Image

ഭക്ഷ്യവിഷബാധയെന്ന സംശയം; ദോഹയിലെ മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ടുകുട്ടികള്‍ മരിച്ചു

Published on 18 October, 2019
ഭക്ഷ്യവിഷബാധയെന്ന സംശയം; ദോഹയിലെ മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ടുകുട്ടികള്‍ മരിച്ചു


ദോഹ: മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ടുകുട്ടികള്‍  ഹമദ് ആശുപത്രിയില്‍  മരണമടഞ്ഞു. കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍  ഷമീമയുടേയും മക്കളായ റഹാന്‍ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴ് മാസം) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയോടെ ഛര്‍ദിയും ശ്വാസതടസവും മൂലം അവശനിലയിലായ കുട്ടികളെ ഹമദ് ജനറല്‍  ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അസ്വസ്ഥതയെ തുടര്‍ന്ന് ഹാരിസും ഷമീമയും ഹമദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കുടുംബം വ്യാഴാഴ്ച രാത്രി ബിന്‍മഹ്മൂദിലെ റസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങി വീട്ടിലെത്തിച്ച് കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയെന്ന സംശയത്തെ  തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അധികൃതര്‍ എത്തി റസ്‌റ്റോറന്റ് പൂട്ടിയിട്ടുണ്ട്.

എന്നാല്‍ അന്വേഷണം  പൂര്‍ത്തിയാകുന്നതുവരെ തങ്ങളെ കുറ്റപ്പെടുത്തരുതെന്നും തങ്ങളുെട ഭക്ഷണം സുരക്ഷിതമാണെന്നും റസ്‌റ്റോറന്റ് അധികൃതര്‍നവമാധ്യമങ്ങളിലൂടെ വിശദീകരിച്ചു. ബിന്‍മഹ്മൂദിലാണ് കുടുംബം താമസിക്കുന്നത്. ഇവരുടെ അടുത്തുള്ള  മറ്റൊരു ഫ്‌ലാറ്റില്‍ കഴിഞ്ഞ ദിവസം മൂട്ടയെയും,പാറ്റയെയും തുരത്താനുള്ള മരുന്ന് തളിച്ചതായും പറയുന്നു. ഇക്കാര്യത്തിലും  അന്വേഷണം നടക്കുന്നുണ്ട്. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇരുവരുടെയും  മാതാപിതാക്കള്‍ ദോഹയില്‍ എത്തിയതിന് ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍  തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു

ഹാരിസ് അബൂനഖ് ലയിലെ ഹമദ് പബ്ലിക് ഹെല്‍ത്ത് സെന്ററിലും ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍  സെന്ററിലും നഴ്‌സായി ജോലി ചെയ്യുകയാണ്. വര്‍ഷങ്ങളായി കുടുംബം ദോഹയിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക