Image

ഡോ. പ്രമീള നന്ദകുമാര്‍: പ്രകൃതിക്കൊരു പര്യായം! (വിജയ് .സി എച്ച്)

വിജയ് .സി എച്ച് Published on 23 September, 2019
ഡോ. പ്രമീള നന്ദകുമാര്‍: പ്രകൃതിക്കൊരു പര്യായം! (വിജയ് .സി എച്ച്)
കിടാവ് മുത്തിക്കുടിക്കുന്ന നിര്‍വൃതിയില്‍ പശു പാല്‍ ചുരത്തുന്നു. എന്നാല്‍, പാല്‍ അകിട് നിറഞ്ഞാലുടനെ കിടാവിനെ ബലപ്രയോഗത്തിലൂടെ വലിച്ചുമാറ്റി, പാല്‍ അത്രയും നാം കറന്നെടുക്കുന്നു.

പ്രതികരിക്കാന്‍ ത്രാണിയില്ലാതെ തള്ളപ്പശു.

അകിട് ശൂന്യമായാലുടനെ നാം വീണ്ടും പശുക്കുട്ടിയെകൊണ്ടു കുടിപ്പിക്കുന്നു. തന്റെ കുട്ടിക്കാണെന്നു കരുതി പാവം പശു വീണ്ടും പാലിറക്കുന്നു. ബന്ധനസ്തരായ അമ്മയും കുഞ്ഞും ദയനീയമായി പരസ്പരം നോക്കി നില്‍ക്കേ, ആ പാലും നാം കറന്നെടുക്കുന്നു!

ഇതു ചൂഷണമല്ല, കൊടും ക്രൂരതയാണ്. ഏതൊരമ്മയുടേയും പാല്‍ തന്റെ കുഞ്ഞിനുള്ളതാണെന്നാണ് പ്രകൃതിയുടെ നിശ്ചയം!

ഒരു പൂ വിരിയുന്നതും നിയതി അതിനു നല്‍കിയ കാലം ചെടിയില്‍ ജീവനോടെ നിലകൊള്ളുന്നതും അതിനു ചുറ്റും സൗരഭ്യം പരത്താനും, അതിനെ നോക്കുന്നവര്‍ക്കായുള്ള മനോഹാരിതക്കുമാണ്. അത് പിഴുതെടുക്കുന്നത് ക്രൗര്യവും, മുടിയില്‍ ചൂടുന്നത് സ്വാര്‍ത്ഥതയുമാണ്.

ഒരു മാമ്പഴം തിന്നാന്‍ മനുഷ്യന് ധാര്‍മ്മികമായ അവകാശം ലഭിക്കുന്നത്, അതിനകത്തുള്ള കുരു പാകി പുതിയൊരു മാവിന് ഇവിടെ വളരാന്‍ അവസരമൊരുക്കുമ്പോള്‍ മാത്രമാണെന്ന് പണ്ടുള്ളവര്‍ പറഞ്ഞത് നാം മറന്നുപോയതെന്തേ?

മഴക്കാടുകളുടെ സൂക്ഷ്മമായ പ്രകൃതം നാം ഹീനമായി അവഗണിച്ചു. ഫലമോ? ആമസോണും മധ്യആഫ്രിക്കന്‍ വനങ്ങളും കത്തിയെരിയുന്നു! ഹാ, കഷ്ടം, കേരളത്തില്‍ വാര്‍ഷികങ്ങള്‍ എത്തുന്ന പ്രളയം!

മനുഷ്യന്‍ തന്റെ മേല്‍ക്കോയ്മ പ്രകൃതിയോടും അതില്‍ സഹവസിക്കുന്ന ഇതര ജീവജാലങ്ങളോടും എന്നു കാണിക്കുവാന്‍ തുടങ്ങിയോ, അന്നുമുതല്‍ ഈ ഭൂമിയുടെ സന്തുലിതാവസ്ഥ അപകടത്തിലാണ്!

സഹസ്ഥിതി താളം തെറ്റിച്ചുകൊണ്ടുള്ള മനുഷ്യന്റെ കടന്നാക്രമണം ഈ ലേഖകനെ ബാല്യം മുതല്‍ അസ്വസ്ഥനാക്കുന്നുണ്ട്. എന്നാല്‍, ഇന്നലെകളില്‍ ഇല്ലാതിരുന്നൊരു സാന്ത്വനം ഇന്നെനിക്ക് അനുഭവപ്പെടുന്നു. ഇതാ, എന്നെപ്പോലെ ചിന്തിക്കുന്ന മറ്റൊരാള്‍  ഡോ. പ്രമീളാ നന്ദകുമാര്‍!

ഒരു വ്യത്യാസമുണ്ട്. എനിക്കു പ്രകൃതിയോട് സ്‌നേഹമാണെങ്കില്‍, പ്രമീളക്ക് പ്രകൃതിയുമായുള്ളത് രക്തബന്ധമാണ്! കാറ്റില്‍ ഞെട്ടിയറ്റു ഒരു പൂ താഴെ വീഴുന്നതുപോലും പ്രമീളയെ വേദനിപ്പിച്ചു!

'ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീ ഭൂവിലസ്ഥിരഅസംശയംഇന്നു നിന്റെ
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോര്‍ത്താല്‍...'

ഈ വരികള്‍ മലയാള ഭാഷയിലെ പ്രഥമ സിംബോളിക് കവിതയാണെന്നോ, ഈ ഖണ്ഡകാവ്യം രചിച്ചത് മഹാകവി കുമാരനാശാനാണെന്നോ അറിയാതിരുന്ന കുട്ടിക്കാലത്തുപോലും പ്രമീള പതിത പുഷ്പങ്ങളെ നോക്കി ഏറെ വിലപിച്ചു. അവ പെറുക്കിയെടുത്തു വേര്‍പ്പെട്ട ഞെട്ടികളില്‍തന്നെ ചേര്‍ത്തുവെച്ചു!

'ഞാന്‍ ശുഭയില്‍ എന്നെ കണ്ടു,' പ്രമീളയുടെ കണ്ണുകളില്‍ ആയിരം പൂത്തിരി ഒരുമിച്ചു കത്തുന്ന തിളക്കം! 'ഒന്നാം വര്‍ഷം ഡിഗ്രിക്കു പഠിക്കാനുണ്ടായിരുന്നു 'ശുഭ'. രബീന്ദ്രനാഥ ടാഗോറിന്റെ പ്രസിദ്ധമായ കഥ!'

'ഒരു അരുവിയും, ഒട്ടനവധി വൃക്ഷങ്ങളും, മുളകൊണ്ടു വേലി കെട്ടിയ ഒരു വളപ്പും, അതിലൊരു വീടും. അമ്മയില്ലാത്ത ശുഭ അവളുടെ കണ്ണുകള്‍ നിറയുമ്പോഴെല്ലാം ഭൂമിയുടെ മാറില്‍ കമിഴ്ന്നു കിടന്നു തന്റെ ദുഃഖങ്ങള്‍ അമ്മയോട് പറയാതെ പറയുമായിരുന്നു,' ശുഭയുടെ കഥ പറയുവാന്‍ ടാഗോര്‍ സൃഷ്ടിച്ച ബംഗാളിലെ നാട്ടിടവഴികളിലൂടെ പ്രമീള നടന്നു നീങ്ങി!

'ശുഭക്കു സംസാരശേഷിയില്ല. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരികള്‍ രണ്ടു പശുക്കളായിരുന്നു  സര്‍ബസിയും പാംഗുലിയും. വാക്കുകള്‍ ഉച്ചരിക്കാന്‍ കഴിവില്ലാത്ത ഈ രണ്ടു ഗോക്കളും, ശുഭയും, എന്നാല്‍ മൂകമായി എല്ലാ വിശേഷങ്ങളും പങ്കുവെച്ചു!'

വീട്ടു ജോലികള്‍ക്കിടയില്‍ വീണുകിട്ടുന്ന വിലയേറിയ നിമിഷങ്ങള്‍ ശുഭ ഈ കൂട്ടുകാരികളോടൊപ്പം ചിലവിട്ടു. അവളുടെ കാലൊച്ച കേള്‍ക്കാന്‍, വാത്സല്യത്തോടെയുള്ള തലോടല്‍ ഏല്‍ക്കാന്‍, സര്‍ബസിയും പാംഗുലിയും തൊഴുത്തില്‍ കാത്തു നില്‍ക്കുമായിരുന്നു!

'ശുഭ എനിക്കു പ്രചോദനം, എന്നും...,' പ്രമീള കൂട്ടിച്ചേര്‍!ത്തു! 'ഗാന്ധിജിയില്‍നിന്നും ടാഗോര്‍ ഉള്‍ക്കൊണ്ട പ്രകൃതി സ്‌നേഹത്തിന്റെ പ്രതിരൂപമാണ് ശുഭ.'

ശുഭയുടെ ചാന്ദിപ്പൂരിലെ ഗ്രാമത്തിന്റെ ശരിപ്പകര്‍പ്പാണ് പ്രമീളക്ക് തെക്കന്‍ തൃശ്ശൂരിലെ കല്ലൂര്‍. രണ്ടു ചെറു കുന്നുകള്‍ക്കിടയില്‍ നെല്‍വയലുകളോടു ചേര്‍ന്നുള്ള വിശാലമായ പുരയിടത്തിലെ മരങ്ങളും, ചെടികളും, പുല്ലും പൂവും, അണ്ണാനും, തുമ്പിയും, പൂമ്പാറ്റയും, പക്ഷികളും ചേര്‍ന്നത് പ്രമീളയുടെ ഉള്‍നാടന്‍ ആവാസ വ്യവസ്ഥ!

'പുഴയേയും, പച്ചപ്പിനേയും, പശുക്കളേയും സ്‌നേഹിച്ച ശുഭയെപ്പോലെ ഞാനും തൊടിയിലെ മണ്ണില്‍ പതിഞ്ഞു കിടന്നിട്ടുണ്ട്, ഭൂമിയോട് സംവദിക്കാന്‍! ധരിത്രിയുടെ ആധികള്‍ ചോദിച്ചറിയാന്‍!' പ്രമീള ഉള്ളു തുറന്നു.

'ഓരോ സമാഗമത്തിലും ഭൂമാതാവിന്റെ വിങ്ങിപ്പൊട്ടലുകള്‍ എനിക്കു നേരിട്ട് അനുഭവപ്പെട്ടു. തന്റെ ബോധത്തേയും ഹൃദയത്തേയും പ്രതിനിധാനം ചെയ്യുന്ന ജൈവസമൂഹവും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്നുവെന്ന് ഭൂമി എന്നോടു മന്ത്രിച്ചുകൊണ്ടിരുന്നു!'

പരിസ്ഥിതി ലോല പ്രദേശങ്ങളിലും, ഭൂമിയുടെ അതീവ ലോല മേഖലകളിലും ദൂരക്കാഴ്ച്ചയില്ലാത്ത മനുഷ്യന്റെ സ്വാര്‍ത്ഥനിഷ്ഠത ഏകശാസനം നടത്തുന്നു! ഈ ഭൂമി തന്റെ മാത്രമാണെന്ന് അവന്‍ അഹങ്കരിക്കുന്നു! പ്രമീള പൃഥ്വിവിന്റെ നൊമ്പരങ്ങള്‍ ആരാഞ്ഞറിയാറുണ്ട്.

'അടുത്ത ദിവസം ഞാന്‍ സ്‌കൂളിലെത്തിയാല്‍ വിദ്യാര്‍ത്ഥികളെ വിളിച്ച് കൂടുതല്‍, കൂടുതല്‍ വൃക്ഷത്തൈകള്‍ നടാന്‍ ഓര്‍മ്മപ്പെടുത്തും. മരം ഒരു വരമാണെന്ന് ആവര്‍ത്തിക്കും,' പാറക്കടവ് (എറണാകുളം ജില്ല) ചടട ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപികയുടെ വാക്കുകളില്‍ ഭൂമിയോടുള്ള അവരുടെ പ്രതിബദ്ധത അസന്ദിഗ്ദ്ധമായി പ്രതിധ്വനിച്ചു!

വൃക്ഷങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം ഓരോ പൗരനും കുട്ടിക്കാലം മുതലേ തിരിച്ചറിയണമെന്ന് പ്രമീള ഊന്നിപ്പറയുന്നു.

'ഒരു മാസം ശരാശരി നൂറു പുതിയ തൈകളെങ്കിലും എന്റെ കുട്ടികള്‍ നടുന്നുണ്ട്. മുന്നെ നട്ടതിന്റെ വളര്‍ച്ച ഫോട്ടോ എടുത്ത് എന്നെ ഇടക്കിടെ അവര്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. അത് അവര്‍ക്കൊരു ജോലിയായി തോന്നുന്നേയില്ല. അവര്‍ അത് ആസ്വദിക്കുകയാണ്! പതിനാറു വര്‍ഷം മുന്നെ ഈ വിദ്യാലയത്തില്‍ അദ്ധ്യാപികയായി ചേര്‍ന്നതു മുതല്‍ ഈ പദ്ധതിയുമായി ഞാന്‍ മുന്നോട്ടു പോകുന്നു,' തന്റെ കര്‍മ്മ പരിപാടികളിലൊന്നിനെക്കുറിച്ച് പ്രമീള വിവരിച്ചു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ കേരളം കണ്ടതില്‍ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നിന് വേദിയായതും 1937ല്‍ പ്രവര്‍ത്തനം ആരംഭിച്ച പാറക്കടവ് വിദ്യാലയമാണ്!

'പ്രളയ ജലത്താല്‍ ചുറ്റപ്പെട്ടു, ഒരുമാസത്തിലേറെ കാലം ഒറ്റപ്പെട്ടുകിടന്ന ഈ ഉള്‍നാടന്‍ പ്രദേശത്തെ ഏക അഭയ കേന്ദ്രം ഈ സ്‌കൂളായിരുന്നു! മൂവ്വായിരത്തില്‍പരം മനുഷ്യര്‍ക്ക് അവലംബം! ആറ് ഹെലികോപ്റ്ററുകളാണ് ഭക്ഷണവും, മറ്റു അവശ്യ സാധനങ്ങളും എത്തിക്കാന്‍ പതിവായി ഓപ്പറേറ്റ് ചെയ്തുകൊണ്ടിരുന്നത്,' പ്രമീള വിശദീകരിച്ചു.

സ്വന്തം കുഞ്ഞുങ്ങളായ ബാലഭാസ്‌കറിനേയും ശിവഭാസ്‌കറിനേയും അവരുടെ അച്ഛനെ ഏല്‍പ്പിച്ച്, ബൃഹത്തായ ഈ സുരക്ഷാ ദൗത്യത്തിന്റെ അമരത്തിരുന്നവരില്‍ ഒരാളും പ്രകൃതിയുടെ പര്യായമായ പ്രമീള തന്നെയായിരുന്നു!

സംസ്‌കൃത സാഹിത്യത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും, 'മനുഷ്യനും പരിസ്ഥിതിയും അര്‍ത്ഥശാസ്ത്രത്തില്‍' എന്ന വിഷയത്തില്‍ ജവഉ യുമുള്ള പ്രമീളയുടെ കവിതകളും മറ്റു ലേഖനങ്ങളും കുറച്ചു പേരുടെയെങ്കിലും പ്രകൃതി സംസ്‌കാരം ഉയര്‍ത്താന്‍ സഹായകരമായിട്ടുണ്ടെങ്കില്‍ അത് നിറം പകര്‍ന്നത് തന്റെ സ്വപ്നങ്ങള്‍ക്കാണെന്ന് പ്രമീള കരുതുന്നു!

'മനം നിറയെ മരം വേണം, മരം നല്‍കും മഴ വേണം...' എന്നു തുടങ്ങുന്ന പ്രമീളയുടെ കവിത പ്രകൃതി സ്‌നേഹികളുടെയിടയില്‍ ദേശീയ ഗാനമാണ്!

വരികളും സംഗീതവും നല്‍കി പല ചലച്ചിത്ര സംരംഭങ്ങളുമായി പ്രമീള സഹകരിച്ചിട്ടുണ്ടെങ്കിലും, അവര്‍ ഒടുവില്‍ കഥയും ഗാനങ്ങളുമെഴുതിയ 'നാനി' ഏറെ ശ്രദ്ധേയമാണ്. ഒക്‌റ്റോബറില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ പരിസ്ഥിതി ചിത്രം ഇതിനകംതന്നെ രണ്ടു അന്താരാഷ്ട്ര ചലചിത്രോത്സവങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്!

മനുഷ്യന്‍ തന്റെ അത്യാര്‍ത്തി പൂരണത്തിനായി വെട്ടിവീഴ്ത്തിയ ഒരു ഇളം മരത്തിന്റെ ആത്മാവ് അമ്മു എന്ന ഒരു ബാലികയുടെ രൂപത്തിലെത്തി തന്റെ നൊമ്പരങ്ങള്‍ കരുണയറ്റ ഈ ലോകത്തെ അറിയിക്കുന്നതാണ് പ്രമീള രചിച്ച നാനിയുടെ പ്രമേയം.

ക്രൂരനായ മനുഷ്യന്‍ പിഴുതെറിഞ്ഞ ആ കൊച്ചുവൃക്ഷത്തിന്റെ പുനര്‍ജനിയാണ് ആമസോണ്‍ മഴമരങ്ങള്‍ കത്തിച്ചാമ്പലാവുന്നതു കണ്ടു തേങ്ങിക്കരയുന്ന അമ്മുവെങ്കില്‍, ആ അമ്മുതന്നെയാണ് ഈ കഥയെഴുതിയ പ്രമീളയെന്ന് പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമുണ്ടാവില്ല!

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഒട്ടനവധി കലാകാരന്മാര്‍ അംഗങ്ങളായുള്ള പ്രകൃതിസാംസ്‌കാരികകലാ കൂട്ടായ്മയായ, ഢശങഅ (വയലമ്മ)യുടെ ജീവരക്തമായ പ്രമീള, കാര്‍ഷിക പ്രദര്‍ശനങ്ങളുടേയും, മഴോത്സവങ്ങളുടേയും, മഴയോര്‍മകളുടേയും, നിളാ സംസ്‌കൃതി സംരക്ഷണത്തിന്റെയും, മാലിന്യ വിമുക്ത നദി ബോധവല്‍ക്കരണ പ്രസ്ഥാനങ്ങളുടേയും സജീവ പ്രവര്‍ത്തകകൂടിയാണ്.

സാധാരണക്കാരനായ മുഖ്യമന്ത്രി സി. അച്ചുതമേനോനും, കൃഷിക്കാരനായി ജീവിച്ചു കേരളത്തിന്റെ കൃഷി മന്ത്രിയായിത്തീര്‍ന്ന വി. വി. രാഘവനും, കൃഷിക്കാരനായ ത9റെ പിതാവ് ആലേങ്ങാട് കൊല്ലേരി ബാലചന്ദ്രന്‍ നായരുമായി പാടത്തു പണിയെടുക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പങ്കിടുന്നത് കേട്ടു വളര്‍ന്ന പ്രമീള, ശ്രീ കേരള വര്‍മ്മ കോളേജിലെ ചുവപ്പു താരമായത് സ്വാഭാവികം! (ഇപ്പോഴത്തെ കൃഷി മന്ത്രി) വി. എസ്. സുനില്‍കുമാറിനൊപ്പം കോളേജ് കേമ്പസില്‍ ഏറ്റവും ഉച്ചത്തി!ല്‍ മുഴങ്ങിക്കേട്ട പെണ്‍ശബ്ദമായിരുന്നു പ്രമീളയുടേത്!

പൂക്കള്‍ ഏറിയും കുറഞ്ഞുമിരുന്ന വസന്തങ്ങളും, പുഴകള്‍ നിറഞ്ഞും നിറായാതെയും ഒഴുകിയ കാലവര്‍ഷങ്ങളും കുറെ കടന്നുപോയി. അനുഭവങ്ങളാണ് പരിവര്‍ത്തനങ്ങള്‍ക്കു പ്രേരകം! പ്രമീളയുടെ ശബ്ദത്തിലിപ്പോള്‍ ധീരതയോടൊപ്പം ധൈഷണികതയുമുണ്ട്!

കൊയ്ത്തു കഴിഞ്ഞ പാടവരമ്പത്ത് ഏന്തിവലിച്ചു നടക്കുന്ന കൊറ്റികളെ വെടിവെച്ചു കൊല്ലുന്നതില്‍ ഹരംകൊണ്ട അഭിനവ വേടന്മാരെ, ഈ ഭൂമിയുടെ അവകാശികള്‍ നിരുപദ്രവകാരികളായ ആ 'ക്രൌഞ്ചപ്പക്ഷികള്‍' കൂടിയാണെന്ന് പ്രമീള ബോധ്യപ്പെടുത്തി. എന്നാല്‍, ഒരു ഏക്റ്റിവിസ്റ്റിനെപ്പോലെ പ്രമീള ഒന്നും ആക്രോശിച്ചില്ല, സ്‌നേഹം നിറഞ്ഞ അപേക്ഷകള്‍ മാത്രം മുന്നോട്ടു വച്ചു!

എല്ലാ കാടന്മാര്‍ക്കും കവികളായി മാനസാന്തരം വന്നില്ലെങ്കിലും, പ്രമീളയുടെ 'മാ നിഷാദ' പിന്നീടു കണ്ടത് എയര്‍ ഗണ്ണും രാക്ഷസീയതയും ഉപേക്ഷിച്ചു പ്രകൃതി സംരക്ഷണത്തിനിറങ്ങുന്ന നിരവധി ചുറുചുറുക്കുള്ള ചെറുപ്പക്കാരെയാണ്!

പ്രമീളയും, ഭര്‍ത്താവ് നന്ദകുമാറും ജനിച്ചത് ഒരേ നാളില്‍! ഞങ്ങള്‍ പരിചയപ്പെട്ടയിടക്ക് പ്രമീള എന്നോടൊരു ജന്മദിന സമ്മാനം ആവശ്യപ്പെട്ടിരുന്നു. എന്റെ മക്കള്‍പോലും എന്നോടിങ്ങിനെയൊന്ന് അതുവരെ ആവശ്യപ്പെട്ടില്ലായിരുന്നതിനാല്‍, പ്രമീളയുടെ അഭ്യര്‍ത്ഥനയില്‍ എനിക്കെന്തോ വിസ്മയം തോന്നി.

എന്താണ് വേണ്ടതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, പ്രമീള അപേക്ഷിച്ചു, 'ഞങ്ങള്‍ക്കുവേണ്ടി ഒരു തൈ നടുമോ, സാര്‍?'

തൃശ്ശൂര്‍ നഗരത്തില്‍ വലിയൊരു കോണ്‍ക്രീറ്റു കെട്ടിടത്തിന്റെ ചെറിയൊരു ഭാഗത്തു മാത്രം താമസിക്കുന്ന എനിക്ക്, സ്വന്തമായി മണ്ണുള്ളത് ഗുരുവായൂരിലാണ്. താമസിയാതെ ഞാനവിടെപ്പോയി ഒരു മാവിന്‍ തൈ നട്ടു. അതിന് പ്രകൃതിയുടെ പര്യായമായി നിഘണ്ടുവില്‍ ചേര്‍ക്കണമെന്ന് എനിക്കു തോന്നിയ 'പ്രമീള' എന്നു പേരിട്ടു!

ഈ ഓണാഘോഷത്തോട് അനുബന്ധിച്ചു അവിടെ ചെന്നപ്പോള്‍, ആ മാവിന്‍ തൈ അല്‍പ്പം കൂടി വളര്‍ന്നതായി കണ്ടു. എന്നിരുന്നാലും, നാടിന്റെ പുത്രിയുടെ പേരില്‍ നട്ടതൊരു നാടന്‍ മാവ് ആയതിനാല്‍, വാനോളം വളര്‍ന്നു പന്തലിച്ചാല്‍ മാത്രമേ അതു പുഷ്പിക്കുകയുള്ളൂ. വര്‍ഷങ്ങളേറെ കാത്തിരിക്കണം!

ഈ മാകന്ദത്തില്‍ കയ്ക്കുന്ന ആദ്യത്തെ ഫലം അവരുടെ മറ്റൊരു ജന്മദിനത്തില്‍, പ്രമീളക്കു കൊണ്ടുപോയി കൊടുക്കാന്‍ എനിക്കു കഴിയുമോ?

ഞാന്‍ ആ തൈയ്യില്‍ കിളിര്‍ത്ത മൃദുവായ പുതിയ ഇലകളെ ആത്മസംതൃപ്തിയോടെ നോക്കി നില്‍ക്കേ, ചിങ്ങമാസത്തിലെ സുഖകരമായ ഇളങ്കാറ്റിന്റെ ഈണത്തില്‍ എവിടേയൊ സുഗതകുമാരി ടീച്ചറുടെ ചേലുള്ള വരികള്‍ തങ്ങിനിന്നു:

ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി,
ഒരു തൈ നടാം കൊച്ചുമക്കള്‍ക്കു വേണ്ടി,
ഒരു തൈ നടാം നൂറു കിളികള്‍ക്കു വേണ്ടി,
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി...

പ്രമീളയാണ് പ്രകൃതിയുടെ പ്രതീക്ഷ! ഈ മണ്ണില്‍ ഇനിയും അനേകം പ്രമീളമാര്‍ ജനിക്കട്ടെ! പ്രളയത്തിനു വാര്‍ഷികങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ!

ഡോ. പ്രമീള നന്ദകുമാര്‍: പ്രകൃതിക്കൊരു പര്യായം! (വിജയ് .സി എച്ച്)ഡോ. പ്രമീള നന്ദകുമാര്‍: പ്രകൃതിക്കൊരു പര്യായം! (വിജയ് .സി എച്ച്)ഡോ. പ്രമീള നന്ദകുമാര്‍: പ്രകൃതിക്കൊരു പര്യായം! (വിജയ് .സി എച്ച്)ഡോ. പ്രമീള നന്ദകുമാര്‍: പ്രകൃതിക്കൊരു പര്യായം! (വിജയ് .സി എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക