തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് വരുമാനംകൂട്ടാനുള്ള മാര്‍ഗങ്ങളെപ്പറ്റി സര്‍ക്കാര്‍ ചര്‍ച്ചതുടങ്ങി. ഇതിന്റെ ഭാഗമായി ഭൂമിയുടെ ന്യായവില വീണ്ടും വര്‍ധിപ്പിച്ചേക്കും. ഭൂമിയുടെ പ്രത്യേകത, വാണിജ്യമൂല്യം എന്നിവ കണക്കിലെടുത്തുള്ള ന്യായവില നിര്‍ണയസംവിധാനത്തിലേക്ക് കടക്കാനും ഇടയുണ്ട്.
സമീപകാലത്തൊന്നുമില്ലാത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നത്. വരുമാനംകൂട്ടാനുള്ള മാര്‍ഗങ്ങളെപ്പറ്റി ശുപാര്‍ശചെയ്യാന്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷിയുടെ അധ്യക്ഷതയില്‍ രൂപവത്കരിച്ച വകുപ്പുസെക്രട്ടറിമാരുടെ സമിതി ആദ്യയോഗം ചേര്‍ന്നു. മറ്റ് നികുതികളെല്ലാം പരമാവധിയായതിനാല്‍ ഭൂമിയുടെ ന്യായവില കൂട്ടലാണ് സമിതിയുടെ മുന്നില്‍വന്ന പ്രധാന നിര്‍ദേശം. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് മുദ്രപ്പത്രത്തിലൂടെയും രജിസ്‌ട്രേഷനിലൂടെയും കിട്ടുന്ന വരുമാനം.
2018- 19ലെ ബജറ്റിലും ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും കേരളത്തിലാകമാനം ന്യായവില അതിന്റെ വിപണിവിലയെക്കാള്‍ വളരെത്താഴെയാണ്. വന്‍വിലയുള്ള ഭൂമി വില്‍ക്കുമ്പോള്‍ ആധാരത്തില്‍ ന്യായവില കാണിച്ചാല്‍മതി. ഇതിനുള്ള രജിസ്‌ട്രേഷന്‍ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയുമേ ഈടാക്കാനാവൂ. ഇതിലൂടെ സര്‍ക്കാരിന് വന്‍നഷ്ടമുണ്ടാവുന്നു.