പഴയ നവാബുമാരുടേയും സുല്‍ത്താന്മാരുടേയും പിന്‍തലമുറക്കാരായ ഒരു മുസ്ലിം വരേണ്യ വര്‍ഗം ഇന്നും ഇന്ത്യയില്‍ ഉണ്ട്. ഹൈദരാബാദിലെ നൈസാമിന്റെ സ്വത്തിന് വേണ്ടിയുള്ള തര്‍ക്കങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഈയിടെ പത്രങ്ങളില്‍ വന്നതാണ്. റായ്പൂരിലെ നവാബിന്റെ കൊട്ടാരത്തിലെ 'സ്‌ട്രോങ്ങ് റൂം' തുറക്കുന്നത് സംബന്ധിച്ച വാര്‍ത്തകളും ഈയിടെ പത്രങ്ങളില്‍ വന്നതാണ്.
പേര്‍ഷ്യന്‍ ശൈലിയും ഹിന്ദുസ്ഥാനി ശൈലിയും ഒന്നിക്കുന്ന കലാപ്രകടനങ്ങളും ഇന്ത്യയിലെ മുസ്ലീം വരേണ്യ വര്‍ഗത്തിന്റ്റേതായിട്ടുണ്ട്. 'പക്കീസാ' എന്ന ഹിന്ദി ചിത്രത്തില്‍ മീനാകുമാരിയുടെ സുന്ദരന്‍ കഥക്ക് ശൈലിയിലുള്ള ഡാന്‍സ് അതിലൊന്നാണ്. മീനാകുമാരിയടക്കം മൂന്ന് കഥക്ക് നര്‍ത്തകിമാരുടെ നൃത്തം ഹിന്ദി സിനിമയിലെ ഏറ്റവും മനോഹരമായ ദൃശ്യ വിരുന്നുകളിലൊന്നാണ്. 'ചല്‍തേ ചല്‍തേ' എന്ന ആ ഗാനവും ഡാന്‍സും ലക്നോവിലെ നവാബുമാരുടെ ഹവേലികളുടെ ബാക്ക്ഗ്രൗണ്ടിലാണ് അവതരിപ്പിച്ചിട്ടുള്ളത്.
'ഇനി ലോഗോം നേ ലിയ ദുപ്പട്ടാ മേരാ' എന്ന മറ്റൊരു ഗാനരംഗവുംമീനാകുമാരിയുടേതായിട്ടുണ്ട്, പക്കീസയില്‍. ലതാ മങ്കേഷ്‌കറുടേതാണ് 1972 - ല്‍ പുറത്തിറങ്ങിയ 'പക്കീസ' - യിലെപ്രസിദ്ധമായ ആ ഗാനങ്ങള്‍. 'പക്കീസാ,' 'ഉംറാവോ ജാന്‍' - ഈ സിനിമകളൊക്കെ ഫ്യുഡല്‍ പ്രഭുത്വ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരുടെ കഥകളാണ്. പഴയ മുസ്ലീം വരേണ്യ വര്‍ഗത്തിന്റ്റെ കഥ. ലക്‌നൗ പോലുള്ള നഗരങ്ങളില്‍ കഥക്കും, കലാപ്രകടനങ്ങളുമായി വളരെ മുന്തിയതരം ജീവിതം നയിച്ചവരാണ് അവര്‍.
സിനിമയല്ല ജീവിതം എന്ന് പറഞ്ഞാലും വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഈയിടെ ഉണ്ടായ കലാപങ്ങളില്‍ പെട്ടവരുമായി ലക്‌നൗവും ഭോപ്പാലും പോലുള്ള നഗരങ്ങളില്‍ ജീവിച്ച മുസ്ലീം വരേണ്യ വര്‍ഗത്തെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ: ആര്‍ക്കും വന്‍ വ്യത്യാസങ്ങള്‍ കാണാം.
ഡല്‍ഹിയിലും മുസ്ലീം വരേണ്യ വര്‍ഗമുണ്ട്. മുഗള്‍ പാരമ്പര്യം പേറുന്ന 'കരീം' റെസ്റ്റോറന്റ്റൊക്കെ ആ വരേണ്യതയുടെ അടയാളമാണ്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഏറ്റുമുട്ടുന്ന ആള്‍ക്കൂട്ടത്തെ നോക്കൂ: വീഡിയോകള്‍ കണ്ടാല്‍ ദരിദ്രവാസികളും ദരിദ്രവാസികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആണ് അതൊക്കെ എന്ന് സുബോധമുള്ള ആര്‍ക്കും മനസിലാകും. സംഘ പരിവാറുകാര്‍ പശുവിന്റ്റെ പേരില്‍ ഏത്തമിടീക്കുന്നവരുടെ വീഡിയോ കണ്ടാലും ദാരിദ്ര്യം പകല്‍ പോലെ വ്യക്തമാകും. മുംബയില്‍ ശിവസേനക്കാര്‍ ഓടിച്ചിട്ടു തല്ലിയ ബീഹാറി മൈഗ്രന്റ് ലേബറേഴ്‌സ് ഒക്കെ ഒരു ഗതിയും, പരഗതിയും ഇല്ലാത്ത പാവങ്ങളാണ്.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ തന്നെയുള്ള മയൂര്‍ വിഹാറിലും, ദില്‍ഷാദ് ഗാര്‍ഡനിലുമൊക്കെ ആയിരകണക്കിന് മലയാളികള്‍ താമസിക്കുന്നുണ്ട്. ഈയിടെ മയൂര്‍ വിഹാറിലെ ഫെയിസ് 3-യില്‍ പതിനായിരത്തോളം ജനങ്ങള്‍ പങ്കെടുത്ത പ്രകടനം നടന്നിരുന്നു. ഡല്‍ഹി മെട്രോയുടെ സേവനങ്ങള്‍ മയൂര്‍ വിഹാറിലെ ഫെയിസ് 3-യിലും ആവശ്യപ്പെട്ടായിരുന്നു ആ പ്രകടനം. ഒരു പ്രശ്‌നവും ഉണ്ടായില്ല. മലയാളികള്‍ ധാരാളമുള്ള മയൂര്‍ വിഹാറിലും, ദില്‍ഷാദ് ഗാര്‍ഡനിലും നിന്നൊക്കെ വ്യത്യസ്തമായി കലാപം രൂക്ഷമായിരുന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കരാവല്‍ നഗര്‍, ചാന്ദ്ബാഗ്, ഗോകുല്‍ പുരി, ഭജന്‍ പുര, ബ്രിജ്പുരി, ഭാഗീരഥ് വിഹാര്‍, മണ്ഡോലി, മുസ്തഫബാദ്, ശിവ് വിഹാര്‍, ബാബര്‍പൂര്‍, ജാഫറാബാദ് എന്നിവിടങ്ങളെല്ലാം പാവപ്പെട്ട ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ്. മാലിന്യ പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഇഷ്ടം പോലെയുള്ള സ്ഥലങ്ങള്‍.
ചുരുക്കം പറഞ്ഞാല്‍ ദരിദ്രവാസികളും ദരിദ്രവാസികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപം. ആ കലാപത്തെ ഇംഗ്ലീഷില്‍ 'മോബ് വയലന്‍സെന്നോ,'മലയാളത്തില്‍ ആള്‍ക്കൂട്ട ആക്രമണമെന്നോ വിശേഷിപ്പിക്കാം. അതിനു പകരം അതിനെ 'ഹിന്ദു-മുസ്ലീം ലഹള' എന്ന് വിശേഷിപ്പിക്കുന്നത് ഉത്തരവാദിത്ത്വബോധമുള്ള പത്രപ്രവര്‍ത്തനമാണോ? 3000 കിലോമീറ്ററിനപ്പുറമുള്ള കേരളത്തില്‍ 'ഡല്‍ഹിയില്‍ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്നു' എന്ന രീതിയിലുള്ള വാര്‍ത്തകള്‍ കൊടുക്കുന്നത് ശരിയാണോ?
മലയാള ചാനലുകള്‍ ഉത്തരവാദിത്ത്വബോധത്തോടെ നടത്തിയ മാധ്യമപ്രവര്‍ത്തനമാണോ ഈയിടെ നടന്നത്? കേരളത്തില്‍ ഈയിടെ ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും പറഞ്ഞത്ഡല്‍ഹിയില്‍ 'ജെനോസൈഡ്' അല്ലെങ്കില്‍ മുസ്ലീം കൂട്ടക്കൊല നടക്കുന്നുവെന്നാണ്. വാസ്തവത്തില്‍ രു കൂട്ടരും അങ്ങോട്ടുമിങ്ങോട്ടും ആക്രമിച്ചിട്ടുണ്ട്. പാവപ്പെട്ടവരുടെ ഏരിയകളിലാണ് ആ ആക്രമണമൊക്കെ ഉണ്ടായിട്ടുള്ളത്; പണക്കാരുടെ ഏരിയകളിലല്ലാ. പെട്ടന്ന് പ്രകോപിതരാകുന്ന പാവപ്പെട്ടവര്‍ അങ്ങോട്ടുമിങ്ങോട്ടും ആക്രമിക്കും. അതിനിടക്ക് ചില തീവ്രവാദികളും നുഴഞ്ഞു കയറും. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഇതൊക്കെ സംഭവിച്ചിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ വെച്ചു നോക്കിയാല്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം ഏകപക്ഷീയമായിരുന്നില്ല.
പക്ഷെ മുസ്ലീം കൂട്ടക്കൊല ഡല്‍ഹിയില്‍ നടന്നെന്ന് കേരളത്തില്‍ രാഷ്ട്രീയക്കാര്‍ പറയുന്നത് മുസ്ലീം വോട്ടിന് വേണ്ടിയാണ്.മാധ്യമങ്ങളാണെങ്കില്‍ എന്തും ഏതും'സെന്‍സേഷണലൈസ്' ചെയ്യും. പക്ഷെ ഇങ്ങനെ 'സെന്‍സേഷണലൈസ്' ചെയ്യുമ്പോള്‍ കേരളത്തിലെ മുസ്ലീം കമ്യൂണിറ്റിയില്‍ അത്അനാവശ്യമായ ഭീതിയും, പകയും ജനിപ്പിക്കുമെന്ന് മാധ്യമങ്ങള്‍ മറന്നുപോകുന്നു. ഇത്തരത്തില്‍ ഭീതിയും പകയും ജനിപ്പിക്കുന്ന വാര്‍ത്തകള്‍ കൊടുക്കുന്നതാണോ മാധ്യമ ധര്‍മം? ഇത്തരം ചോദ്യങ്ങളൊക്കെ സുമനസുകള്‍ ചോദിക്കേണ്ടിയിരിക്കുന്നു.
ഡല്‍ഹി കലാപത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ ജനങ്ങളാണ്. ചിലര്‍ പാലു വാങ്ങാന്‍ പോയവര്‍; ചിലര്‍ ഭക്ഷണം വാങ്ങാന്‍ പോയവര്‍. ഒരാള്‍ സഹോദരിയുടെ വിവാഹത്തിനു തുണി വാങ്ങാന്‍ പോയ ആളാണ്; മറ്റൊരാള്‍ സോഷ്യല്‍ വര്‍ക്കര്‍. വേറെ കൊല്ലപ്പെട്ട ചിലര്‍ ഓട്ടോ ഡ്രൈവര്‍മാരാണ്. രണ്ടുപേര്‍ ആക്രി കച്ചവടക്കാര്‍ ആണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇവരൊന്നും മരിച്ചത് നമ്മള്‍ അറിയുന്നില്ല. ഓരോ മരണവും അതാത് കുടുബങ്ങള്‍ക്ക് വേദനാജനകമാണ്. ആ മരണങ്ങള്‍ക്ക് വെവ്വേറെ മതമോ, ജാതിയോ, സാമൂഹ്യ പദവികളോ ഇല്ലാ.
ആരു മരിച്ചാലും ഡല്‍ഹി പോലീസിനും അതിനെ നിയന്ത്രിക്കുന്നവര്‍ക്കും 'അക്കൗണ്ടബിലിറ്റി' വേണ്ടതാണ്. ആ ദിശയില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലാ എന്നതാണ് ദുഃഖകരമായ ഒരു സത്യം. ഡല്‍ഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര അഭ്യന്തര വകുപ്പിന്റെ പരാജയമാണ് 50-ല്‍ പരം കൊലപാതകങ്ങള്‍. ആദ്യ ദിവസം തന്നെ ഇരു കൂട്ടരും ഇരുവശത്തും സംഘടിച്ചപ്പോള്‍ പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ? ആ ചോദ്യവും ചോദിക്കേണ്ടതാണ്. അമേരിക്കയില്‍ പണ്ട് വെള്ളക്കാരും കറുത്തവരും തമ്മില്‍ ലഹള ഉണ്ടായപ്പോള്‍ പ്രസിഡന്റ് ബുഷ് ടി.വി.-യില്‍ പ്രത്യക്ഷപ്പെട്ട് -I assure all American citizens that law and order will be
maintained- എന്ന് പ്രഖ്യാപിച്ചു. അങ്ങനെയുള്ള നിയമവ്യവസ്ഥയുടെ പാലനമാണ് കലാപമുണ്ടായ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കാണാതെ പോയത്.
ചിലര്‍ ഈ കലാപത്തെ 1984-ല്‍ സിക്കുകാര്‍ക്കെതിരെ ഉണ്ടായ കലാപവുമായി താരതമ്യം ചെയ്യുന്നു. അങ്ങനെ താരതമ്യം ചെയ്യുന്നവര്‍ ആദ്യമായി മനസിലാക്കേണ്ടത് 1980-കളില്‍ സിക്ക് തീവ്രവാദികളും ഒട്ടുമേ മോശക്കാരല്ലായിരുന്നു എന്ന വസ്തുതയാണ്. പഞ്ചാബിലേക്ക് പോകുന്ന രാത്രികാല ബസുകളില്‍ സിക്കുകാര്‍ അല്ലാത്തവരെ മാറ്റിനിറുത്തി വെടിവെച്ചു കൊന്ന ചരിത്രമുണ്ട് അവര്‍ക്ക്. ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മൂലം അനേകം പഞ്ചാബി ഹിന്ദുക്കള്‍ക്ക് പഞ്ചാബ് വിട്ട് ഓടിപ്പോരേണ്ടി വന്നിട്ടും ഉണ്ട്. ഖാലിസ്ഥാന്‍ തീവ്രവാദം മൂലം സിക്കുകാര്‍ക്കെതിരെ ഡല്‍ഹിയില്‍ അന്ന് ഒരു ജനവികാരം രൂപം കൊണ്ടിരുന്നു. ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984-ല്‍ അത് പുറത്തുവന്നു എന്ന് മാത്രം. സിക്കുകാര്‍ക്കെതിരെ 'മോബ് വയലന്‍സിന്' മറ്റൊരു പ്രധാന കാരണം അവര്‍ സമ്പന്നനായിരുന്നു എന്നതാണ്. അവരുടെ സമ്പത്ത് കൊള്ളയടിക്കാന്‍ ആയിരുന്നു അക്രമങ്ങള്‍ക്കിടയിലും പലപ്പോഴും ആള്‍ക്കൂട്ടങ്ങള്‍ ലക്ഷ്യം വെച്ചത്. കൊള്ളയും കവര്‍ച്ചയും ആയിരുന്നു 1984-ലെ സിക്ക് വിരുദ്ധ കലാപത്തിന്റ്റെ ഒരു പ്രധാന ലക്ഷ്യം എന്നത് ഖുഷ്വന്ത് സിംഗ് പോലും അംഗീകരിച്ചിട്ടുള്ള ഒരു കാര്യമാണ്.
1984 -ലെ കലാപം സിക്ക് ജനതെക്കെതിരെ എന്നതിനേക്കാള്‍ ഉപരി സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചിരുന്ന സിക്കുകാരുടെ വസ്തു വകകള്‍ കൊള്ളയടിക്കാന്‍ വേണ്ടിയുള്ള ഒന്നായിരുന്നു.1984 - ലെ കലാപം അന്വേഷിച്ച രംഗനാഥ് മിശ്ര കമ്മിറ്റിയും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പെടാതിരുന്ന അനേകം പേര്‍ കലാപത്തില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടി. ഇത്തരം കലാപകാരികളുടെ ഉദ്ദേശ്യം കൊള്ള തന്നെ ആയിരുന്നു. 1984-ലെ കേന്ദ്രഭരണ കൂടത്തിന്റ്റെ വീഴ്ചയെ ഇതെഴുതുന്നയാള്‍ ഒരു രീതിയിലും ന്യായീകരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ അന്ന്ഭരണപരിചയമില്ലാതിരുന്ന രാജീവ് ഗാന്ധിയെക്കാള്‍ ഉത്തരവാദിത്ത്വം പരിചയ സമ്പന്നനായ ആഭ്യന്തര മന്ത്രി നരസിംഹ റാവുവിനുണ്ടായിരുന്നു. രാജീവ് ഗാന്ധിയെക്കാള്‍ ആഭ്യന്തര മന്ത്രിയായിരുന്ന നരസിംഹ റാവുവിന്റ്റെ പരാജയമായിരുന്നു 1984 - ലെ സിക്ക് വിരുദ്ധ കലാപം. കലാപത്തിന് ശേഷം സിക്കുകാര്‍ പലരും കരുതുന്നത് പോലെ അടങ്ങിയിരുന്നില്ല. ലോംഗോവാള്‍, ലളിത് മാക്കന്‍, ജനറല്‍ വൈദ്യ - ഇവരൊക്കെ കൊല്ലപ്പെട്ടു. കലാപത്തില്‍ പങ്കെടുത്തെന്ന് സംശയിച്ച പലരേയും സിക്കുകാര്‍ പിന്നീട് സംഘം ചേര്‍ന്ന് ആക്രമിച്ചു. ഇതൊന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാ. അങ്ങനെയുള്ള സിക്കുകാരുടെ സംഘം ചേര്‍ന്നുള്ള ആക്രമണം സഹിക്ക വയ്യാതെ 1984-ന് ശേഷം ഡല്‍ഹിയിലെ മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറ്റിയ ചിലരെ ഒക്കെ ഇതെഴുതുന്ന ആള്‍ക്ക് നേരിട്ടറിയാം.
ഖലിസ്ഥാന്‍ തീവ്രവാദം മൂലം സിക്കുകാര്‍ക്കെതിരെജനവികാരം രൂപപ്പെട്ടിരുന്നതുപോലെ മുസ്ലീങ്ങള്‍ക്കെതിരെ ഒരു ജനവികാരവും ഇല്ലായിരുന്നു. 1990 മുതല്‍ ബി.ജെ.പി. -യും സംഘ പരിവാറുകാരും അവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ബോധപൂര്‍വം സൃഷ്ടിച്ചതാണ് മുസ്ലീം വിരുദ്ധ വികാരം. ആ മുസ്ലീം വിരുദ്ധ വികാരമാണ് ബാബ്രി മസ്ജിദ് പൊളിച്ചതിലും, 2002-ലെ ഗുജറാത്ത് കലാപത്തിലും, ഇപ്പോള്‍ പൗരത്വ ബില്ലിനെ അനുകൂലിച്ചുള്ള പ്രസ്താവനകളിലും ഒക്കെ കാണുവാന്‍ സാധിക്കുന്നത്.
കേരളത്തില്‍ 1990-കളിലെ ഗള്‍ഫ് പണത്തിന്റെ ഒഴുക്കിന് ശേഷമാണ് മുസ്ലീം തീവ്രവാദം വളരുന്നത്. തീവ്രവാദം മാത്രമല്ലാ; എന്ത് സംഘടനാ സംവിധാനത്തിന്റ്റെ പ്രവര്‍ത്തനത്തിനും വളര്‍ച്ചക്കും പണം ആവശ്യമാണല്ലോ. ഗള്‍ഫ് പണവും, ബിസിനസ്സും അതൊക്ക പോപ്പുലര്‍ ഫ്രണ്ടിനും, എസ്.ഡി.പി.ഐ ക്കും ഉണ്ടാക്കിക്കൊടുത്തു എന്ന് പറയാം. പക്ഷെ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ വര്‍ഗീയത അങ്ങനെയല്ല വളര്‍ന്നത്. ബ്രട്ടീഷുകാര്‍ വരുന്നതിന് മുന്‍പ് ഇന്ത്യയില്‍ ഒരു ഹിന്ദു-മുസ്ലീം കലാപം പോലും ഉണ്ടായിട്ടില്ല. ബ്രട്ടീഷുകാര്‍ 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും തമ്മില്‍ അകറ്റിയത്. ബ്രിട്ടീഷുകാരുടെ ആ 'പൊളറൈസേഷന്‍' ടെക്‌നിക്ക് തന്നെയാണ് ബി.ജെ.പി. - യും, സംഘ പരിവാറുകാരും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പുറത്തെടുക്കുന്നത്.
മധ്യ കാലഘട്ടത്തെ ആക്രമണങ്ങളും, ക്ഷേത്രം തകര്‍ക്കലുമൊക്കെ അധികാരത്തിന് വേണ്ടിയായിരുന്നു. അതൊന്നും പൊതുജനത്തെ വലിയ തോതിലൊന്നും ബാധിച്ചിരുന്നില്ല. 6 ലക്ഷത്തില്‍ പരം വരുന്ന ഗ്രാമങ്ങളിലായിരുന്നു അന്നത്തെ 90 ശതമാനത്തിലേറെ ഇന്‍ഡ്യാക്കാരും. ഹിന്ദു എന്ന മത സങ്കല്‍പ്പമോ, ഇന്ത്യ എന്ന രാഷ്ട്ര സങ്കല്‍പ്പമോ മധ്യ കാല ഇന്ത്യയില്‍ രൂപപ്പെട്ടിരുന്നില്ല. പിന്നെങ്ങനെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ അന്നൊക്കെ സ്പര്‍ദ്ധ ഉണ്ടാകും?
ഇന്ന് ഉത്തരേന്ത്യയിലെ ബഹു ഭൂരിപക്ഷം മുസ്ലീങ്ങളും ദരിദ്രരാണ്. സച്ചാര്‍ കമ്മിറ്റി പറയുന്നത് അവരുടെ സാമ്പത്തിക സ്ഥിതി ദളിതരേക്കാള്‍ മോശമാണെന്നാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദരിദ്ര വിഭാഗങ്ങളെ പശുവിന്റെ പേരിലും, രാജ്യസ്‌നേഹത്തിന്റ്റെ പേരിലും ആക്രമിച്ചാണ് ഇപ്പോള്‍ ബി.ജെ.പി.ക്കാരും, സംഘ പരിവാറുകാരും തങ്ങളുടെ ഹിന്ദു അസ്തിത്വം തെളിയിക്കുന്നത്! ചുരുക്കം പറഞ്ഞാല്‍ ഹിന്ദുവാണെന്ന് തെളിയിക്കാന്‍ വഴിയേ പോകുന്ന ഏതെങ്കിലും പാവപ്പെട്ടവനിട്ട് തല്ലുകൊടുക്കണമെന്നുള്ള ഗതികേടിലാണ് ബി.ജെ.പി. ക്കാരും, സംഘ പരിവാറുകാരും ഇപ്പോള്‍.
സംഘ പരിവാറുകാരും, കമ്യൂണിസ്റ്റുകാരും 1984-ലെകലാപത്തോട് ഇപ്പോഴത്തെ കലാപത്തെ താരതമ്യപ്പെടുത്തുമ്പോള്‍ ഖാലിസ്ഥാന്‍ തീവ്രവാദത്തെ പൂര്‍ണമായും വിസ്മരിക്കുകയാണ് അവര്‍. അന്നത്തെ സിക്ക് തീവ്രവാദത്തിന് എന്തെങ്കിലും ഒരു മാന്യത കൊടുത്തിട്ടുണ്ടെങ്കില്‍ അത് ചെയ്തത് കമ്യൂണിസ്റ്റുകാരാണ്. തീവ്രവാദത്തെ ജനകീയ സമരമായി തെറ്റായി വ്യാഖ്യാനിച്ചു അന്നത്തെ കമ്യൂണിസ്റ്റുകാര്‍. ഇന്ത്യന്‍ ഭരണകൂടത്തെ എതിര്‍ക്കുവാന്‍ വേണ്ടി എല്ലാ പ്രതിലോമ തീവ്രവാദ പ്രസ്ഥാനങ്ങളേയും കഴിഞ്ഞ കാലങ്ങളില്‍ വാഴ്ത്തി പാടിയിട്ടുണ്ട് കമ്യൂണിസ്റ്റുകാര്‍.
സിക്ക് തീവ്രവാദികളെ മറന്നുകൊണ്ട് ബി.ജെ.പി.ക്കാര്‍ 1984-ലെ കലാപം ഉയര്‍ത്തി കാട്ടാന്‍ ശ്രമിക്കുന്നത് തീര്‍ത്തും പരിഹാസ്യമാണ്.ബി.ജെ.പി. മുസ്ലീങ്ങള്‍ക്കെതിരെ നിരന്തരമായി നടത്തുന്നത് പോലെ സിക്കുകാര്‍ക്കെതിരെ വംശീയ അധിക്ഷേപം കോണ്‍ഗ്രസ്സ് ഒരിക്കലും നടത്തിയിട്ടില്ല എന്നതും ഇതിന്റെ കൂടെ ചേര്‍ത്തു വായിക്കണം. പാക്കിസ്ഥാന്‍ വിരോധവും, മുസ്ലീം വിരോധവും ഇല്ലെങ്കില്‍ ബി.ജെ.പി. എന്ന പാര്‍ട്ടി ഇല്ല. ബി.ജെ.പി. യുടേയും, സംഘ പരിവാറിന്റ്റെയും നിലനില്പ്പ് പോലും മുസ്ലീം വിരോധം എന്ന പ്രത്യയ ശാസ്ത്രത്തില്‍ അധിഷ്ടിതമാണ്.
കോണ്‍ഗ്രസ് എന്നാണ് അതുപോലെ സിക്ക് വിരോധം കാണിച്ചിട്ടുള്ളത്? 1984-ലെ കലാപത്തിന് ശേഷം ആഭ്യന്തര മന്ത്രിയായത് സിക്കുകാരനായ ബൂട്ടാ സിംഗ് ആയിരുന്നു.പഞ്ചാബില്‍ അന്നും ഇന്നുംകോണ്‍ഗ്രസുകാരനായ സിക്ക്കാരനാണ് മുഖ്യമന്ത്രി.സിക്കുകാരനായ ഡോക്റ്റര്‍ മന്‍മോഹന്‍ സിംഗ് കോണ്‍ഗ്രസിന്റ്റെ പൂര്‍ണ പിന്തുണയോടെ പ്രധാന മന്ത്രിയായി 10 വര്‍ഷം ഭരിച്ചു.മന്‍മോഹന്‍ സിംഗ് രണ്ടു തവണ പാര്‍ലെന്‍മെന്റ്റില്‍ സിക്ക് കലാപത്തിന് മാപ്പു പറഞ്ഞു. നരേന്ദ്ര മോഡി ഗുജറാത്ത് കലാപത്തിന് അതുപോലെ എന്നെങ്കിലും മാപ്പ് പറയുമോ?
സിക്ക് തീവ്രവാദികളും ക്രൂരതയുടെ കാര്യത്തില്‍ ഒട്ടും മോശക്കാരല്ലായിരുന്നുവെന്നതും മറക്കണ്ട.ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട ശേഷം അനേകം പേര്‍ സിക്ക് തീവ്രവാദികളാല്‍ കൊല്ലപ്പെട്ടു. സിക്ക് തീവ്രവാദികള്‍ ഇത്തരം പ്രതികാര നടപടികള്‍ തുടര്‍ന്നപ്പോഴും സിക്ക്സമുദായത്തിനു എതിരെ കോണ്‍ഗ്രസ്സ് ഒരുകാലത്തും നിലകൊണ്ടില്ല എന്നതാണ് കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ നേട്ടം. ബൂട്ടാ സിംഗ്, മോണ്ടേക് സിംഗ്, മന്‍മോഹന്‍ സിംഗ് - ഇവരെ പോലെ അനേകം സിക്കുകാര്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു.
ഇതുപോലെ മുസ്ലീം ജന സമൂഹത്തിന്റ്റെ വിശ്വാസം ആര്‍ജിക്കാന്‍ ബി.ജെ.പി.ക്ക് എന്നെങ്കിലും കഴിഞ്ഞിട്ടുണ്ടോ?ഭാവിയില്‍ കഴിയുമോ? ഗുജറാത്ത് കലാപം നല്‍കിയ മോശം ഇമേജില്‍ നിന്ന് രക്ഷപെടാന്‍ ബി.ജെ.പി. ശ്രമിച്ചത് ഡോക്റ്റര്‍ എ.പി.ജെ. അബ്ദുള്‍ കലാമിനെ പിന്നീട് രാഷ്ട്രപതി ആക്കിയാണ്. കലാമിന്റ്റെ ആത്മ കഥ വായിച്ചാല്‍ ബി.ജെ.പി.യുടെ ആ മോശം ഇമേജ് മാറിയതായും തോന്നില്ല.
ഗുജറാത്ത് കലാപവും, മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളും തന്നെ തീര്‍ത്തും ഉലച്ചു കളഞ്ഞു എന്നാണ് അദ്ദേഹം ആത്മകഥയില്‍ പറയുന്നത്. ഗുജറാത്ത് സന്ദര്‍ശിച്ചതല്ലാതെ കലാപബാധിതര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനായി എന്ന്കലാം പോലും അവകാശപ്പെടുന്നില്ല. മുസ്ലീം വോട്ട് ഞങ്ങള്‍ക്ക് വേണ്ടാ എന്നു പറയുന്ന അനേകം നേതാക്കന്മാര്‍ ഉള്ള ബി.ജെ.പി. പോലത്തെ ഒരു പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ് സിക്ക് കമ്യുണിറ്റിയുമായി സാധിച്ചെടുത്തത് പോലെയുള്ള ഒരു 'വിശ്വാസമാര്‍ജിക്കല്‍'പ്രക്രിയക്കു എന്നെങ്കിലും തുടക്കം കുറിക്കപ്പെടുമോ?
(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ് ഡയറക്ടറാണ്.ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)