ബര്‍ലിന്‍: ജര്‍മനിയില്‍ ദാരിദ്ര്യത്തിന്റെ ദേശീയ ശരാശരി കുറഞ്ഞു വരുകയാണെങ്കിലും ചില മേഖലകളില്‍ ദാരിദ്ര്യം ആശങ്കാജനകമാം വിധം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാകുന്നു. ഇതിലേറെയും രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലുമാണ്.
2018ലെ കണക്കനുസരിച്ച് രാജ്യത്തെ 15.5 ശതമാനം ജനങ്ങളെയാണ് ദാരിദ്യ്രം ബാധിച്ചിരുന്നത്. ഇതില്‍ 0.3 ശതമാനം കുറവ് ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 210,000 പേര്‍ ദാരിദ്യ്രത്തില്‍ നിന്നു കരകയറി.
നിലവിലുള്ള ദേശീയ മീഡിയന്‍ വരുമാനത്തിന്റെ അറുപതു ശതമാനത്തില്‍ താഴെ കുടുംബ വരുമാനമുള്ളവരെയാണ് രാജ്യത്ത് ദരിദ്രരായി കണക്കാക്കുന്നത്. ഇവരുടെ മാസ വരുമാനം 905 യൂറോയില്‍ കുറവായിരിക്കും.
പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായും കണക്കുകളില്‍ വ്യക്തമാകുന്നു. ബവേറിയയില്‍ 11.7 ശതമാനമാണ് ദരിദ്രരെങ്കില്‍ ബ്രെമനില്‍ ഇത് 22.7 ശതമാനമാണ്. ബ്രാന്‍ഡന്‍ബര്‍ഗ്, ഹാംബര്‍ഗ്, ഷ്‌ലെസ്വിഗ്~ഹോള്‍സ്റ്റീന്‍ എന്നിവിടങ്ങളില്‍ ഏകദേശം ദേശീയ ശരാശരിക്കൊപ്പം തന്നെ.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍