ഒരിക്കല്‍ ഒരു നിയമജ്ഞന്‍ ക്രിസ്തുവിനോട് രണ്ടു ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ആ ചോദ്യങ്ങള്‍ രണ്ടും കാലദേശങ്ങള്‍ക്കു അതീതമായി ഇന്നും വളരെ പ്രസക്തമായി അവശേഷിക്കുന്നു. ചോദ്യം ഒന്ന് നിത്യജീവന്‍ എങ്ങനെ അവകാശമാക്കാം? ചോദ്യം രണ്ട് ആരാണ് എന്റെ അയല്‍ക്കാരന്‍? എപ്പോഴും ശ്രേഷ്ടമായ ചോദ്യങ്ങള്‍ക്കു മാത്രമെ അതിശ്രേഷ്ടമായ ഉത്തരങ്ങള്‍ ഉണ്ടാവുകയുള്ളൂ. ചോദിക്കുന്നവന്‍ നിയമജ്ഞനും ഉത്തരം പറയുന്നത് ക്രിസ്തുവുമാണെന്നോര്‍ക്കണം. ക്രിസ്തുവിന്റെ മറുപടികള്‍ രണ്ടായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദൈവശാസ്ത്രം അരച്ചുകലക്കി കാലത്തും വൈകിട്ടും വീഞ്ഞിനോടൊപ്പം സേവിക്കുന്ന പൗരോഹിത്യ പ്രമുഖര്‍ക്കോ പള്ളിയിലച്ചനോ മനസ്സിലായില്ല എന്നു കരുതുവാന്‍ നാം പാന്‍കേക്കും കോണ്‍ഫ്‌ലേക്‌സും ഒന്നുമല്ലല്ലോ കഴിക്കുന്നത്.
അതിനു മറുപടിയായി ക്രിസ്തു ഒരു കഥയാണ് പറഞ്ഞത്. നല്ല സമരിയാക്കാരന്റെ കഥ. കഥ നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നതുകൊണ്ട് നമുക്ക് കഥയിലെ കാര്യത്തിലേക്കു കടക്കാം. കഥയിലെ വഴിപോക്കന്‍ നിങ്ങളും ഞാനുമാണ്. ജീവിതമാകുന്ന ദുസ്സഹമായ യാത്രയില്‍ അപ്രതീക്ഷിതമായ പ്രതിസന്ധികളാല്‍ പ്രഹരമേറ്റു നിലപതിക്കുന്ന സാധു വഴിപോക്കന്‍. അതുവഴിയെ ആദ്യം കടന്നുപോകുന്ന പുരോഹിതന്‍ നമ്മിലെ തന്നെ അഹന്തയാണ് (Pride). പിന്നാലെ വരുന്ന ലേവായന്‍ (ലേവായന്‍ യഹൂദ ദേവാലയത്തിലെ അടിച്ചുതളിക്കാരന്‍) നമ്മുടെ തന്നെ അജ്ഞതയും (Ignorance). ക്രിസ്തു ശക്തമായ ഭാഷയില്‍ നമ്മോടു പറയുന്നത് നമ്മിലെ അഹന്തയും അജ്ഞതയും കടന്നുപോയാല്‍ മാത്രമേ നമ്മിലേക്ക് 'നിരുപാധികമായ ജ്ഞാനം' Absolute Wisdom (അവ്യവസ്ഥാപിതമായ സമരിയാക്കാരനെ പോലെ) കടന്നു വരികയുള്ളൂ എന്നാണ്. അപ്പോള്‍ മാത്രമേ നമുക്കു നിത്യ ജീവനെ അവകാശമാക്കുവാന്‍ കഴിയുകയുള്ളു എന്നു ക്രിസ്തു അടിവരയിട്ടു പറയുന്നു. നിത്യജീവന്‍ നമ്മുടെ അവകാശമാണ്. അതാരുടെയും ഔദാര്യമോ ദയാദാക്ഷിണ്യമോ അല്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
അപ്പോഴും രണ്ടാമത്തെ ചോദ്യമായ ആരാണ് അയല്‍ക്കാരന്‍ എന്ന ചോദ്യം അവശേഷിക്കുന്നു. നമ്മുടെ അയലത്തു താമസിക്കുന്ന ശിവരാമനോ അന്തോനിയോ കുഞ്ഞലവിയോ അല്ല നമ്മുടെ അയല്‍ക്കാരന്‍. അയല്‍ക്കാരന്റെ കൃത്യമായ വ്യാഖ്യാനം നിന്നോട് ഏറ്റവും സമീപസ്ഥമായിരുക്കുന്നതെന്തോ അതാണ് (The one which reside very next you) നിന്റെ അയല്‍ക്കാരന്‍. അതായതു എന്നോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നത് എന്റെ തന്നെ ചിന്തകളാണ്. അതിലേറിയ ഒരടുപ്പം എനിക്ക് ഒന്നിനോടുമില്ല. അഹന്തയും അജ്ഞാനവും ഒഴിവായുള്ള നിരുപാധികമായ ജ്ഞാനത്തില്‍ നിന്നും ഉല്‍ഫുല്ലമാകുന്ന എന്റെ തന്നെ സദ് ചിന്തകളെക്കാള്‍ സൗഷ്ടവമുള്ളതായി ഈ ലോകത്തില്‍ ഒന്നും തന്നെയില്ല. ആ ചിന്തകളെ നിന്നെയെന്നപോലെ സ്‌നേഹിക്കുവാനാണ് ക്രിസ്തു ഇന്നും നമ്മോടു പറയുന്നത്. ചുരുക്കത്തില്‍ നിന്റെ ജീവിതത്തെ സദ് ചിന്തകള്‍കൊണ്ടു നിറക്കൂ എന്നു ക്രിസ്തു പറയാതെ പറയുകയാണ്.
അതിലും ശ്രേഷ്ട്ടമായി നമുക്കെന്താണ് ഈ ജീവിതത്തില്‍ ആര്‍ജ്ജിക്കുവാന്‍ കഴിയുക? ഈ വിധത്തില്‍ വേണം നാം ക്രിസ്തുവിനെയും അവന്റെ വചനങ്ങളെയും എക്കാലവും ഗ്രഹിക്കാന്‍. പുരോഹിതന്‍ എക്കാലവും അഹന്തയുടെ പര്യായമാണെന്നത് നമുക്കെന്നപോലെ ക്രിസ്തുവിനും അറിയാമായിരുന്നു. അത് വിശ്വാസികളോട് തുറന്നു പറയാനുള്ള പൗരോഹിത്യത്തിന്റെ ആര്‍ജ്ജവക്കുറവുകൊണ്ടു മാത്രമാണ് പരമമായ ഈ സത്യത്തെ നാം നാളിതുവരെ അറിയാതെ പോയത്. സത്യത്തെ എക്കാലവും മൂടിവെയ്ക്കുവാന്‍ കഴില്ല എന്നും നാം കേട്ടിട്ടുണ്ടല്ലോ?