കോഴിക്കോട്: പൊലീസിന്റെ താഴുവീണ പൊന്നാമറ്റം വീട് ഭീതിയുടെ കൂടാരം പോലെയാണ് ആള്‍ക്കാര്‍ക്കിന്ന്. രാവിലെ മുതല്‍ കൂടത്തായി ജംഗ്ഷനില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള വീട് കാണാന്‍ നിരവധി പേര്‍ വാഹനങ്ങളിലെത്തുന്നുണ്ട്. വന്നവരില്‍ പലരും മൊബൈലില്‍ ഫോട്ടോയെടുക്കുന്നു. ആറ് മരണങ്ങള്‍ക്ക് കാരണക്കാരിയായ മരുമകള്‍ ജോളി ഈ വീടിനെ ഇങ്ങനെ മാറ്റിമറിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. പൊന്നാമറ്റം വീട് തേടിയെത്തുന്നവരോട് ഇങ്ങനെയൊന്നുമായിരുന്നില്ല ഈ വീടെന്ന് പ്രദേശവാസികള്‍ തിരുത്തുന്നു.
പൊന്നാമറ്റം വീട് കൊതിച്ചെത്തിയ മരുമകളായിരുന്നു ജോളി.
വിദ്യാഭ്യാസ വകുപ്പില്‍ ക്ളാര്‍ക്കായി ജോലിചെയ്തിരുന്ന ടോം തോമസും സ്കൂള്‍ അദ്ധ്യാപിക അന്നമ്മയും കൂടത്തായിയിലെത്തുന്നത് 40 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ്. താമരശ്ശേരി വിദ്യാഭ്യാസ ഓഫീസില്‍ ജോലി ചെയ്യുന്ന ടോം തോമസിന്റെയും കൂടത്തായി ആസാദ് എല്‍.പി സ്കൂള്‍ അദ്ധ്യാപികയായിരുന്ന അന്നമ്മയുടെയും ജോലിയുടെ സൗകര്യാര്‍ത്ഥമാണ് ഇവിടെ വീടും സ്ഥലവും വിലയ്ക്ക് വാങ്ങുന്നത്. വീട്ടില്‍ നിന്ന് അരകിലോമീറ്ററേ അന്നമ്മയ്ക്ക് സ്കൂളിലേക്ക് നടക്കാനുള്ളൂ. മമ്മിക്കയെന്നയാളുടെ ചെറിയ വീടും പറമ്ബുമാണ് വാങ്ങിയത്. അന്ന് വീട്ടിലേക്ക് ഇടവഴി മാത്രമേയുള്ളൂ. ഇതിന് മുന്നിലൂടെയുള്ള റോഡ് നിര്‍മ്മിക്കുന്നതുപോലും ടോം തോമസിന്റെ ഇടപെടലിലൂടെയാണെന്ന് നാട്ടുകാര്‍ ഓര്‍ത്തെടുക്കുന്നു. ഇങ്ങനെ നാട്ടിലെ എല്ലാകാര്യങ്ങളിലും മുന്നില്‍ നില്‍ക്കുന്ന ടോം തോമസിന്റെ വീട്ടിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ദിവസേന നിരവധി പേര്‍ വരുന്നതും പതിവായിരുന്നു.
ടോം തോമസും അന്നമ്മയും ഇവിടെ താമസമാക്കുമ്ബോള്‍ മൂത്തമകന്‍ റോയിയാണ് ഒപ്പമുണ്ടായിരുന്നത്. ഇവിടെവച്ചാണ് റോജോയും റെഞ്ചിയും പിറന്നത്.
റോയിയുടെ വിവാഹത്തിന് മുമ്ബാണ് ഇന്ന് കാണുന്ന ഇരുനില വീട് ടോം തോമസ് നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ ജോലിക്കാരാണെങ്കിലും ടോം തോമസും അന്നമ്മയും എപ്പോഴും അദ്ധ്വാനിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നവരാണ്. സ്വപ്നവീടിന് വേണ്ടിയും ഇവര്‍ തൊഴിലാളികള്‍ക്കൊപ്പം കഠിനാദ്ധ്വാനംചെയ്തു. വീട് പണി പൂര്‍ത്തിയായപ്പോഴേക്കും റോയിയെ കൊണ്ട് വിവാഹം ചെയ്യിക്കാനുള്ള ആഗ്രഹവും മാതാപിതാക്കള്‍ക്കുണ്ടായി. അകന്നബന്ധത്തിലുള്ള ജോളിയെ അങ്ങനെയാണ് വധുവായി ഇവര്‍ തിരഞ്ഞെടുത്തതെന്ന് അടുത്തവീട്ടുകാര്‍ പറയുന്നു. അന്ന് റോജോയും റെഞ്ചിയും വിദ്യാര്‍ത്ഥികളാണ്.
ആഘോഷമായിട്ടായിരുന്നു റോയിയുടെ വിവാഹം. എന്നാല്‍, വലതുകാലുവച്ച് പൊന്നാമറ്റം വീട്ടിലേക്ക് കയറിവന്ന മരുമകള്‍ പിന്നെ ഈ വീട്ടിലെ കൊലയാളിയായ ചിത്രമാണ് നാട്ടുകാരെയാകെ നൊമ്ബരപ്പെടുത്തുന്നത്.
ജോളിയെത്തുമ്ബോള്‍ ഈ നാട്ടിലെ ഏറ്റവും തലയെടുപ്പുള്ള വീടാണ് പൊന്നാമറ്റം. എന്നാല്‍, ടോം തോമസും അന്നമ്മയും എപ്പോഴും അദ്ധ്വാനിച്ചു കൊണ്ടിരുന്നവരായതിനാല്‍ ഇവിടെ പശുക്കളും കൃഷിയുമൊക്കെയുണ്ടായിരുന്നു. കപ്പ, ചേമ്ബ്, മഞ്ഞള്‍, വാഴയെന്നിങ്ങനെയായിരുന്നു പറമ്ബിലെ പ്രധാന കൃഷി. അന്നമ്മ ടീച്ചര്‍ രണ്ട് പശുക്കളെ മക്കളെ പോലെ തന്നെയായിരുന്നു പരിപാലിച്ചിരുന്നത്. കറവയുള്ളപ്പോള്‍ സമീപവാസികളൊക്കെ ഇവിടെ പാല്‍വാങ്ങാനും വരുമായിരുന്നു.
ജോളിയെന്ന മരുമകള്‍ അന്ന് ഈ വീട്ടിലെ വിളക്ക് തന്നെയായിരുന്നുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ടോം തോമസും അന്നമ്മയും അയല്‍വാസികളോട് പെരുമാറുന്നത് കണ്ടുമനസിലാക്കിയ അവള്‍ വേഗത്തില്‍ ഇവരുമായൊക്കെ അടുത്തു. ടോം തോമസും അന്നമ്മയും ജോലയില്‍ നിന്ന് വിരമിച്ചശേഷം കൂടുതല്‍ കൃഷിയിലേക്ക് തിരിഞ്ഞു. ഇവര്‍ക്ക് വീട്ടുപറമ്ബ് കൂടാതെ അടുത്ത് വേറെയും കൃഷി സ്ഥലമുണ്ടായിരുന്നു. ജോളി അക്കാലത്ത് പഠിക്കാനായി പുറത്തുപോകുമായിരുന്നു.
വിരമിച്ചശേഷം നടുവേദനയാണ് അന്നമ്മയെ ആദ്യം അലട്ടിയത്. ശക്തമായ നടുവേദന വന്ന് വിശ്രമിക്കാറുണ്ടായിരുന്നു. ഈ സമയത്ത് ജോളിയായി പൊന്നാമറ്റത്തെ അടുക്കളക്കാരി. വിവാഹം കഴിഞ്ഞ് അധികംവൈകാതെ ജോളി ഒരു കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് ഒരു കുട്ടികൂടി പിറന്നു. രണ്ടുകൊച്ചുമക്കളേയും ലാളിച്ചാണ് അമ്മൂമ്മയും അപ്പൂപ്പനും വളര്‍ത്തിയത്. മൂത്തമകന് രണ്ടര വയസ് പ്രായമുള്ളപ്പോഴാണ് അന്നമ്മ മരിക്കുന്നത്.
അന്നമ്മ കര്‍ക്കടകത്തില്‍ ദേഹരക്ഷയ്ക്കായി ആട്ടിന്‍സൂപ്പ് കഴിക്കാറുണ്ടായിരുന്നു. ഈ ആട്ടിന്‍സൂപ്പ് തന്നെയാണ് അവരുടെ ജീവനെടുക്കാന്‍ ജോളി ഉപയോഗിച്ചതും. അന്ന് രാവിലെ പശുവിനെയൊക്കെ കറന്ന് പാലൊക്കെ നല്കിയാണ് അന്നമ്മ സൂപ്പ് കഴിക്കാന്‍ പോയത്. ഇതിന് ശേഷം അസ്വസ്ഥത തോന്നി കിടക്കാന്‍ പോകുന്നതിനിടെയായിരുന്നു മരണം. ഭാര്യയുടെ മരണം ടോംതോമസിനെ ഏറെ തളര്‍ത്തി. ഇതിന് ശേഷവും കൃഷിയൊക്കെ നടത്തിയിരുന്നുവെങ്കിലും അന്നമ്മയില്ലാത്തതിന്റെ വിഷമം പലരോടും പങ്കുവച്ചിട്ടുണ്ട്. ആറുവര്‍ഷം കഴിയുമ്ബോഴേക്കും ഇഷ്ടവിഭവമായ കപ്പയില്‍ വിഷം കലര്‍ത്തി ജോളി ടോം തോമസിന്റെ ജീവനുമെടുത്തു.
ഇതിനിടെ റെഞ്ചിയുടെയും റോജോയുടെയും വിവാഹമൊക്കെ കഴിഞ്ഞ് ഇവര്‍ പൊന്നാമറ്റത്ത് നിന്ന് പോയിരുന്നു. റോയിയും ജോളിയും മക്കളുമായി പിന്നീട് പൊന്നാമറ്റത്തെ താമസക്കാര്‍.
റോയിക്ക് അടുത്തവീട്ടുകാരോട് വലിയ കാര്യംതന്നെയായിരുന്നു. എന്നാല്‍, റോയിയുടെ മാതാപിതാക്കളുടെ മരണത്തിന് ശേഷം ജോളി അല്പം അകലംപാലിക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
അന്നമ്മ ടീച്ചര്‍ ജീവിച്ചിരിക്കുന്ന കാലത്താണ് ജോളി തനിക്ക് എന്‍.ഐ.ടിയില്‍ ജോലി ലഭിച്ചതായി പ്രചരിപ്പിച്ച് തുടങ്ങുന്നത്. അന്നമ്മ ടീച്ചര്‍ തന്നെ ജോളിക്ക് ജോലി ലഭിച്ചതായി ചിലരോടൊക്കെ പറഞ്ഞിരുന്നു. ഇതില്‍ ഇവര്‍ സന്തോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ വീട്ടില്‍ നിന്ന് പുറത്ത് കടക്കാനുള്ള ജോളിയുടെ തന്ത്രമായിരുന്നു ഈ ജോലിയെന്ന് അറിയാതെ അവര്‍ ഈ ലോകത്തില്‍ നിന്ന് മറഞ്ഞു. ഇതിന് ശേഷം പൊന്നാമറ്റം വീട്ടിലെ അടുക്കളയില്‍ പുകയുയരുന്നതൊക്കെ കുറഞ്ഞുവെന്നും നാട്ടുകാര്‍ വെളിപ്പെടുത്തുന്നു. ജോളി പലപ്പോഴും പുറത്തേക്ക് പോകുന്നതാണ് ഇവര്‍ കാണാറ്. ഭക്ഷണം വാങ്ങിക്കൊണ്ടുവരികയും വരുത്തിക്കുകയും ചെയ്യുന്നതായി ഇവര്‍ക്കറിയാം. റോയിയുടെ മരണത്തോടെ ഇത് കൂടിവന്നിരുന്നതായും ഇവര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, പൊന്നാമറ്റം വീട് അപ്പോഴേക്കും നാട്ടുകാരില്‍ നിന്ന് ഏറെ അകന്നിരുന്നു.
മരണങ്ങള്‍ വീടിന്റെ പ്രശ്നം, കിണറുകള്‍ മൂന്ന്
തുടര്‍ച്ചയായി മരണങ്ങളുണ്ടാകുന്നത് പൊന്നാമറ്റം വീടിന്റെ വാസ്തു പ്രശ്നമായും ചിത്രീകരിക്കപ്പെട്ടതായി അടുത്തവീട്ടിലെ വട്ടച്ചന്‍കണ്ടി ആയിഷ പറയുന്നു. അന്നമ്മയുടെ മരണത്തെ തുടര്‍ന്ന് തന്നെ ഈ വിഷയം ഉരുണ്ടുകൂടിയിരുന്നതായാണ് ഓര്‍ക്കുന്നത്. നേരത്തെ ഈ പറമ്ബിലുണ്ടായിരുന്ന ഒരു കിണര്‍ വീടിന് ഗുണമല്ലെന്ന് പറഞ്ഞു മൂടിയിരുന്നു. തുടര്‍ന്ന് വീടിന് സമീപം ഒരു കിണര്‍ കുത്തി. ഈ രണ്ട് കിണറിലേയും വെള്ളവും മോശമായിരുന്നത്രേ. തുടര്‍ന്ന് പറമ്ബില്‍ മറ്റൊരു കിണറും നിര്‍മ്മിച്ചിരുന്നതായി പറയുന്നുണ്ട്.
വീട്ടിലെ ടോയ്ലറ്റിന്റെ സ്ഥാനം ശരിയല്ലെന്ന വാദവുമുയര്‍ന്നിരുന്നു. ആദ്യം നിര്‍മ്മിച്ച പുറത്തെ ടോയ്ലറ്ര് ഇപ്പോഴും പൊന്നാമുറ്റത്തു കാണാം. മാതാപിതാക്കളുടെ മരണത്തിന് ശേഷം റോയിയും ഇക്കാര്യത്തില്‍ ആശങ്കപ്പെട്ടിരുന്നതായും നാട്ടുകാര്‍ വെളിപ്പെടുത്തുന്നുണ്ട്. ഒരുദിവസം മകന്റെ തൊട്ടില്‍ തനിയെ ആടുന്നതായി റോയി സമീപത്തെ ആയിഷയോട് പറഞ്ഞിരുന്നതായി അവര്‍ വെളിപ്പെടുത്തുന്നു. ഇങ്ങനെയാണ് ജോളി മുന്‍കൈയെടുത്ത് കട്ടപ്പനയിലുള്ള മന്ത്രവാദിയേയും സമീപിക്കുന്നതെന്ന് കരുതുന്നു. ഈ മന്ത്രവാദി നല്കിയ മരുന്ന് റോയിയും മരണപ്പെട്ട സിലിയും കഴിച്ചിരുന്നതായും ഇപ്പോള്‍ വിവരം പുറത്തുവരുന്നുണ്ട്. ഇയാളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീടിന് മുന്നിലെ മരങ്ങളും ഐശ്വര്യക്കേടായി ജോളി പ്രചരിപ്പിച്ചിരുന്നു. പറമ്ബിലെ ചില മരങ്ങള്‍ ഇവര്‍ മുറിച്ചുവിറ്റ് പണംവാങ്ങിയ വിഷയവുമുണ്ടായി. കപ്പയൊക്കെ നടാന്‍ ജോളി സ്ഥലം വിട്ടുനല്കിയിരുന്നുവെന്നും പറയുന്നു.
പൊന്നാമറ്റം വീട്ടിലെ വര്‍ഷത്തിലുള്ള കപ്പവാട്ടല്‍ വലിയ ആഘോഷമായാണ് ഇടയ്ക്കൊക്കെ ജോലിക്ക് വരാറുണ്ടായിരുന്ന തടത്തില്‍ പ്ളാക്കില്‍ ഏലിയാമ്മ പറയുന്നത്. പൊന്നാമറ്റം വീട്ടുപണിക്കായാണ് ആദ്യം ഏലിയാമ്മ എത്തുന്നത്. ഇതിന്റെ മുഴുവന്‍ ജോലികളിലും പങ്കാളിയായതോടെ ടോം തോമസിനും അന്നമ്മയ്ക്കും ഏലിയാമ്മയുടെ കുടുംബത്തെ ഏറെ ഇഷ്ടമായി. പിന്നെ ഇവിടത്തെ വിശേഷങ്ങളിലും ജോലികളിലുമൊക്കെ ഇവരും പങ്കാളിയായിരുന്നു. ജോലി കൂടുതലുണ്ടെങ്കില്‍ ഏലിയാമ്മയെയും അമ്മ അന്നമ്മയെയും അന്നമ്മ ടീച്ചര്‍ വിവരമറിയിക്കും. ഇവര്‍ ഓടിയെത്തുകയും ചെയ്യും.
പിന്നെ ഇവര്‍ വിളിച്ചാല്‍ ഓടിയെത്തുന്ന നാട്ടുകാരനായ സുന്ദരനും ഭാര്യ വിലാസിനിയുമുണ്ട്. ഇവരൊക്കെ വര്‍ഷത്തില്‍ സജീവമായി പങ്കെടുക്കുന്ന ജോലിയാണ് ടോം തോമസിന്റെ വീട്ടിലെ കപ്പ വാട്ടല്‍. വര്‍ഷകാലത്ത് ഉപയോഗിക്കാനായി കപ്പ ഉണക്കി സൂക്ഷിക്കാനായിരുന്നു അത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ഒരു ദിവസമാണ് അത് ചെയ്തിരുന്നത്. കപ്പ ചെത്തിയൊരുക്കാനും ഉണക്കാനും ടോം തോമസിനും അന്നമ്മയ്ക്കുമൊപ്പം കൊല്ലപ്പെട്ട അന്നമ്മയുടെ സഹോദരന്‍ മാത്യു ഉള്‍പ്പെടെ കുടുംബക്കാരെല്ലാവരുമെത്തും. ഇവരുടെ മരണത്തോടെ ഈ വീടുമായുള്ള ബന്ധം കുറഞ്ഞുവെന്നും ഏലിയാമ്മ വ്യക്തമാക്കുന്നു.
കടപ്പാട്: Kerala Kaumudi