Image

ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്‌

Published on 24 February, 2020
ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്‌

തിരുവനന്തപുരം: പതിനെട്ടാം നൂറ്റാണ്ടില്‍ ക്രിസ്‌തീയ വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിയായ വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്‌. അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന അദ്‌ഭുത പ്രവൃത്തി ഫ്രാന്‍സിസ്‌ മാര്‍പാപ്പ അംഗീകരിച്ചു. 

ഏഴാം മാസത്തില്‍ അമ്മയുടെ ഉദരത്തില്‍ ജീവന്‍ നഷ്‌ടപ്പെടുമെന്നുറപ്പായ കുഞ്ഞ്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നതാണ്‌ ദേവസഹായം പിള്ളയുടെ മദ്ധ്യസ്ഥതയില്‍ നടന്ന അദ്‌ഭുത പ്രവര്‍ത്തി.

1712 ഏപ്രില്‍ 23നു തമിഴ്‌നാട്ടിലെ നട്ടാലം എന്ന ഗ്രാമത്തില്‍ ഹൈന്ദവകുടുംബത്തില്‍ ജനിച്ച നീലകണ്‌ഠപിള്ള 1745ലാണ്‌ ക്രിസ്‌തുമതം സ്വീകരിച്ച്‌ ദേവസഹായം പിള്ളയായത്‌. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ വിശ്വസ്‌തനായിരുന്നു അദ്ദേഹം. 

തിരുവതാംകൂര്‍ രാജകൊട്ടാരത്തിലെ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്ന ഇദ്ദേഹത്തിന്റെ മതംമാറ്റം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. പല പ്രമുഖരുടെയും അപ്രീതിക്ക്‌ കാരണമായി. സുവിശേഷ പ്രചാരണം നടത്തിയതിന്റെ പേരില്‍ രാജ്യദ്രോഹം, ചാരവൃത്തി എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ദേവസഹായം പിള്ള തടവിലാവുകയും രാജകീയ പദവികളില്‍ നിന്ന്‌ ഒഴിവാക്കപ്പെടുകയും ചെയ്‌തു. 

ക്രിസ്‌തുമതം ഉപേഷിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന്‌ മൂന്ന്‌ വര്‍ഷത്തെ തടവിനൊടുവില്‍ 1752 ജനുവരി 14ന്‌ കന്യാകുമാരി ആരുവാമൊഴിയ്‌ക്ക്‌ സമീപം കാറ്റാടിമലയില്‍ വച്ച്‌ അദ്ദേഹം വെടിയേറ്റ്‌ കൊല്ലപ്പെട്ടുവെന്നാണ്‌ ചരിത്രം.

2012 ഡിസംബര്‍ രണ്ടിന്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ ദേവസഹായം പിള്ളയെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തി. അദ്ദേഹത്തിന്റെ ഭൗതികശരീരം കോട്ടാര്‍ സെന്റ്‌ ഫ്രാന്‍സിസ്‌ സേവ്യേഴ്‌സ്‌ കത്തീഡ്രലിലാണ്‌ സംസ്‌കരിച്ചത്‌. 

നെയ്യാറ്റിന്‍കര രൂപതയിലെ പാറശാല ഫൊറോനയിലെ ചൊവ്വല്ലൂര്‍ പൊറ്റ ദേവാലയമാണ്‌ ദേവസഹായം പിള്ളയുടെ നാമത്തിലുള്ള ആദ്യ പള്ളി. തിരുശേഷിപ്പും ഇടവകയില്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്‌. ജനുവരി 14നാണ്‌ വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക