ട്രംപും താലിബാന്‍ നേതാവ് ബരാദറുമായി സമാധാന കരാര്‍ ചര്‍ച്ച ചെയ്തെന്ന് താലിബാന്‍ വക്താവ്
മൊയ്തീന്‍ പുത്തന്‍ചിറPublished on 03 March, 2020
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് താലിബാന്‍ നേതാവ് മുല്ല
ബരാദറുമായി ടെലഫോണില്‍ സംസാരിച്ചതായി താലിബാന്‍ വക്താവ് സബീഹുള്ള മുഹാഹിദ്
ട്വീറ്റ് ചെയ്തു. താലിബാനുമായി ഖത്തറില്‍ വെച്ച് ഫെബ്രുവരി 29-ന്
ചരിത്രപരമായ കരാര്‍ ഒപ്പിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൊവ്വാഴ്ച വൈകിട്ട്
ഇരുവരും ഫോണില്‍ സംസാരിച്ചത്.
സമാധാന കരാറിൽ നിന്ന്
പിന്മാറുകയാണെന്ന് താലിബാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതോടെ
അമേരിക്ക-താലിബാൻ സമാധാന കരാർ പ്രതിസന്ധിയിലായി. അഫ്ഗാനിസ്ഥാന്റെ
സുരക്ഷാസേനയ്ക്കു നേരെ ആക്രമണങ്ങള്‍ പുനഃരാരംഭിക്കുമെന്നും താലിബാന്‍
തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് 10 ന് അഫ്ഗാനിസ്ഥാനും
താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളും താലിബാന്‍ അവസാനിപ്പിച്ചിരുന്നു.
അതിന് തൊട്ടു പിന്നാലെ ചൊവ്വാഴ്ചയാണ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണം.
ദോഹയില്‍
ശനിയാഴ്ച ഒപ്പുവച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം 14 മാസത്തിനുള്ളില്‍
വിദേശ സേന അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തുപോകണം. അഫ്ഗാന്‍ ഭരണകൂടവുമായി
സമാധാന ചര്‍ച്ചകള്‍ നടത്തുമെന്നതും യുഎസ്-താലിബാന്‍ കരാറിലെ ഒരു
വ്യവസ്ഥയായിരുന്നു. അഫ്ഗാന്‍ തടവറയില്‍ കഴിയുന്ന 5000 താലിബാന്‍ തടവുകാരെ
വിട്ടയച്ചില്ലെങ്കില്‍ തദ്ദേശ ഭരണകൂടവുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്നാണ്
ഇപ്പോള്‍ താലിബാന്റെ പ്രഖ്യാപനം. ഖത്തറില്‍ യുഎസുമായി താലിബാന്‍ ഒപ്പിട്ട
കരാറിലെ ഒരു ഭാഗം ഈ തടവുകാരെ വിട്ടുയക്കുന്നത് സംബന്ധിച്ച് കൂടിയായിരുന്നു.
തിങ്കളാഴ്ച പെന്‍റഗണ്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച
യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍, അഫ്ഗാനിസ്ഥാനിലെ ഉന്നത യുഎസ്
കമാന്‍ഡര്‍ക്ക് യുഎസ് സൈനികരെ പിന്‍വലിക്കുന്നത് ആരംഭിക്കാന്‍
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു.
പിന്‍വലിക്കല്‍ പ്രക്രിയ
ആരംഭിച്ചോ എന്ന് തനിക്ക് ഉറപ്പില്ലെന്നും, എന്നാല്‍ താലിബാനുമായി സമാധാന
കരാര്‍ ഒപ്പിട്ട 10 ദിവസത്തിനുള്ളില്‍ ആരംഭിക്കേണ്ടതുണ്ടെന്നും എസ്പര്‍
പറഞ്ഞു. കാബൂളിലെ യുഎസ് കമാന്‍ഡറായ ജനറല്‍ സ്കോട്ട് മില്ലറിന് നിലവിലെ
13,000 ത്തില്‍ നിന്ന് 8,600 വരെ സേനാംഗങ്ങളെ പിന്‍വലിക്കല്‍ ആരംഭിക്കാന്‍
അധികാരമുണ്ടെന്ന് എസ്പര്‍ പറഞ്ഞു.
താലിബാന്‍ ഉള്‍പ്പെടെയുള്ള
അഫ്ഗാന്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ സമാധാന ചര്‍ച്ചകള്‍ മാര്‍ച്ച് 10 നകം
ആരംഭിക്കുമെന്ന് യുഎസ് പ്രതീക്ഷിക്കുന്നതായി എസ്പര്‍ പറഞ്ഞു.
അമേരിക്കയും
താലിബാനും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിനെത്തുടര്‍ന്ന്
അഫ്ഗാനിസ്ഥാനിലെ സ്ഥിതി പരുക്കനാകുമെന്ന് നേരത്തെ അമേരിക്കന്‍ സ്റ്റേറ്റ്
സെക്രട്ടറി മൈക്ക് പോംപിയോ സമ്മതിച്ചിരുന്നു.
അമേരിക്കന്‍ സൈനികരെ
തിരിച്ചു കൊണ്ടുവരാനും അഫ്ഗാനിസ്ഥാനിലെ ഏതൊരു അമേരിക്കക്കാരന്‍റെയും ജീവന്‍
നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കാനും കഴിയുന്ന ഒരു പദ്ധതി ഞങ്ങള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് യു എസ് താലിബാന്‍ പ്രശ്നത്തെ പരാമര്‍ശിച്ച്
മൈക്ക് പോംപിയോ പറഞ്ഞു.
18 വര്‍ഷമായി യുഎസ് സൈന്യം
അഫ്ഗാനിസ്ഥാനില്‍ താലിബാനെ നേരിടുന്നുണ്ടെങ്കിലും ഇപ്പോഴും രാജ്യത്തിന്റെ
ഭൂരിഭാഗം മേഖലയിലും സ്വാധീന ശക്തിയായി താലിബാന്‍ തുടരുന്നുണ്ട്. അഫ്ഗാന്‍
ഭരണകൂടത്തിനെതിരായ യുദ്ധം തുടരുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചതോടെ
രാജ്യത്ത് സമാധാനം ഉടന്‍ പ്രാപ്യമാകും എന്ന് കരുതാനാകില്ല. രാജ്യത്തെ
ഭരണകൂടത്തിനെതിരെ പോരാടും എന്നാണ് താലിബാന്‍ വക്താവ് പറഞ്ഞത്. രാജ്യാന്തര
സേനകളോട് ഏറ്റുമുട്ടില്ലെന്ന് ആ ഘട്ടത്തിലും താലിബാന്‍ ഉറപ്പുനല്‍കുന്നു.
യുഎസുമായി ഉണ്ടാക്കിയ ഉടമ്പടിയില്‍ പിന്നോട്ട് പോകില്ലെന്ന്
പറഞ്ഞുകൊണ്ടുതന്നെ ആഭ്യന്തര പോരാട്ടം ശക്തമാക്കും എന്നാണ് താലിബാന്‍
വക്താവിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല