കോയമ്പത്തൂര്‍ വിനാശി അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. അടിയന്തരമായി 2 ലക്ഷം രൂപ നല്‍കും.
ബാക്കി ഒരു മാസത്തിനുള്ളില്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരിക്കേറ്റവരുടെ കാര്യത്തില്‍ ചികിത്സയ്‌ക്കാണ് ഇപ്പോള്‍ മുന്‍ഗണന. ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
തമിഴ്‌നാട് സര്‍ക്കാരുമായി സഹകരിച്ച് സാദ്ധ്യമായ എല്ലാ ആശ്വാസനടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകട കാരണം അന്വേഷിക്കാര്‍ കെ.എസ്.ആര്‍.ടി.സി എംഡിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാന്‍ 20 ആംബുലന്‍സുകള്‍ ആരോഗ്യവകുപ്പ് തിരുപ്പൂരിലേക്ക് അയച്ചിട്ടുണ്ട്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പൊലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു
തിരുപ്പൂര്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് 19 പേരാണ് മരിച്ചത്. ബംഗലൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്.
സേലം കോയമ്പത്തൂര്‍ ഹൈവേയിലെ അവിനാശിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി ടയര്‍ പൊട്ടി റോഡിലെ ഡിവൈഡര്‍ മറികടന്ന് ബസിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബസ് ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നു. ബസിന്റെ വലതുഭാഗം നിശ്ശേഷം ഇല്ലാതായി. നാട്ടുകാരും പൊലീസും ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഏറെ ബുദ്ധിമുട്ടിയാണ് പരിക്കേറ്റവരെയും മരിച്ചവരെയും പുറത്തെടുക്കാനായത്.
അപകടത്തില്‍ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. മരിച്ചവരെല്ലാം മലയാളികളാണ്. കര്‍ണാടകയില്‍ സ്ഥിരതാമസമാക്കിയ രണ്ട് മലയാളികളും, എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരുമാണ് മരിച്ചത്.