Image

മൂവായിരം ടണ്‍ സ്വര്‍ണനിക്ഷേപം ; സര്‍ക്കാര്‍ ഈ 'ടണ്‍-ടണാ-ടണ്‍ 'വര്‍ത്തമാനം കുറയ്‌ക്കേണ്ട സമയമായി : പരിഹസിച്ച്‌ കോണ്‍ഗ്രസ് എംപി

Published on 23 February, 2020
മൂവായിരം ടണ്‍ സ്വര്‍ണനിക്ഷേപം ; സര്‍ക്കാര്‍ ഈ 'ടണ്‍-ടണാ-ടണ്‍ 'വര്‍ത്തമാനം കുറയ്‌ക്കേണ്ട സമയമായി : പരിഹസിച്ച്‌ കോണ്‍ഗ്രസ് എംപി

ഡല്‍ഹി : ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്രയില്‍ മൂവായിരം ടണ്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തിയെന്ന ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്റെ അവകാശവാദം വലിയ ചര്‍ച്ചയായിരുന്നു .എന്നാല്‍ പിന്നീട് ഇത് വെറും അവകാശവാദം മാത്രമാണെന്നും അത്രയും വലിയ അളവില്‍ സോണ്‍ഭദ്രയില്‍ സ്വര്‍ണനിക്ഷേപമില്ലെന്നും വ്യക്തമാക്കി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) രം​ഗത്തെത്തി. ഈ സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.


ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്റെ അവകാശവാദം തള്ളി ജിഎസ്‌ഐ രം​ഗത്തെത്തിയത് ശനിയാഴ്ചയായിരുന്നു . സ്വര്‍ണനിക്ഷേപം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ യുടേതല്ലെന്നും അത്തരത്തില്‍ ഒരു കണ്ടെത്തലും ജിഎസ്‌ഐ നടത്തിയിട്ടില്ലെന്നും യു പി മൈനിംഗ് വകുപ്പാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും ജിഎസ്‌ഐ വ്യക്തമാക്കി.


'എന്തുകൊണ്ടാണ് നമ്മുടെ സര്‍ക്കാര്‍ ടണ്‍-മന്‍-ധന്‍ എന്നിവയോട് ഇത്രമേല്‍ ആഭിമുഖ്യം പുലര്‍ത്തുന്നത്? ആദ്യം അഞ്ചു മില്യണ്‍ ടണ്‍ (35,94,37,500.00) സമ്ബദ്‌വ്യവസ്ഥയെന്ന ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശമായിരുന്നു. പിന്നീട് ഉത്തര്‍പ്രദേശില്‍നിന്ന് 3350 ടണ്‍ സ്വര്‍ണശേഖരം കണ്ടെത്തിയെന്നും. അത് 160 കിലോയായി ചുരുങ്ങുകയും ചെയതു. സര്‍ക്കാര്‍ ഈ ടണ്‍-ടണാ-ടണ്‍ വര്‍ത്തമാനം കുറച്ച്‌ കുറയ്‌ക്കേണ്ട സമയമായിരിക്കുന്നു', ശശി തരൂര്‍ ട്വീറ്റില്‍ കുറിച്ചു.


അതെ സമയം 160 കിലോ സ്വര്‍ണനിക്ഷേപം മാത്രമാണ് ജിഎസ്‌ഐ ഇതുവരെ കണ്ടെത്തിയതെന്നും ഇതില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന മൈനിംഗ് വകുപ്പുമായി ചേര്‍ന്ന് വാര്‍ത്ത സമ്മേളനം നടത്തുമെന്നും അധികൃത‌ര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക