Image

പെണ്ണിന്‍റെ ചോരാ വീണാലാത്രേ.. (വിജയ് സി എച്ച്)

Published on 09 December, 2019
പെണ്ണിന്‍റെ ചോരാ വീണാലാത്രേ.. (വിജയ് സി എച്ച്)
മലപ്പുറം ജില്ലയുടെ തെക്കുകിഴക്കെ അതിര്‍ത്തിയില്‍, പ്രധാന പാതയില്‍നിന്നും ഏറെ ഉള്ളോട്ടു പോയാല്‍ ചെന്നെത്തുന്നൊരു ഗ്രാമമാണ് കക്കടിപ്പുറം. സമൂഹത്തില്‍ അരികുവല്‍ക്കരിപ്പെട്ടവര്‍ അധികം താമസിക്കുന്നൊരു പ്രദേശം. നാഗരികതയുടെ കോപ്രായങ്ങളെത്താന്‍ വൈകിയതിനാല്‍, പച്ചപ്പും ശുദ്ധവായുവും ഇവിടെ ഇപ്പോഴും വേണ്ടുവോളം. നാലു പ്രാവശ്യം വഴി തെറ്റിയെങ്കിലും, ഒടുവില്‍ കണ്ടു അന്വേഷിച്ചുകൊണ്ടിരുന്ന ആ വീട്. നാട്ടുവഴിയുടെ പടിഞ്ഞാറെ ചെരുവില്‍ നേരിട്ടു നോട്ടം ചെല്ലാത്തൊരിടത്ത്. മലയോര മണ്ണിറങ്ങി ഞാനും, മകളും, അനിയത്തി ലതയും, ഒരുമിച്ചു ആ വീട്ടിനടുത്തേക്കു നടന്നപ്പോള്‍ പരിസരത്തുള്ളവര്‍ക്കെല്ലാം വിസ്മയം. കഷ്ടപ്പെട്ട് എന്തിനീ കക്കടിപ്പുറത്ത് എന്നല്ലേ? രണ്ടു ദിവസം മുന്നെ മകള്‍ എന്നെ കേള്‍പ്പിച്ചൊരു ഗാനമായിരുന്നു പ്രചോദനം! പുതിയ തലമുറയില്‍പ്പെട്ടവര്‍ സോഷ്യല്‍ മീഡിയയിലൂടെ കൈമാറി ഏറെ സെന്‍സേഷനായി മാറിക്കൊണ്ടിരിക്കുന്ന ഒരു നാടന്‍പാട്ട് ! ഈ ഗാനം പാടിയത് ഇവിടെ താമസിക്കുന്ന ജിതേഷ് കക്കടിപ്പുറം. നാടനൊരാള്‍ എഴുതി, അയാള്‍തന്നെ പാടിയൊരു നാടന്‍പാട്ട്, അതും നാട്ടില്‍ നടന്നിരുന്നൊരു അപരിഷ്കൃത ആചാരം ഇതിവൃത്തമായൊരു ഗീതിക, പുത്തന്‍ തലമുറ ഏറ്റെടുത്തു വൈറല്‍ ആക്കികൊണ്ടിരിക്കുന്നെന്നോ? അതെ! മകള്‍, ഡോക്ടര്‍ ഉത്തരക്ക് ഈ പാട്ടു ലഭിച്ചത് നഗരത്തിലെ യങ് ഡോക്ടേര്‍സ് ഗ്രൂപ്പില്‍ നിന്നാണ്.

ഷോണ്‍ മെന്‍ഡസ്, എഡ് ഷീറെന്‍, ഏഡം ലെവിന്‍, സെലീന ഗോമസ്, എരിയാന ഗ്രേന്‍ഡെ, കേമില കേബലൊ, മൈലി സൈറസ്, ടൈലര്‍ സ്വിഫ്റ്റ് മുതലായ പാശ്ചാത്യ ആലാപന ശ്രേഷ്ഠരെ എന്നും കേള്‍ക്കുന്നവര്‍, ഇന്ന് മണ്ണിന്റെ മണമുള്ള ജിതേഷിനെയും നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നു !  പത്തിരുപത് വര്‍ഷംമുന്നെ ജിതേഷ് എഴുതിയ, ‘കൈതോലാ പായവിരിച്ച്. . . ‘ എന്നു തുടങ്ങുന്ന നാടന്‍പാട്ട്, കലോത്സവങ്ങളില്‍ ആലപിച്ചു സംസ്ഥാന തലത്തില്‍വരെ പലരും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. പക്ഷെ, ചേലുള്ള ഈ ഗാനം രചിച്ചത് ജിതേഷാണെന്ന കാര്യം അടുത്ത കാലത്താണ് സഹൃദയര്‍ അറിയുന്നത്! ഒരുകാലത്തും പ്രശസ്തിയുടെ പുറകെ ഈ നാട്ടിന്‍പുറത്തുകാരന്‍ പോയിട്ടില്ല.

ഈയിടെയെഴുതിയ, ‘പാലോം, പാലോം, നല്ല നടപ്പാലം. . . ‘ എന്നു തുടങ്ങുന്ന പാട്ടില്‍, ശ്രോതാവിന്‍റെ ഉള്ള് കീറിമുറിക്കുന്നതാണ് ജിതേഷ് പറയുന്ന കഥ.

പെണ്ണിന്റെ ചോരാ വീണാലാത്രേ, പാലത്തിന്‍ തൂണു ഉറയ്‌ക്കൊള്ളൂന്ന്. . .

കണ്ണീരൊഴുക്കാതെ സംയമനം പാലിച്ചവരുണ്ടെങ്കില്‍, ജിതേഷിന്റെ വശ്യവും വൈകാരികവുമായ ആലാപനം മേലെ എഴുതിയ വരികളിലെത്തിയാല്‍, പിന്നെ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല ! സംഗീതം  പഠിച്ചിട്ടേയില്ലാത്തൊരാള്‍, ആവിഷ്കരണത്തില്‍ പിഴവൊട്ടുമില്ലാതെ, ആരോഹണത്തിന്റെ അത്യുച്ചത്തിലെത്തുന്ന ഈ വരികളിലുള്ളത് ദുരന്ത സ്മരണ ഉണര്‍ത്തുന്നൊരു ചരിത്ര ശകലം! കരുനിര്‍ത്തല്‍ എന്നത് അര നൂററാണ്ടു മുന്നെവരെ രാജ്യത്തിന്റെ പലയിടത്തും നിലനിന്നിരുന്ന അതിക്രൂരമായൊരു ആചാരമായിരുന്നു. പാലത്തിന്റെ തൂണ് ഉറപ്പോടുകൂടി നിലനില്‍ക്കാനും, ഡാമിന്റെ ഭിത്തി പൊട്ടിത്തകരാതിരിക്കാനും, അവക്കു കുഴിക്കുന്ന കുഴിയില്‍ ആദ്യം ഒരു മനുഷ്യനെ ജീവനോടെ കുഴിച്ചുമൂടിയതിനുശേഷം അതിനുമേല്‍ നിര്‍മ്മാണം തുടങ്ങുന്ന അന്ധമായ സമ്പ്രദായം.

വര്‍ണ്ണം കുറഞ്ഞവരും, അവകാശങ്ങള്‍ ഉണ്ടായിട്ടും അതു നിഷേധിക്കപ്പെട്ടവരുമായിരുന്നു, ക്ഷാമം വരുമ്പോള്‍ പോലും കൊണ്ടാടിയിരുന്ന ഈ നരബലിക്ക് നാട്ടിലെന്നും ഇരയായിരുന്നത്. ചിന്തുന്നത് സ്ത്രീ രക്തമാണെങ്കില്‍ ഫലം അത്യുത്തമമെന്നും ഉത്തരവിടുന്നവര്‍ വിശ്വസിച്ചുപോന്നു. സ്വാതന്ത്ര്യലബ്ദിക്കു ശേഷം ഒറീസ്സയിലും കര്‍ണ്ണാടകയിലും നടന്ന പല നിര്‍മ്മിതികള്‍ക്കും കരുനിര്‍ത്തലിന്റെ പരിതാപകരമായ കഥകള്‍ പറയാനുണ്ട്. ജിതേഷ് പറയുന്നത് തനിക്ക് ഏറ്റവും അടുത്തറിയുന്ന കുറ്റിപ്പുറം പാലത്തിന്‍റെ കഥയാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയായ ഭാരതപുഴക്കുമേല്‍ കുറ്റിപ്പുറത്തു നിര്‍മ്മിച്ചതാണ് ഈ പാലം. ഇത് തിരുകൊച്ചിയില്‍ നിന്നും മലബാറിലേക്കുള്ള പ്രവേശന കവാടം! മലബാര്‍, കേരളപ്പിറവിക്കു മുന്നെ, മദ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്നതിനാല്‍, കുറ്റിപ്പുറം പാലം നിര്‍മ്മിച്ചത് മദ്രാസ് സര്‍ക്കാറായിരുന്നു. 1949ല്‍ തുടങ്ങി, 1953ല്‍ പണിതീര്‍ത്ത പതിനൊന്ന് സ്പാനുകളുളള, 1183 അടി നീളവും, 22 അടി വീതിയുള്ള, യീം േെൃശിഴ ഴശൃറലൃ രീതിയിലുള്ള മനോഹരമായ നിര്‍മ്മിതി.

എന്നാല്‍, ജിതേഷിനു പറയാനുള്ളത് പാലത്തിന്റെ ആ മനോഹാരിതക്കു പുറകിലുള്ള യാഥാര്‍ത്ഥ്യങ്ങളാണ്. കുറ്റിപ്പുറം പാലം വന്നതിനടുത്ത വര്‍ഷം, കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ രചിച്ച ‘കുറ്റിപ്പുറം പാലം’ എന്ന വിശ്രുത കാവ്യത്തില്‍ പോലും പ്രതിപാദിക്കാന്‍ വിട്ടുപോയതൊന്ന്! പുതിയ പാലത്തിലൂടെ നടന്നു പുഴകടന്നപ്പോള്‍, ആ പ്രദേശത്തു ജനിച്ചുവളര്‍ന്ന ഇടശ്ശേരിക്കു നേരിട്ടനുഭവപ്പെട്ട വിസ്മയവും വിമ്മിഷ്ടവുമാണ് അദ്ദേഹത്തിന്‍റെ ‘കുറ്റിപ്പുറം പാല’മെങ്കില്‍, പാലംപണി നേരില്‍കണ്ട വയസ്സുമൂത്തവരുടെ വായ്‌മൊഴിയുടെ നിഷ്കളങ്കമായ പുനര്‍നിര്‍മ്മാണമാണ് ജിതേഷിന്‍റെ ഉദ്വേഗജനകമായ വരികള്‍! പത്‌നിയേയും മകളേയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട്, കേട്ടറിഞ്ഞ ആ പുരാവൃത്തം ജിതേഷ് നമുക്കായ് പങ്കുവെക്കുകയാണ്.

ജിതേഷും നടക്കുന്നു, കുറ്റിപ്പുറം പാലത്തിലൂടെ! പൊന്നു എന്ന തന്റെ മകളുമൊത്ത്. നടത്തം പാലത്തിന്റെ ഒരു തൂണിനുമേലെ എത്തിയപ്പോള്‍, മരിച്ചുപോയെന്നു അവള്‍ കരുതുന്ന അമ്മ, ‘പൊന്നൂ’ എന്ന് അവളെ പാലത്തിന്റെ തൂണില്‍നിന്നു വിളിക്കുന്നതായി ജിതേഷിന്റെ മകള്‍ക്കു തോന്നുന്നു. തുടര്‍ന്ന്, അച്ഛനും മകളും തമ്മിലുള്ള സംഭാഷണം, വടക്കന്‍ കേരളത്തില്‍ പൊതുവെയുള്ളൊരു ഗ്രാമ്യഭാഷയില്‍, ഉള്ളില്‍ കോറലിടുന്നൊരു ഗാനമായി ചുരുളഴിയുന്നു:

പാലോം, പാലോം, നല്ല നടപ്പാലം…

അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം

ആയൊരു പാലത്തിന്റെ തൂണീനിന്നും

പൊന്നൂ എന്നൊരു വിളിയും കേട്ട്

പൊന്നൂ എന്നൊരു വിളിയും കേട്ട്…

എന്താണപ്പാ ഒരു വിളിയും കേട്ട്

എന്റമ്മ വിളിക്കെണൊരൊച്ച പോലെ…

എന്റമ്മ മണ്ണോടു മണ്ണായെന്ന്,

അപ്പന്‍! തന്നല്ലേ പറയാറ്‌ള്ളേ…

അപ്പന്‍! തന്നല്ലേ പറയാറ്‌ള്ളേ…

ആയകഥ കേട്ട് കരയരുതെ പൊന്നൂ…

ആയകഥ ഞാന്‍ ശൊല്ലിത്തരാം…

അന്നൊരു വറുതി മാസം,

കള്ളക്കറക്കിടകം,

തിന്നാനും കുടിക്കാനുല്യാത്ത കാലം…

നീ അന്ന് നീന്തി നടക്കണ കാലം,

അടിവെച്ചു വീണ് കരയണ പ്രായം…

അറുതിക്ക് തീര്‍പ്പ് കലിപ്പിച്ചമ്പ്രാന്‍,

ഉണ്ണീടമ്മേനെ കരുനിറു!ത്താന്‍,

ഉണ്ണീടമ്മേനെ കരുനിറു!ത്താന്‍…

എന്തിനാണമ്മേനെ കരുനിറുത്തി,

പകരത്തിന്‍ അപ്പനെന്തേ പോവാഞ്ഞത്…

മാറത്ത്ന്ന് അന്നെന്നെ അടര്‍ത്തിയെടുത്ത്,

എന്തിനാണമ്മാ കരുവായത്…

എന്തിനാണമ്മാ കരുവായത്…

പെണ്ണിന്റെ ചോരാ വീണാലാത്രെ,

പാലത്തിന്‍ തൂണ് ഉറയ്‌ക്കൊള്ളൂന്ന്…

തമ്പ്രാന്റെ വാക്കിന് എതിര്‍!വാക്കില്ലാ,

എന്റെ കിടാത്യോളേ കൊണ്ടും പോയി…

അന്റമ്മ മണ്ണോട് മണ്ണുമായി…

അന്റമ്മ മണ്ണോട് മണ്ണുമായി…

പാലോം, പാലോം, നല്ല നടപ്പാലം…

അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം,

ആയൊരു പാലത്തിന്‍റെ തൂണീനിന്നും…

പൊന്നൂ എന്നൊരു വിളിയും കേട്ട്…

പൊന്നൂ എന്നൊരു വിളിയും കേട്ട്…

ഏ… ഏ… ഏ…

ആ… ആ…

കീറിപ്പൊളിഞ്ഞൊരു ഡയറിയില്‍ ഇതു തന്റെ അമ്പത്തിരണ്ടാമതു കൃതിയെന്നാണ് ജിതേഷ് കുറിച്ചിട്ടിരിക്കുന്നത്. പാലത്തിന്റെ ബലത്തിനായി ജീവനോടെ കുഴിച്ചുമൂടപ്പെട്ട നിര്‍ഭാഗ്യവതികളുടെ പുതിയ തലമുറയില്‍പ്പെട്ട ജിതേഷിന്, കുറ്റിപ്പുറം പാലത്തിന്റെ പത്തു തൂണുകളും പടുത്തുയര്‍ത്തിയിരിക്കുന്നത് ഓരോ ‘അബല’ യുടെ ശിരസ്സില്‍ നിന്നാണോ, അതോ ഒരു തൂണിനു മാത്രമേ കരുനിര്‍ത്തിയിട്ടുള്ളൂവെന്നോ വ്യക്തമായറിയില്ല. ശരി, അത്രയും വിവരങ്ങള്‍ ശേഖരിക്കാന്‍ ജിതേഷിനു കഴിഞ്ഞില്ല. നമുക്കു കഴിഞ്ഞോ? മുന്നൂറ്റിനാല്‍!പതു കിലോമീറ്റര്‍ നീളമുള്ള NH 544-ലെ ഏറ്റവും നിര്‍ണ്ണായകമായ ഈ പാലത്തിലൂടെ അഹോരാത്രം ചീറിപ്പാഞ്ഞുപോകുന്ന ശീതീകരിച്ച വാഹനങ്ങളില്‍, തെക്കുനിന്നു വടക്കോട്ടും, വടക്കുനിന്നു തെക്കോട്ടും സഞ്ചരിക്കുന്ന ഉന്നതര്‍ക്കെങ്കിലും കഴിഞ്ഞുവോ? അറിയാന്‍, എല്ലാം രേഖപ്പെടുത്താറുണ്ടോ എല്ലാ ചരിത്രരേഖകകളിലും?

നാട്ടില്‍ നാടന്‍പാട്ടുകള്‍ പലതും എഴുതപ്പെട്ടിട്ടുണ്ട്, പക്ഷെ അവയെല്ലാം പറഞ്ഞത് പലവകയായ ‘ചില്ലറ’ നാടന്‍ സംഗതികളായിരുന്നു. ഫോക്‌ലോര്‍ വിശ്വാസങ്ങളിലെ പ്രബലമായൊരു ബിംബംമായിട്ടുകൂടി, ഈ കലാശാഖയില്‍ ഇതിനുമുന്നെ മുഖ്യ പ്രതിപാദ്യമായി പാലം വന്നിട്ടില്ല. എന്നാല്‍, ജിതേഷ് അതൊരു വിഷയമായി എടുത്തപ്പോള്‍ ‘came with a bang’ എന്നതു പോലെയുമായി! പ്രസരണം നാട്ടില്‍മാത്രം ഒതുങ്ങിനില്‍ക്കാത്തൊരു ‘പണ്ടോരയുടെ പെട്ടി’യാണ് ജിതേഷ് ഈ നാടന്‍ പാട്ടിലൂടെ തുറന്നിട്ടിരിക്കുന്നത്! പരിഷ്കൃത ലോകത്തിന് അറിയാന്‍ താല്‍പര്യമില്ലാത്തതു പലതും ഈ പേടകത്തില്‍നിന്ന് പുറത്തു ചാടും!

ലോകത്തിന്‍റെ പലഭാഗങ്ങളിലും കരുനിര്‍ത്തലിന്റെ സ്മാരകചിഹ്നങ്ങള്‍ ഇന്നും കാണാമെങ്കിലും, ജപ്പാനില്‍ ആചരിച്ചിരുന്ന ‘ഹിതോബാശീര’ (മനുഷ്യ തൂണ്‍) എന്ന സമ്പ്രദായം ഏറെ ഔദ്യോഗിക പരിവേഷമുള്ളതായിരുന്നു! പഴക്കംചെന്ന പല പാലങ്ങള്‍ക്കും, ഡാമുകള്‍ക്കും, കൊട്ടാരങ്ങള്‍ക്കും കരുനിര്‍ത്തലിന്റെ പാപക്കറ പുരണ്ടിട്ടുണ്ട്. അവരുടെ ചരിത്രത്തില്‍ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്.

“ഉത്സവ പറമ്പുകളിലും, ആളുകൂടുന്നിടത്തും ഞാനിതു പാടി. ” ജിതേഷ് പറഞ്ഞു, ധൃതിയില്ലാതെ.

“പലരും അത് റിക്കോര്‍ഡു ചെയ്ത്, അവടേം ഇവിടേം ഒക്കെ ഇട്ട്ട്ട്ണ്ട്. ഒരു ചാനലുകാര്‍ വിളിച്ച് പാടിപ്പിച്ചു. ”

എന്തെങ്കിലും പ്രതിഫലം കിട്ടിയോ, ജിതേഷ്?

“ഇപ്പോ, ഇത്തിരി കിട്ടി, സാര്‍! ”

എങ്ങനെ?

“കോഴിക്കോടുള്ള വല്ല്യേ ഒരു മ്യൂസിക് കമ്പനിക്കാര്‍ക്ക് ഞാന്‍ ഒപ്പിട്ടു കൊടുത്തു. ”

എന്ത്?

“ഈ പാട്ട് ഇനി അവര്‌ടെ ആണെന്ന് എഴുതിയത്.

“ഓല് ഇനിക്ക് ഇത്തിരി കാശു തന്നു! ”

“ഓലത് ഗംഭീരാക്ക്ണ്ണ്‍ട്, സാര്‍! അടിപൊളി വിഡിയോ സി ഡി എറക്കാന്‍ പോവ്വാ. . . കുറ്റിപ്പൊറം പാലോം, ഭാരതപൊഴേം, പ്രകൃതീം ഒക്കെ ചേര്‍ത്ത്ട്ട്! ”

“ഞാന്‍ തന്ന്യേ പാട്ണത്! പക്ഷെ, തൂണിന്റെ ഉള്ള്ന്ന് വെര്ണ, ‘പൊന്നൂ. . . ‘ ന്ന്ള്ള വിളി, ഒരു സ്ത്രീ ശബ്ദമാണ്. നിളയിലാകെ ആ വിളി പ്രതിധ്വനിക്കുന്നുണ്ട്. ഉഷാറാണ് ആ സീന്‍! ”

സി ഡി എന്നാണ് ഇറങ്ങുന്നത്?

“ഓല് സി ഡിയുടെ വിഷ്വല്‍സിന്റെ ഫിനിഷിങ് പണീലാണ്. അതു കഴിഞ്ഞാ, ഒടനെ എറക്കും! ”

ഇനി എന്തെങ്കിലും അവര്‍ ജിതേഷിന് തര്വോ?

“ഇല്ല്യാ. . . , ഇനിക്ക് ഇനി ഒന്നൂല്ല്യാ. ”

എഴുപതു വര്‍ഷം മുന്നെ സംഭവിച്ചത് ഇപ്പോഴും സംഭവിക്കുന്നു! ദുര്‍ബ്ബല വിഭാഗത്തില്‍ പെട്ടതിനാലാണ് ജിതേഷിന്റെ ‘കിടാത്യോള്‍ക്ക്’ കരു ആകേണ്ടിവന്നതെങ്കില്‍, നിര്‍ധനനായതുകൊണ്ട് ജിതേഷും ചൂഷണത്തിന് ഇരയാകുന്നു. മാറിയത് കാരണം മാത്രം.

കാശുള്ളവര്‍ എന്തോ ‘നക്കാപ്പിച്ച’ കൊടുത്ത്, ജിതേഷില്‍നിന്ന് എല്ലാം എഴുതിവാങ്ങി. ആ പാവത്തിന്റെ വരികളും ശബ്ദവും വിപണനം ചെയ്ത് അവര്‍ ആദായമുണ്ടാക്കാന്‍ ഒരുമ്പെടുന്നു. സ്വന്തമായി ഒരു വിഡിയൊ ആല്‍ബം നിര്‍മ്മിക്കാന്‍, നിത്യവൃത്തിക്കു നെട്ടോട്ടമോടുന്ന ജിതേഷിനു കഴിയുമോ? കാലമെത്ര കഴിഞ്ഞാലും പുരോഗതിയെത്ര കൈവരിച്ചാലും, ജിതേഷിനെപോലുള്ളവര്‍ക്ക് കഞ്ഞി ഇന്നും കുമ്പിളില്‍!

പെണ്ണിന്‍റെ ചോരാ വീണാലാത്രേ.. (വിജയ് സി എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക