Image

എന്റെ ഗ്രാമം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 17 December, 2019
എന്റെ ഗ്രാമം (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
കാലങ്ങളെത്ര കഴിഞ്ഞുവെന്നാകിലും
കാണുന്നു ഞാനെന്റെ ഓര്‍മ്മയില്‍ നിത്യം
പായുന്ന കാലമതിന്‍ താഢനങ്ങളില്‍
പാടേ തകര്‍ന്നൊരെന്‍ ഗ്രാമീണ ഭംഗി!

പക്ഷികള്‍ക്കിന്നില്ല ചേക്കേറുവാനിടം
വൃക്ഷങ്ങളില്ല, പൂന്തോട്ടങ്ങളില്ല
മുറ്റത്തൊരൂഞ്ഞാലു കെട്ടുവാന്‍ കൊമ്പില്ല,
കുഞ്ഞുങ്ങളാരുമില്ലൂഞ്ഞാലിലാടാന്‍!

കുന്നിന്‍ചെരുവിലെ മേച്ചില്‍പുറങ്ങളില്‍
തുള്ളിക്കളിച്ചു മേയുന്നൊരാ ഗോക്കളും
ശാന്തമായാഴിയെ തേടിയൊഴുകുന്ന
ശാലീനമാം പുഴ തന്നിലെ ഓളവും

ആമ്പല്‍ക്കുളങ്ങളില്‍ കണ്ണാടിനോക്കവേ
ആദിത്യരശ്മികള്‍ ചൊരിയുന്ന ശോഭയും
മന്ദസമീരനില്‍ നൃത്തമാടീടവെ
മന്ദസ്മിതംതൂകിടുന്നൊരാ പൂക്കളും

പൂമരത്തിന്‍ ബഹുചില്ലയില്‍ ചേക്കേറി
പൂങ്കുയില്‍ മീട്ടുന്ന മാധുര്യനാദവും
സന്ധ്യയ്ക്കു വീടിന്റെ ഉമ്മറത്തുള്ളിലായ്
കേള്‍ക്കുന്ന സന്ധ്യനാമജപഗീതവും
ഇന്നെന്റെ ഗ്രാമത്തിലന്യമായ് തീര്‍ന്നുവോ
ഇന്നലെകള്‍ ഇത്രവേഗം മറഞ്ഞുവോ!!
Join WhatsApp News
Sudhir Panikkaveetil 2019-12-17 10:54:02
ഡോക്ടർ പൂമൊട്ടിൽ നന്മയുടെ കവിയാണ്.  സ്നേഹത്തിന്റെ കവിയുമാണ്.
അനീതികളും അക്രമങ്ങളും ആ മനസ്സിനെ വേദനിപ്പിക്കുന്നു.
അതേപോലെയാണ് മാറുന്ന ജന്മനാടിന്റെ രൂപം. 
ഇന്നലെകൾക്ക് ശേഷമാണ് ഇന്നുണ്ടാകുന്നത്.
പക്ഷെ കവി ചോദിക്കുന്നു ഇന്നലെകൾ ഇത്രവേഗം 
മറഞ്ഞുവോ? എന്തുകൊണ്ടാണ് കവിക്ക് അങ്ങനെ 
തോന്നുന്നത്. കാരണം ഇന്നലെകളിൽ നിന്നും 
തിരിച്ചറിയാൻ വയ്യാത്ത വിധം ഇന്ന് മാറിയിരിക്കുന്നു.
കവികളുടെ വിലാപം മനുഷ്യർ ശ്രദ്ധിച്ചിട്ടുണ്ട്.
ഒരു കാര്യം കൂടി കവി മനസ്സിലാക്കും ഇന്ന് 
കവികളുടെ വിലാപവും മനുഷ്യർ കേൾക്കുന്നില്ല, കാരണം 
അവർ വായിക്കുന്നില്ല. വായനയും നമുക്ക് 
നഷ്ടപ്പെട്ടു. ഒരു നല്ല കാലഘട്ടത്തിന്റെ ഓർമ്മകൾ 
നിറയുന്ന മനസ്സുകളെ ഈ കവിത സ്പർശിക്കുന്നു. 

വിദ്യാധരൻ 2019-12-17 23:51:31
പായുന്ന കാലത്തിൻ താഢനമോ 
പായും മനുഷ്യന്റെ അതിമോഹങ്ങളോ ?
അത്യാർത്തി പൂണ്ട ജനത്തിനിപ്പോൾ 
ധർമ്മാധർമ്മങ്ങളൊന്നും പ്രശ്നമല്ല 
ചിരിച്ചുകൊണ്ടവർ    കഴുത്തറക്കും
തരമൊത്താൽ മിത്രത്തെ കൊന്നു തിന്നും 
ഇരിക്കുന്ന കൊമ്പു മുറിക്കും മലയാളി
ഒരിക്കലും ശരിയാകില്ല കവി കേണിടേണ്ട 
പണമെന്ന ചിന്ത മുഴുത്തു  സ്വന്തം 
തറവാട് മാന്തി വിക്കും  വേണ്ടിവന്നാൽ . 
മരംവെട്ടി മണൽ മാന്തി മല നികത്തി 
മലനാട് മുടിച്ചു തേച്ചവർ നാശമാക്കി .
കൂനിന്മേൽ കുരു എന്നപോലെ 
മഴവന്നു ബാക്കിയും പൂർണ്ണമാക്കി 
എമ്പ്രാന്മാര് കട്ടു മുടിച്ചു തിന്നീടുകിൽ 
അമ്പലവാസികൾ മോഷ്ടിക്കും തീർച്ചതന്നെ . 
അയൽവക്കക്കാരന് വിഷമുള്ള ചോറു നല്കി
അതിൽ നിന്നു കൊയ്യും ലാഭം വേണ്ടിവന്നാൽ 
പ്രാണരക്ഷാർത്ഥം പക്ഷികൾ പറന്ന് പോയതാവാം 
അല്ലേൽ അതിനേം കൊന്നു  തിന്നും കേരളീയർ 
വിഷമുള്ള ചോറിനാൽ നിറയ്ക്കും വയർ 
വാറ്റുചാരായം കേറ്റും പിന്നത് നിർവീര്യമാക്കാൻ
പൂങ്കൂയിൽ പാടാറില്ല കേരളത്തിൽ 
വിഷമുള്ള ഫലം തിന്ന് തൊണ്ട അടഞ്ഞതാവാം
ഗ്രാമമെന്നുള്ള നാമം മാഞ്ഞുപോയി 
അവിടൊക്കെ മാണിമാളിക വന്നുപൊങ്ങി
"മലരണികാടുകൾ തിങ്ങി വിങ്ങി 
മരതക കാന്തിയിൽ മുങ്ങി 
കരയും മിഴിയും കവർന്നു മിന്നി 
കറയറ്റോരാലാസൽ ഗ്രാമഭംഗി " 
അതാലപിക്കുമ്പോൾ എന്റെയുള്ളം 
പൊള്ളുന്നു വല്ലാതെ നൊന്തിടുന്നു 
ഇല്ലെന്റെ ഗ്രാമം ഇന്നവിടെയില്ല 
അവിടെല്ലാം കോൺക്രീറ്റ് സൗധംമാത്രം 


 
Jyothylakshmy 2019-12-19 05:52:04
ഒരു പ്രകൃതി സ്നേഹിയുടെ വേദനിയ്ക്കുന്ന മനസ്സ് എടുത്തുകാണിയ്ക്കുന്ന വരികൾ മനോഹരമായിരിയ്ക്കുന്നു 
മനോജ് തോമസ് . അഞ്ചേരി . 2019-12-20 14:45:23
അക്കാലമാണു നാം നമ്മേ പരസ്പരം നഷ്ടപ്പെടുത്തി നിറംകെടുത്തി. അക്കാലം ആണ് ഞാൻ ഉണ്ടായിരുന്നതെന്ന് ഈക്കാലമത്രെ തിരിച്ചറിഞ്ഞു . നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം .
( കടപ്പാട് : മുരുകൻ കാട്ടാക്കട ).

എല്ലാം  നഷ്‌ടപ്പെടുത്തുന്നതിന്ടടെ  ഉത്തരവാദികൾ   ഒരു പരിധി  വരെ നമ്മൾ ഒക്കെത്തന്നെയാണ് . പൊന്മുട്ട  ഇടുന്ന  താറാവിനെ  കൊല്ലാൻ  വളരെ  എളുപ്പമാണ് ... .... മനുഷ്യന്ടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കുവേണ്ടി പ്രകൃതിയെ ബലി കൊടുത്തപ്പോൾ ഉണ്ടായ അവസ്ഥ , വളരെ മനോഹരമായി കവി ആവിഷ്‌ക്കരിച്ചിരിക്കുന്നു . അഭിന്ദനങ്ങൾ .
നഷ്ട്ടപ്പെടുംവരെ നഷ്ട്ടപെടുന്നതിൻ
നഷ്ട്ടമെന്താണെന്ന് ഓർക്കില്ല നാം . നഷ്‌ടപ്പെട്ടു പോയത് വീണ്ടെടുക്കുവാൻ പറ്റാതെ വരുബോൾ ഉള്ള അവസ്ഥ (വിഷമം) . വളരെ ഭയങ്കരമാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക