പട്‌ന: ബിഹാറില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പോരാട്ടം ആരൊക്കെ തമ്മിലായിരിക്കും? നിതീഷ് കുമാറിനെയും എന്‍.ഡി.എയും നേരിടാന്‍ ആരൊക്കെയാവും പ്രതിപക്ഷനിരയിലുണ്ടാകുക? ബിഹാര്‍ രാഷ്ട്രീയത്തിന്റെ ഭാഗദേയം നിര്‍ണയിച്ചേക്കാവുന്ന ചില കൂടിക്കാഴ്ചകളാണ് തലസ്ഥാനത്ത് നടന്നത്. ജെഡിയുവില്‍ നിന്ന് പുറത്താക്കപ്പെട്ട തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സംസ്ഥാനത്തെ വിവിധ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തിവരുകയാണ്.
ബിഹാര്‍ പി.സി.സി. അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി അധ്യക്ഷന്‍ ഉപേന്ദ്ര കുശ്‌വാഹ, എച്ച്.എ.എം.എസ്. (ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്കുലര്‍) സ്ഥാപകനും മുന്‍മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നി എന്നിവരുമായി ഇക്കഴിഞ്ഞ ദിവസം പ്രശാന്ത് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍ ആര്‍.ജെ.ഡിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ഒന്നുകില്‍ ആര്‍.ജെ.ഡിയെ ഈ സഖ്യത്തിലെത്തിക്കാനുള്ള സമ്മര്‍ദതന്ത്രം അല്ലെങ്കില്‍ ആര്‍.ജെ.ഡി.യെ ഒഴിവാക്കി പ്രതിപക്ഷ ഐക്യം രൂപവത്കരിക്കല്‍. ഈ രണ്ടു സാധ്യതകള്‍ തേടിയാണ് പ്രശാന്ത് കിഷോറിന്റെ കൂടിക്കാഴ്ചകളെന്നാണ് റിപ്പോര്‍ട്ട്.
പ്രശാന്ത് കിഷോര്‍ തങ്ങളുമായി നേരിട്ട് സഹകരിച്ചില്ലെങ്കിലും ജെ.ഡി.യുവിന്റെ തന്ത്രങ്ങളെ കുറിച്ച് ബോധ്യമുള്ളയാളെന്ന നിലയില്‍ അദ്ദേഹത്തില്‍നിന്ന് സഹായം തേടാനുള്ള ശ്രമം നടത്തുമെന്ന് ആര്‍.എല്‍.എസ്.പി., എച്ച്.എ.എം(എസ്) നേതാക്കള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. ഞങ്ങളുടെ നേതാവ് ഉപേന്ദ്ര കുശ്‌വാഹയ്ക്ക് പ്രശാന്ത് കിഷോറിനോട് നല്ല മതിപ്പാണുള്ളത്. നിതീഷിനെതിരായ പ്രശാന്തിന്റെ ആക്രമണങ്ങളെ അദ്ദേഹം
ട്വീറ്റുകളിലൂടെ പിന്തുണച്ചിരുന്നു. ശക്തമായ ആസൂത്രണമാണ് ആവശ്യം. കോണ്‍ഗ്രസ് ഇതിനു മുന്നിട്ടിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്- പേരു വെളിപ്പെടുത്താത്ത ഒരു ആര്‍.എല്‍.എസ്.പി. നേതാവ് പറഞ്ഞു.
എല്ലാ എന്‍.ഡി.എ. ഇതരകക്ഷികളെയും ചേര്‍ത്ത് സഖ്യം രൂപവത്കരിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പ്രശാന്ത് കിഷോറില്‍നിന്ന് സഹായം സ്വീകരിക്കുന്നതിനോട് ആര്‍.ജെ.ഡി. വിമുഖത പ്രകടിപ്പിച്ചതും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ ഉയര്‍ത്തിക്കാട്ടണമെന്ന ഉപാധിയുംസഖ്യത്തില്‍ കല്ലുകടിയായി. ആര്‍.ജെ.ഡി. നിലപാടില്‍ മാറ്റം വരുത്താത്ത സാഹചര്യത്തില്‍ പുതിയ സാധ്യതകള്‍ രൂപപ്പെട്ടേക്കും- ആര്‍.എല്‍.എസ്.പി. നേതാവ് കൂട്ടിച്ചേര്‍ത്തു.
പ്രശാന്ത് കിഷോറുമായുള്ള മാഞ്ചിയുടെ രണ്ടാമത്തെ കൂടിക്കാഴ്ചയാണിതെന്നും എന്‍.ഡി.എയെ പരാജയപ്പെടുത്തുന്ന ഏതൊരു ആശയത്തെയും വ്യക്തിയെയും സ്വാഗതം ചെയ്യുന്നുന്നുവെന്നും മാഞ്ചിയുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. 2020 നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ചേരിയെ ശരദ് യാദവ് നയിക്കണമെന്ന അഭിപ്രായമാണ് ആര്‍.എല്‍.എസ്.പി, എച്ച്.എ.എം(എസ്).വി.ഐ.പി പാര്‍ട്ടികള്‍ക്കുള്ളത്. എന്നാല്‍ ആര്‍.ജെ.ഡി ഇത് അംഗീകരിക്കാന്‍ തയ്യാറല്ല. ഇതിനു പിന്നാലെ താന്‍ മുഖ്യമന്ത്രിപദത്തിനുള്ള മത്സരത്തിനില്ലെന്നും മഹാസഖ്യത്തെ നയിക്കാന്‍ തേജസ്വിക്കാണ് സാധിക്കുകയെന്നും ശരത് യാദവ് വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പ് വിജയിക്കാന്‍ തങ്ങള്‍ക്ക് ഇവന്റ് മാനേജര്‍മാരുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുളളതാണെന്ന് ആര്‍.ജെ.ഡി. വക്താവ് മൃത്യുഞ്ജയ് തിവാരിയുടെ പ്രതികരിച്ചു. മറ്റുള്ളവര്‍ സമ്മര്‍ദതന്ത്രം പയറ്റിക്കോട്ടെ. തേജസ്വിയുടെ നേതൃത്വത്തിലാകണം സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയം നീങ്ങേണ്ടത്- തിവാരി കൂട്ടിച്ചേര്‍ക്കുന്നു.
ജെ.ഡി.യുവില്‍നിന്ന് പുറത്താക്കിയതിനു പിന്നാലെ പ്രശാന്ത് കിഷോര്‍ 'ബാത്ത് ബിഹാര്‍ കി' എന്ന പേരില്‍ ഒരു രാഷ്ട്രീയ പരിപാടി ആരംഭിച്ചിരുന്നു. പഞ്ചായത്ത് തലത്തില്‍ ആരംഭിച്ച്, നൂറുദിവസം കൊണ്ട് യുവാക്കളുമായും വികസനവുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ പത്തുലക്ഷം പേരെ ഒരുമിച്ച് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രശാന്ത് കിഷോര്‍ 'ബാത്ത് ബിഹാര്‍ കി' ആരംഭിച്ചത്. ഇതിനോടകം തന്നെ സമൂഹത്തിന്റെ വിവിധ തുറയിലുള്ള മൂന്നുലക്ഷം പേര്‍ ബാത്ത് ബിഹാര്‍ കിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും നൂറുദിവസത്തിനുള്ളില്‍ ഏഴുലക്ഷം പേര്‍ കൂടി ചേരുമെന്നും പ്രശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണയ്ക്കാനില്ലെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ മുന്‍ നിലപാട്. എന്നാല്‍ സംസ്ഥാന നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച മറ്റു ചില സൂചനകളാണ് നല്‍കുന്നത്.