നാം ദിവസേന, എത്രയോ മനുഷ്യരെ കണ്ടുമുട്ടുന്നു. അല്ലെങ്കില്‍ കണ്ടു മറക്കുന്നു. ജീവിതത്തിന്‍െറ ഓട്ടപാച്ചിലില്‍ ആരെയും, ഒന്നിനെയും, ഓര്‍ത്തുവെയ്ക്കാന്‍ നമുക്ക് സമയമില്ല എന്നതാണ് സത്യം!
ചിലപ്പോള്‍ നമുക്ക് ചുറ്റും നടക്കുന്നതൊന്നും തന്നെ നാം അറിയാറില്ല. നമ്മള്‍ അറിയാതെ നമ്മെ ശ്രദ്ധിക്കുന്ന എത്രയോപേര്‍…. ഈ കഥയിലെ കഥാനായികയും കാണാതെ പോയൊരു മുഖത്തിന്‍െറ തിരച്ചിലാണ്.. ഇനി കഥയിലേക്ക് വരാം…
'ഇന്ദു' ഭര്‍ത്താവ് ഹരിയും, അഞ്ച് വയസ്സുകാരി മകളുമൊത്തു നാട്ടിലേക്ക് പോവുകയാണ്. ഹരിയുടെ അച്ഛന്‍െറ ഒന്നാം ചരമവാര്‍ഷികത്തിന്.
'നൈനി'യില്‍ നിന്നും നേരിട്ട് ഒരു ട്രെയിനും ഇന്ദുവിന്‍െറ നാടായ കായംകുളത്തേക്കില്ല. ഏതു ട്രെയിനായാലും ഇടയ്‌ക്കൊന്നു മാറി കയറണം. ചെന്നൈയിലോ, എറണാകുളത്തോ ഒന്നിറങ്ങി കയറണം. അതിന്‍െറ നേരിയ പരിഭവമുണ്ട് ഇന്ദുവിന്. ഈ റെയില്‍വേ മിനിസ്റ്റര്‍ക്കു ഒരു ട്രെയിനെങ്കിലും നേരിട്ട് തന്നുകൂടേ..? അല്ലെങ്കില് ഇപ്പമുള്ളത് കുറച്ചുകൂടി നീട്ടി തന്നുകൂടേ..? കായംകുളംവരെയോ, തിരുവനന്തപുരം വരെയോ.. പലപ്രവിശ്യം ഇത് ഹരിയോട് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മൗനമായിരുന്നു മറുപടി. രണ്ട് ദിവസമായി ട്രെയിനില്‍ കയറിയിട്ട്. കുട്ടികളുമൊത്തുള്ള യാത്ര വളരെ ദുഷ്കരം തന്നെ. സാധാരണക്കാരായ യാത്രക്കാരുടെ ബുദ്ധിമുട്ടുകളൊന്നും മിനിസ്റ്റര്‍ക്കു അറിയണ്ടല്ലോ? 'ഫ്‌ളൈറ്റും' ഏതാണ്ട് ഇതുപോലെക്കെ തന്നെയാണ്.
'പട്‌നഎറണാകുളംരാജേന്ദ്രനഗര്‍' എക്‌സ്പ്രസ്സ് ചെറിയൊരു ഉലച്ചിലോടെ എറണാകുളം പ്ലാറ്റ്‌ഫോം നമ്പര്‍ എട്ടിലെത്തി നിന്നു. രാത്രി കൃത്യം പതിനൊന്നേകാല്‍ മണി ആയിരിക്കുന്നു.രാത്രി തന്‍െറ കരിമ്പടത്തിനുള്ളില് ഈ വലിയ നഗരത്തെയും ഒളിപ്പിച്ചു വെച്ചിരിക്കുന്നു.
ലഗേജൊക്കെ ഹരി നേരത്തെതന്നെ സീറ്റിനടിയില്‍ നിന്നും പുറത്തെടുത്തു വെച്ചിട്ടുണ്ടായിരുന്നു. 'കല്യാണിമോള്‍' നല്ല ഉറക്കത്തിലാണ്. വിളിച്ചുണര്‍ത്തിയാല്‍ ബഹളം വെയ്ക്കും. രണ്ട് ദിവസംകൊണ്ട് മോള്‍ സഹയാത്രികരുമായി നല്ല അടുപ്പം ഉണ്ടാക്കി കഴിഞ്ഞിരുന്നു. ഒരേ കുടുംബംപോലെ ഒന്നിച്ചു കഴിഞ്ഞിരുന്നവര്‍ അവരവരുടെ സ്റ്റേഷനാകുമ്പോള്‍ കൈകാണിച്ചു ഇറങ്ങി പോകുന്നു... ഇനിയും കണ്ടുമുട്ടുമോ.. എന്തോ..?
കൂട് തുറന്നുവിട്ട പക്ഷികളെപോലെ യാത്രക്കാരെല്ലാം തിരക്കുകൂട്ടി ഇറങ്ങുകയാണ്. ലാസ്റ്റ് സ്റ്റോപ്പാണ്. പിന്നെന്തിന് തിരക്കു കൂട്ടണം. ആരും വന്നു കാത്തുനില്‍ക്കാനുമില്ല. തങ്ങള്‍ക്കുള്ള ട്രെയിന്‍ ഇനി വെളുപ്പിന് അഞ്ചുമണിക്കേ ഉള്ളൂ. കൂടെ ഉണ്ടായിരുന്ന ചേര്‍ത്തലക്കാരിയും, മകനും മോളുടെ തലയില്‍തൊട്ടു തലോടികൊണ്ട് യാത്രപറഞ്ഞു. തിരിച്ചവര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഇന്ദുവും മെല്ലെ തലയാട്ടി.
"പതിയെ ഇറങ്ങിയാല്‍ മതി"
ഇറങ്ങാന്‍ തിരക്കുകൂട്ടിയ ഇന്ദുവിനോടായി ഹരി പറഞ്ഞു.
ഏറ്റവും ഒടുവിലായി ഹരിക്കൊപ്പം മോളെയും എടുത്തുകൊണ്ട് ഇന്ദുവും ഇറങ്ങി, നിറഞ്ഞുവന്ന കണ്ണുകള് തുടച്ചുകൊണ്ട്.
കഴിഞ്ഞ തവണയും തങ്ങള്‍ വന്നപ്പോള്‍ ഹരിയുടെ അച്ഛന്‍ സ്റ്റേഷനില്‍ വന്ന് കാത്ത് നില്‍പ്പുണ്ടായിരുന്നു. കണ്ടപാടെ മോളെ തന്നില്‍നിന്നും ഏറ്റുവാങ്ങി. പിന്നെ… കൊച്ചുമകള്‍ക്കായി കരുതിവെച്ചിരുന്ന സ്‌നേഹവാത്സല്യങ്ങള്‍ മുഴുവനും പുറത്തേക്ക് ഒഴുകുകയായിരുന്നു…. കളിയും, ചിരിയും കൊഞ്ചലുമൊക്കയായി രാത്രി മുഴുവനും ഇവിടെ കഴിച്ചുകൂട്ടി. ഉള്ളില്‍നിന്നും പൊട്ടിവന്ന ഒരു തേങ്ങല്‍ ഇന്ദുവിന്‍െറ തൊണ്ടയോളമെത്തി നിന്നു.
പുറത്ത് നേര്‍ത്ത തണുപ്പുണ്ട്. പ്ലാറ്റ്‌ഫോമില്‍ 'ചായ' 'കോഫി' വില്‍പ്പനക്കാരാണ് കൂടുതലും.
രണ്ട് കൈയ്യിലും ലഗേജുമായ് ഹരി മുന്നേ നടന്നു, വെയിറ്റിംഗ്‌റൂമിനെ ലക്ഷ്യമാക്കി. ഇന്ദു മോളെയും കൊണ്ട് ഹരിക്കൊപ്പമെത്താന്‍ പാടുപെട്ടു. ഇടയ്ക്കിടെ ഉറക്കം നഷ്ടപ്പെടുന്നതിന്റെ അനിഷ്ടം മോള്‍ പ്രകടിപ്പിച്ചു കൊണ്ടിരുന്നു.
പെട്ടന്ന്, മുന്നേപോയ ഹരി ഒരു ടീ സ്റ്റാളിനു മുന്നില്‍ ബ്രേക്കിട്ടപോലെ നിന്നു.
മെല്ലെ കോഫി ഊതി കുടിച്ചുകൊണ്ടിരുന്നപ്പോള്‍.. ഒരു പുഴ പകുതി നീന്തികടന്ന ആശ്വാസമായിരുന്നു ഇന്ദുവിന്. ഇനി എങ്ങനെയെങ്കിലും ഒന്ന് വീടെത്തിയാല്‍ മതി.
വെയ്റ്റിങ്‌റൂമിലെത്തി ലഗേജൊക്കെ ഒതുക്കിവെച്ച് മോളെ ഹരിയെ ഏല്പിച്ചിട്ടു 'വാഷ്‌റൂമില്‍' പോയി ഫ്രഷായി വന്നു. ഈരാത്രി ഇവിടെ കഴിച്ചുകൂട്ടണം. ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ട് ഒഴിഞ്ഞു കിടന്നിരുന്ന ഒരു ചെയറിലേക്ക് അവളിരുന്നു.
മോളെ ഇന്ദുവിന് തിരികെയേല്‍പ്പിച്ചിട്ടു ഹരി പുറത്തേക്ക് ചുറ്റാനിറങ്ങി. കുഞ്ഞിനെയും മടിയില്‍വെച്ചുകൊണ്ട് അവളങ്ങനെയിരുന്നു. ട്രെയിന്‍ വരുന്നതും പോകുന്നതുമനുസരിച്ചു യാത്രക്കാര്‍ അവിടേക്ക് വന്നും പോയുമിരുന്നു. കൊതുകിന്‍െറ ശല്യം കാരണം മോള്‍ക്ക് ഉറക്കംനഷ്ടമായി… അവള്‍ അസഹനീയതയോടെ ഇടക്കിടയ്ക്ക് കൈകാലുകള്‍ ചലിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്കുണര്‍ന്നു ചോദിച്ചു.
"എവിടാമ്മേ.. നമ്മള്‍"
"സ്റ്റേഷിനിലാണ് മോളേ.."
കയ്യില്‍ കരുതിയിരുന്ന ബെഡ്ഷീറ്റെടുത്തു മോളെ പുതപ്പിച്ചുകൊണ്ട് അവള്‍ മാറോട് ചേര്‍ത്ത് പിടിച്ചു, കുനിഞ്ഞ് ആ കുഞ്ഞു നെറ്റിയിലൊരുമ്മ കൊടുത്തു.
"മോളുറങ്ങിക്കോ..."
ഹരി പോയിട്ട് കാണുന്നില്ലല്ലോ..? അവള്‍ ഹരി പോയ ഭാഗത്തേക്ക് കണ്ണോടിച്ചു. അപ്പോഴാ ഇടതുവശത്തെ ബോര്‍ഡ് കണ്ണില്‍പെട്ടത്.
"യാത്രക്കാര്‍ സാധനങ്ങള്‍ സൂക്ഷിക്കുക"
ഇത്തിരി സമാധാനം ഉണ്ടായിരുന്നതും പോയികിട്ടി. പെട്ടന്നവള്‍ സാധനങ്ങള്‍ അല്പം കൂടി തന്‍െറ അടുത്തേക്ക് നീക്കിവെച്ചു. എത്ര നേരമിങ്ങനെ ഇരിക്കും..
ഹരിയെപ്പറ്റിയാണ് ആലോചിച്ചത്…
ആകെ മൂടികെട്ടി ഒരു ഇരുപ്പായിരുന്നു യാത്രയില്‍ മുഴുവനും. അധികമൊന്നും സംസാരിച്ചതേയില്ല.. അയാളുടെ ഉള്ളില്‍ ഒരു ദുഃഖസാഗരം തിരയടിക്കുന്നുണ്ടന്ന് അവള്‍ക്ക് തോന്നി. സ്‌നേഹസമ്പന്നനായിരുന്ന അച്ഛന്‍െറ ആകസ്മികമായുണ്ടായ മരണം ഹരിക്കൊരു തീരാനഷ്ടമായിരുന്നു. ഒരു വാക്കുകൊണ്ടുപോലും.. അദ്ദേഹം ഒരാളെയും നോവിക്കില്ലായിരുന്നു. റിട്ടയര്‍മെന്‍റ്റ് ജീവിതം ഒരാളെ ഇത്രമേല്‍ തകര്‍ത്തികളയുമോ..? തലേന്ന് തങ്ങളുമായി ഫോണില് സംസാരിച്ച് ഉറങ്ങാന്‍ കിടന്ന അച്ഛന്‍… പിറ്റേദിവസം മരണവാര്‍ത്തയാണ് അറിയുന്നത്. 'റെയ്മണ്ടിലെ' 'മാനേജര്‍' ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് പോരാനും ഹരി തയ്യാറായിരുന്നു. സുഹൃത്തുക്കളുടെ ഇടപെടലും, നാട്ടിലൊരു ജോലി കിട്ടാനുള്ള ബുദ്ധിമുട്ടും ഒക്കെ കാരണം പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഏകമകനായ ഹരിക്ക് അച്ഛന്‍ ബാക്കിവെച്ചുപോയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണം. അതിനുവേണ്ടികൂടിയാണീ വരവ്. 'സിമി'യുടെ വിവാഹനിശ്ചയം നടത്തിയിട്ടേ ഉള്ളൂ ഇനി മടക്കം. ഒരേട്ടത്തിയുടെ ഭാഗത്തുനിന്നെല്ലാം.. തനിക്ക് ചെയ്യണം. അവളുടെ വിവാഹം കഴിഞ്ഞ് അമ്മ തങ്ങളോടൊപ്പം വരുമെങ്കില്‍ ഒപ്പം കൂട്ടണം… അവള്‍ ഓരോന്ന് ആലോചിച്ചു നെടുവീര്‍പ്പിട്ടു.
പുറത്ത് കാറ്റിന്‍െറ നേരിയ ഇരമ്പം.. മഴ പെയ്യുകയാണ്. മഴത്തുള്ളികള്‍ ഇരുമ്പ് ശകടങ്ങളില്‍ വീണ് പ്രതിധ്വനിച്ചു കൊണ്ടിരുന്നു….
ഹരിയെ കാണുന്നില്ലല്ലോ..? മനസ്സില്‍ വേണ്ടാത്ത വിചാരങ്ങളൊക്കെ പതിയെ കടന്ന് കൂടാന്‍ തുടങ്ങി. അവള്‍ വീണ്ടും ഹരി പോയ ഭാഗത്തേക്ക് നോക്കിയിരുപ്പായി.
വരുന്നുണ്ട്, കയ്യില് ഒരു പത്രവും മറുകയ്യില്‍ ചായയുമായി.
അടുത്തെത്തി പാസ്റ്റിക് കപ്പിലെ ചായ അവള്‍ക്കു നേരെ നീട്ടി കൊണ്ട് അവന്‍ പറഞ്ഞു.
"ജോണ്‍സണ്‍.. മാഷ് മരിച്ചുപോയി"
"ഏത് ജോണ്‍സണ്‍ മാഷ്…?"
ഒരു ഞെട്ടലോടെ അവള്‍ ചോദിച്ചു.
അവന്‍ പത്രം നിവര്‍ത്തി ആ വാര്‍ത്ത അവള്‍ക്ക് കാണിച്ചു കൊടുത്തു. 'മലയാളത്തിന്റെ പ്രിയസംഗീത സംവിധായകന്‍ ജോണ്‍സണ്‍മാഷ് ഓര്‍മ്മയായി'. ആദ്യപേജില് തലകെട്ടോടുകൂടി തന്നെ ആ വാര്‍ത്ത കൊടുത്തിരിക്കുന്നു ഒപ്പം കുറെ ചിത്രങ്ങളും. തന്‍റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകന്‍..!
"എങ്ങനെയാ ഹരിയേട്ടാ.. മരിച്ചത്"
"ഞാന്‍.. വായിച്ചുനോക്കിയില്ല"
അവന്‍ പത്രം നിവര്‍ത്തിപിടിച്ച് അവള്‍ക്കടുത്തായി ചെയറില്‍ വന്നിരുന്നു.
അദ്ദേഹത്തിന്‍െറ എത്രപാട്ടുകളാ താന്‍ സ്കൂളിലും, കോളേജിലുമായി പാടി സമ്മാനങ്ങള്‍ വാങ്ങിയിരിക്കുന്നത്. ഇടനെഞ്ചിനെ തൊട്ടുണര്‍ത്തിയ അനവധി ഈണങ്ങള്‍ പകര്‍ന്ന് നല്‍കിയാണ് ആ പ്രതിഭ മറഞ്ഞത്. ആര്‍ദ്രരാഗങ്ങളുടെ തമ്പുരാന്‍.. അദ്ദേഹത്തിന് ഒരായിരം പ്രണാമം...!!
സംഗീതം ഒരു ലഹരിയാണ്.... .ആത്മാവിനെ പ്രണയിക്കുന്ന ഹിമകണം പോലെ.. മറക്കാനാവാത്ത ഒരീണമായി മനസില് ജോണ്‍സണ്‍മാഷ് പെയ്തിറങ്ങുന്നു…
'പ്രിയപെട്ടതെല്ലാം നഷ്ടപെടുകയാണെല്ലോ.. ഈശ്വരാ..'
അവളുടെ മനസ്സ് തേങ്ങികൊണ്ടിരുന്നു...
ഓര്‍മ്മകള്‍ ഒരു സുഖമുള്ള വേദന തന്നെയാകുന്നു പലപ്പോഴും..? മനസ്സ് ദു;ഖത്തിനും സന്തോഷത്തിനുമിടയില് ആടിക്കളിക്കുന്ന ഒരു പെന്ഡുലം പോലെയാണ്…
'വഞ്ചിനാട് എക്‌സ്പ്രസ്സ്' തന്‍റെ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്…
ലഗേജൊക്കെ സീറ്റിനടിയില് ഒതുക്കിവെച്ചു കഴിഞ്ഞപ്പോഴേക്കും ഇന്ദുവിനടുത്തുള്ള സീറ്റൊക്കയും നിറഞ്ഞു കഴിഞ്ഞിരുന്നു. കുറച്ചപ്പുറത്തു മാറി ഓരൊഴിഞ്ഞ സീറ്റില്‍ ഹരിയുമിരുന്നു. മുഖാമുഖം കാണാമെന്ന രീതിയില്‍.
വിന്‍ഡോ സീറ്റിന് അരികെ ഇരിക്കുന്ന ഇന്ദുവിന്‍െറ മാറോട് പറ്റിചേര്‍ന്നു മോളും നല്ല ഉറക്കത്തിലാണ്. രാത്രി മഴ പെയ്തതു കൊണ്ടാവണം നല്ല കുളിരുണ്ട്. തണുത്ത കാറ്റ് വീശിയടിച്ചു. മോള്‍ തണുത്തു വിറച്ചു. ഇന്ദു തന്‍െറ ചുരിദാറിന്‍െറ ഷോള്‍ ചുമലിലൂടെ ഇട്ട് മോളെ പുതപ്പിച്ചു. തള്ളപക്ഷി തന്‍െറ ചിറകിനടിയില്‍ ഒതുക്കുമ്പോലെ അവളെ തന്‍െറ ശരീരത്തോട് ചേര്‍ത്തുപിടിച്ചു. ചൂട് പകരനെന്നവണ്ണം സീറ്റിലേക്കു ചാരി കണ്ണുകളടച്ചിരുന്നു.
മെല്ലെ മെല്ലെ ഇരുട്ട് ഉഷസ്സിനു വഴിമാറിക്കൊണ്ടിരുന്നു...
തഴുകി തലോടിയെത്തുന്ന കുളിരുള്ള ഇളം കാറ്റ് അവളുടെ മുടിയില്‍ മുത്തമിട്ടുകൊണ്ടിരുന്നു. പ്രഭാതം പൊട്ടിവിടരുകയാണ്. ഇടയ്ക്ക്‌പ്പോഴോ ഒന്ന് മയങ്ങി ഉണരുമ്പോള്‍...
കുളിച്ചു ഈറനണിഞ്ഞു നില്‍ക്കുന്ന സുന്ദരിയായ പ്രകൃതി. കിഴക്ക് മഞ്ഞുപുതച്ച മലകള്‍ക്കിടയില്‍ വര്‍ണ്ണപ്രപഞ്ചം തീര്‍ത്ത് സൂര്യോദയം. നനഞ്ഞ വൃക്ഷതലപ്പുകളില്‍ തട്ടി സൂര്യകിരണങ്ങള്‍ പ്രകാശിച്ചു.
ഗൃഹാതുരത്വത്തിന്‍െറ നൊമ്പരവും പേറി കഴിഞ്ഞിരുന്ന ഇന്ദു കോരിത്തരിച്ചുപോയി… തനിക്ക് അന്യമായിരുന്ന കാഴ്ചകള്‍!
മരങ്ങളും, പുഴകളും, മലകളും, കാടും താണ്ടി, അമ്പലകുളത്തില് നിറഞ്ഞു വിടര്‍ന്നു നില്‍ക്കുന്ന ആമ്പല് പൂവുകളെയും പിന്നിലാക്കി ഓടിമറയുകാണ് വഞ്ചിനാട്. എത്രകണ്ടാലും മതിവരാത്ത കാഴ്ചകള്‍..! തെങ്ങോലകളും, പച്ചപട്ടുവിരിച്ച് നീണ്ടു കിടക്കുന്ന കുട്ടനാടന്‍ നെല്‍പാടങ്ങളും അവളില്‍ ഒരു പുത്തനുണര്‍വ് പകര്‍ന്നു കൊണ്ടിരുന്നു. ഭൂമിയ്ക്കുമേലെ ആരോ ഒരു പച്ചകുട നിവര്‍ത്തി വെച്ചപോലെ… മനസ്സ് തുടികൊട്ടുകയാണ്.. അവിടെ ഒരായിരം മയില്‍പീലികള്‍ ഒന്നിച്ചു വിടരുന്നപോലെ…
മനസ്സ് മന്ത്രിച്ചു… വെറുതെയല്ല വിദേശിയരും, അന്യസംസ്ഥാനക്കാരും കേരളത്തെ 'ദൈവത്തിന്‍െറ സ്വന്തം നാടെന്ന്' പുകഴ്ത്തുന്നത്.
നാട്ടുവഴികളിലും, ചായ കടകളിലും പ്രഭാതത്തിന്‍െറ തുടിപ്പ് അറിഞ്ഞു തുടങ്ങി.
ഇടയ്‌ക്കെപ്പോഴോ പാതി മയക്കത്തില്‍ നിന്നുണര്‍ന്നു ഹരി നോക്കുമ്പോള്‍ ഇന്ദുവും, മോളും നല്ല മയക്കത്തിലാണ്. ലെഗേജൊക്കെ യഥാസ്ഥാനത്തുതന്നെയുണ്ട്. ട്രെയിനിലെ യാത്രക്കാരിലധികവും വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, ഉദ്യോഗസ്ഥരുമാണെന്ന് തോന്നുന്നു. ചിലര്‍ ന്യൂസ്‌പേപ്പര്‍ വായിക്കുന്നു, ചിലര്‍ പാട്ടുകേള്‍ക്കുന്നു മറ്റു ചിലര്‍ സീറ്റിലേക്ക് ചാരി കണ്ണുമടച്ചിരിക്കുന്നു, ഉറങ്ങുകയാവാം. ഇവരൊക്കെ ഈ വണ്ടിയിലെ സ്ഥിരം യാത്രക്കരാണെന്ന് തോന്നുന്നു..
പെട്ടന്നാണ് അടുത്തിരിക്കുന്ന ആളിലേക്കു ശ്രദ്ധ പതിഞ്ഞത്. പരിസരം ശ്രദ്ധിക്കാതെ സ്വന്തം ലോകത്തില്‍ വിഹരിക്കുകായാണ് അദ്ദേഹം. ഫിനിഷ് പോയിന്റില്‍ എത്തിയിരിക്കൊന്നൊരു ചിത്രം. ഒന്നേ നോക്കിയുള്ളൂ ഞെട്ടിപ്പോയി !!!
ഇന്ദുവിന്‍െറ ചിത്രം!
മടിയില് മോളുമൊത്ത്… ജീവന്‍ തുടിക്കുന്നൊരു ചിത്രം!
തലയ്‌ക്കൊരടിയേറ്റപോലെ… അങ്ങാനാവാതെ ഇരുന്നുപോയി അവന്‍. ശ്വാസം തൊണ്ടയില്‍ വിലങ്ങി ശബ്ദിക്കാനാവുന്നില്ല… ഒരു വാക്കുപോലും പുറത്തേക്ക് വരുന്നില്ല.
ആരാണീയാള്‍..?
ഒന്നും പറയാനോ, ചെയ്യാനോ ആവാതെ നിര്‍വികാരിതനായി, വെറുതെ അയാളുടെ കരവിരുതില്‍ നോക്കി പകച്ചിരുന്നുപോയവന്‍…
ആ ചിത്രം പൂര്‍ത്തിയാക്കി നോട്ടുബുക്കിലെ പേജുകള് മറയ്ക്കുമ്പോള്‍ കണ്ടു… വേറെയും ഒരുപാട് ചിത്രങ്ങള്‍... കൂട്ടത്തില്‍ ഇന്ദുവിന്‍െറ വേറെ രണ്ട് ചിത്രങ്ങളും.. ഒക്കെയും ജീവന്‍ തുടിക്കുന്നവ.
അമ്പരപ്പ് മെല്ലെ ആദരവിന് വഴി മാറി. പരിസരം ശ്രദ്ധിക്കാതെ വരയ്ക്കുന്ന ഈ ചിത്രകാരന്‍ ആരാണ്..? വേഷഭൂഷാദികള്‍ കണ്ടിട്ട് ആള്‍ കുഴപ്പക്കാരനല്ലെന്ന് തോന്നുന്നു… നല്ല കുലീനത്വമുള്ള മുഖം.
എന്തെങ്കിലും ചോദിക്കാന്‍ തുടങ്ങും മുന്‍പേ അയാള്‍ കയ്യിലിരുന്ന നോട്ടുബുക്ക് ബാഗിലേക്കു വെച്ചഴുന്നേറ്റു. വണ്ടിയുടെ വേഗത പതിയെ കുറഞ്ഞു വന്നു. ആ സ്റ്റോപ്പില്‍ അയാളിറങ്ങി. കോട്ടയമോ? ചങ്ങനാശ്ശേരിയോ? ശരിക്കോര്‍മ്മയില്ല. അത്തരമൊരു അവസ്ഥയിലായിരുന്നു ഹരിയും. സ്വപ്നമോ, മിഥ്യയോ..? തരിച്ചിരുന്നുപോയവന്‍…
ഞാന്‍ നാട്ടില്‍ നിന്നുളള മടക്കയാത്രയിലാണ് ഇന്ദുവിനെ കണ്ടുമുട്ടിയത്. 'എറണാകുളം പട്‌നരാജേന്ദ്രനഗര്‍' എക്‌സ്പ്രസ്സില്‍ വെച്ച്. അല്പം മാറി കിടന്നിരുന്ന കര്‍ട്ടനു പിന്നില്‍…
എന്തിനോ വേണ്ടി പരിഭവിച്ചിരിക്കുന്ന ഭാര്യയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന അച്ഛനും, മകളും. എന്‍െറ തൊട്ടടുത്ത് എതിര്‍വശത്തെ സീറ്റില്‍ യാത്രചെയ്യുന്ന അവരെ മനുഷ്യസഹജമായ ജിജ്ഞാസായോടെ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങി. അഞ്ചുവയസുകാരിയായ മകള്‍ അച്ഛന്‍െറ മടിയിലിരുന്ന് അമ്മയെനോക്കി ഓരോ 'ഗോഷിടികള്‍' കാട്ടി ചിരിപ്പിക്കാന്‍ ശ്രമിക്കുന്നു. പിണങ്ങി മുഖം വീര്‍പ്പിച്ചിരിക്കുകയാണവള്‍... ഇടയ്ക്ക് ആ കണ്ണുകള്‍ നിറഞ്ഞു വരുന്നു. അത് എന്നില്‍ നിന്നും മറയ്ക്കാന്‍ ശ്രമിക്കുകയാണവള്‍. ഒരു ഇരുപത്തിയഞ്ച്–ഇരുപത്തിയാറ് വയസു പ്രായം തോന്നും ആ പെണ്‍കുട്ടിക്ക്..
ഗ്രാമത്തിന്‍െറതായ എല്ലാ നിഷ്കളങ്കതയും, ശാലീനതയും എനിക്കവളില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു. നുണകുഴികള്‍ വിരിയുന്ന കവിളുകള്‍.. നീണ്ടു വിടര്‍ന്നകണ്ണുകള്‍.. ഒക്കെ അവളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതുപോലെ തോന്നി.
ഇടയ്‌ക്കെപ്പോഴോ എന്‍െറ കമലിന്‍റെ 'റൈറ്റിങ് പാഡി'ലേക്കു നീണ്ടുവരുന്ന കണ്ണുകള്‍.. പിന്നെ.. ഒരു പുഞ്ചിരി. മറുപുഞ്ചിരി സമ്മാനിക്കാന്‍ ഞാനും മറന്നില്ല.
എനിക്കടുത്തായി അവള്‍ ഒപ്പം സീറ്റില് വന്നിരുന്നു. അവള്‍ക്കെന്തോ എന്നോട് പറയുവാനുള്ള പോലെ തോന്നി. അവള്‍ മെല്ലെ സംസാരിച്ചു തുടങ്ങി. ഞങ്ങള്‍ക്കിടയിലെ അപരിചിത്വം പതിയെ മാറി വന്നു. അവളെനിക്കൊരു കുഞ്ഞനുജത്തിയായ് മാറി. അപ്പോഴാണ് 'വഞ്ചിനാടിന്‍െറ ചിത്രകാരന്‍' മറനീക്കി പുറത്തു വന്നത്. സിമിയുടെ വിവാഹനിശ്ചയവും കഴിഞ്ഞ് മടക്കയാത്രയിലാണ് ഹരി ആ ചിത്രകാരനെകുറിച്ച് ഇന്ദുവിനോട് പറയുന്നത്.
തന്‍െറ ഭര്‍ത്താവിന്‍െറ മുന്‍പില്‍വെച്ചരാള്‍ തന്‍െറ ചിത്രവും വരച്ചു കടന്നുകളയുക…. ആര്‍ക്കാണ് സഹിക്കാനാവുന്നത്..? ഏത് ഭാര്യയാണ് സഹിക്കുക? ഒന്നും, രണ്ടുമല്ല… മൂന്നു ചിത്രങ്ങള്‍ !!
ഇന്ദു വിതുമ്പി. അയാളത് ഏതുരീതിയില്‍ ഉപയോഗിക്കും..? അവളുടെ ചോദ്യങ്ങളെല്ലാം ന്യായമാണ്. ഒരു കുറ്റവാളിയെപോലെ ഹരി തലതാഴ്ത്തി ഇരിക്കുകയാണ്. ഇത്രയും ദിവസം തന്നോട് പറയാതെ മൂടിവെച്ചതിന് ഒക്കെ ഇന്ദു കുറ്റപ്പെടുത്തുകയാണ് ഹരിയെ.
'കല്യാണിമോള്‍' ഇമവെട്ടാതെ കുറേനേരം ഞങ്ങളെതന്നെ നോക്കിയിരുന്നു. പിന്നെ… ബാര്‍ബി ഡോളിലേക്കായി അവളുടെ ശ്രദ്ധ മുഴുവന്‍.. അതിനോട് കിന്നാരം പറയുന്നു, നെഞ്ചോടു ചേര്‍ത്ത് പിടിച്ച് പാട്ടുപാടുന്നു.. ഉറക്കുന്നു….
ഇടയ്‌ക്കെപ്പോഴോ, ഞങ്ങള്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ തീര്‍ത്തിരുന്ന ആ കര്‍ട്ടന്‍ ആരോ മാറ്റിയിരുന്നു. ഇന്ദുവിനെ എങ്ങനെ സമാധാനപ്പെടുത്തുമെന്നറിയാതെ ഞാന്‍ വിഷമിച്ചു.
'കലാകാരന്‍മാര്‍ ചില സമയങ്ങളില്‍ സ്വയം മറന്ന് പോകാറുണ്ട്. അതൊരു പരകായ പ്രവേശനമാണ്…. എഴുത്തിലായാലും, ചിത്ര രചനയിലായാലും… മനുഷ്യന്‍ തന്‍െറ വിചാരങ്ങളേയും, വികാരങ്ങളേയും, ദര്‍ശനങ്ങളേയും മറ്റുള്ളവര്‍ക്ക് അനുഭവഭേദ്യമാകുന്ന തരത്തില്‍ അല്ലെങ്കില്‍ സ്വന്തം ആത്മസംതൃപ്തിക്ക് വേണ്ടി ലാവണ്യപരമായി അവന്‍െറ ശൈലിയില്‍ സൃഷ്ടിക്കുമ്പോള്‍ അത് കലയാകുന്നു. കലയെ സ്‌നേഹിക്കുന്ന, ആദരിക്കുന്ന ഒരാള്‍ക്കു മാത്രമേ ഒരു കലാകാരനെ തിരിച്ചറിയാന്‍ സാധിക്കൂ…'
ഹരിയില്‍ അത് വേണ്ടുവോളമുണ്ട്. നിന്‍െറ ചിത്രങ്ങളൊന്നും അയാള് ദുരുപയോഗം ചെയ്യത്തില്ല. ഞാനവള്‍ക്ക് ഉറപ്പുകൊടുത്തു.
'ഒന്നുകില്‍ അയാളൊരു മാഗസിനിലേക്ക് ചിത്രം വരയ്ക്കുന്ന ആളായിരിക്കും. അല്ലെങ്കില്‍ ഒരദ്ധ്യാപകന്‍, അതുമല്ലെങ്കില്‍…. കഴിവുകള്‍ ഉള്ളിലൊളിപ്പിച്ചു ജീവിതഭാരം ചുമക്കുന്നൊരാള്‍…'
ആ മൂന്ന് ചിത്രങ്ങളും എന്‍െറ മനസിലൂടെ കടന്നുപോയി… ഒന്ന് ഇന്ദു പുറത്തേക്കുനോക്കി ഇരിക്കൊന്നൊരു ചിത്രം, മറ്റൊന്ന് യാത്രക്കാരോടോപ്പം സീറ്റിലേക്ക് ചാരി കണ്ണുമടച്ചു ഇരിക്കുന്നത്. മൂന്നാമത്തേത് ഒരമ്മ തന്‍െറ മകളെ മാറോട് ചേര്‍ത്ത് പിടിച്ചിരിക്കൊന്നൊരു ചിത്രം.
"ഒരു യഥാര്‍ത്ഥ കലാകാരനാണ് അയാളെങ്കില്‍ ഇതുതന്നെയാവും അയാള്‍ വരച്ചിരിക്കുക…. ഉറപ്പ്". ഞാനത് അവളോട് പറഞ്ഞു.
ഹരിയില്‍ ഒരു ഞെട്ടല്‍ ഞാന്‍ വ്യക്തമായി കണ്ടു. അതുവരെ വെറുതെ 'ഇന്‍ഡ്യടുഡെ' മറിച്ചു നോക്കുകയായിരുന്നു ഹരിയത് മടക്കിവെച്ചു എനിക്കു നേരെ തിരിഞ്ഞു ആചര്യത്തോടെ നോക്കികൊണ്ടു ചോദിച്ചു.
"ചേച്ചി..എങ്ങനെ ഇത്ര കൃത്യമായി..." ഹരിയുടെ വാക്കുകള്‍ ഇടറിയിരുന്നു. വിശ്വാസം വരാത്തതുപോലെ ഇന്ദു എന്‍െറ മുഖത്തേക്ക് ഉറ്റുനോക്കി.
"കലയെ സ്‌നേഹിക്കുന്ന, ആദരിക്കുന്ന ഒരാള്‍ മാത്രമാണ് ഞാന്‍….."
ഞാന്‍ പറഞ്ഞു നിര്‍ത്തി. അതുവരെ മിണ്ടാതിരുന്ന ഹരി സംസാരിച്ചു തുടങ്ങി. ഹരിയില്‍ നിന്നാണ് എനിക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്.
"അയാളാ.. വണ്ടിയിലെ സ്ഥിരം യാത്രക്കാരനാണെന്ന് തോന്നുന്നു... ആ 'ടൈമിങ്' അതിനെ സൂചിപ്പിക്കുന്നു."
ആശ്വാസമെന്നോണം… ഇന്ദുവിന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.. അവിടെ നേര്‍ത്ത ചുവപ്പ് രാശിയോടൊപ്പം നുണക്കുഴികള്‍ കൂടുതല്‍ തെളിഞ്ഞു വരുന്നു….
ട്രെയിനിന്‍െറ താളത്തിനൊത്തു കല്യാണിമോളും, അവളുടെ നെഞ്ചോടു ചേര്‍ന്ന് പാവക്കുട്ടിയും ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. ഒരു താരാട്ടായ്.. താളമായ്.. 'എറണാകുളംപട്‌നരാജേന്ദ്രനഗര്‍' എക്‌സ്പ്രസ്സും അതിന്‍െറ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു കൊണ്ടേയിരുന്നു….
വര്‍ഷങ്ങള്‍ പലതു പിന്നിട്ടു..
ഇന്ദു ഇപ്പോഴും.. 'വഞ്ചിനാട് എക്‌സ്പ്രസ്സില്‍' യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...
ആ ചിത്രകാരനെയും… ചിത്രങ്ങളെയും… ഒരുനോക്കു കാണുവാന്‍….!