Image

കല്യാണിയുടെ കടി (ശ്രീപ്രസാദ് വടക്കേപ്പാട്ട്‌)

ശ്രീപ്രസാദ് വടക്കേപ്പാട്ട്‌ Published on 23 January, 2020
കല്യാണിയുടെ കടി (ശ്രീപ്രസാദ് വടക്കേപ്പാട്ട്‌)
' കുട്ടാ നമ്മടെ കല്യാണിക്ക് എന്തോ ഒരു സുഖല്യാത്ത പോലെ '  വൈകുന്നേരത്തെ ചായകുടി സമയത്താണ് അമ്മ കുട്ടനോട് പറഞ്ഞത്.

'അവള്‍ ഒന്നും തിന്നുണൂല്യ. കഴുത്താണെങ്കില്‍ ഇടക്കിടെ കുടയുന്നു. മൂക്ക് നന്നായി ഉണങ്ങിയിരിക്കുകയാണ് !'

പശുക്കളുടെ സുഖമില്ലായ്മ മൂക്കില്‍ നോക്കിയാലറിയാമെന്നാണ് അമ്മയുടെ കണ്ടുപിടുത്തം. ഒരസുഖവുമില്ലെങ്കില്‍ പൈക്കളുടെ മൂക്ക് നന്നായി നനഞ്ഞിരിക്കും. ചെറിയ വയ്യായ്ക ഉണ്ടെങ്കില്‍പ്പോലും മൂക്ക് ഉണങ്ങിയിരിക്കുമത്രെ! ഇത് ശരിയാണെന്ന് നാട്ടിലെ ഏക മൃഗവൈദ്യനായ ആപ്പ വൈദ്യനും സമ്മതിച്ചതാണ്.

അമ്മ കുറച്ച് പിണ്ണാക്ക് കലക്കിയ കാടിവെള്ളവുമായി പുറത്തേക്കിറങ്ങി. ചായ പതുക്കെ മൊത്തിക്കുടിച്ചുകൊണ്ട് കുട്ടനും അമ്മയുടെ പിന്നാലെ നടന്നു.

മുന്‍വശത്തെ പഞ്ചാര മാവിന്റെ ചുവട്ടിലാണ് അന്ന് കല്യാണിയെ കെട്ടിയിരുന്നത്. ആ മാവിന് പഞ്ചാരമാവെന്ന പേരിട്ടതാരാണാവോ! എന്തായാലും അത് നല്ലവണ്ണം ചേരുമെന്ന് കുട്ടന് തോന്നി. ചെറിയ മാങ്ങയാണെങ്കിലും നല്ല മധുരം. കാമ്പ് കുറച്ചേ ഉള്ളൂവെങ്കിലും പഴുത്താല്‍ തൊലിക്കുപോലും മധുരമുണ്ട്.

'കുടിക്കെടീ കല്യാണീ'

അമ്മ കാടിപ്പാത്രം കല്യാണിയുടെ മുന്നില്‍ വച്ച്, കൈകൊണ്ട് ഇളക്കി കുടിക്കാന്‍ പറയുകയാണ്. അവളാണെങ്കില്‍  നോക്കുന്നുപോലുമില്ല. അമ്മ കുതിര്‍ന്ന കുറച്ച് പിണ്ണാക്ക് കൈകൊണ്ട് കോരിയെടുത്ത് കല്യാണിയുടെ വായ്ക്കടുത്ത് വച്ചു നോക്കി. എന്നിട്ടും അവള്‍ക്ക്  ഒരു നോട്ടവുമില്ല.

'ഒന്ന് ങ്ട് നോക്കൂ.....കല്യാണി ഒന്നും കഴിക്കുണൂല്യ  കുടിക്കുണൂല്യ . എന്തോ വയ്യായ്ക ഉള്ള പോലെ തോന്നുന്നു.'

നോക്കൂ വിളി അച്ഛനെയാണ്. തെക്കേ മുറ്റത്ത് ചാണകം പൊടിച്ചുകൊണ്ടിരിക്കുകയാണ് അച്ഛന്‍. അവധിക്കാലത്ത്  ചാണകം ഉണക്കി പൊടിച്ച്  ചാക്കിലാക്കി കെട്ടിവെക്കലാണ് അച്ഛന്റെ പ്രധാന പണി. ചേന നടുമ്പോഴും മഴക്കാലത്ത് ഇഞ്ചിക്കും മറ്റ് പച്ചക്കറി കൃഷിക്കുമൊക്കെയായിട്ടാണ് ഇത്. തെക്കേ മുറ്റത്തെ ചാണകക്കൂമ്പാരത്തിനു മുന്നില്‍ കുന്തിച്ചിരുന്നുകൊണ്ട് ഒരു മരമുട്ടിയുമായി ഉണങ്ങിയ ചാണകം പൊടിച്ചുകൊണ്ട് അച്ഛന്‍ എത്ര നേരം വേണമെങ്കിലും ഇരുന്നോളും. അതുകോരി ചാക്കിലാക്കാന്‍ കുട്ടനെയും ചിലപ്പോള്‍ സഹായത്തിനായി വിളിക്കാറുണ്ട്. ഉണക്കാനിട്ട ചാണകത്തില്‍നിന്നും വിരലിന്റെ വണ്ണമുള്ള വെളുത്ത ചിങ്ങന്‍ പുഴുക്കളെ കാക്കകള്‍ കൊത്തിക്കൊണ്ടു പോകുമ്പോള്‍ കുട്ടന് സങ്കടം വരാറുണ്ട്.

കൈയിലെ ചാണകപ്പൊടിയൊക്കെ ഒന്ന് തട്ടിക്കളഞ്ഞ് അച്ഛന്‍ എഴുന്നേറ്റു വന്നു. അപ്പോഴേക്കും കല്യാണിയുടെ വെപ്രാളം കുറച്ചുകൂടി കൂടിയിട്ടുണ്ട്. വായിലൂടെ ചെറിയതായി നുരയും പതയും വരുന്നുണ്ട്. അച്ഛനും ചെറിയ പരിഭ്രമം.

'എന്തോ തൊണ്ടയില്‍ കുടുങ്ങിയതു പോലെയുണ്ടല്ലോ!'

അച്ഛന്‍ കല്യാണിയുടെ മുഖത്തും താടയി(കഴുത്തിന്റെ താഴ്ഭാഗം) ലുമൊക്കെയൊന്ന് കൈകൊണ്ട്  തടവി.

'ന്തായാലും ഒന്ന് കൈയിട്ടുനോക്കാം'  അമ്മയെ നോക്കി  പറഞ്ഞു.

എല്ലാം കൂടി കണ്ടപ്പോള്‍ കുട്ടനും സങ്കടം വരാന്‍ തുടങ്ങിയിരുന്നു. അച്ഛന്‍ പതിയെ കൈ കല്യാണിയുടെ വായിലേക്കിട്ട് വിരലുകള്‍ കൊണ്ടൊന്ന് പരതാന്‍ നോക്കി.

'അയ്യോ....കടിച്ചേ ...'  എന്നും പറഞ്ഞ് ഇടത്തെ കയ്യും കൊണ്ട് കല്യാണിയെ ഒറ്റ അടികൊടുത്ത് അച്ഛനൊരു ചാട്ടം. കുട്ടനും അമ്മയും നോക്കുമ്പോഴോ! അച്ഛന്റെ കൈയ്യിന്റെ മുട്ടിനു താഴെ കടിയുടെ ചെറിയൊരു പാട്. കുറേശ്ശെ ചോര കിനിയുന്നുമുണ്ട്.

'ഒന്ന് പോയി ആ ആപ്പയെ കൂട്ടി വരൂ'

ഒരു കപ്പില്‍ വെള്ളം കൊണ്ടുവന്ന് അച്ഛന്റെ കൈയിലേക്ക് ഒഴിച്ചുകൊടുക്കുമ്പോള്‍ അമ്മ ധൃതി കൂട്ടി. അപ്പോഴേക്കും കല്യാണിയുടെ അവസ്ഥ കുറേക്കൂടി മോശമായപോലെ കുട്ടനുതോന്നി. തല വല്ലാതെ  മുകളിലേക്ക് നീട്ടുന്നു. നാക്കും ഇടക്കിടെ പുറത്തിടുന്നുണ്ട്. അതെല്ലാം കണ്ട് അവന് വല്ലാത്ത വിഷമം വന്നു.

'ഈശ്വരാ പാല് കറക്കാന്‍ നേരായി. ഒന്ന് വേഗാവട്ടെ' തെക്കേ മുറ്റത്തു കെട്ടിയിരുന്ന മൂരിക്കുട്ടനെ സ്‌നേഹത്തോടെ നോക്കികൊണ്ട്  അമ്മ അച്ഛനെ ഒന്നുകൂടി ധൃതി കൂട്ടി.

'കുട്ടാ നീ വരുന്നുണ്ടോ ആപ്പവൈദ്യന്റെ വീട്ടിലേക്ക്?'

അച്ഛന്‍ തോളിലൊരു തോര്‍ത്തുമിട്ട് ഇറങ്ങുമ്പോള്‍ കുട്ടനോട് ചോദിച്ചു. 'കല്യാണിയുടെ കാര്യത്തിനല്ലേ!' സന്തോഷത്തോടെ അവന്‍ അച്ഛന്റെ പിന്നാലെ വേഗം ഓടി. ആ ഓട്ടത്തിനിടയില്‍ 'ഈശ്വരാ ന്റെ കല്യാണിക്ക് ഒന്നും വരുത്തല്ലേ...' എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു ഉറുപ്പിക നാണയം ശീവോതിക്കൂട്ടില്‍ ഭഗവതിയുടെ ചിത്രത്തിനു മുന്‍പില്‍ ഭക്തിയോടെ അമ്മ വക്കുന്നത് കുട്ടന്‍ മനസ്സില്‍ കണ്ടു. വൈദ്യന്റെ വീട്ടിലേക്ക് പത്തുപതിനഞ്ചു  മിനിറ്റ് കുണ്ടനിടവഴിയിലൂടെ നടക്കണം. വഴിക്ക് വീതി വളരെ കുറവാണ്. മറുവശത്തുനിന്നും ആരെങ്കിലും വരുന്നുണ്ടെങ്കില്‍ ഒന്ന് മുട്ടിയുരുമ്മിയെ  പോവാന്‍ കഴിയൂ. വരുന്നത് പോത്തോ പശുവോ ആണെകില്‍ പിന്നാക്കം നടന്ന് ആരുടെയെങ്കിലും തൊടിയിലേക്ക് കയറിനില്‍ക്കേണ്ടി വരും. മഴക്കാലത്ത് മുട്ടിന് വെള്ളമുണ്ടാകും ആ വഴി നടക്കുമ്പോള്‍!

കല്യാണിയുടെ കാര്യം അത്ര നല്ല പന്തിയല്ല എന്നു തോന്നിയതിനാലാവാം അച്ഛന്‍ നല്ല വേഗത്തിലാണ് നടക്കുന്നത്. ഒപ്പമെത്താന്‍ കുട്ടന് ഇടയ്ക്കിടെ ഓടേണ്ടിവന്നു. ഭാഗ്യം വീടുവരെ പോകേണ്ടിവന്നില്ല. ആപ്പവൈദ്യന്‍ അതാ നടന്നുവരുന്നു. മൂപ്പര്‍ വൈകുന്നേരത്തെ ഒരു വീശലിനുള്ള പുറപ്പാടിലായിരുന്നു. അച്ഛന്‍ കല്യാണിയുടെ അവസ്ഥ ചെറുതായൊന്നു വിവരിച്ചു. കൈയിലെ മുറിവും കാണിച്ചു. ഇടത്തെ കൈയിലെ ചെറുവിരല്‍ ചെവിക്കകത്തൊന്നിട്ട് തിരിച്ച് പുറത്തെടുത്തു വൈദ്യന്‍. ആ വിരല്‍ത്തുമ്പിലേക്ക് നോക്കി ആലോചനാനിമഗ്‌നനായി.  അച്ഛന്റെ കൈയിലെ മുറിവും ഒന്ന്  നോക്കി.

'മാഷേ .. പയ്യിനെ നായ്ക്കള്‍ വല്ലതും കടിച്ചിരുന്നോ?'

'എന്താ ആപ്പേ കാര്യം?'

'അല്ല മാഷെ പയ്യിന്റെ വായെന്ന് നൊരേം പതേം  വര്ണ് ണ്ട് . ങ്ങളെ ഒന്ന് കടിക്കേം ചെയ്തു. പേയടെ ഒരു ലക്ഷണം പോലെ!'

അത് കേട്ടപ്പോള്‍ കുട്ടന് വല്ലാത്ത പേടി തോന്നി. പേപ്പട്ടി  കടിച്ച ആള്‍ക്കാരുടേം ജന്തുക്കളുടെയും പേടിപ്പിക്കുന്ന മരണങ്ങളെ പറ്റി കുറെ കഥകള്‍ അവനും കേട്ടിട്ടുണ്ട് .

'നടക്ക മാഷെ. ഒന്ന് നോക്കാം. ഗുരുദരം ആണെങ്കി ന്നെക്കൊണ്ടാവ് ല്യ.' ഇതുകൂടി കേട്ടപ്പോഴേക്കും കുട്ടന്റെ കണ്ണില്‍നിന്നും ചെറുതായി വെള്ളം വരാന്‍ തുടങ്ങിയിരുന്നു.

'ഒന്നും ണ്ടാവ് ല്യ കുട്ടാ . മ്മടെ കല്യാണിക്ക് ഒന്നും ണ്ടാവ് ല്യ. അയ്യേ! കരയണ്ടാട്ടോ'  ആപ്പവൈദ്യന്‍  പുറത്തു തട്ടി കുട്ടനെ ആശ്വസിപ്പിച്ചപ്പോള്‍ അവന് ഒന്നു കൂടി സങ്കടമായി.

എത്ര വേഗമാണ് വൈദ്യനെയും കൂട്ടി തിരിച്ചു വീട്ടിലെത്തിയതെന്നവനറിഞ്ഞില്ല. കല്യാണിയുടെ അടുത്തെത്തിയപാടേ വൈദ്യന്‍ പതുക്കെ ചെന്ന് അവളുടെ വാലിന്റെ അറ്റത്തെ രോമത്തില്‍ പിടിച്ചു ചെറുതായി രണ്ടുമൂന്നു പ്രാവശ്യം വലിച്ചു.  ആശ്വാസത്തോടെ അച്ഛനെ നോക്കിപറഞ്ഞു

'ഒരു കൊഴപ്പോം  ല്യ മാഷെ.'

പേ പിടിച്ച പശുവാണെങ്കില്‍ വലിച്ചാല്‍ വാലിലെ രോമം ഇളകി വരുമത്രെ. ആപ്പ വൈദ്യന്‍ അച്ഛനോട് വിവരിച്ചു. ഇനി കുഴപ്പമില്ല. കാര്യങ്ങള്‍ ആപ്പവൈദ്യന്റെ വരുതിക്ക് നിന്നോളും! കുട്ടന്‍ വലിയ ബഹുമാനത്തോടെയും സന്തോഷത്തോടെയും  ആ നാട്ടു വൈദ്യനെ നോക്കി.

വലിയ അപകടമില്ലെന്നു മനസ്സിലാക്കിയ വൈദ്യന്‍ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. കാര്യം മനസ്സിലായപോലെ ഒരു ഭാവം. അരയില്‍നിന്നും പേനാക്കത്തി പുറത്തെടുത്തു വടക്കുവശത്തേക്ക് നടന്നു. അമ്മ പുറത്ത് പാത്രം കഴുകുന്ന സ്ഥലത്തുനട്ടിരുന്ന കുന്നന്‍ വാഴയുടെ ഒരു ഇല അടിവശം ചേര്‍ത്തു മുറിച്ചെടുത്തു. ഏതാണ്ട് ഒരു മീറ്റര്‍ നീളത്തില്‍ ഇലയെല്ലാം ചീകി മാറ്റി വാഴത്തണ്ടുമെടുത്ത് മുന്‍വശത്തേക്ക്  വന്നു. കുട്ടന്‍ വൈദ്യന്റെ പിന്നാലെതന്നെയുണ്ട്. ഉമ്മറത്തെ കോലായില്‍ നിന്ന് ഒരു മരക്കഷണമെടുത്ത് വാഴത്തണ്ടിന്റെ ഒരറ്റം ചെറുതായൊന്ന് ചതച്ചു.

'മാഷെ....ഒന്ന് വരൂ. കല്യാണീന്റെ വായൊന്ന് പിടിക്കണം'

അച്ഛന്‍ ശ്രദ്ധയോടെ കല്യാണിയുടെ വായ പതുക്കെ പിളര്‍ത്തിപ്പിടിച്ചു. വായില്‍നിന്നും നല്ലവണ്ണം നുരയും പതയും വരുന്നുണ്ട്. ആപ്പവൈദ്യന്‍ വാഴത്തണ്ട് കല്യാണിയുടെ വായ്ക്കകത്തേക്കിട്ട്  ചെറുതായി രണ്ടു പ്രാവശ്യം കുത്തി.  

മുന്നിലെ രണ്ടുകാലുകളുമുയര്‍ത്തി അവളൊന്നു ചാടി. എന്നിട്ട് ആശ്വാസത്തോടെ എല്ലാവരെയുമൊന്ന് നോക്കി. ഇപ്പോള്‍ ഒരു അസുഖവുമില്ല. ദൂരെ ഇരിക്കുന്ന കാടിപ്പാത്രത്തിലേക്കു നോക്കി തല കുലുക്കുന്നു. അമ്മ വേഗം അതെടുഞ്ഞ് അവളുടെ മുന്നിലേക്ക് വച്ച് കൊടുത്തു. ആര്‍ത്തിയോടെ കല്യാണി അത് കുടിക്കാന്‍ തുടങ്ങി. കുട്ടന്‍ അന്തം വിട്ടു നില്‍ക്കുകയാണ്. അവനൊന്നും മനസ്സിലായില്ല.

'എങ്ങിന്യാ അച്ഛാ കല്യാണീടെ അസുഖം മാറീത്?'

കുട്ടന്റെ നില്‍പ്പും ചോദ്യവും കേട്ട ആപ്പ വൈദ്യന്‍ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു.

'കുട്ടാ..പൈക്കള്‍ക്ക് പഴുത്ത മാങ്ങ നല്ല ഇഷ്ടാണ്. സാധാരണ അതിന്റെ തോലും കാമ്പും തിന്ന് അണ്ടി തുപ്പിക്കളയും. കല്യാണിക്ക് ഇന്ന് അബദ്ധം പറ്റി. മാങ്ങയുടെ സ്വാദില്‍ അണ്ടിയും തിന്നാന്‍ നോക്കിയതാവും. അണ്ടി തൊണ്ടേല്‍ കുടുങ്ങി. അതാ വെപ്രാളം കാണിച്ചത്. കുട്ടന്‍ നാളെ രാവിലെ പോയി തൊഴുത്തില്‍ ഒന്നു നോക്കണം, കല്യാണി ഇട്ട ചാണകത്തില്‍ ആ അണ്ടിണ്ടാവും!'

അപ്പോഴേക്കും അമ്മ ആപ്പവൈദ്യന് കൊടുക്കാനായി ഒരു ഗ്ലാസ് ചായയുമായി വന്നു. അത് വൈദ്യന് കൊടുത്തുകൊണ്ട് കുട്ടനോടായി പറഞ്ഞു

' കുട്ടാ ആ മൂരിക്കുട്ടനെ കയറഴിച്ചു വിട്ടോ. ഇന്നിനി പാല്‍ കറക്കണില്യ. കല്യാണി കൊറേ ബുദ്ധിമുട്ടിയതല്ലേ. അവന്‍ പാല് മുഴുവനും കുടിച്ചോട്ടെ .'

കുട്ടന്‍ ഓടിച്ചെന്ന് മൂരിക്കുട്ടന്റെ കയറഴിച്ചുവിട്ടു. അതോടിപ്പോയി  കല്യാണിയുടെ അകിട്ടില്‍നിന്നും പാല് വലിച്ചുകുടിക്കാന്‍തുടങ്ങി. എല്ലാവര്‍ക്കും നല്ല സന്തോഷം, പിന്നെ കുട്ടന്റെ കാര്യം പ്രത്യേകം  പറയേണ്ടതില്ലല്ലോ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക