Image

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -26: കാരൂര്‍ സോമന്‍)

Published on 16 February, 2020
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -26: കാരൂര്‍ സോമന്‍)
വിശുദ്ധിയുടെ നിലവറയില്‍ നിന്ന്

പാടത്തിന്റെ ഹരിതഭംഗി സിസ്റ്റര്‍ കാര്‍മേല്‍ കണ്‍കുളിര്‍ക്കെ കണ്ടുനിന്നു. ആരുടെ ഹൃദയത്തിലും കവിത വിരിയുന്ന ഈ വര്‍ണ്ണഭംഗി മറ്റെങ്ങും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ദൈവം നല്കിയ അതിമനോഹര അവിസ്മരണീയ കാഴ്ചകള്‍. അതെ ദൈവത്തിന്റെ സ്വന്തം നാട്.
പാടത്ത് വളര്‍ന്നുനില്ക്കുന്ന തെങ്ങിന്‍ ഓലകള്‍ക്കിടയിലൂടെ പ്രകാശം അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
തെങ്ങില്‍ നിന്നുമിറങ്ങി വന്ന ഒരാള്‍ കരിക്കിന്‍ വെള്ളവും ഗ്ലാസുമായി അവിടേക്ക് വന്നു. കൊട്ടാരം കോശി കരിക്കിന്‍ വെള്ളം ഗ്ലാസിലൊഴിച്ച് സഹോദരിക്കു കൊടുത്തു.
നെറ്റിത്തടത്തിലെ വിയര്‍പ്പ് തുടച്ചുകൊണ്ട് തേങ്ങ വെട്ടുകാരന്‍ മടങ്ങിപ്പോയി. അടുത്തൊരു കാക്ക വന്നിരുന്നതുകണ്ട് നായ കുരച്ചുകൊണ്ട് അവിടേക്ക് ചെന്നു. കാക്ക ജീവനുമായി പറന്നുയര്‍ന്നു.
ഷാരോണിന്റെ മൊബൈല്‍ ശബ്ദിച്ചു. അത് ലണ്ടനില്‍ നിന്ന് ജാക്കിയായിരുന്നു. അവള്‍ മാറിനിന്ന് നിറപുഞ്ചിരിയോടെ കുശലാന്വേഷണങ്ങള്‍ പങ്കുവച്ചു. തലയാട്ടികൊണ്ട് ഒരു മന്ദഹാസവുമായി അവള്‍ സിസ്റ്റര്‍ക്ക് ഫോണ്‍ കൈമാറി.
""ആന്റീ ഇത് ജാക്കിയാണ്.'' സിസ്റ്ററുടെ മുഖംവിടര്‍ന്നു.
 ""എന്തുണ്ട് ജാക്കി , സുഖമാണോ?
ജോലിയും പഠിത്തവുമൊക്കെ നന്നായി നടക്കുന്നോ?''
""എല്ലാം നന്നായി നടക്കുന്നു.  സിസ്റ്റര്‍ക്ക് സുഖമാണോ?''
""ഞാനിവിടെ സുഖമായിരിക്കുന്നു. ഞാന്‍ കോശിക്ക് കൊടുക്കാം''
ഫോണ്‍ കോശിക്ക് കൈമാറി. ഷാരോണും നായുമായുള്ള കളി സിസ്റ്റര്‍ അക്ഷമയോടെ നോക്കി. കരിക്കിനുള്ളിലെ തേങ്ങ നായ്ക്ക് വേണം. അവളത് കൊടുക്കാതെ അവനെ കളിപ്പിക്കാന്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നു. നായുടെ മുകളിലേക്കുള്ള കുതിച്ചുചാട്ടം രസാവഹം തന്നെ.
"" എന്തിനാടി അവനെ നിരാശപ്പെടുത്തുന്നേ?
അങ്ങ് കൊടുക്ക്'' അവളത് അനുസരിച്ചു. നായക്ക് അത്
സ്വാദുള്ള ഭക്ഷണമായി തോന്നി. കോശി സംസ്സാരം അവസാനിപ്പിച്ചപ്പോള്‍
സിസ്റ്റര്‍ ചോദിച്ചു.
""അല്ല കോശി നിന്റെ മോന്‍ ജര്‍മ്മനിയിലല്ലേ? അവന്റെ വിശേഷങ്ങള്‍ എന്തുണ്ട്.'' സിസ്റ്റര്‍ ചോദിച്ചു.
""അതേ പെങ്ങളെ... അവന്റെ വിശേഷം പറഞ്ഞാല്‍ അവനൊപ്പം ജര്‍മ്മനിയില്‍ മെഡിസിന്‍ പഠിച്ച ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായി. മറിച്ചൊന്നും ഞങ്ങള്‍ പറഞ്ഞില്ല. ലണ്ടനിലോ ജര്‍മ്മനിയിലോ ഉപരിപഠനം നടത്തണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളു. ഇവിടെ തുടങ്ങി ജര്‍മ്മനിയില്‍ അവസാനിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. ഇവിടുത്തെ യുവതി യുവാക്കള്‍ക്ക് ജീവിതം ഒരു ഭാഗ്യപരീക്ഷണമാണ്. ഇപ്പോഴും ഇവരെ കയറ്റുമതി ചെയ്ത് സര്‍ക്കാര്‍ ലാഭം കൊയ്യുന്നു. ജനിച്ച നാട്ടില്‍ ഒരു തൊഴില്‍ കൊടുക്കുന്നില്ല. അവന്‍ ഉപരി പഠനം കഴിഞ്ഞ് മടങ്ങി വരുമെന്നാണ് കരുതിയത്. അവന്‍ പറയുന്നു. ജീവിതസുഖം, സുരക്ഷിതത്വം അവിടെയാണ് ഇവിടെയല്ല. ഞങ്ങള്‍ അവനെ ഇങ്ങോട്ട് ക്ഷണിക്കുമ്പോള്‍ അവന്‍ ഞങ്ങളെ അങ്ങോട്ട് ക്ഷണിക്കുന്നു. എന്തായാലും ജന്മനാട് വിട്ടുപൊകാന്‍ ഞങ്ങള്‍ ഒരുക്കമല്ല. അതിന് എന്റെ മോളും തയ്യാറല്ല. ഞങ്ങള്‍ അവനെ കുറ്റപ്പെടുത്തില്ല. ജീവിതം സമാധാനമായി ജീവിക്കാനുള്ളതാണ്. അത് ലഭിക്കുന്നിടത്ത് അവന്‍ ജീവിക്കട്ടെ''
"" അവന്‍ പറയുന്നത് ശരിയാണ്. മതരാഷ്ട്രീയം ഇവിടെ ധാരാളം തിന്മകള്‍ വളര്‍ത്തുന്നുണ്ട്. മനുഷ്യന്റെ ഭാവി ഒരുക്കുന്നത് ദൈവമാണ്'' "" അത് മാത്രമല്ല പെങ്ങളെ ജനനന്മക്കായി പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം കുറയുന്നു. എല്ലാവര്‍ക്കും സാമ്പത്തിക നേട്ടം, അധികാരത്തോടുള്ള ആര്‍ത്തിയാണ്. അതിനാല്‍ ജനാധിപത്യം കണ്ണുതുറക്കുന്നില്ല''  ""ആ കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ വളരെ മുന്നിലാണ്. അതാണ് അവിടുത്തെ മലയാളികള്‍ ഇങ്ങോട്ട് മടങ്ങിവരാത്തത്.''
 ""തീര്‍ച്ചയായും മക്കള്‍ സന്തോഷത്തോടെ ജീവിക്കാനല്ലെ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്. അവിടെ ദേശമോ രാജ്യമോ ഒരു തടസ്സമല്ല''
"" ബ്രിട്ടനില്‍ ഉള്ളവര്‍ തന്നെ ഇറ്റലി, ഫ്രാന്‍സ്, അമേരിക്ക, കാനഡ തുടങ്ങി പല രാജ്യങ്ങളില്‍ നിന്ന് വിവാഹബന്ധങ്ങള്‍ നടത്തുന്നുണ്ട്. അതും ജീവിത പുരോഗതിയുടെ ഭാഗമാണ്. എവിടായാലും മനുഷ്യന് ആറടി മണ്ണ് വേണം. പിന്നെ നിന്റെ മോനെ ഒന്ന് കാണണമെന്നുണ്ട്. അവനോട് ലണ്ടനില്‍ വന്നുപോകാന്‍ പറയണം''
""ങഹാ...പറയാം പെങ്ങളെ. അവന്‍ തീര്‍ച്ചയായും വരും''
""അല്ലാ.... അപ്പോള്‍ ഞാന്‍ വരണ്ടേ'' ഷാരോണ്‍ പരാതിപ്പെട്ടു.  ""എന്റെ സുന്ദരിക്കുട്ടിക്ക് എപ്പോള്‍ വേണമെങ്കിലും വരാമെല്ലോ.  അതിന് എന്താ തടസ്സം. പഠിത്തമൊക്കെ കഴിയട്ടെ''
അവള്‍ സമ്മതം മൂളി. അവര്‍ പാടത്തേക്ക് നടന്നു. സിസ്റ്റര്‍ വയല്‍പ്പാടത്തിന്റെ മുകളിലൂടെ പറക്കുന്ന വയല്‍ക്കിളികളുടെ ഫോട്ടോകള്‍ എടുക്കാനും മറന്നില്ല. പാടവരമ്പത്തൂടെ നടക്കുന്നതിനിടയില്‍ ചോദിച്ചു.
""ഈ പാടശേഖരം ആരും നികത്താന്‍ വന്നില്ലേ? ഇവിടുത്തെ വാര്‍ത്തകളില്‍ പാടങ്ങളും കുന്നുകളും മലകളുമൊക്കെ നശിപ്പിക്കുന്നു എന്നാണ് കേള്‍ക്കുന്നത്''
""അത് ഇവിടെ നടക്കില്ലാന്റീ. പപ്പയും ഇവിടെ കുറെ വയല്‍ക്കിളികളായ പരിസ്ഥിതി പ്രവര്‍ത്തകരുമുണ്ട്''
അവര്‍ ചെറിയൊരു തോടും കടന്ന് പ്രധാന വരമ്പത്തു വന്നു. തോടിന്റെ കരക്ക് താറാവിന്‍ കൂട്ടങ്ങളെ കണ്ടു.
"" ആന്റി എനിക്ക് കരാട്ടേ ക്ലാസ്സുണ്ട്. ഞാന്‍ പോകട്ടെ'' ""ഇവിടുത്തെ പെണ്‍കുട്ടികള്‍ കരാട്ടേ ആയോധനകലകളൊക്കെ പഠിക്കുന്നത് നല്ലതാണ്.'' അവളെ സന്തോഷത്തോടെ യാത്രയാക്കി.
അവിടേക്ക് കൈകൂപ്പികൊണ്ട് മുരളിവന്നു. സിസ്റ്റര്‍ പെട്ടന്ന് ചോദിച്ചു. ""കൊലയാളികളെ പോലീസ് കണ്ടെത്തിയോ?'' ""പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അത് കോശിസാറിന്റെ ഇടപെടല്‍ കൊണ്ടാണ്'' ഉടനടി സിസ്റ്റര്‍ സംശയത്തോടെ ചോദിച്ചു. ""കുറ്റവാളികളെ കണ്ടെത്തുന്നതിന് എന്തിനാണ് മറ്റൊരാളിന്റെ ഇടപെടല്‍''
""ഇത് ബ്രിട്ടന്‍ അല്ല പെങ്ങളെ. ഭരണകക്ഷിയില്‍പെട്ടവരെങ്കില്‍ കുറ്റവാളികളെ അവര്‍ രക്ഷപെടുത്താന്‍ ശ്രമിക്കും. അന്യോഷണ ഏജന്‍സികള്‍വരെ അട്ടിമറിക്കപ്പെടുന്നു. നിയമ വകുപ്പുകള്‍ രാഷ്ട്രീയാഭരണത്തില്‍ ശ്വാസം മുട്ടുകയാണ്. ഇതിനൊക്കെ ഒരു മാറ്റം വരാതെ ജനങ്ങള്‍ക്ക് നീതി ലഭിക്കില്ല.'' സിസ്റ്റര്‍ കാര്‍മേലിന്റ മുഖം മങ്ങി. ഇംഗ്‌ളണ്ടില്‍ കേള്‍ക്കാത്ത കാര്യമാണ് ഇവിടെ കേള്‍ക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ എന്തിനാണ് നിയമത്തില്‍ ഇടപെടുന്നത്? അതിനു കൊടുത്ത ഉത്തരം.
"" അതൊന്നും പാടില്ലാത്തതാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.'' ""എന്റെ രാജ്യത്ത് ഭരണത്തിലുള്ളവരൊന്നും നിയമങ്ങളില്‍ കൈകടത്തില്ല. അത്തരക്കാര്‍ പിന്നീടൊരിക്കലും ജനസേവനവുമായി കാണില്ല''
മുരളി കൈയ്യിലിരുന്ന ഒരു കവര്‍ കോശീടെ നേര്‍ക്ക് നീട്ടിയിട്ട് പറഞ്ഞു.
 "" സാറെ ഇത് വക്കീല്‍ഫീസ്സാണ്'' കോശി മന്ദഹസിച്ചുകൊണ്ട് പറഞ്ഞു.
""ഒരു മകള്‍ ക്രൂരമായി കൊല്ലപ്പെടുമ്പോള്‍ ഞാനെങ്ങനെ ഇയാളില്‍ നിന്ന് ഫീസ് വാങ്ങും. എനിക്കും ഒരു മോളില്ലേ?ആ ക്രൂരന്മാരായ മൃഗങ്ങളെ തൂക്കിലേറ്റും വരെ ഞാന്‍  വാദിക്കും. നമ്മുടെ നാട്ടില്‍ മറ്റൊരു പെണ്‍കുട്ടിക്കും ഇതുപോലൊരു അനുഭവം ഉണ്ടാകരുത്.  സ്ത്രീപീഡനക്കാരെ ഞാന്‍ വെറുതെ വിടില്ല മുരളി. അതിനായി ഞാന്‍ ഫീസും വാങ്ങാറില്ല.''
വക്കീലിന്റെ അമര്‍ഷം വാക്കുകളില്‍ മാത്രമല്ല അത് പ്രവൃത്തിയിലും മുന്‍കാലങ്ങളില്‍ മുരളി കണ്ടിട്ടുണ്ട്. എത്ര ഉന്നതരായാലും അദ്ദേഹത്തെ സ്വാധീനിക്കാന്‍ സാദ്ധ്യമല്ലന്നുള്ളത് നാട്ടുകാര്‍ക്കറിയാം. സാധാരണ ആരും ഇങ്ങോട്ട് കേസ്സുമായി വരാറില്ല. കേസുകളുടെ കൃഷിയെക്കാള്‍ നെല്‍ക്കൃഷിയാണ് അദ്ദേഹത്തിന്റ കൃഷി. ഇതുപോലുള്ള കേസ്സുകള്‍ വന്നാല്‍ മടക്കി അയക്കാറുമില്ല. സിസ്റ്റര്‍ കാര്‍മേലിന്റി ഫോണ്‍ ശബ്ദിച്ചു. സിസ്റ്റര്‍ പാടവരമ്പത്തേക്ക് മാറി നിന്നു സംസ്സാരിച്ചു. കോശി പറഞ്ഞു.
"" കൊലയാളികള്‍ ഉടന്‍ ജ്യാമ്യത്തിലിറങ്ങും. ഒരു കാരണവശാലും നമ്മുടെ രണ്ട് സാക്ഷികളും ആരെന്ന് പുറംലോകം അറിയരുത് അധികാരവും സമ്പത്തുമുള്ളവര്‍ വന്‍തുകകൊടുത്ത് അവരെ സ്വാധീനിക്കും. എതിര്‍ പാര്‍ട്ടികള്‍ ഗുണ്ടാസ്വഭാവക്കാരായതുകൊണ്ട് ഒരു വിധത്തിലും അവരുമായി കൊമ്പ് കോര്‍ക്കരുത് സത്യം കോടതിയില്‍ ജയിക്കാനായി പ്രാര്‍ത്ഥിക്കുക. ഈ ഗുണ്ടകള്‍ വീട് അക്രമിക്കാനും മടിക്കില്ല. അങ്ങനെയുണ്ടായാല്‍ അതുടനെ എന്നെ അറിയിക്കണം. ഈ നാട്ടില്‍ പാവങ്ങള്‍ക്കും ജീവിക്കണം.'' കഠിനാധ്വാനിയായ വക്കീലിന്റെ വാക്കുകള്‍ മുരളി ശ്രദ്ധിച്ചു കേട്ടു.
"" നമ്മുടെ ഭാഗത്ത് നിന്ന് കുറ്റവാളികള്‍ക്ക് യാതൊരു ഔദാര്യവും ചെയ്തുകൊടുക്കാന്‍ പാടില്ല. അത് മകളുടെ ആത്മാവിനോട് ചെയ്യുന്ന മഹാപാതകമാണ്. എന്റെ പെങ്ങള്‍ ലണ്ടനില്‍ നിന്ന് വന്നിരിക്കുന്നു. ഈ വരും ദിവസങ്ങളില്‍ കുറെ യാത്രകളുണ്ട്. പെങ്ങള്‍ മടങ്ങിപോയിട്ട് ഞാന്‍ വിളിക്കാം. അപ്പോള്‍ സാക്ഷികളുണ്ടാകണം. പകല്‍ നേരം വരരുത്. രാത്രിയിലെ വരാവു. ഇതിനകം കുറ്റം ചെയ്തവരെ കണ്ടെത്തി. അടുത്തത് ശിക്ഷ ഉറപ്പാക്കുക എന്നുള്ളതാണ്.'' ""എന്റെ കുഞ്ഞിനെ കൊന്നവരെ കഴുമരത്തിലേറ്റുന്നതുവരെ എനിക്ക് മനഃസമാധാനം ഇല്ല സാറെ. അത് കണ്ടിട്ട് അഭിമാനത്തോടെ എനിക്ക് വിളിച്ചു പറയണം കൊലയാളിക്ക്   കൊലക്കയര്‍ കിട്ടിയെന്ന്. മരിച്ചു മരവിച്ചുകിടന്ന പൊന്നുമോളുടെ ശരീരം ഇപ്പോഴും മനസ്സിനെ ഇഞ്ചിഞ്ചായി കുത്തി നോവിക്കുകയാണ് സാറെ എന്റെ ഭാര്യപോലും ശരിക്കുറങ്ങാറില്ല. '' സിസ്റ്റര്‍ ദയനീയമായി ആ പിതാവിനെ നോക്കി. എന്താണ് ഇന്ത്യയില്‍ അമ്പരപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ നടക്കുന്നത്. മനുഷ്യര്‍ ജന്മമമെടുക്കുന്നത് ഈ ലോകത്തേ മുറിപ്പെടുത്താനാണോ? മണ്ണില്‍ നിത്യവും പെരുകികൊണ്ടിരിക്കുന്നത് നിരപരാധികളേക്കാള്‍ അപരാധികളാണോ? സ്ത്രീകളോട് അപമര്യാദയായി, ക്രൂരമായി പെരുമാറാന്‍ ഇവര്‍ക്ക്  എങ്ങനെ കഴിയുന്നു.? ഇവര്‍ക്ക് അമ്മ പെങ്ങന്‍ന്മാരില്ലെ? ഇവരൊക്കെ സംസ്ക്കാരമില്ലാത്ത കാട്ടുമനുഷ്യരാണോ? സമൂഹത്തെ നയിക്കുന്ന ഭരണ സംവിധാനങ്ങള്‍ ഇത്രമാത്രം ദുര്‍ബലമാണോ? മനസ്സില്‍ ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നു.
കോശി മുരളിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
""മുരളി ധൈര്യമായിരിക്ക്. നാട്ടുകാര്‍ ഒപ്പമില്ലേ? ഈ കാട്ടാളന്‍ന്മാരെ നമുക്ക് നേരിടാം''
മുരളി തൊഴുതുകൊണ്ട് മടങ്ങി. കോശിയോട് പറഞ്ഞിട്ട് സിസ്റ്ററും മുരളിക്കൊപ്പം നടന്നു. വീട്ടിലെത്തുന്നവരെ മുരളിക്കുവേണ്ടുന്ന ആത്മധൈര്യം സിസ്റ്റര്‍ കൊടുത്തുകൊണ്ടിരുന്നു. വീട്ടിലെത്തിയ സിസ്റ്റര്‍ കുളിച്ചതിനുശേഷം ഏലിയാമ്മയോട് പറഞ്ഞു.
""ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ കയറുകയാണ്. കുറച്ചു സമയത്തേക്ക്
ആരും വിളിക്കരുത് കെട്ടോ.''
സിസ്റ്റര്‍ പ്രാര്‍ത്ഥന കഴിഞ്ഞെത്തിയിട്ട് ലാപ്‌ടോപ് തുറന്ന് അതിലെ മെയിലുകള്‍ വായിക്കുകയും ആവശ്യമായതിന് മറുപടി നല്കുകയും ചെയ്തു. ആ കൂട്ടത്തില്‍ ജെസ്സീക്കയുടെ കത്തുമുണ്ടായിരുന്നു. അവള്‍ക്ക് ഇന്ത്യയിലെ അഡ്രസ്സും മറ്റ് കാര്യങ്ങളും ഇന്ത്യയിലേക്ക് വരാനുള്ളതിന് വേണമായിരുന്നു. കോശിയുടെ വിലാസവും മറ്റുമാണ് കൊടുത്തത്. അവധിക്കാലം ചിലവിടാനാണ് ഇന്ത്യയില്‍ വന്നതെങ്കിലും ഇവിടുത്തെ വേശ്യാ കേന്ദ്രങ്ങളെക്കുറിച്ച് നല്ല ബോധവതിയുമാണ്. പ്രമുഖ ഹോട്ടലുകള്‍, റിസ്സോര്‍ട്ടുകള്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍, വിദ്യാര്‍ത്ഥിനികളടക്കം മയക്കുമരുന്നിനടുമപ്പെടുത്തിയും പണം വിതറി വേശ്യാവൃത്തിക്ക് ഉപയോഗപ്പെടുത്തുന്നതറിയാം. കേരളത്തിലെ പ്രമുഖ  ഹോട്ടലുകളുടെ പേരും വിവരങ്ങളും മുന്‍പ് തന്നെ ശേഖരിച്ചിരുന്നു. ഒരോരോ രാജ്യത്തുള്ള ഭരണാധിപന്‍ന്മാരെ ഈമെയില്‍ മുഖേനെ ഇതൊക്കെ അറിയിക്കാറുണ്ടെങ്കിലും അവരൊന്നും അത് ഗൗരവമായി എടുക്കാറില്ല. അതിലൂടെ സമൂഹത്തിലെ സമ്പന്നരുമായുള്ള ഇവരുടെ നിഗൂഡ രഹസ്യങ്ങള്‍ അറിയാം. ബോംബയിലെ വേശ്വകളുടെ എണ്ണം പെരുകുന്നുണ്ട്. അതിനാല്‍ യാത്രയുടെ അവസാനം ജസ്സീക്കയുമായി ബോംബയില്‍ ബോധവല്‍ക്കരണം നടത്തണം. ഹോട്ടലുകളില്‍ മാത്രമല്ല വേശ്യാവൃത്തി പലവീടുകളിലും ഗുണ്ടകളുടെ സഹായത്തോടെ നടത്തുന്നുണ്ട്. സിസ്റ്റര്‍ കമ്പ്യൂട്ടറില്‍ ഉറ്റുനോക്കി വായിച്ചുകൊണ്ടിരുന്നു. ലോകത്ത് സാങ്കേതിക വിദ്യവളര്‍ന്നത് അന്യായങ്ങളും അസാന്മാര്‍ഗ്ഗികതയും വളര്‍ത്താനാണോയെന്ന് തോന്നി. ആരും ഗൗരവമായി കാണാത്ത ചിലന്തിപോലും വായുവില്‍ പട്ടുമെത്തകള്‍ നെയ്‌തെടുക്കുമ്പോള്‍ മനുഷ്യന്‍ അവന്റെ തലച്ചോറ് വികസിപ്പിക്കേണ്ടത് നല്ലൊരു നെയ്ത്തുകാരാന്‍ ആകാനല്ലേ?
അന്ന് രാത്രി എല്ലാവരും സിസ്റ്റര്‍ക്കൊപ്പമിരുന്ന് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞ് ഏവരും അത്താഴത്തിനിരുന്നു.ഹൃദ്യമായ കുടുംബ സംഗമം. സ്വന്തം രക്തങ്ങളോടൊപ്പമുള്ള സന്തോഷാനുഭവം.
ഏലിയാമ്മയുടെ കൈപ്പുണ്യത്തിലെ പാചകം. കുത്തിരിച്ചോറും കുടംപുളിയിട്ട് വറ്റിച്ചെയുത്ത അയിലക്കറി. കരിമീന്‍ പൊള്ളിച്ചത്. കൂടാതെ കൊഴിക്കറിയും, വെണ്ടക്കാ മെഴുക്കുപുരട്ടിയും സാമ്പാറും തുടങ്ങിയവ.
""ഏലീയാമ്മേ! ഇത്രയുമൊക്കെ വേണമായിരുന്നോ?  നീയെന്നെ തടിച്ചിയാക്കിയേ പറഞ്ഞയക്കും എന്നുണ്ടോ? വാ.....നീയുമിരിക്ക്''
""വേണ്ട സിസ്റ്ററെ ! ഞാന്‍ വിളമ്പിത്തരാം........'' ഏലീയാമ്മ ഭവ്യതയോടെ പറഞ്ഞു.
""നീയിരിക്ക് പെണ്ണെ! ഓ....പിന്നെ....എല്ലാര്‍ക്കും
എല്ലാമെടുക്കാന്‍ കൈയ്യില്ലേ? നീ ഇരിക്ക്. ഇതൊക്കെ വീടുകളിലെ പഴയ ഒരാചാരമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ആരും ആര്‍ക്കും വിളമ്പിക്കൊടുക്കാറില്ല. എല്ലാവരും ഒന്നിച്ചിരുന്നാണ് കഴിക്കുന്നത്. നീ വാ....''
സിസ്റ്റര്‍ കാര്‍മേലിന്റെ വരുത്തിതീര്‍ത്ത ശുണ്ഠി കണ്ടപ്പോള്‍ കോശി ചിരിച്ചുപോയി.
"" അങ്ങനെ പറഞ്ഞുകൊടുക്കാന്റി. ഈ മമ്മി എപ്പോഴും ഇങ്ങനെയാ. ഒപ്പം ഇരുന്ന് കഴിക്കില്ല. ഉന്നത ഉദ്യോഗസ്ഥ എന്നോക്കെ പറഞ്ഞിട്ട് എന്ത് കാര്യം. കാലം മാറിയതുകൂടി അറിയേണ്ടതല്ലേ?'' ഷാരോണ്‍ കോശിയെ നോക്കി പുഞ്ചിരിച്ചു.
അങ്ങനെ തന്നെ വേണം. വഴക്ക് പറയാന്‍ സ്വന്തം സഹോദരിയെ തന്നെ കിട്ടിയെല്ലോയെന്ന് ആശ്വാസഭാവം കോശിക്ക്. മടിച്ചുമടിച്ച് ഒരു നവോഡയെപ്പോലെ ഏലിയാമ്മയും ഇരുന്നു. സന്തോഷവും തൃപ്തി നിറഞ്ഞ മനോസാഫല്യത്തോടെ സിസ്റ്റര്‍ കാര്‍മേല്‍ പ്രതിവചിച്ചു.
""കോശി! നീ ഭാഗ്യവാന്‍ തന്നെയാണെടാ..... നീ...നിന്റെ കുടുംബം...സന്തുഷ്ടകുടംബം..... (നിറഞ്ഞ മിഴികളോടെ) ഈ പെങ്ങള്‍ക്ക് തൃപ്തിയായെടാ....'' ""ഹാ! എന്താ പെങ്ങളെ ഇത്.  കഴിക്ക്....എടുത്ത് കഴിക്ക്... ഏലീയാമ്മേ ആ കരിമീന്‍ കൊടടീ....'' കോശി തുടര്‍ന്നു.""ങ്ഹാ! പെങ്ങളെ ! വല്ലയിടത്തും പോണേങ്കില്  പറയണം കേട്ടോ. ഞാന്‍ കൊണ്ടുപോകാം...'' ""വേണ്ട കോശി. അതോക്കെ ഞാനും എന്റെ സുന്ദരിക്കുട്ടിം കൂടി നോക്കികൊള്ളാം. ആദ്യം ഈ സുന്ദരമായ താമരക്കുളം  ഒന്നു കാണട്ടെ. ങ്ഹാ! ഒന്ന് തിരുവനന്തപുരം വരെ പോയി
മുഖ്യമന്ത്രിയെ കാണേണ്ടതുണ്ട്.'' "" ഞാന്‍ വരാം പെങ്ങളെ'' കോശി ഉത്സാഹത്തോടെ പറഞ്ഞു. ""വേണ്ട കോശി നീ നിന്റെ ജോലി നോക്കിക്കോ.  നിന്റെ തിരക്ക് ഞാന്‍ കണ്ടതല്ലേ? കോടതിയും പാടോം.. രണ്ടുംകൊള്ളാം.'' "" അതൊക്കെ അങ്ങനെ കെടക്കും പെങ്ങളെ. ഞങ്ങള്‍ക്ക് പെങ്ങളെ ഇപ്പോഴല്ലെ കിട്ടിയത്. നമുക്കെല്ലാര്‍ക്കും ഒരുമിച്ച് യാത്രപോകാം.'' കോശി വല്ലാത്തസന്തോഷം കാട്ടി. "" പോകാം കോശി നിന്റെ ജോലി പവിത്രത ഉണ്ടായിരിക്കേണ്ട ഒരു ജോലിയാണ്. വേഷം കറുത്തതാണെങ്കിലും ഉള്ളം വെളുത്തതാവണം. അത് എല്ലാവരിലുമില്ല. ങ്ഹാ! നിന്നെപ്പോലുള്ളവരിലൊക്കെ അതുണ്ടാകും. നീതി നിഷേധിച്ചവന് അതുണ്ടാക്കി കൊടുക്കുന്നതും ഒരു പുണ്യമാണ്.'' ""അതില്‍ ഒരല്പം പുളിരസം പോലെ നുണയും ചേരും ആന്റി'' ""അതു പിന്നെ നുണപറയാന്‍ ലോകം അധികാരം നല്കിയത് ഇവര്‍ക്കല്ലേ?(അവര്‍ ഒന്നായി ചിരിച്ചു.) ഹൃദ്യമായ ഒരു കൂടിച്ചേരല്‍. അത്താഴം കഴിഞ്ഞു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പച്ചപ്പുകള്‍ കരിഞ്ഞുണങ്ങാത്ത ആ ഗ്രാമത്തിന്റെ അകവും പുറവും ഷാരോണുമായി സിസ്റ്റര്‍ കാര്‍മേല്‍ ചുറ്റി കണ്ടു. ചാരുംമൂട് ഒരു കൊച്ചു നഗരം പോലെ തോന്നി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക