Image

ഫാത്തിമയുടെ ആത്മഹത്യ; അധ്യാപകനെതിരെ കുടുംബം പരാതി നല്‍കും

Published on 13 November, 2019
ഫാത്തിമയുടെ ആത്മഹത്യ; അധ്യാപകനെതിരെ കുടുംബം പരാതി നല്‍കും
കൊല്ലം : കിളികൊല്ലൂര്‍ രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗര്‍ കിലോന്‍തറയില്‍ ഫാത്തിമ ലത്തീഫ് (18) മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍  വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍, 'അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണു മരണത്തിന് ഉത്തരവാദിയെന്ന്' രേഖപ്പെടുത്തിയിട്ടുണ്ടെന്നു മേയര്‍ വി.രാജേന്ദ്രബാബു, ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ്, ഷൈ!ന്‍ ദേവ് എന്നിവര്‍ പറഞ്ഞു. തമിഴ്‌നാട് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ല. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് ഉള്‍പ്പെടെ പരാതി നല്‍കും. നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.

ഫാത്തിമയുടെ മരണവിവരം അറിഞ്ഞു മേയര്‍ ഉള്‍പ്പെടെ ചെന്നൈയില്‍ എത്തിയെങ്കിലും ഹോസ്റ്റല്‍ വാര്‍ഡന്‍ ഒഴികെ അധ്യാപകരോ വിദ്യാര്‍ഥികളോ ആശുപത്രിയില്‍ എത്തിയില്ല. പോസ്റ്റ്‌മോര്‍ട്ടം, മടങ്ങി വരുന്നതിനുള്ള ടിക്കറ്റ് എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തത് കോളജ് അധികൃതര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയുടെ ചുമതലയിലാണ്.

സഹപാഠികളും അധ്യാപകരും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. വിദ്യാര്‍ഥികള്‍ അധ്യാപകരെ ഭയന്നിട്ടെന്ന പോലെയാണ് സംസാരിച്ചത്. ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍  ആവശ്യപ്പെട്ടെങ്കിലും ആദ്യം പൊലീസ് നല്‍കിയില്ല. പിന്നീടു മൊബൈല്‍ ഫോണ്‍ വാങ്ങി നോക്കിയപ്പോഴാണു സുദര്‍ശന്‍ പത്മനാഭന് എതിരെയുള്ള പരാമര്‍ശം കണ്ടത്. ഫോണ്‍ നശിപ്പിച്ചു തെളിവ് ഇല്ലാതാക്കുമോ എന്ന് ആശങ്കയുണ്ട്.

കഴിഞ്ഞ വര്‍ഷം മദ്രാസ് ഐഐടിയില്‍ കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഉള്‍പ്പെടെ 6 വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയിരുന്നു. അതിനു മുന്‍പു 2 വര്‍ഷങ്ങളിലായി  7 വിദ്യാര്‍ഥികളാണിങ്ങനെ മരിച്ചത്. ചില അധ്യാപകരുടെ ഭാഗത്തുനിന്നുള്ള പീഡനമാണു കാരണമെന്ന് അബ്ദുല്‍ ലത്തീഫ് ആരോപിച്ചു.

മദ്രാസ് ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണു കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണു പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണു കുടുംബത്തിന്റെ ആരോപണം. കുറ്റക്കാരായ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണു തമിഴ്‌നാട് പൊലീസ് സ്വീകരിക്കുന്നത്.

മൃതദേഹം ഏറ്റുവാങ്ങാനായി ചെന്നൈയില്‍ പോയ കൊല്ലം മേയര്‍ ഉള്‍പ്പടെയുള്ളവരോടു പൊലീസ് മോശമായാണു പെരുമാറിയതെന്നു കുടുംബം ആരോപിക്കുന്നു. മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നേരിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇമെയിലിലും പരാതി നല്‍കി. ഐഐടിയിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയാണു ഫാത്തിമ ലത്തീഫ് വിജയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക