Image

കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ല് ഇന്ത്യൻ ഭരണഘടനാവിരുദ്ധം: നവയുഗം

Published on 10 December, 2019
കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ല് ഇന്ത്യൻ ഭരണഘടനാവിരുദ്ധം: നവയുഗം
ദമ്മാം : നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച  പൗരത്വ ഭേദഗതി ബില്ല്, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമാണെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. 

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ കുടിയേറി, കുറഞ്ഞത് ആറ് വർഷമെങ്കിലും താമസിയ്ക്കുന്ന, മുസ്ലീങ്ങൾ അല്ലാത്ത എല്ലാവർക്കും ഇന്ത്യൻ പൗരത്വം കൊടുക്കുക എന്നതാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ലക്‌ഷ്യം. മുസ്ലീങ്ങളെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയത്, സംഘപരിവാറിന്റെ വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് എന്നതിൽ സംശയമില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരന്മാരോട് വിവേചനം കാണിയ്ക്കാൻ പാടില്ല എന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14 ന്റെ നഗ്നമായ ലംഘനമാണ് ഇത്.

1947 ലെ ഇന്ത്യ വിഭജനസമയത്ത് പാകിസ്താനിലും ബംഗ്ലാദേശിലും പോയ മുസ്ലീങ്ങളല്ലാത്ത ന്യൂനപക്ഷങ്ങളെ സംരക്ഷിയ്ക്കാനാണ് ഈ നിയമം കൊണ്ടുവന്നത് എന്ന അമിത് ഷായുടെ ന്യായീകരണം പരിഹാസ്യമാണ്. വിദേശ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിയ്ക്കേണ്ട ബാധ്യത ഇന്ത്യയ്ക്കില്ല. വിഭജനകാലത്ത് ഇന്ത്യയെ ഉപേക്ഷിച്ചു അതാത് രാജ്യങ്ങളിൽ തന്നെ താമസിയ്ക്കാൻ തീരുമാനിച്ചവരാണ് അവർ. പ്രത്യേകിച്ചും ഇന്ത്യയിൽ തന്നെയുള്ള ന്യൂനപക്ഷങ്ങൾ മോഡി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ, ഒട്ടേറെ ആക്രമണങ്ങൾ നേരിടുന്ന ഇക്കാലത്ത്, വിദേശരാജ്യത്തെ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ഈ ആശങ്ക വെറും കപടമാണ്. ഇന്ത്യ വിഭജനത്തിൽ പങ്കാളി അല്ലാത്ത അഫ്ഗാനിസ്ഥാൻ എങ്ങനെ ഈ നിയമത്തിൽ ഉൾപ്പെട്ടു എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയാൻ പോലും ലോകസഭയിൽ അമിത് ഷാജിയ്ക്ക് കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

സാമ്പത്തികപ്രതിസന്ധിയിൽപ്പെട്ടു രാജ്യം ഗുരുതരമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്ന ഈ കാലത്ത്, ജനങ്ങളുടെ ശ്രദ്ധ അതിൽ നിന്നൊക്കെ മാറ്റാനും, വർഗ്ഗീയത വളർത്തി ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിച്ചു ഭരിയ്ക്കാനും വേണ്ടിയാണ് ഇമ്മാതിരി നയങ്ങൾ മോഡി സർക്കാർ തുടർച്ചയായി കൈക്കൊള്ളുന്നത്.

വെറും മുസ്‌ലിം വിരുദ്ധമാണ് ഈ നിയമം എന്ന് ചുരുക്കേണ്ട കാര്യമില്ല. ആത്യന്തികമായി ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ് ഈ നിയമം. മതത്തിന്റെ പേരിൽ വിഭജനം സൃഷിയ്ക്കുന്ന ഒരു നിയമവും ഇന്ത്യൻ ഭരണഘടന അനുവദിയ്ക്കുന്നില്ല. രാജ്യത്തിൻറെ ഇന്നുവരെയുള്ള മതേതര, ജനാധിപത്യ, അന്തഃസത്തയ്ക്ക് തന്നെ കളങ്കമാണ് ഈ കരിനിയമം. 
ഇതിനെ ജാതി,മത,രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും ഒറ്റകെട്ടായി എതിർക്കാത്ത പക്ഷം, നാളെ ഇതിലും കടുത്ത ജനാധിപത്യവിരുദ്ധ നിയമങ്ങൾ നാം കാണേണ്ടി വരുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രട്ടറി  എം.എ.വാഹിദ് കാര്യറയും പ്രസ്താവനയിൽ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക