Image

ഇന്ത്യയില്‍ പ്രൈവറ്റ് ക്യാപ്പിറ്റല്‍ എന്നെങ്കിലും പൂര്‍ണമായും നിയമ വിധേയമായി പ്രവര്‍ത്തിച്ച ചരിത്രമുണ്ടോ?

വെള്ളാശേരി ജോസഫ് Published on 14 January, 2020
 ഇന്ത്യയില്‍ പ്രൈവറ്റ്  ക്യാപ്പിറ്റല്‍ എന്നെങ്കിലും പൂര്‍ണമായും നിയമ വിധേയമായി പ്രവര്‍ത്തിച്ച ചരിത്രമുണ്ടോ?
പലര്‍ക്കും ഇന്ത്യയിലെ പൊതുമേഖലയോട് പുച്ഛമാണ്. യാതൊരു കാര്യക്ഷമതയില്ലാത്തതും, നികുതിദായകരുടെ പണം കൊള്ളയടിക്കുന്നതുമായ സ്ഥാപനങ്ങളാണ് ഇന്ത്യയുടെ പൊതുമേഖലയിലുള്ളത് എന്നാണ് ഇങ്ങനെ പുച്ഛിക്കുന്നവരുടെ ആക്ഷേപം.

അതേസമയം സ്വകാര്യ മേഖലകളിലെ പ്രശ്‌നങ്ങള്‍ ഇങ്ങനെ പുച്ഛിക്കുന്നവര്‍ കാണുന്നുമില്ല. ഇന്നത്തെ ഇന്ത്യയില്‍ സ്വകാര്യ മേഖലകളിലെ പല കമ്പനികള്‍ക്കും നമ്മുടെ പബ്ലിക്ക് സെക്റ്റര്‍ ബാങ്കുകളില്‍ ഭീമമായ കടമുണ്ട്. ഉദാരവല്‍ക്കരണത്തെ തുടര്‍ന്ന് പല കമ്പനികള്‍ക്കും ലോണുകള്‍ വളരെ ഉദാരമായ വ്യവസ്ഥകളോടെ നല്‍കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം എന്നാണ് മുന്‍ ചീഫ് ഇക്കണോമിക്ക് അഡ്വൈസര്‍ അരവിന്ദ് സുബ്രമണ്യം 'Of Counsel – The Challenges of the Modi – Jaitley Economy' എന്ന പുസ്തകത്തില്‍ പറയുന്നത്. കിട്ടാക്കടങ്ങള്‍ ഇപ്പോള്‍ ബാങ്കിങ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നു. 'നോണ്‍ പെര്‍ഫോമിംഗ് അസറ്റ്‌സ്' (NPA) എന്ന് വിളിപ്പേരുള്ള കിട്ടാക്കടങ്ങള്‍ പല പബ്ലിക്ക് സെക്റ്റര്‍ ബാങ്കുകളിലായി ഭീമമായ തുകകളാണ്. ആശിഷ് ഗുപ്ത നേരത്തെ കണക്കുകൂട്ടിയത് കിട്ടാക്കടങ്ങള്‍ 12 ലക്ഷം കോടി വരുമെന്നാണ്! അത്രയൊന്നുമില്ല എന്ന് പറയുന്ന  മുന്‍ ചീഫ് ഇക്കണോമിക്ക് അഡ്വൈസര്‍ അരവിന്ദ് സുബ്രമണ്യം തന്റ്റെ കണക്കുകൂട്ടലുകള്‍ അവതരിപ്പിക്കുന്നു. അരവിന്ദ് സുബ്രമണ്യത്തിന്റ്റെ കണക്കുകൂട്ടലുകള്‍ അനുസരിച്ച് കിട്ടാക്കടങ്ങള്‍ 4.5 ലക്ഷം കോടി വരും! സുബോധമുള്ള ആര്‍ക്കും ഇത് എത്ര ഭീമമായ തുകയാണെന്ന് അനുമാനിക്കാം. സാധാരണക്കാരന്‍ നമ്മുടെ ബാങ്കുകളില്‍ ഒരു ലോണിനായി അപേക്ഷിക്കുമ്പോള്‍ എന്തെല്ലാം കടമ്പകള്‍ മറികടക്കണം? എന്തെല്ലാം രേഖകള്‍ സമര്‍പ്പിക്കണം? അപ്പോഴാണ് നമ്മുടെ സ്വകാര്യ മൂലധന ശക്തികള്‍ ലക്ഷകണക്കിന് കോടികളുടെ കിട്ടാക്കടങ്ങളുമായി വിലസി നടക്കുന്നത്!

ഇപ്പോള്‍ നഷ്ടത്തിലായി കഴിഞ്ഞിരിക്കുന്ന ടെലിക്കോം സ്ഥാപനങ്ങളായ വൊഡാഫോണ്‍ഐഡിയ, എയര്‍ടെല്‍ – കമ്പനികള്‍ക്ക് ബാങ്കുകളില്‍ ഭീമമായ കടമുണ്ട്. വൊഡാഫോണ്‍ഐഡിയക്ക് ഒരു ലക്ഷത്തി 17 കോടിയോളം കടമുണ്ട്. എയര്‍ടെല്‍ കമ്പനിക്കാണെങ്കില്‍ ഒരു ലക്ഷത്തി 18 കോടിയോളവും കടമുണ്ട്. അപ്പോള്‍ ഈ കമ്പനികള്‍ പൂട്ടിപ്പോവുകയും അവയെ 'പാപ്പരായി' പ്രഖ്യാപിക്കുകയും ചെയ്താല്‍ ബാങ്കുകളുടെ 'ബാലന്‍സ് ഷീറ്റ്' വലിയ നഷ്ടം കാണിക്കില്ലേ? കമ്പനികളുടെ ആസ്തികള്‍ വിറ്റാലും ബാങ്കുകളുടെ കടങ്ങള്‍ വീട്ടാന്‍ പറ്റിയെന്നു വരില്ല. ബാങ്കുകള്‍ നഷ്ടത്തിലായാല്‍ മൊത്തം സമ്പദ് വ്യവസ്ഥയേയും അത് ബാധിക്കില്ലേ? അതുകൂടാതെയാണ് തൊഴില്‍ നഷ്ടപ്പെടുന്നവരുടേയും, അവരുടെ കുടുംബങ്ങളിലുള്ളവരുടേയും പ്രശ്‌നങ്ങള്‍. എങ്ങനെ ഇതിനെ ഒക്കെ മറികടക്കും എന്ന് ചോദിച്ചാല്‍ ആര്‍ക്കും കൃത്യമായ ഒരു ഉത്തരവുമില്ലാ.

ഇന്ത്യയില്‍ പൊതുമേഖല കേവലം ലാഭത്തിന് വേണ്ടി മാത്രമല്ല പ്രവര്‍ത്തിക്കുന്നത്; ജനങ്ങള്‍ക്ക് ആവശ്യമായ സര്‍വീസുകള്‍ കിട്ടുന്നതിനും വേണ്ടി കൂടിയാണ്. ഡല്‍ഹിയില്‍ ഒരുകാലത്ത് ബസ് സര്‍വീസുകള്‍ സ്വകാര്യവല്‍ച്ചതായിരുന്നു. 'റെഡ് ലൈന്‍', 'ബ്ലൂ ലൈന്‍'  ബസുകളാണ് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ക്ക് പകരമായി വന്നത്. പോലീസും പൊതുജനവും ഈ ബസ് ഓപ്പറേറ്റര്‍മാരെ നിയമം പഠിപ്പിക്കുവാന്‍ ശ്രമിച്ചിട്ട് പരാജയപ്പെടുകയാണ് ഉണ്ടായത്. അതുകൊണ്ട് ആദ്യം 'റെഡ് ലൈന്‍' ബസുകള്‍ നിരോധിച്ചു. 'ബ്ലൂ ലൈന്‍' ബസുകളെ 'കില്ലര്‍ ബ്ലൂ ലൈന്‍' എന്നായിരുന്നു ഡല്‍ഹിയിലെ ജനങ്ങള്‍ വിളിച്ചിരുന്നത്. പിന്നീട് ബ്ലൂ ലൈനും നിരോധിക്കപ്പെട്ടു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (DTC) ബസുകള്‍ വീണ്ടും തിരിച്ചുവന്നു. DTC ബസുകള്‍ വീണ്ടും തിരിച്ചുവന്നിട്ട് ഡല്‍ഹി നിവാസികള്‍ക്ക് സൗകര്യങ്ങള്‍ കൂടിയതല്ലാതെ എന്തെങ്കിലും പ്രശ്‌നമുണ്ടോ?
മനുഷ്യരെ റോഡുകളില്‍ കൊന്നുകൊണ്ടിരുന്ന ഡല്‍ഹിയിലെ 'റെഡ് ലൈന്‍', 'ബ്ലൂ ലൈന്‍' ബസുകളെ പോലെയാണ്  പലയിടങ്ങളിലും ഇന്ത്യയില്‍ സ്വകാര്യ മേഖല ജനങ്ങളെ സേവിക്കുന്നത്!

പൊതുമേഖല എല്ലാം നഷ്ടത്തിലാണെന്ന് ചിലര്‍ ആക്ഷേപിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലാ. ഡല്‍ഹി മെട്രോ നഷ്ടത്തിലാണോ? ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമവും നവീനവുമായ മെട്രോയാണ് ഡല്‍ഹി മെട്രോ. പലപ്പോഴും രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥ പ്രഭുക്കളും പൊതുമേഖലാ സ്ഥാപനങ്ങളെ കറവ പശുക്കളായി ഉപയോഗിക്കുന്നതുകൊണ്ടും, അവരുടെ ഇഷ്ടക്കാര്‍ക്ക് അവിടെ ജോലി കൊടുപ്പിക്കുന്നതുകൊണ്ടുമൊക്കെയാണ് പൊതുമേഖലയുടെ കാര്യക്ഷമത നഷ്ടപ്പെടുന്നത്. സ്വകാര്യ മേഖലയില്‍ മൊത്തത്തില്‍ കാര്യക്ഷമതയും ലാഭവുമുണ്ടെന്നുള്ളത് മറ്റൊരു മിഥ്യയാണ്. അനില്‍ അംബാനിയുടെ പല സ്ഥാപനങ്ങളും നഷ്ടത്തിലായിട്ട് കാലം കുറെയായി. വൊഡാഫോണ്‍ഐഡിയയിലും, എയര്‍ടെല്ലിലും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നൂ എന്ന ആക്ഷേപവും ഉണ്ട്. രണ്ടു കമ്പനികളും ജിയോ വന്നതില്‍ പിന്നെ ഭീമമായ നഷ്ടത്തിലാണ്. കേന്ദ്ര സര്‍ക്കാരും ബാങ്കുകളും കനിഞ്ഞില്ലെങ്കില്‍ പൂട്ടിപ്പോവുന്ന ലക്ഷണങ്ങള്‍ പോലും ഉണ്ട്. എന്നുവെച്ചാല്‍ പൗരന്‍മാര്‍ അവര്‍ ഉണ്ടാക്കിയ ബാധ്യത സഹിക്കണം എന്നു സാരം. താഴെക്കിടയിലുള്ള ജീവനക്കാരെ തുച്ഛമായ കൂലിക്ക് ജോലിയെടുപ്പിച്ചിട്ടും ഇതുപോലെ ഇഷ്ടം പോലെ
സ്വകാര്യ സ്ഥാപനങ്ങള്‍ പൂട്ടി പോയിരിക്കുന്നു. എന്നിട്ടും ചിലര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ മാത്രമാണ് കുറ്റം പറയുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ അക്കവ്ണ്‍ഡബിള്‍ ആക്കിയാല്‍ അവിടേയും നല്ല കാര്യക്ഷമത ഒക്കെ വരും.

ഇനി ടെലിക്കോം രംഗത്ത് സര്‍വാധിപത്യം ഉറപ്പിക്കാന്‍ പോവുന്ന ജിയോയുടെ തനിനിറം അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. അങ്ങനെ തന്നെ വരുന്ന എല്ലാ ലക്ഷണങ്ങളും ഇപ്പോഴേ ഉണ്ട്. 'Monopoly capital will lead to monopoly super profits' എന്ന് പണ്ട് ലെനിന്‍ തന്റ്റെ ക്യാപ്പിറ്റലിസത്തിന് എതിരായി ഉന്നയിച്ച വിമര്‍ശനം ഇന്ത്യയിലും സമീപ ഭാവിയില്‍ ജിയോയുടെ സര്‍വാധിപത്യത്തിലൂടെ യാഥാര്‍ഥ്യമാകാനാണ് എല്ലാ സാധ്യതകളും. 'Imperialism: The Highest Stage of Capitalism' എന്ന പുസ്തകത്തിലൂടെ ലെനിന്‍ ഉന്നയിച്ച ആ ഒരു സ്ഥിതിവിശേഷം സംജാതമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്.

522850 കോടി രൂപയുടെ മൂല്യം മതിക്കുന്ന 5 ഏ സ്‌പെക്ട്രം ലേലം ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ നടക്കും. 22 സര്‍ക്കിളുകളിലായി 8300 മെഗാ ഹേര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തിന് വെയ്ക്കുന്നത്. ജിയോക്ക് മാത്രമേ ഭീമമായ തുക മുടക്കി 5 ഏ സ്‌പെക്ട്രം ഏറ്റെടുക്കുവാനുള്ള ശേഷി ഇന്ന് ഇന്ത്യയിലുള്ളൂ. 5 ഏ കൂടി വരുന്നതോടെ ഇന്ത്യന്‍ ടെലിക്കോം സെക്റ്ററില്‍ ജിയോക്ക് സര്‍വാധിപത്യം ആയിരിക്കും എന്ന് നിസംശയം പറയാം.

ജിയോക്ക് വേണ്ടി മറ്റ് കമ്പനികളെ ഇല്ലാതാക്കള്‍ പ്രക്രിയയായിരുന്നു കുറെ നാളുകളായി ഇന്ത്യയില്‍ നടന്നുകൊണ്ടിരുന്നത്. 'പ്രിഡേറ്ററി െ്രെപസിംഗ്' പോലുള്ള രീതികള്‍ ടെലിക്കോം സെക്റ്ററില്‍ ജിയോക്ക് വേണ്ടി വ്യാപകമായി നടപ്പാക്കി. ജിയോക്ക് വേണ്ടി മറ്റ് കമ്പനികളുടെ മാര്‍ക്കറ്റ് കാലിയാക്കല്‍ പ്രക്രിയ തീര്‍ത്തും അനഭിലഷണീയമായ പ്രവണതയായിരുന്നു. 1994ലാണ് ടെലികോം സെക്റ്റര്‍ സ്വകാര്യവല്‍കരിച്ചത്. ലൈസന്‍സ് ഫീസും സ്‌പെക്ട്രം ഉപയോഗിക്കുവാനുള്ള ഫീസും 1994 കഴിഞ്ഞാണ് കമ്പനികള്‍ക്ക് ചുമത്തപെട്ടത്. ആ ലൈസന്‍സ് ഫീസും സ്‌പെക്ട്രം ഉപയോഗിക്കുവാനുള്ള ഫീസും ഇപ്പോള്‍ കൊടുക്കാനുള്ള ശേഷി ജിയോക്ക് മാത്രമേയുള്ളൂ. ഇപ്പോള്‍ പ്രതിസന്ധിയിലായി കഴിഞ്ഞിരിക്കുന്ന ബി.എസ്.എന്‍.എല്ലും, വൊഡാഫോണ്‍ഐഡിയയും, എയര്‍ടെലും കടകള്‍ പൂട്ടിയാല്‍ പിന്നെ ടെലികോം സെക്റ്ററില്‍ ഏക കുത്തക ജിയോ മാത്രമായിരിക്കും.

ഇന്ത്യയില്‍ െ്രെപവറ്റ് ക്യാപ്പിറ്റല്‍ എന്നെങ്കിലും പൂര്‍ണമായും നിയമ വിധേയമായി പ്രവര്‍ത്തിച്ച ചരിത്രമുണ്ടോ? അമേരിക്കയുടേതോ, മറ്റേതെങ്കിലും വികസിത രാജ്യങ്ങളിലേയോ െ്രെപവറ്റ് ക്യാപ്പിറ്റലുമായി നമ്മുടെ സ്വകാര്യ മൂലധന ശക്തികളെ താരതമ്യപ്പെടുത്തുന്നത് തന്നെ മണ്ടത്തരമാണ്. ശത കോടീശ്വരനായ 'എന്റോണ്‍' മേധാവിയെ പോലും വിലങ്ങുവെച്ച് നടത്തിച്ച ചരിത്രമാണ് അമേരിക്കയിലെ നീതിന്യായ സംവിധാനത്തിന്റ്റേത്. ഇന്ത്യയില്‍ അത് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുമോ?

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

 ഇന്ത്യയില്‍ പ്രൈവറ്റ്  ക്യാപ്പിറ്റല്‍ എന്നെങ്കിലും പൂര്‍ണമായും നിയമ വിധേയമായി പ്രവര്‍ത്തിച്ച ചരിത്രമുണ്ടോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക