Image

രാത്രിയില്‍ ജനങ്ങളെ ഭയപ്പെടുത്തി മുഖംമൂടി ധരിച്ച അജ്ഞാതന്‍; വളര്‍ത്തു നായ്‌ക്കളെ വെട്ടിവീഴ്‌ത്തി

Published on 13 February, 2020
രാത്രിയില്‍ ജനങ്ങളെ ഭയപ്പെടുത്തി മുഖംമൂടി ധരിച്ച അജ്ഞാതന്‍; വളര്‍ത്തു നായ്‌ക്കളെ  വെട്ടിവീഴ്‌ത്തി
 അരൂര്‍: അരൂരില്‍ ജനങ്ങളെ ഭയപ്പെടുത്തി മുഖംമൂടി ധരിച്ച അജ്ഞാതന്‍.വളര്‍ത്തു നായ്‌ക്കളെ വാളുകൊണ്ട്‌ വെട്ടിവീഴ്‌ത്തി. ഈ പ്രദേശത്ത്‌ നിരന്തരമായി മുഖം മൂടി അജ്ഞാതന്റെ ശല്യം ജനങ്ങള്‍ക്ക്‌ നേരിടേണ്ടി വരുന്നുണ്ട്‌. 

കഴിഞ്ഞ ദിവസം അജ്ഞാതന്‍ 5 വീടുകളിലെ വളര്‍ത്തു നായ്‌ക്കളെയാണ്‌ വാളുകൊണ്ട്‌ വെട്ടി വീഴ്‌ത്തിയത്‌.ഇതില്‍ ഒരു നായ ചത്തു. 4 എണ്ണം ഏതു നിമിഷവും ചത്തുപോകാവുന്ന നിലയിലാണ്‌. എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര പ്രദേശത്ത്‌ കഴിഞ്ഞ 2 രാത്രിയിലായാണ്‌ അജ്ഞാതന്‍ വളര്‍ത്തു നായ്‌ക്കളെ ആക്രമിച്ചത്‌. 

കാരുവള്ളില്‍ ജോയിയുടെ അള്‍സേഷ്യന്‍ നായയാണു വെട്ടേറ്റു ചത്തത്‌. ഇതിനെ തലേന്ന്‌ വെട്ടി നിസ്സാര പരുക്കേല്‍പിച്ചിരുന്നു. പിറ്റേന്നാണ്‌ വെട്ടി രണ്ടു കഷണമാക്കിയത്‌. ഒന്നര വര്‍ഷമായി വളര്‍ത്തുന്ന നായയാണിത്‌.

പ്രദേശത്ത്‌ അജ്ഞാതന്റെ ശല്യം രൂക്ഷമായതിനാല്‍ പുറത്തിറങ്ങാന്‍ പോലും ജനങ്ങള്‍ക്ക്‌ ഭയമാണ്‌. കാരുവള്ളില്‍ ജോയിയുടെ വീടിന്റെ പരിസരത്തെ മറ്റ്‌ 4 വീടുകളിലെയും നായ്‌ക്കളെയാണ്‌ വെട്ടിയത്‌. 

ആദ്യം വീടുകളുടെ ജനാലകളില്‍ ഇടിക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്‌തതിനു ശേഷമാണ്‌ നായ്‌ക്കളെ വെട്ടിയത്‌. വീടുകളില്‍ ഉണ്ടായിരുന്നവരാരും ഭയം മൂലം പുറത്തിറങ്ങിയില്ല. 

മുഖംമൂടി ധരിച്ച്‌ നല്ല ഉയരമുള്ള ആളാണെന്നും കയ്യില്‍ നീളമുള്ള വടിവാള്‍ ഉണ്ടായിരുന്നെന്നും ജനാലയുടെ മുകളിലെ ദ്വാരത്തിലൂടെ വീട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. പ്രദേശ വാസികള്‍ ഉറക്കം കളഞ്ഞ്‌ അജ്ഞാതനെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. സംഭവത്തെ തുടര്‍ന്ന്‌ ജനങ്ങള്‍ പോലീസില്‍ പരാതിപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക