തർക്കശാസ്ത്രം ഒരു പാരമ്പര്യ പാഠ്യ പദ്ധതിയായിരുന്നു ഭാരതത്തിൽ. ഒരു
വിഷയത്തിന്റെ വിവിധ തലങ്ങൾ സമൂഹത്തിലെ അറിവും പാണ്ഡിത്യവുമുള്ളവർ ഒത്ത്
ചേർന്നിരുന്ന് പരസ്പര ബഹുമാനത്തോടെ തർക്കിക്കുന്നതിലൂടെ, ആ വിഷയത്തെ
കുറിച്ചുള്ള ആഴമേറിയ അറിവും വ്യക്തമായ ധാരണകളും സമൂഹത്തിന് നൽകാൻ
ഭാരതത്തിന്റെ ഈ തർക്കിക പാരമ്പര്യത്തിന് കഴിഞ്ഞിരുന്നു. ക്രമേണ ഈ സംവാദ
സംസ്കാരം നമുക്ക് നഷ്ട പെടുകയും നമ്മുടെ പൊതു ഇടങ്ങളെല്ലാം മതത്തിന്റെയും
രാഷ്ട്രീയത്തിന്റെയും പേരിലുള്ള തർക്കങ്ങളുടെയും വാഗ്വാദങ്ങളുടെയും
പോർനിലങ്ങളായി മാറുകയും ചെയ്തു. ഇതിനൊരു മാറ്റം കൊണ്ടുവരുവാനും പുതിയൊരു
തുടക്കത്തിനുമുള്ള പരീക്ഷണ ശ്രമവുമായിരുന്നു, ശ്രീ.ജയ്മോൻ ജേക്കബിന്റെ
നേതൃത്വത്തിൽ മിഷിഗണിൽ രൂപംകൊണ്ട "ഡിബേറ്റ് ക്ലബ് ഓഫ് ഡിട്രോയിറ്റ്".
മിഷിഗണിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തന മേഖലകളിൽ കഴിഞ്ഞ നാല്
പതിറ്റാണ്ടിന്റെ സജീവ സാന്നിദ്ധ്യമായ ശ്രീ.തോമസ് കർത്തനാലിന്റെ
അദ്ധ്യക്ഷതയിലാണ് ഡിബേറ്റ് ക്ലബ്ബിന്റെ ആദ്യ സംവാദം നടന്നത്. അമേരിക്കയിൽ
ഇപ്പോൾ നിലവിലുള്ള ഇമ്മിഗ്രേഷൻ നിയമങ്ങളുടെ പ്രശനങ്ങളും പ്രശ്ന
പരിഹാരങ്ങളും ആയിരുന്നു സംവാദ വിഷയം. മൂന്ന് പേർ വീതമടങ്ങുന്ന രണ്ട്
ടീമുകളിലായി, രണ്ട് റൗണ്ടുകളായാണ് സംവാദം സംഘടിപ്പിച്ചത്. അരുൺ ദാസ്,
സേവ്യർ എബ്രഹാം, വർക്കി പെരിയാപുരത്ത്, എന്നിവർ ഒരു ടീമിലും, ഓസ്ബോൺ
ഡേവിഡിന്റെ നേതൃത്വത്തിൽ ടിറ്റി തോമസ്, സോജാ കുരീക്കാട്ടിൽ എന്നിവർ മറു
ചേരിയിലും അണിനിരന്നപ്പോൾ, ആദ്യ സംവാദം തന്നെ ആശയ ഗാംഭീര്യം കൊണ്ടും അവതരണ
മികവുകൊണ്ടും പ്രേക്ഷകരുടെ പ്രശംസ നേടി.
ഡിബേറ്റ് ക്ലബ്ബിന്റെ അടുത്ത ഡിബേറ്റ്, മിഷിഗണിലെ സാംസ്കാരിക പ്രവർത്തകനായ
ശ്രി. മാത്യു ചെരുവിലിന്റെ അദ്ധ്യക്ഷതയിൽ മെയ് 17 ന് ഞായറാഴ്ച്ചയാണ്
നടത്തപ്പെടുക. സംവാദ വിഷയം, സാർവത്രികമായ ഒരു ആരോഗ്യ നയം അമേരിക്കയിൽ
നടപ്പാക്കുന്നതിലുള്ള യോജിപ്പും വിയോജിപ്പും എന്നതാണ്. (Universal health
care for USA- For or Against). സംവാദത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ,
ജയ്മോൻ ജേക്കബിനെ 248 961 8798 എന്ന നമ്പറിൽ ബന്ധപെടുക.
ജെയിംസ് കുരീക്കാട്ടിൽ.
സീനിയർ കറസ്‌പോണ്ടന്റ്റ്, റിപ്പോർട്ടർ ടീവീ,
മിഷിഗൺ.