അമേരിക്കയുടെ രാഷ്ട്രപതി ഡൊണാള്‍ഡ് ട്രമ്പിന്റെ ഹ്രസ്വമെങ്കിലും സംഭവബഹുലമായ ദ്വദിന സന്ദര്‍ശനത്തിന്റെ പരിസമാപ്തിയായി രാഷ്ട്രപതി ഭവനില്‍ അദ്ദേഹം രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരുക്കിയ അത്താഴ വിരുന്നില്‍ ടോസ പറയുമ്പോള്‍ വടക്കു കിഴക്കന്‍ ദല്‍ഹി മതകലാപത്തില്‍ കത്തിയെരിയുകയായിരുന്നു, കൊലക്കളം ആവുകയായിരുന്നു. അപ്പോഴും ട്രമ്പിന്റെ മൊട്ടേര സ്റ്റേഡിയത്തിലെയും ഹൈദരാബാദ് ഹൗസിലെയും ദൃഢതയാര്‍ന്ന ശബ്ദം സൗഹാര്‍ദ്ദവും സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും പാലിക്കുന്നു. ട്രമ്പിന്റെ സന്ദര്‍ശനം ഒരു വന്‍ വിജയമായിരുന്നു എന്ന് മേദിയും ഗവണ്‍മെന്റും ഭരണകക്ഷിയും വാഴ്ത്തുന്നു. അത്താഴ വിരുന്നും കഴിഞ്ഞ് ട്രമ്പിന്റെ പടുകൂറ്റന്‍ എയര്‍ഫോഴ്‌സ് വണ്‍ ദല്‍ഹിയുടെ ആകശത്ത് പറന്നുയരുമ്പോള്‍ വര്‍ഗ്ഗീയ കൊലയുടെ കണക്ക് ഇങ്ങനെ: മരണം 20, എണ്ണല്‍ വീണ്ടും തുടരുന്നു. പരിക്കേറ്റവര്‍, 200 കഴിഞ്ഞു, കാണാതായവര്‍ നിരവധി. ട്രമ്പിന്റെ സന്ദര്‍ശനം വന്‍വിജയമായിരുന്നു. ഇഷ്ടം പോലെ പരസ്പരം പുകഴ്ത്തലുകള്‍. ഇതുതന്നെ ഇരുവരുടെയും വന്‍ നിക്ഷേപം. മോദി വിജയശ്രീലാളിതനായി. ട്രമ്പും. 2002-ലെ ഗുജറാത്ത് വംശഹത്യ കഴിഞ്ഞതിനുശേഷം മുഖ്യമന്ത്രിയായ മോദിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിസ നിഷേധിക്കപ്പെട്ട മോദിക്ക് ഇതില്‍പ്പരം എന്തു വേണം?
എന്തായിരുന്നു ഈ സന്ദര്‍ശന മാമാങ്കത്തിന്റെ ആകെത്തുക? മോദിയും ട്രമ്പും വ്യക്തിപരമായ സൗഹൃദം ആവോളം ആസ്വദിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം ഊട്ടി ഉറപ്പിക്കപ്പെട്ടു. സംശയമില്ല. മൂന്ന് മെമ്മോറാന്‍ം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗുകള്‍ ഒപ്പിട്ടു. ഇവ മാനസികാരോഗ്യത്തിന്റെ മേഖലയിലും പൊതു ആരോഗ്യം സംബന്ധിച്ചും ഗ്യാസ് വിതരണം ഉറപ്പു വരുത്തുവാനും ആയിരുന്നു. കൂടാതെ മൂന്ന് ബില്യണ്‍ ഡോളര്‍ വരുന്ന പ്രതിരോധ കരാര്‍ അനുസരിച്ച് അമേരിക്ക ഇന്‍ഡ്യക്ക് ലോകം ഭയക്കുന്ന റോമിയോ അപ്പാച്ചി എന്ന വ്യോമയാനങ്ങള്‍ നല്‍കും. ഇത് കച്ചവടം. ഇതില്‍ സാങ്കേതിക വിദ്യയുടെ കൈമാറ്റം ഉണ്ടോ എന്ന വിശദാംശമൊന്നും വ്യക്തമായിട്ടില്ല.
ട്രമ്പിന്റെ സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശനം ഐതിഹാസികം ആയിരുന്നു. ആദ്യമായിട്ടാണ് ഒരു അമേരിക്കന്‍ രാഷ്ട്രപതി മഹാത്മാ ഗാന്ധിയുടെ ആശ്രമം സന്ദര്‍ശിക്കുന്നത.് അദ്ദേഹം ഗാന്ധിയുടെ ചര്‍ക്കയില്‍ നൂല്‍ നൂറ്റതും മറ്റും വാര്‍ത്താപ്രാധാന്യം ഉളവാക്കി. മോട്ടേര സ്‌റ്റേഡിയവും(അഹമ്മദാബാദ്) ഹൈദരാബാദ് ഹൗസും(ദല്‍ഹി) ചരിത്രസംഭവങ്ങളായി.
ഇരു രാജ്യങ്ങളും തമ്മില്‍ യാതൊരു വിധ കച്ചവട കരാറും ഒപ്പിട്ടില്ല എന്നത് സന്ദര്‍ശനത്തിന്റെ പകിട്ട് കുറച്ചു. പക്ഷെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു വലിയ കച്ചവട കരാര്‍ വരുന്നുണ്ടെന്ന് ട്രമ്പ് സൂചിപ്പിച്ചു. ഇതു തന്നെയാണ് ഇന്‍ഡ്യ-അമേരിക്ക ഉഭയകക്ഷി ബന്ധത്തിലെ പ്രധാന കീറാമുട്ടിയും.
ഇന്‍ഡ്യയെ അരക്ഷിതാവസ്ഥയിലാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ ട്രമ്പ് കൈകഴുകി. അത് ഇന്‍ഡ്യയുടെ പ്രശ്‌നം ആണെന്നും മോദി ജനങ്ങള്‍ക്കുവേണ്ടി ഉചിതമായ തീരുമാനം എടുക്കുമെന്നും പറഞ്ഞ് നയപരമായി ഒഴിവായി. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ട്രമ്പ് മോദിയുമായി ചര്‍ച്ച ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. ഇതില്‍ രാഷ്ട്രപതി മോദിക്ക് മുഴന്‍ മാര്‍ക്കും നല്‍കി. 'മോദി പരിപൂര്‍ണ്ണമായ മതസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു.' ഇതെല്ലാമാണ് അന്താരാഷ്ട്ര നയതന്ത്ര ബന്ധത്തിന്റെ പൊരുള്‍ എന്ന് മനസ്സിലാക്കണം. അതുകൊണ്ട് ഇതുപോലുള്ള ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഒരു മറുപടി പ്രതീക്ഷിക്കേണ്ടതില്ല. ട്രമ്പ് തന്നെ തുറന്നു സമ്മതിച്ചു. 'എനിക്ക് വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ഇഷ്ടം അല്ല. അങ്ങനെ രണ്ട് ദിവസത്തെ സന്ദര്‍ശനവും രണ്ട് ദിവസത്തെ യാത്രയും നശിപ്പിക്കുവാന്‍ ആഗ്രഹമില്ല. ഒറ്റ ഉത്തരം കൊണ്ട് നിങ്ങള്‍(മാധ്യമപ്രവര്‍ത്തകര്‍) അതില്ലാതാക്കും. അത് ഈ സന്ദര്‍ശനത്തിന്റെ അവസാനവും ആയിരിക്കും. സന്ദര്‍ശനത്തെ മറന്നിട്ട് നിങ്ങള്‍ വിവാദം കൊട്ടിഘോഷിക്കും. അതുകൊണ്ട് നിങ്ങള്‍ മറ്റൊന്നും വിചാരിക്കരുത്. ഉത്തരങ്ങളുടെ കാര്യത്തില്‍ ഞാന്‍ തികച്ചും ഒരു യാഥാസ്ഥിതികനായിരിക്കും.' ട്രമ്പ് പൗരത്വഭേദഗതി നിയമത്തെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റും നടത്തിയ പരാമര്‍ശനങ്ങള്‍ ഈ പ്രസ്താവനയുടെ വെളിച്ചത്തില്‍ വേണം വീക്ഷിക്കുവാന്‍. മൊട്ടേര സ്റ്റേഡിയത്തില്‍ ജനങ്ങളെ പ്രകമ്പിതരാക്കിക്കൊണ്ട് അദ്ദേഹം പാക്കിസ്ഥാനെതിരെയും ഇസ്ലാമിക് ഭീരവാദത്തിനെതിരെയും മുന്നറിയിപ്പ് നല്‍കാന്‍ മടിച്ചില്ല. പാക്കിസ്ഥാന്റെ മണ്ണ് ഭീകരവാദത്തിന് വേണ്ടി ഉപയോഗിക്കുവാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം ശക്തമായ ഭാഷയില്‍ പ്രസ്താവിച്ചു. ഈ പ്രസ്താവന തീര്‍ച്ചയായും മുമ്പിലിരിക്കുന്ന സദസ്സിന്റെ മനോവികാരങ്ങള്‍ മനസ്സിലാക്കിക്കൊണ്ടാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ സ്വാന്തനിക്കാന്‍ വരട്ടെ. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എനിക്ക് ഇമ്രാന്‍ ഖാനുമായി നല്ല ബന്ധമുണ്ട്. മോദിയുമായും നല്ല ബന്ധമുണ്ട്. അതുകൊണ്ട് കാശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കുവാനോ എന്തെങ്കിലും ചെയ്യുവാനോ സാധിച്ചാല്‍ ചെയ്യും. കാശ്മീര്‍ ഇരു രാജ്യങ്ങളുടെയും ഇടയിലുള്ള കാലാകാലങ്ങളായിട്ടുള്ള പ്രശ്‌നമാണ്. ഈ കഥയ്ക്ക് രണ്ട് വശങ്ങളുണ്ട്.' ഇവിടെ ട്രമ്പ് കൈ വെച്ചത് ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം മര്‍മ്മപ്രധാനമായ ഒരു സ്ഥാനത്താണ്. ഇന്‍ഡ്യ കാലാകാലങ്ങളായി കാഷ്മീര്‍ പ്രശ്‌നത്തില്‍ മറ്റൊരു രാജ്യത്തിന്റെ മദ്ധ്യസ്ഥത സ്വീകരിക്കുന്നില്ല. പക്ഷെ ട്രമ്പ് അത് വീണ്ടും ആവര്‍ത്തിച്ചു. അതിന്റെ അര്‍ത്ഥം ഈ വിഷയം അദ്ദേഹത്തിന്റെ മനസ്സില്‍ ഇപ്പോഴും സജീവമാണ്. അത് ഇന്‍ഡ്യ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതുപോലെ തന്നെ കാഷ്മീര്‍ വിഷയത്തില്‍ രണ്ട് വശങ്ങള്‍ ഉണ്ട് എന്നു പറഞ്ഞത് വീണ്ടും ആരോപണ പ്രത്യാരോപണങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ട്രമ്പിന്റെയും കുടുംബത്തിന്റെയും ഉല്ലാസയാത്രയുടെ പാരമ്യത വെണ്ണക്കല്‍ സൗധമായ താജ്മഹലില്‍ ആണ് കണ്ടത്. ട്രമ്പും പ്രഥമ വനിതയും നവ വധൂവരന്‍മാരെപ്പോലെയാണ് താജിന്റെ വിശാലമായ പുല്‍ത്തകിടിയില്‍ ഉലാത്തിയതും ഗൈഡിനോട് കൃത്യമായി വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയത്. ഗൈഡിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇരുവരിലും ശിശുസഹജമായ ജിജ്ഞാസയായിരുന്നു താജിന്റെ ചരിത്രവും ഷാജഹാന്‍-മുംതാസ് മഹല്‍ പ്രണയത്തിന്റെ തീവ്രതയും ഗ്രഹിക്കുവാന്‍. പുത്രിയും ഭര്‍ത്താവും താജിന്റെ മനോഹാരിത സെല്‍ഫിയിലൂടെ ഒപ്പിയെടുക്കുന്നതില്‍ വ്യാപൃതരായിരുന്നു.
അമേരിക്കന്‍ മാധ്യമങ്ങളോട് ട്രമ്പിനുള്ള വിദ്വേഷം അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. അദ്ദേഹം സി.എന്‍.എന്‍. ആങ്കര്‍ ജിം അക്വോസ്റ്റ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുവാന്‍ കൂട്ടാക്കിയില്ല. ഇത് അവര്‍ തമ്മില്‍ ഒരു ചെറിയ വാക്‌പോരിന് ഇടയാക്കി. ട്രമ്പിന്റെ പരാതി വ്യാജ വാര്‍ത്താ പ്രചരണമായിരുന്നു. അതിനെ നിരാകരിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ തിരിച്ചടിച്ചു: 'മിസ്റ്റര്‍ പ്രസിഡന്റ്, സത്യം പറയുന്നതില്‍ താങ്കളേക്കാള്‍ നല്ല റിക്കാര്‍ഡാണ് ഞങ്ങള്‍ക്ക് ഉള്ളത്(സി.എന്‍.എന്‍.) പക്ഷെ ട്രമ്പ് വിട്ടുകൊടുത്തില്ല. 'നിങ്ങളുടെ റെക്കോര്‍ഡിനെക്കുറിച്ച് ഞാന്‍ പറയാം. നിങ്ങളുടെ റിക്കോര്‍ഡ് വളരെ മോശമാണ്. നിങ്ങള്‍ ലജ്ജിക്കേണ്ടിയിരിക്കുന്നു. പ്രക്ഷേപണ ചരിത്രത്തിലെ ഏറ്റവും മോശമായ റെക്കോര്‍ഡാണ് നിങ്ങളുടേത്.' അമേരിക്കയില്‍ പറയേണ്ട കാര്യം എന്തിന് ഇന്‍ഡ്യയിലേക്ക് കൊണ്ടുവന്നു എന്ന് മനസ്സിലാകുന്നില്ല.
ട്രമ്പിന്റെ ഈ സന്ദര്‍ശനം തീര്‍ച്ചയായിട്ടും മോദിയുടെയും അദ്ദേഹത്തിന്റെയും പ്രതിഛായ വര്‍ദ്ധിപ്പിക്കുവാന്‍ സഹായിച്ചിട്ടുണ്ടാവാം. ട്രമ്പിനെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ (നവംബര്‍) ഈ സന്ദര്‍ശനം പ്രവാസികളായ ഇന്‍ഡ്യന്‍ സമ്മതിദായകരെ സ്വാധീനിച്ചേക്കാം. പക്ഷെ ട്രമ്പ് മോദിക്ക് നല്‍കിയ ശുദ്ധിപത്രം ഇന്‍ഡ്യയില്‍ ജീവിക്കുന്ന ജനം അനുഭവത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്താതിരിക്കില്ല. ഈ സന്ദര്‍ശനം ഇന്‍ഡ്യയെയും അമേരിക്കയെയും സമഗ്രമായ ഒരു ആഗോള പങ്കാളിത്തത്തിലേക്ക് വഴി തെളിച്ചോ? പ്രതിരോധത്തിലും ഭീകരവിരുദ്ധ സംരംഭങ്ങളിലും സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിലും വഴിതെളിച്ചോ? ശരിയായ ഉത്തരം കാലം മാത്രമേ വെളിപ്പെടുത്തുകയുള്ളൂ. ഏതായാലും ഇരു രാജ്യങ്ങളും കൂടുതല്‍ അടുക്കുവാന്‍ ഇത് ഇടയാക്കി എന്ന കാര്യത്തില്‍ സംശയമില്ല. മൂന്ന് ബില്യണ്‍ ഡോളറിന്റെ ആയുധ കച്ചവടം നല്ലതുതന്നെ. പണം ഇന്‍ഡ്യയുടേതാണ്. സ്വീകരിക്കുന്നത് അമേരിക്കയും. റോമിയോയും അപ്പാച്ചിയും ലോകം ഭയക്കുന്ന വ്യോമായുധങ്ങള്‍ ആയിരിക്കാം. ഇതേ ആയുധങ്ങള്‍ അമേരിക്ക പാക്കിസ്ഥാനും നല്‍കുകയില്ലെന്നുള്ളതിന് എന്താണ് ഉറപ്പ്? ഇതെല്ലാം നിലനില്‍ക്കവെ തന്നെ കാശ്മീരും(ആര്‍ട്ടിക്കിള്‍ 370) പൗരത്വഭേദഗതി നിയമവും കത്തുന്ന പ്രശ്‌നങ്ങളായി നിലനില്‍കുന്നു. അതിനെ അഭിമുഖീകരിക്കേണ്ടത് ഇന്‍ഡ്യ തന്നെയാണ്. ട്രമ്പോ അമേരിക്കയോ അല്ല.