ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്വന്തമായി നാലു വരി കവിതക്ക് സംഗീതം നല്‍കിയിട്ടുള്ള ഏതൊരു മലയാളിയുടെയും മോഹമാണ് ആ ഗാനം ദാസേട്ടന്‍ പാടിയിരുന്നെങ്കില്‍ എന്ന്. ഒരിക്കലും നടക്കാന്‍ സാധ്യത ഇല്ലെന്നറിഞ്ഞിട്ടും ഞാനും ആഗ്രഹിച്ചു. മോഹിച്ചു കൊതിച്ചു. ആ ഗന്ധര്‍വ്വ നാദത്തില്‍ എന്റെ ഒരു പാട്ടുണ്ടായിരുന്നു എങ്കിലെന്നു. കിട്ടാക്കനിയെന്നു ഉറപ്പുണ്ടായിട്ടും കിട്ടുമെന്ന് പലതവണ മനസിനെ പറഞ്ഞു പഠിപ്പിച്ചു. അവസാനം അസാധ്യമെന്നു വിചാരിച്ച ആ ഭാഗ്യ നിമിഷം എന്നിലേക്ക് വന്നു ചേര്‍ന്നു. 'When you want something, all the universe conspires in helping you to achieve it' എന്ന പാലൊ കൊയിലോ യുടെ വാക്കുകള്‍ എന്നെ സംബന്ധിച്ചിടത്തോളം അക്ഷരം പ്രതി യാഥാര്‍ഥ്യമായ ഒരു സുദിനം. 2017 ഓഗസ്‌റ് 24 രാവിലെ പത്തു മണി മുതല്‍ ഒരു മണി വരെയുള്ള ഓരോ നിമിഷങ്ങളും ഒരു സ്വര്‍ഗീയാനുഭവം പോലെ മനസ്സില്‍ തിളങ്ങി നില്‍ക്കും. ഇന്നും ഇനി വര്‍ഷങ്ങളോളവും.
ശ്രീ. ഔര്‍ രാജന്‍ സര്‍ നിര്‍മ്മിച്ച് ശ്രീ കവിയൂര്‍ ശിവപ്രസാദ് സര്‍ സംവിധാനം ചെയയ്ത 'സ്ഥാനം' എന്ന സിനിമയിലെ മൂന്നു ഗാനങ്ങള്‍ക്ക് സംഗീതം നല്‍കാന്‍ എനിക്ക് അവസരമൊരുക്കി തന്നത് പ്രിയ സുഹൃത്ത് അനില്‍ പെണ്ണുക്കരയാണ്. അതിലേക്കു എത്തിയ കഥ പറഞ്ഞു ഇന്നത്തെ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നില്ല. ഒരു സിനിമക്ക് സംഗീതം നല്‍കുക എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു എന്നതിനൊപ്പം അതുല്യ പ്രതിഭയായ കെ. ജയകുമാര്‍ സാറിന്റെ വരികള്‍ക്ക് സംഗീതം പകരുക എന്ന ഭാഗ്യം കൂടി സിദ്ധിച്ചു എന്ന ഇരട്ടി മധുരം അനുഭച്ചു കുളിരു കൊണ്ടിരിക്കുമ്പോഴാണ് തേന്മഴയായി ഗന്ധര്‍വ്വനാദവും എനിക്കായ് പെയ്തിറങ്ങിയത്.
സിനിമയുടെ ചിത്രീകരണം തിരുവല്ലയില്‍ പുരോഗമിക്കുന്നതിനിടയില്‍ നിര്‍മ്മാതാവ് രാജന്‍ സാറുമായുള്ള സംഭാഷണത്തിലാണ് ദാസേട്ടന്‍ എന്ന സ്വപ്നം ഞാന്‍ സാറിനോട് അവതരിപ്പിക്കുന്നത്. ഒന്ന് രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ദാസേട്ടനോട് അഭ്യര്‍ഥിച്ചു ശബ്ദം ലഭ്യമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുകൊള്ളാമെന്ന ഉറപ്പിന്മേല്‍ ദാസേട്ടന്‍ എന്ന എന്റെ സ്വപ്നത്തിനു ആദ്യ പച്ചക്കൊടി ലഭിച്ചു.
തുടര്‍ന്ന് ദാസേട്ടന്റെ മാനേജരുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം സാങ്കേതികമായ കടമ്പകള്‍ എല്ലാം കടന്നു റെക്കോര്‍ഡിങ് തീയതിയും സമയവും ലഭിക്കുന്ന ഘട്ടം വരെയെത്തി കാര്യങ്ങള്‍.
ദാസേട്ടന്‍ ഓഗസ്സ്റ്റ് 24 പാടും എന്നും അന്ന് തന്നെ വോയിസ് അയച്ചു തരാം എന്നും പറയാന്‍ രവിച്ചേട്ടന്‍ വിളിച്ചപ്പോള്‍ റെക്കോര്‍ഡിങ്ങ് കാണാന്‍ ഞാന്‍ കൂടി വന്നോട്ടെ എന്ന് ചോദിച്ചു. ട്രാക്ക് നന്നായി പാടി വച്ചിട്ടുള്ളതല്ലേ വരേണ്ട കാര്യമില്ല എന്നും, സാധാരണ പുതു മുഖങ്ങളെ അങ്ങനെ അനുവദിക്കാറില്ല എന്നും മറുപടി കിട്ടി. ദാസേട്ടന് എന്നെ അറിയാമെന്നും, ദാസേട്ടനോട് പറയുമ്പോള്‍ അദ്ദേഹത്തിന് എന്നെ മനസിലാക്കാന്‍ ചില സന്ദര്‍ഭങ്ങളും ഞാന്‍ രവിച്ചേട്ടനോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ റെക്കോര്‍ഡിങ്ങിന് വന്നോളാന്‍ ദാസേട്ടന്‍ പറഞ്ഞതായി രവിച്ചേട്ടന്‍ വിളിച്ചറിയിച്ചു.
റെക്കോര്‍ഡിങ്ങിന്റെ തലേ ദിവസം ഞാന്‍ ദൂരദര്‍ശന്‍ ഡ്യുട്ടിയിലായിരുന്നു. ദൂരദര്‍ശന്‍ ന്യൂസ് പ്രൊഡ്യൂസര്‍ ആയിരുന്ന ഹരികുമാര്‍ സര്‍ (കുടപ്പനക്കുന്ന് ഹരികുമാര്‍) രചിച്ചിട്ടുള്ള പാദമുദ്ര എന്ന സിനിമയിലേതു മുതല്‍ നിരവധി ഗാനങ്ങള്‍ ദാസേട്ടന്‍ ആലപിച്ചിട്ടുണ്ട്. ന്യൂസ് ബുള്ളറ്റിന്‍ കഴിഞ്ഞതിനു ശേഷമുള്ള ഇടവേളയില്‍ അന്നത്തെ ന്യൂസ് പ്രൊഡ്യൂസര്‍ ആയിരുന്ന ഹരികുമാര്‍ സാറിനോട് വര്‍ത്തമാനം പറഞ്ഞു നില്‍ക്കുമ്പോള്‍ തൊട്ടടുത്ത ദിവസം ദാസേട്ടന്‍ എന്റെ സംഗീതത്തില്‍ രണ്ടു പാട്ടുകള്‍ പാടുകയാണെന്നും സാറിന്റെ അനുഗ്രഹം ഉണ്ടാകണം എന്നും ഞാന്‍ പറഞ്ഞു. ഹരി സര്‍ എന്നെയും കൂട്ടി അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. എന്നിട്ടദ്ദേഹം കുറെയധികം ദാസേട്ടനനുഭവങ്ങള്‍ എന്നോട് പങ്കു വച്ചു. ചില പാട്ടുകളുടെ റെക്കോര്‍ഡിങ് വേളയില്‍ അനവസരത്തിലുള്ള പലരുടെയും ഇടപെടലുകള്‍ ഉണ്ടാക്കിയിട്ടുള്ള പൊല്ലാപ്പുകളും അതേത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളും ഒക്കെ പങ്കിട്ട ശേഷം എനിക്ക് ഒരുപദേശം ഹരി സര്‍ നല്‍കി. ' എടാ പാടുന്നത് ദാസേട്ടനാണ്, മലയാളികള്‍ക്ക് ദാസേട്ടന്റെ ശബ്ദമാധുര്യമാണ് പ്രധാനം, നീ അതുകൊണ്ടു സംഗീത സംവിധായകന്‍ കളിക്കാന്‍ ചെല്ലരുത്. ട്രാക്ക് കേട്ട ശേഷം ദാസേട്ടന്‍ അദ്ദേഹത്തിന്റെ ശൈലിയില്‍ പാട്ടു ഗംഭീരമാക്കി കൈയില്‍ തരും. അതും വാങ്ങി ഇങ്ങു പോന്നേക്കണം.' എന്നെ സംബന്ധിച്ചിടത്തോളം ദാസേട്ടന്‍ സ്റ്റുഡിയോയില്‍ പാടുന്നത് നേരില്‍ കാണുക, അതും എന്റെ സ്വന്തം പാട്ട്. തിക്കും തിരക്കുമൊന്നുമില്ലാതെ ഒരിക്കല്‍ കൂടി ഫോട്ടോസ് എടുക്കുക (മുന്‍പ് അമേരിക്കയില്‍ ദാസേട്ടന്റെ വീട്ടില്‍ ദാസേട്ടനോട് സ്വകാര്യമായി സംസാരിച്ചിരിക്കാന്‍ ഒരവസരം കിട്ടിയിട്ടുണ്ട്.) തുടങ്ങിയ മിതമായ അതിമോഹങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
ചെന്നൈ അഭിരാമപുരത്തുള്ള കദ്‌രീസ്‌കീസ് സ്റ്റുഡിയോയില്‍ ആണ് റെക്കോര്‍ഡിങ്ങ്. ഞാനും എന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ഷിജുവും കൂടിയാണ് ചെന്നൈയില്‍ റേക്കര്‍ഡിങ്ങിനു പോയത്. ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്നും നേരെ സ്റ്റുഡിയോയിലേക്ക് പോയതിനാല്‍ പറഞ്ഞതിലും നേരത്തെ തന്നെ സ്റ്റുഡിയോയില്‍ എത്തി. ദാസേട്ടന്റെ വോയിസ് റെക്കോര്‍ഡിങ്ങിന് വന്നതാണെന്ന് പറഞ്ഞപ്പോള്‍ റെക്കോര്‍ഡിസ്റ്റു പറഞ്ഞു കയറി ഇരിക്കൂ, റെക്കോര്‍ഡിങ് തുടങ്ങുമ്പോള്‍ പുറത്തു പോകേണ്ടി വരും പാടിക്കഴിഞ്ഞു കേള്‍ക്കാന്‍ വിളിക്കാം എന്ന്. എന്തെങ്കിലുമാകട്ടെ എന്ന് കരുതി ഞങ്ങള്‍ അവിടെ കാത്തിരുന്നു. സമയകൃത്യത കിറുകൃത്യം പാലിച്ചു കൊണ്ട് പത്തു മണിയായപ്പോള്‍ ദാസേട്ടന്‍ തൂവെള്ളയണിഞ്ഞ ദൈവദൂതനെപ്പോലെ സ്റ്റുഡിയോയിലേക്ക് കടന്നു വന്നു.
ഞങ്ങള്‍ ദാസേട്ടന് നമസ്‌തേ പറഞ്ഞു, ദാസേട്ടന്‍ ഇരുന്നു, ഞങ്ങള്‍ അവിടെത്തന്നെ നിന്നു. അല്പം കഴിഞ്ഞപ്പോള്‍ സംഗീത സംവിധായകന്‍ ഇരുന്നാട്ടെ എന്ന് പറഞ്ഞു ഒരു കസേര ദാസേട്ടന് അരികിലേക്ക് വലിച്ചിട്ടു എന്നോട് ഇരിക്കാന്‍ പറഞ്ഞു. രണ്ടു പാട്ടുകള്‍ ആണ് ദാസേട്ടന്‍ പാടേണ്ടിയിരുന്നത്. അതില്‍ ഒരെണ്ണം 'കര്‍ത്താവേ നീയെന്നെ കൈ വിടല്ലേ...' എന്നു തുടങ്ങുന്ന ഒരു പ്രാര്‍ത്ഥനാ ഗാനമാണ്. മറ്റൊന്ന് 'താഴ് വാരമാകെ നാമറിയാതെ അനുരാഗ ലില്ലികള്‍ പൂത്തു..' എന്നു തുടങ്ങുന്ന ഒരു പ്രണയ ഗാനവും. ഏതു പാട്ടാണ് ആദ്യം എടുക്കേണ്ടത് എന്ന് റെക്കോര്‍ഡിസ്റ്റു ചോദിച്ചു. തീര്‍ച്ചയായും പ്രാര്‍ത്ഥനാ ഗാനം തന്നെ ആയിക്കോട്ടെ എന്ന് ദാസേട്ടന്റെ മറുപടി. ട്രാക്ക് അയച്ചു കൊടുത്തത് കേട്ട് സ്വന്തം കൈപ്പടയില്‍ പാട്ടു എഴുതിയെടുത്തു കൊണ്ടാണ് ദാസേട്ടന്‍ വന്നിരിക്കുന്നത്.
കര്‍ത്താവേ എന്നെ കൈവിടല്ലേ എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയ പേപ്പര്‍ എടുത്തിട്ട് എന്റെ നേരെ തിരിഞ്ഞു ഗൗരവ ഭാവത്തില്‍ 'ഇയാളെന്നെ രാവിലെ വഴക്കു കേള്‍പ്പിച്ചു' എന്നൊരു പ്രസ്താവന. ഞാന്‍ പെട്ടെന്ന് വട്ടായി. അയ്യോ അതെന്താണ് ദാസേട്ടാ എന്ന് ചോദിച്ചു....
അല്ല രാവിലെ എഴുന്നേറ്റിരുന്നു ഞാന്‍ കര്‍ത്താവിനോടു പറയുകയാണ് 'കര്‍ത്താവേ നീയെന്നെ കൈവിടല്ലേ...' എന്ന്. പുള്ളി (കര്‍ത്താവ് ) എന്നോട് ചോദിക്കുവാ 'ഞാനെപ്പൊഴാടാ നിന്നെ കൈവിട്ടത് ......?' എന്ന്. 'ഞാന്‍ കൈവിട്ടിരുന്നെങ്കില്‍ നീയിന്നു ഇങ്ങനെയൊക്കെ ആകുമായിരുന്നോടാ...'
എന്നു തുടങ്ങി പാട്ടിന്റെ ഓരോ വാക്കുകളുടെയും പൊരുള് ഞങ്ങള്‍ക്കു കൂടി ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം കുറച്ചധിക നേരം സംഭാഷണം.
ഇതിനിടയില്‍ ഞാന്‍ എന്നോടൊപ്പമുള്ള ഫോട്ടോഗ്രാഫര്‍ ഷിജുവിനെ ദാസേട്ടന് പരിചയപ്പെടുത്തിയിരുന്നു.
വര്‍ത്തമാനമൊക്കെ കഴിഞ്ഞ ശേഷം എങ്കില്‍ പിന്നെ പാടി നോക്കിയാലോ എന്ന് പറഞ്ഞു ദാസേട്ടന്‍ വോയിസ് ബൂത്തിലേക്ക് കയറാന്‍ എഴുന്നേറ്റു. രണ്ടു പാട്ടുകള്‍ പാടികഴിയുമ്പോഴേക്ക് ഇത്തിരി വിയര്‍പ്പൊക്കെ വരും അതുകൊണ്ടു നമ്മുക്ക് ആദ്യം തന്നെ രണ്ടു ഫോട്ടോസ് എടുക്കാം എന്ന് പറഞ്ഞു ഷിജുവിനെ ഒന്ന് തട്ടി. പിന്നെ ഞങ്ങള്‍ ഒരുമിച്ചു വോയിസ് ബൂത്തിലേക്ക്. ദാസേട്ടന്‍ മൈക്കിന്റെ മുന്‍പില്‍ നില്‍ക്കുന്ന ചിത്രവും, ഹെഡ്‌ഫോണ്‍ വെക്കുന്ന ചിത്രവും ദാസേട്ടനോട് ഒപ്പം നിന്നുള്ള ചിത്രവും ഒക്കെ എടുത്തു കഴിഞ്ഞപ്പോള്‍ ദാസേട്ടന്‍ എന്നോട് പറഞ്ഞു 'ആദ്യ വരികള്‍ ഒന്ന് പാടിത്തരു..' എന്ന്. ദൈവമേ... ദാസേട്ടന്‍ കേള്‍ക്കെ പാടുകയോ. ട്രാക് പ്ലേയ് ചെയ്താല്‍ മതിയോ എന്ന് ഞാന്‍ ചോദിച്ചു. (എന്റെ കൊച്ചനുജന്‍ ഋഥ്വിക് ആണ് ട്രാക്ക് പാടിയിരിക്കുന്നത്. ഋഥ്വിക് വളരെ മികച്ച ഒരു ഗായകനാണ്). അപ്പോള്‍ ദാസേട്ടന്‍ പറഞ്ഞു, 'ഇദ്ദേഹം തന്നെ പാടിത്തരു... എങ്കിലല്ലേ സംഗീത സംവിധായന്റെ വായില്‍ നിന്ന് പാട്ടു പഠിക്കുന്ന ചിത്രം ലഭിക്കു എന്ന്....' ആ വോയിസ് ബൂത്തില്‍ നിന്ന് പല്ലവി നാലു വരികള്‍ പലതവണ എന്നെകൊണ്ട് പാടിക്കുകയും ദാസേട്ടന്‍ ഏറ്റുപാടുകയും ചെയ്ത നിമിഷങ്ങള്‍ വാക്കുകളില്‍ പ്രകടിപ്പിക്കുക തീര്‍ത്തും അസാധ്യം.
ദാസേട്ടന്‍ പാടി തുടങ്ങി. പല്ലവി തീര്‍ന്നു. ചരണത്തിലേക്കു കടന്നു. ചരണത്തിന്റെ ആദ്യവരി പാടിയപ്പോള്‍ ട്രാക്കില്‍ പാടിയിരുന്നതില്‍ നിന്നും മാറി മറ്റൊരു നോട്ടാണ് ദാസേട്ടന്‍ പാടിയത്. കൂപ്പു കൈകളോടെ ദാസേട്ടന്റെ ആലാപനത്തില്‍ മുഴുകി പ്രാര്‍ത്ഥനയോടെ കണ്ണടച്ചിരുന്ന ഞാന്‍ വേഗം അറിയാതെ തലയുയര്‍ത്തി വോയിസ് ബൂത്തിലേക്ക് ഒന്ന് നോക്കി. റെക്കോര്‍ഡിങ്ങ് കണ്‍സോളിലെ പെരുമാറ്റങ്ങള്‍ ആലാപനത്തെ ബാധിക്കാതിരിക്കുന്നതിനായി ദാസേട്ടന്‍ പുറം തിരിഞ്ഞു നിന്നാണ് പാടുന്നത്. എന്നിട്ടും എന്റെ ശരീര ഭാഷ അദ്ദേഹം കണ്ടത് പോലെ വേഗം പാടുന്നത് നിര്‍ത്തി. ഞാന്‍ ആകെ പരിഭ്രമിച്ചു. റെക്കോര്‍ഡിസ്റ്റ് എന്നെ ഒന്ന് നോക്കി. ഒരു മുപ്പതു സെക്കന്റുകള്‍ക്കു ശേഷം ട്രാക്ക് കേള്‍ക്കുകയോ ഒന്ന് മൂളി നോക്കുകയോ പോലും ചെയ്യാതെ ടേക്ക് എന്ന് പറഞ്ഞു. എന്തായിരുന്നു ട്രാക്കില്‍ പാടി വച്ചിരുന്നത് കൃത്യം അതെ നോട്ട്. അതിനേക്കാള്‍ എത്രയോ മധുരമായി ആ കണ്ഠങ്ങളില്‍ നിന്നും ഒഴുകി വന്നു. ആ വരി പാടി നിര്‍ത്തിയിട്ടു ദാസേട്ടന്‍ എനിക്ക് നേരെ തിരിഞ്ഞു നിന്നിട്ടു ഒരു ചോദ്യം. 'സംഗീത സംവിധായകനു സമാധാനമായോ എന്തോ...?'ഞാന്‍ ചിരിച്ചു കൊണ്ട് 'അതിനു ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ ദാസേട്ടാ' എന്ന് പറഞ്ഞപ്പോള്‍ 'ഞാന്‍ കണ്ടു ഒരു വെപ്രാളം' എന്ന് ഒരു മറുപടിയും. പിന്നീടങ്ങോട്ട് ഓരോ ടേക്കുകള്‍ സ്ഥിരപ്പെടുത്തുമ്പോഴും ഓക്കേ അല്ലെ, ഇത് തന്നെയല്ലേ എന്നിങ്ങനെ എനിക്ക് അര്‍ഹിക്കുന്നതിനേക്കാള്‍ പരിഗണന തന്നാണ് രണ്ടു പാട്ടുകള്‍ റെക്കോര്‍ഡിങ്ങ് പൂര്‍ത്തിയാക്കിയത്. ട്രാക്കില്‍ പാടി വെക്കാതിരുന്ന ചില ഓപ്ഷന്‍സ് കൂടി അപ്പോള്‍ പറഞ്ഞത് വലിയ സ്‌നേഹത്തോടെ ദാസേട്ടന്‍ പാടി നല്‍കി. ഓരോ പാട്ടും പാടിയതിനു ശേഷം ഒരുമിച്ചിരുന്നു കേള്‍ക്കുകയും അഭിനന്ദിക്കുകയും ചെയ്ത നിമിഷങ്ങള്‍ ഒരിക്കലും മായാതെ മനസ്സില്‍ ഇന്നലെയെന്ന പോലെ തെളിഞ്ഞു നില്‍ക്കുന്നു. ദാസേട്ടാ കൊതി തീര്‍ന്നിട്ടില്ല.....
ഇനിയും വേണം....
ആ ശബ്ദത്തില്‍....
ആയുസാരോഗ്യം സര്‍വേശ്വരന്‍ നല്കട്ടെയെന്നു പ്രാര്‍ത്ഥനകള്‍.
സ്‌നേഹാദരവുകളോടെ
ഡോ. സാം കടമ്മനിട്ട
Song links
മൃതദേഹം കാണാന്‍ പോലും പോയില്ല.വയലാറിന്‍റെ അമ്മ വരെ കാത്തിരുന്നു, യേശുദാസ് വരുമെന്ന്. സാമ്പത്തികമായി തകര്‍ന്നിരുന്ന ആ കുടുംബത്തിന് ഒരു ചില്ലിക്കാശ് പോലും കൊടുത്തില്ല വെള്ളയുടുപ്പിട്ട മാലാഖ. പറഞ്ഞ കാരണം – മദ്യപിച്ച് നശിച്ച ഒരുത്തന്‍ സഹായം അര്‍ഹിക്കുന്നില്ലെന്ന്.പണ്ട് വാരിക്കോരി കൊടുത്ത ഒരാളോട് അങ്ങനെ തന്നെ ചെയ്യണം.പാട്ട് പാടുന്നത് ഗംഭീരം തന്നെ ഒരു തര്‍ക്കവുമില്ല അല്ലാത്തൊരു കാര്യത്തിന് വാ തുറന്നാല്‍ ദുര്‍ഗന്ധം ആണ് വമിക്കുന്നത്.
അന്തരിച്ച നടന്‍ സത്യന്‍റെ മകന് ജോലി കൊടുത്തു ഒരു ഷോ അഴിമതി ആരോപിച്ച് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കി ഹുങ്ക് തെളിയിച്ചു. ഇന്‍റര്‍വ്യൂകളില്‍ ജഗദീശ്വരനേയും, പ്രപഞ്ചസത്യത്തേയും കുറിച്ച് ഛര്‍ദ്ദിക്കും.പ്രവര്‍ത്തി സ്വാര്‍ത്ഥനായ കച്ചവടക്കാരന്‍റെയാണെന്ന് മാത്രം.
മകനെ ചെറുപ്രായത്തില്‍ അമേരിക്കയിലെ Mc Enro ടെന്നീസ് അക്കാദമിയില്‍ ചേര്‍ത്തു..പിന്നീട് പരിശീലനം മുടങ്ങാതിരിക്കാന്‍ അമേരിക്കയില്‍ സ്ഥിരതാമസം ആക്കി.ഫ്രീക്വന്‍റ് ഫ്ളൈയര്‍ എന്ന വാക്ക് നമുക്ക് പരിചിതമാകുന്നതിന് മുന്നേ പല എയര്‍ലൈന്‍സിലും യേശുദാസന്‍ അതായിരുന്നു. താന്‍ പാടിയ പാട്ടുകള്‍ വേറാരെങ്കിലും പാടുന്നതിന് പേറ്റന്‍റ് കൊണ്ടുവരാന്‍ ശ്രമിച്ച മഹാന്‍. പാട്ട് എഴുതിയവനും, സംഗീതം കൊടുത്തവനും പടിക്ക് പുറത്ത്. മലയാളത്തിലെ ഒട്ടേറെ ഗായകരെ ഒതുക്കിയ യുഗപ്രഭാവന്‍.
പ്രസിദ്ധമായ ജീന്‍സ് പ്രസംഗത്തെപ്പറ്റി പറയുന്നില്ലാ.....
ഇവിടെ ഒരുപാട് പോസ്റ്റ് വന്നതാണ്. കേരളം കണ്ട ഏറ്റവും നല്ല പാട്ടുകാരനും, ഏറ്റവും നല്ല ഊളനും ഒരേയാള്‍ ആയത് വളരെ നല്ല ഒരു ലിത് ആണ്.