയംപാറയിലെ ചെറുപ്പക്കാര്‍ എന്നെ കാണാന്‍ വന്നു. എന്‍റെ സ്ഥലംമാറ്റക്കാര്യം ഞാന്‍ അവരോടു പറഞ്ഞിരുന്നില്ല. തടിയനാണു തുടങ്ങിയത്. " ഞങ്ങള്‍ നിങ്ങളോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണു വന്നിരിക്കുന്നത്. ഈ നാടിനെയും നാട്ടുകാരെയും മൂഢവിശ്വാസത്തില്‍ നിന്നു  രക്ഷിക്കാനുള്ള ഒരു അവസരം ഇപ്പോള്‍ വന്നി രിക്കുന്നതായി ഞങ്ങള്‍ കരുതുന്നു.നിങ്ങളുടെ സ്ഥലംമാറ്റത്തിലൂടെ. നിങ്ങള്‍ ഞങ്ങളോടു സഹകരിക്കുമെന്നു ഞങ്ങള്‍ക്കറിയാം".
"സംഗതി കേള്‍ക്കട്ടെ ",അവര്‍ക്കു ചായ പകര്‍ന്നുകൊണ്ടു ഞാന്‍ പറഞ്ഞു.
"ഈ  ഗ്രാമത്തിലെ ഓരോ വീട്ടിലും കാല്‍പ്പെട്ടികളിലും ട്രങ്കുകളിലുമായി സൂക്ഷിച്ചിരിക്കുന്ന ത്രിവിക്രന്‍റെ പുസ്തകത്തിന്‍റെ എല്ലാ പ്രതികളും പുറത്തു വരണം. ഒരെണ്ണം പോലും അവശേഷിക്കാതെ . നിങ്ങള്‍ അതെല്ലാം ശേഖരിച്ചു നിങ്ങളോടൊപ്പം കൊണ്ടുപോവുകയും വേണം",താടിക്കാരന്‍ പറഞ്ഞു.
ഞാന്‍ മിഴിച്ചു നിന്നു .

"നിങ്ങളുടെ അമ്പരപ്പു ഞങ്ങള്‍ക്കു മനസ്സിലാകും. ഇതുകൊണ്ടെന്തു പ്രയോജനം,പോരാത്തതിന് എങ്ങനെ ഇക്കാര്യങ്ങള്‍ സാധിക്കും എന്നൊക്കെ സംശയിക്കുന്നുണ്ടാകും. എങ്കില്‍ കേട്ടുകൊള്ളൂ ഈ നാട്ടുകാര്‍ അവരുടെ വിശ്വാസത്തോടു ബന്ധപ്പെടുത്തി എന്തും വിശ്വസിക്കാന്‍ തയാറാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ സ്വപ്നത്തില്‍ ത്രിവിക്രമന്‍ പ്രത്യക്ഷനായി ഇതെല്ലാം ആവശ്യപ്പെട്ടു എന്ന് കാദറിനോടും മറ്റും പറയണം . നാടിന്‍റെ ശാപവും പുസ്തങ്ങളോടൊപ്പം യാത്രയാകുമെന്നു ത്രിവിക്രമന്‍ പറഞ്ഞതായും പറയണം. നോക്കിക്കോളൂ നിങ്ങളുടെ വരവും സ്വപ്നദര്‍ശനവും വേഗമുള്ള  തിരോധാനവും ഒക്കെ ചേര്‍ത്ത് അവര്‍ അവരെത്തന്നെ പറ്റിക്കാന്‍ കഥകളുണ്ടാക്കും. ക്രമേണ ഓരോരുത്തരായി ശാപബോധത്തില്‍ നിന്നു പുറത്തു വരും. ഈ നാട് ....സ്വര്‍ഗ്ഗമെന്നൊന്നും പറയുന്നില്ല.സാധാരണ സ്വപ്നങ്ങളും ദുഖങ്ങളുമുള്ള ആളുകളുടെ നാടാകും".

ആദ്യമായിട്ടാണ് ഞാന്‍ പറയുന്ന ഒരു കാര്യം പ്രാധാന്യത്തോടെ കാദര്‍ ശ്രവിക്കുന്നതെന്ന് എനിക്കു തോന്നി.അയാള്‍ എന്നെ സൂക്ഷിച്ചു നോക്കിയപ്പോള്‍ ഞാന്‍ വിയര്‍ത്തു. കുറേനേരം ആലോചിച്ചിരുന്ന ശേഷം അയാള്‍ കുനിഞ്ഞ് ഒരു പെട്ടി വലിച്ചെടുത്തു . ക്ലേശിച്ച് അതിന്‍റെ അടപ്പു തുറന്നു പുസ്തകം തപ്പിയെടുത്തു. കാദറിന്‍റെ കൈ വിറയ്ക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു. പുസ്തകം സ്വീകരിക്കുമ്പോള്‍ എന്‍റെ കൈകളും വിറച്ചു. തുടര്‍ന്നാരോടും ഞാന്‍ സ്വപ്നക്കാര്യം പറയാന്‍ പോയില്ലെങ്കിലും ചെറുപ്പക്കാര്‍  പറഞ്ഞതു പോലെ  സംഭവിച്ചു . ഇരുളന്‍ചിറയിലെ ആളുകള്‍  ഓരോരുത്തരായി പുസ്തകവും കൊണ്ട് എന്നെ തേടി വന്നു. ഞാന്‍ കള്ളനെപ്പോലെ  തല കുനിച്ചാണ് അവരുടെ കയ്യില്‍ നിന്നു പുസ്തകങ്ങള്‍ വാങ്ങിയത്. അവരുടെ കൈകളും എന്‍റെ കൈകളും വിറച്ചു. എല്ലാവരും നല്കിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ത്രിവിക്രമന്‍റെ പുസ്തകത്തിന്‍റെ പ്രതികളെല്ലാം ഒരു ചാക്കില്‍ കെട്ടി. റാക്കിലിരുന്ന മതഗ്രന്ഥങ്ങള്‍ക്കും രാഷ്ട്രീയഗ്രന്ഥങ്ങള്‍ക്കുമിടയില്‍  വേണ്ടത്ര സ്ഥലമുണ്ടാക്കി കെട്ട് അവിടേക്കു കയറ്റി വെച്ചു. ഇത്രയും കഴിഞ്ഞപ്പോഴേക്കും വെള്ളിടി പോലെ ചില ചിന്തകള്‍ എന്‍റെ മനസ്സിലേക്കു കടന്നുവന്നു . ഞാന്‍ എന്താണു ചെയ്തിരിക്കുന്നത് ! ഈ ഗ്രാമത്തിന്‍റെ സ്വത്വബോധത്തെയും ആലസ്യകരമെങ്കിലും സുഖദമായ ജീവിതവീക്ഷണത്തെയും ഞാന്‍ കടപുഴക്കിയോ? ഇനി ഇവര്‍ ചിന്തകളെ ഏതു ബോധത്തിലും നിലപാടുകളിലും ഉറപ്പിക്കും? ദുഖവും നിരാശയും അകന്ന സ്ഥലത്ത് ഇനി മുതല്‍ വ്യഥകളും അപകര്‍ഷതയും പകയും കടന്നു വരുമോ?

വേവലാതിയോടെ ഞാന്‍ താടിക്കാരനെ ഫോണ്‍ ചെയ്തു. "പുസ്തകമെല്ലാം തിരിച്ചു കൊടുത്താലോ?",ഞാന്‍ ആരാഞ്ഞു.
"ചാഞ്ചല്യം വെടിയൂ ", താടിക്കാരന്‍ പറഞ്ഞു." നിങ്ങള്‍ ഒരു അഞ്ചു വര്‍ഷം കഴിഞ്ഞ് ഇതുവഴി വരൂ. യുക്തിബോധമുള്ള,പ്രസാദാത്മക ചിന്തകളുള്ള ഒരു ജനതയെ നിങ്ങള്‍ കാണുമെന്നു ഞാന്‍ ഉറപ്പു തരുന്നു.ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതേയുള്ളു ".

 എനിക്ക് ആശ്വാസം തോന്നി. സമാധാനത്തോടെ കിടന്നുറങ്ങുകയും ചെയ്തു. പിന്നീടു  ദിവസങ്ങളോളം ആളുകള്‍ എന്‍റെ പാര്‍പ്പിടത്തിനു മുന്‍പില്‍ പൂക്കള്‍ കൊണ്ടുവന്നിട്ടപ്പോള്‍ ചെറുപ്പക്കാര്‍ പറഞ്ഞതു ഞാന്‍ ഓര്‍ത്തു . എന്നെ കേന്ദ്രമാക്കി ഇതിഹാസം വികസിക്കുകയാണ്.

ആരവം പോലെ എന്തോ  കേട്ടാണ്  ഒരു ദിവസം ഞാന്‍  ഉണര്‍ന്നത്. ജനാലയിലൂടെ നോക്കുമ്പോള്‍  ആളുകള്‍ നാലുപാടും ഓടുന്നു . കതകു തുറന്നു ഞാന്‍ പുറത്തിറങ്ങി. വഴിയിലൂടെ നടന്നു വന്ന വൃദ്ധയെ തടഞ്ഞു നിര്‍ത്തി . "സൗദാമിനിയുടെ കെട്ടിടത്തില്‍ വന്ന അക്കരക്കാരനെ മണി വെട്ടി". ഇതും പറഞ്ഞു വൃദ്ധ നടന്നു നീങ്ങി. ഇരുളന്‍ചിറയില്‍ ഞാന്‍ കണ്ടിട്ടില്ലാത്ത വേഗത്തില്‍ .

RAHUL SANKUNNI
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക