ന്യൂഡല്‍ഹി: കര്‍ണാടകയിലെ 17 വിമത എംഎല്‍എമാരെ അയോഗ്യത കല്‍പ്പിച്ച സ്‌പീക്കറുടെ നടപടി സുപ്രിംകോടതി ശരിവച്ചു. കൂറുമാറിയ കോണ്‍ഗ്രസ്- ജെഡിഎസ് 17 എംഎല്‍എമാര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ണായക വിധി. അയോഗ്യരാക്കിയെങ്കിലും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ല.
വിമത എംഎല്‍എമാര്‍ 2023 വരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് തടഞ്ഞുകൊണ്ടുള്ള സ്‌പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി. അതുകൊണ്ടുതന്നെ അയോഗ്യരാക്കിയെങ്കിലും സുപ്രിംകോടതി വിധി എംഎല്‍എമാര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മല്‍സരിക്കാനുള്ള സാഹചര്യമാണുണ്ടായിരിക്കുന്നത്. ജനാധിപത്യത്തില്‍ ധാര്‍മികത പ്രധാനമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
കേസില്‍ 17 എംഎല്‍എമാരും നേരിട്ട് സുപ്രിംകോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി വിമര്‍ശിച്ചു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ധാര്‍മികത പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ ബാധകമാണ്. കോണ്‍ഗ്രസിന്റെ 14 വിമത എംഎല്‍എമാരെയും ജെഡിഎസിലെ മൂന്ന് എംഎല്‍എമാരെയുമാണ് ജൂലൈയില്‍ സ്‌പീക്കര്‍ അയോഗ്യരാക്കിയിരുന്നത്.
നിലവിലെ നിയമസഭയുടെ കാലാവധി 2023 ല്‍ അവസാനിക്കുന്നതുവരെ എംഎല്‍എമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ലെന്നും സ്‌പീക്കര്‍ ഉത്തരവായിരുന്നു. അയോഗ്യത മൂലം ഒഴിഞ്ഞുകിടക്കുന്ന 15 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് ഡിസംബര്‍ 5ന് നടക്കുന്നത്. 224 അംഗ നിയമസഭയില്‍ 106 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്