Image

കൊറോണ വ്യാപനം : ഉംറ തീര്‍ഥാടകര്‍ക്ക് താത്കാലിക നിരോധനം

Published on 28 February, 2020
കൊറോണ വ്യാപനം : ഉംറ തീര്‍ഥാടകര്‍ക്ക് താത്കാലിക നിരോധനം

റിയാദ് : ദേശവും അതിരുകളുമില്ലാതെ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയും വൈറസിനെ തടയാനുള്ള ശക്തമായ നടപടികള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മക്കയിലേക്കെത്തുന്ന ഉംറ തീര്‍ഥാടകര്‍ക്കും മദീന സന്ദര്‍ശകര്‍ക്കും താത്കാലിക വിലക്കേര്‍പ്പെടുത്തി.

ഉംറ തീര്‍ത്ഥാടകര്‍ക്ക് പുറമെ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് ടൂറിസ്റ്റ് വീസയില്‍ വരുന്നവര്‍ക്കും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് എല്ലാ വിമാന കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ഉംറ, ടൂറിസ്റ്റ് വീസയില്‍ വരുന്നവര്‍ക്ക് മാത്രമാണ് ബാധകമാണെന്നാണ് വിശദീകരണം.

'കോവിഡ് - 19' വൈറസ് അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ വന്‍കരകളിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മിക്ക രാജ്യങ്ങളും കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് നീങ്ങുകയാണ്. സൗദിയില്‍ ഇതുവരെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സൗദി ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാല്‍ ബഹറിന്‍, കുവൈത്ത് അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ ഉള്ള സൗദി പൗരന്മാര്‍ക്ക് വൈറസ് ബാധയുള്ളതായി സ്ഥിരീകരണം വന്നിട്ടുണ്ട്.

കൊറോണ അപകടകരമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന, തായ്വാന്‍, ഹോങ്കോംഗ്, ഇറാന്‍, ഇറ്റലി, സൗത്ത് കൊറിയ , മക്കാവു, ജപ്പാന്‍, തായ്ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ഇന്ത്യ, ലെബനോണ്‍, സിറിയ, യെമന്‍, അസര്‍ബൈജാന്‍, കസാഖിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ , സൊമാലിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കാണ് സൗദിയില്‍ പ്രവേശനം താത്കാലികമായി നിരോധിച്ചിരിക്കുന്നത് . ഈ രാജ്യങ്ങളില്‍ കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും വിലക്കുണ്ടാകുമെന്ന് ചില വിമാനകമ്പനികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക