Image

മോദി സ്‌തുതിയില്‍ ജസ്റ്റിസ്‌ അരുണ്‍ മിശ്രയ്‌ക്കെതിരെ മാര്‍ക്കണ്ഡേയ കട്‌ജു

Published on 23 February, 2020
മോദി സ്‌തുതിയില്‍ ജസ്റ്റിസ്‌ അരുണ്‍ മിശ്രയ്‌ക്കെതിരെ മാര്‍ക്കണ്ഡേയ കട്‌ജു


പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തിയ സുപ്രീംകോടതി ജഡ്‌ജി, ജസ്റ്റിസ്‌ അരുണ്‍ മിശ്രയെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ ജസ്റ്റിസ്‌ മാര്‍ക്കണ്ഡേയ കട്‌ജു. ''സുപ്രീം കോടതി ജഡ്‌ജ്‌ എങ്ങനെയായിരിക്കണം? അരുണ്‍ മിശ്രയപ്പോലെയിരിക്കണം'' എന്നാണ്‌ കട്‌ജു ട്വീറ്റ്‌ ചെയ്‌തത്‌.

''അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധനായ ദീര്‍ഘദര്‍ശി''യെന്ന്‌ മോദിയെ വാഴ്‌ത്തിയ അരുണ്‍ മിശ്ര, മോദി, ലോകനിലവാരത്തില്‍ ചിന്തിക്കുകയും അത്‌ സ്വന്തം നാട്ടില്‍ നടപ്പാക്കുകയും ചെയ്യുന്ന ജീനിയസ്സാണെന്നും പുകഴ്‌ത്തിയിരുന്നു.

സുപ്രീംകോടതി സംഘടിപ്പിച്ച അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സിലാണ്‌ അരുണ്‍ മിശ്ര മോദിയെ സ്‌തുതിച്ച്‌ രംഗത്തെത്തിയത്‌.

 പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ സഹകരണത്തോടെ 1500 കാലഹരണപ്പെട്ട നിയമങ്ങളെങ്കിലും എടുത്തു കളഞ്ഞെന്നും, മോദിയുടെ കാലത്ത്‌ ഇന്ത്യ, ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉത്തരവാദിത്തമുള്ള അംഗമായി മാറിയെന്നും ജസ്റ്റിസ്‌ അരുണ്‍ മിശ്ര പറഞ്ഞു. ഇതിനായി ''അധീശത്വത്തില്‍'' (stewardship) എന്ന വാക്കാണ്‌ അരുണ്‍ മിശ്ര ഉപയോഗിച്ചത്‌.

''ജുഡീഷ്യറിയും മാറുന്ന കാലവും'' എന്ന വിഷയത്തെക്കുറിച്ച്‌ സംസാരിക്കവേ, ജുഡീഷ്യറിക്ക്‌ വെല്ലുവിളികള്‍ ഉയരുന്നതില്‍ അദ്‌ഭുതമില്ലെന്നും, മാറുന്ന കാലത്ത്‌, ജുഡീഷ്യറിക്ക്‌ അതില്‍ നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ടെന്നും അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി.

''സ്വാഭിമാനത്തോടെ മനുഷ്യര്‍ നിലനില്‍ക്കുന്നതിനാണ്‌ നമ്മുടെ ആദ്യ പരിഗണന വേണ്ടത്‌. ലോകനിലവാരത്തില്‍ ചിന്തിക്കുകയും, അത്‌ ഇവിടെ നടപ്പാക്കുകയും ചെയ്യുന്ന (who thinks globally and acts locally) ബഹുമുഖപ്രതിഭയായ നരേന്ദ്രമോദിക്ക്‌ എന്‍റെ നന്ദി. 

അദ്ദേഹത്തിന്‍റെ പ്രസംഗം പ്രചോദിപ്പിക്കുന്നതാണ്‌. ഈ കോണ്‍ഫറന്‍സിന്‍റെ അജണ്ട സെറ്റ്‌ ചെയ്യാന്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‌ കഴിഞ്ഞു'', എന്നും ജസ്റ്റിസ്‌ മിശ്ര വ്യക്തമാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക