Image

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -24: കാരൂര്‍ സോമന്‍)

Published on 02 February, 2020
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -24: കാരൂര്‍ സോമന്‍)
നന്മവൃക്ഷത്തിന്റെ വേരുകള്‍

കൊട്ടാരം കോശി വരുന്നതുകണ്ട് രഘുനാഥന്‍ അമ്പരന്നു. അയാള്‍ വരുന്നതിന്റെ ഉദ്ദേശം അന്വേഷണത്തെപ്പറ്റി അറിയാന്‍ തന്നെയാണ്. എന്താണ് തനിക്കതിനെക്കുറിച്ച് പറയാനുള്ളത്? ഉത്തരം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അയാള്‍ ചോദിക്കുക ഒന്നു മാത്രമാണ്. നിങ്ങള്‍ കുറ്റവാളികളുടെ രക്ഷകരാണോ എന്നാണ്. പാവങ്ങളുടെ നികുതി പണം ശമ്പളം തരുന്നത് കുറ്റവാളികളെ രക്ഷിക്കാനാണോ എന്ന്. മനസ്സില്‍ ആശയകുഴപ്പമേറി, അതിന്റെയുള്ളില്‍ ധാരാളം നിഗൂഢതകള്‍ ഉള്ളതായിട്ടറിയാം. അവരെ എതിര്‍ത്ത് മുന്നോട്ടുപോയാല്‍ തൊപ്പി തലയില്‍ കാണില്ല. പലജനപ്രതിനിധികളും നിയമങ്ങളെ ജീവനോടെ കുഴിച്ചുമൂടുന്ന സാഹചര്യത്തിലാണ് കൊട്ടാരം കോശിയുടെ കോടതിയിലെ പ്രകടനങ്ങള്‍. കണ്ടിട്ടുണ്ടെങ്കിലും സ്റ്റേഷനിലേക്ക് വരുന്നത് ആദ്യമായാണ്. അകത്തിരുന്ന പോലീസുകാരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്.  കോശി അകത്തേക്കു വന്നു.

രഘുനാഥനെ നോക്കി.
""മിസ്റ്റര്‍ രഘുനാഥന്‍ ഞാന്‍ ഇപ്പോള്‍ വന്നത് നിഷയെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറെ കണ്ടിട്ടാണ്. അദ്ദേഹത്തോടും പറഞ്ഞത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എന്തെങ്കിലും തിരിമറി നടത്തിയാല്‍ മറ്റ് ഉന്നത ഡോക്ടര്‍മാരെ ഞാനിവിടെ കൊണ്ടുവരുമെന്നാണ്. നല്ല ഡോക്‌ടേഴ്‌സ് ഒരിക്കലും കടമ മറന്ന് ഒന്നും ചെയ്യില്ല''
കൊട്ടാരം കോശി രഘുനാഥനെ സൂക്ഷിച്ചുനോക്കി. കണ്ണുകളും മുഖഭാവവും മാനസിക സമ്മര്‍ദ്ദത്തിലെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. നിമിഷനേരം ആ മുഖത്തേക്കു നോക്കിയിട്ടു പറഞ്ഞു.             ""ഇതൊന്നും പോലീസിന്റെ മാത്രം കാര്യക്ഷമത ഇല്ലായ്മ എന്നൊന്നും ഞാന്‍ പറയില്ല. പ്രധാനമന്ത്രി മുതല്‍ താഴേയ്ക്ക് അഴിമതി ഒരു പകര്‍ച്ചവ്യാധിയായി മാറിയിരിക്കുന്ന രാജ്യത്ത് നീതിയും സത്യവും നിക്ഷേധിക്കപ്പെടുക സ്വാഭാവികമാണ്. ഇന്നത്തെ ഇവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണത്. ഈ കേസില്‍ ഒരു കള്ളത്തരത്തിനും താങ്കള്‍ കൂട്ടുനില്ക്കരുത്. ഇതിന്റെ പിന്നില്‍ ഞാനാണുള്ളത്. ''
അതിനിടയില്‍ രഘുനാഥിന്റെ ഫോണ്‍ ശബ്ദിച്ചു.
""സാറെ ഞാന്‍ വിളിക്കാം. എന്റെ അടുക്കല്‍ കൊട്ടാരം കോശിസാര്‍ ഉണ്ട്. നിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരല്പം തിരക്കിലാണ്. ശരി സാര്‍'' എല്ലാം നിശ്ശബ്ദം കേട്ടിരുന്ന രഘുനാഥന്‍ പറഞ്ഞു
""എന്നെപ്പോലുള്ളവരുടെ അവസ്ഥ സാറിനറിയാമല്ലോ. ഭരണത്തിലുള്ള കക്ഷിയാണ് പ്രതിയെങ്കില്‍ കേസ് വളച്ചൊടിക്കാന്‍ പറയും.''

കൊട്ടാരം കോശി അതിന് മറുപടി പറഞ്ഞത് ""എന്റെ കേസുകളില്‍ ബാഹ്യശക്തികളോ മന്ത്രിമാരോ ഇടപെടുന്നത് ഞാന്‍ അനുവദിക്കില്ല. അതൊക്കെ നിങ്ങളെപ്പോലുള്ളവര്‍ ചെയ്താല്‍ മതി. കഴിഞ്ഞ പതിനെട്ടിന് രണ്ടു യുവാക്കള്‍ അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതായി പരാതി തന്നിരുന്നുവല്ലോ. അതില്‍ നിങ്ങള്‍ എന്തു നടപടി എടുത്തു.?  ഉം... പറയു. കേള്‍ക്കട്ടെ.

അവര്‍ തന്നെയാണ് കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നത്. അതിനുള്ള ദൃക്‌സാക്ഷിയും എന്റടുത്തുണ്ട്. അവരെയെല്ലാം കോടതിയില്‍ ഞാന്‍ ഹാജരാക്കും. ആലോചിക്കുക. മേലുദ്യോഗസ്ഥര്‍ എല്ലാം ഇതിലെ പ്രതികളാണ്. ഇവരുമായുള്ള ഫോട്ടോകള്‍, ഫോണ്‍ സംഭാഷണങ്ങള്‍ എല്ലാം തന്നെ ഞാന്‍ ചോര്‍ത്തിക്കഴിഞ്ഞു. നിങ്ങള്‍ ഏത് ദിശയില്‍ ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചോ അതേ ദിശയില്‍ തന്നെ നിങ്ങള്‍ ഓരോരുത്തരെ ഞാന്‍ അട്ടിമറിച്ചിരിക്കുന്നു. നിയമത്തിനൊപ്പം നടന്നിട്ട് അതിന്റെ കഴുത്ത് അറക്കരുത്. ഈ കാര്യങ്ങള്‍ താങ്കളെ നേരില്‍ കണ്ട് ഒന്ന് പറയാന്‍ വേണ്ടിയാണ് ഞാനിവിടെ വന്നത്. ജോലിത്തിരക്കുണ്ടല്ലോ. ഇറങ്ങുന്നു. എഫ്.ഐ.ആറിന്റെ കോപ്പിതരൂ.''

എഫ്‌ഐആറിന്റെ കോപ്പി വാങ്ങിയിട്ട് മിന്നലുപോലെ കൊട്ടാരം കോശി പുറത്തേക്കു നടന്നു. രഘുനാഥന്‍ നിമിഷങ്ങള്‍ വിറങ്ങലിച്ചിരുന്നു. എന്തൊക്കെയാണ് സംഭവിക്കുന്നത്. ഈ ജോലി ലഭിച്ചതിന് ശേഷമാണ് ജീവിതമൊന്ന് പച്ച പിടിച്ചു വന്നത്. സാമ്പത്തിക വകുപ്പ് കണ്ടെത്താതിരിക്കാന്‍ ബിനാമി പേരുകളിലാണ് കൈക്കൂലി കാശ് നിക്ഷേപിച്ചിരിക്കുന്നത്. കോശിയുമായി ഏറ്റുമുട്ടുന്നത് സൂക്ഷിക്കണം. ഉള്ള മനഃസമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. ഫോണ്‍വിളി പോലും ആപത്താണ്. ആരെങ്കിലും വിളിച്ചാലും ഫോണ്‍ എടുക്കില്ല. രഘുനാഥന്‍ നന്നേ തളര്‍ന്നിരുന്നു.

ഈ കസേരയിലിരുന്ന് പല കേസുകളും അട്ടിമറിച്ചിട്ടുണ്ട്. കൊട്ടാരം കോശിയുടെ കയ്യില്‍ പെട്ടാല്‍ പഴയ പല കേസുകളും കോടതിമുറിക്കുള്ളില്‍ പൊടി തട്ടി ഉണരും. കോശിയുടെ ശരീരഭാഷ കോടതിമുറിയില്‍ ഇതുപോലെ ആകില്ല. ആരും വിയര്‍ക്കും. ഇപ്പോള്‍ത്തന്നെ നല്ല ഉഷ്ണം. മുകളിലേക്ക് നോക്കി . ഫാന്‍ കാര്യമായിത്തന്നെ കറങ്ങുന്നുണ്ട്. ഇനിയും ഈ കേസിനെ ദുര്‍ബലപ്പെടുത്താനാകില്ല. കൊലപാതകികളെ അകത്താക്കാതെ നിവൃത്തിയില്ല. ആദ്യദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ചെറിയ വാര്‍ത്തകളായിരുന്നു. കോശി കേസ് ഏറ്റെടുത്ത സ്ഥിതിക്ക് ഇനി കളി മാറും. പത്രങ്ങളും ചാനലുകളും എല്ലാം ഈ കേസിന്റെ പിന്നാലെയായിരിക്കും. കുറ്റകൃത്യത്തിന് കൂട്ടുനില്‌ക്കേണ്ടിയിരുന്നില്ല.

വീട്ടിലെത്തി കോശി ആഭ്യന്തരമന്ത്രിക്ക് കമ്പ്യൂട്ടറിലൂടെ ഒരു മെയില്‍ അയച്ചു. ""താങ്കളുടെ ആഭ്യന്തര വകുപ്പിന് തന്നെ അപമാനമായി പോലീസിന്റെ ഭാഗത്തുനിന്ന് പലതും സംഭവിക്കുന്നു. പോലീസുകാര്‍ കുറ്റവാളികളെ സംരക്ഷിക്കുന്നു.പോലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് രാഷ്ട്രീയക്കാരാണ്. എന്റെ പ്രദേശത്ത് ഒരു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ഒരു മന്ത്രിപുത്രനെന്ന് പരസ്യമായ രഹസ്യമാണ്.

 ഇവരുടെമേല്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമത്തെ കാറ്റില്‍ പറത്തുന്ന ഈ വ്യവസ്ഥിതിക്ക് മാറ്റം വരുത്തണം. സ്ത്രീപുരുഷസമത്വം ഇവിടെ നിഷ്കരുണം ചവുട്ടി മെതിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് സംരക്ഷണവും സ്വാതന്ത്യവും ഉറപ്പു വരുത്തുന്നില്ല. കപടസദാചാരസംസ്കാരത്തില്‍ പുരുഷന്മാരെ വളര്‍ത്താതെ ലൈംഗികവിഷയങ്ങളില്‍ സ്കൂള്‍തലം മുതല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കണം. നിഷയുടെ ഗതി ഇനി ഒരു പെണ്‍കുട്ടിക്കുമുണ്ടാകരുത്.''
ആ കത്ത് വായിച്ച ആഭ്യാന്തരമന്ത്രി നിമിഷങ്ങള്‍ നിശ്ചലനായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക