പൊന്നാനി മഖ്ദൂം മസ്ജിദിന്റെ മിനാരങ്ങളിലൂടെ നേർത്ത ബാങ്കൊലി അറബിക്കടലിലേക്ക് പ്രഭാതത്തിലും പ്രതോഷത്തിലും മുങ്ങിക്കുളിക്കാനായി ഇറങ്ങിച്ചെന്നു, പതിവ് പോലെ മത്സ്യ ബന്ധന ബോട്ടുകളും യാത്രാകപ്പലുകളും സമുദ്രത്തിന്റെ ഓളങ്ങളിൽ ബാങ്കിനെ മാനിച്ച് നിശബ്ദമായ് ഒഴുകി നടന്നു.
ബാങ്കിന്റെ കാവ്യഭംഗി സമുദ്രത്തിലെ അലമാലകൾക്ക് മൂവന്തിയിൽ ചുവന്ന പുടവ തുന്നുമ്പോഴാണ് കണ്ണീരിൽ കുതിർന്ന ഒരു പെൺ ശബ്ദം കേൾക്കുന്നത് !! ''എന്റെ കുഞ്ഞുവിന്റെ കുപ്പായം... ''
ബാങ്ക് കര കയറി കരച്ചിൽ കേൾക്കുന്ന ഭാഗത്തേക്ക് നടന്നു, മസ്ജിദിന്റെ ചാരെയുള്ള ഓലമേഞ്ഞ കുടിലിലെ ഉമ്മയാണ് കരയുന്നത്!
അകാലത്തിൽ പൊലിഞ്ഞു പോയ തന്റെ പുത്രന്റെ വിയോഗ വിരഹത്തിൽ രാവെന്നും പകലെന്നുമില്ലാതെ ആ മാതാവ് നെഞ്ച് പൊട്ടി കരയുകയാണ്! ആർക്കും അവരെ സമാധാനിപ്പിക്കാൻ കഴിയുന്നില്ല!
മസ്ജിദിലെ 'മുല്ല'യും, സയ്യിദുമെല്ലാം അവരെ സമാഷ്വസിപ്പിക്കാൻ
പരിശ്രമിച്ച് പരാജയപ്പെട്ടതാണെന്ന് തന്റെ അന്വേഷണത്തിൽ ബാങ്ക് മനസ്സിലാക്കി!
പുറത്ത് തുലാവർഷ മഴ മണലിന് മീതെ ഒഴുകുന്ന പാനീസുകളെ നിർമിച്ചു കൊണ്ടിരുന്നു.
പള്ളിദർസിലേക്കെത്തിയ മുഴുവൻ മുസ്ലിയാരുട്ടികളും മഴയത്ത് നനഞ്ഞ് കുതിർന്ന് പള്ളിയുടെ ചായ്പ്പിൽ നിന്നും വസ്ത്രം പിഴിഞ്ഞ് തല തോർത്തിക്കൊണ്ടിരിക്കുമ്പോഴാണ് പള്ളിവരാന്തയിലൂടെ ഒട്ടും നനയാതെ തൂവെള്ള വസ്ത്രവും തലപ്പാവും ധരിച്ച് കുഞ്ഞേയിനെന്ന മുസ്ലിയാരുട്ടി ഗമയിൽ നടന്നുവരുന്നത് കണ്ടത്, എല്ലാ കണ്ണുകളും അത്ഭുതത്തോടെ അവനെത്തന്നെ നോക്കിക്കൊണ്ടിരുന്നു!!
എങ്ങനെയാണവൻ ഒട്ടും നനയാതെ വീട്ടിൽ നിന്നും മസ്ജിദിലെത്തിയതെന്നറിയാൻ മുസ്ലിയാരുട്ടികൾക്ക് ആകാംക്ഷയായി , അവന്റെ മറുപടിയിലെ നർമ്മശരങ്ങൾ ഭയന്ന് അവർ മൗനം പൂണ്ടു.
ഒടുക്കം മൗനത്തെ ബേധിച്ച് കൊണ്ട് തങ്ങളുസ്ത്താദ് തന്നെ ചോദിച്ചു, "കുഞ്ഞേയിനേ, എങ്ങനേയാണ് നീ നനയാതെ ഇങ്ങെത്തിയത് "?
കുഞ്ഞേയിന്റെ മറുപടി ലളിതവും നർമ്മം മുക്കിയതുമായിരുന്നു,
അവൻ പറഞ്ഞു " ഉസ്ത്താദേ ഓരോ മഴത്തുള്ളിയേയും വെട്ടിച്ച് വെട്ടിച്ച് തുള്ളിക്ക് മാറിമാറി വന്നതാണ് "!!.. പള്ളി വരാന്തയിൽ പൊട്ടിച്ചിരിയുടെ തൂവെള്ള അപ്പൂപ്പൻ താടികൾ പാറി നടന്നു.
അതൊന്നും ഗൗനിക്കാതെ കുഞ്ഞേയിൻ തന്റെ പാഠപുസ്തകം നിവർത്തി അതിലെയൊരു അറബിക്കവിത ഈണത്തിൽ ചൊല്ലാൻ തുടങ്ങി, അൽപം കഴിഞ്ഞപ്പോൾ അവൻ പുസ്ത്തകം അടച്ച് വെച്ചു; ഹൃദിസ്ത്തമാക്കിയ ആ കവിത അവൻ ഉറക്കെ ചൊല്ലി, ആദ്യ വരിയിൽ നിന്നും അവസാന വരിയിലേക്കും, ഒടുക്കത്തെ വരിയിൽ നിന്നും ആദ്യവരിയിലേക്കും,
പിന്നീടവൻ ആ അറബിക്കവിതയുടെ അതേ ഈണത്തിൽ അതിന്റെ മലയാളമൊഴിമാറ്റം ചൊല്ലാൻ തുടങ്ങി !! ആദ്യവരിയിൽ നിന്നും അവസാനത്തിലേക്കും, അവസാന വരിയിൽ നിന്നും ആദ്യത്തിലേക്കും!!
അത് കേട്ട് അവന്റെ സഹപാഠികൾ അസൂയ കലർന്ന പൊട്ടിച്ചിരികളുയർത്തി. ഓരോ സഹപാഠിയുടേയും ശബ്ദമനുകരിച്ച് കൊണ്ടവൻ തന്റെ കവിതയാലാപനം തുടർന്നു!
അത് കേട്ട് ബാങ്ക് അത്ഭുതപരതന്ത്രനായി, എന്നിട്ട് ശൈഖിനോട് ചോദിച്ചു, "ഗുരുവേ , ഏതാണീ വിദ്യാർത്ഥി"?
ഗുരു: അവനാണ് "ശൈഖ് കുഞ്ഞായിൻ മുസ്ലിയാർ! നല്ല ബുദ്ധിശാലിയും ധീരശാലിയുമാണവൻ".
ബാങ്ക് അവനെ അടുത്തേക്ക് വിളിച്ച് പരിചയപ്പെട്ടു.
എന്നിട്ടവനോട് ചോദിച്ചു, "നീയെങ്ങിനേയാണ് മഴയത്ത് നനയാതെ വീട്ടിൽ നിന്നും വന്നത് "?
അവൻ അപ്പുറത്ത് മറവിൽ കമഴ്ത്തി വെച്ച കലത്തെ ചൂണ്ടിക്കൊണ്ട് പറഞ്ഞു " മുണ്ടും ഷർട്ടും തലപ്പാവും അഴിച്ച് അതിലിട്ടു, കലം ശിരസ്സിൽ കമഴ്ത്തി വെച്ചു, നീളൻ ട്രൗസർ ധരിച്ച് നടന്നു പോന്നു. അത് കേട്ട് ബാങ്ക് കുലുങ്ങിച്ചിരിച്ചു.
ബാങ്ക് ചോദിച്ചു, "പുത്ര വിയോഗത്തിൽ സന്താപത്തിന്റെ നീർച്ചുഴിയിലകപ്പെട്ടു കഴിയുന്ന കുടിലിലെ സഹോദരിയുടെ കരച്ചിൽ മാറ്റാനും ദു:ഖത്തിൽ നിന്നും കരകയറ്റാനും വല്ല ബുദ്ധിയും പ്രയോഗിച്ചു കൂടെ നിനക്ക്?
‘’എന്റെ ഗുരു അനുമതി നൽകിയാൽ ഞാൻ പരിശ്രമിക്കും’’ - കുഞ്ഞേയിൻ പറഞ്ഞു.
ബാങ്ക് അവനേയും കൂട്ടി ഗുരുസന്നിധിയിലെത്തി വിഷയമവതരിപ്പിച്ചു, ഗുരു അനുമതി നൽകി.
ശിഷ്യൻ ഒരു നിബന്ധന മുന്നോട്ടു വെച്ചു.
"ആ സ്ത്രീ ജീവിച്ചിരിക്കുന്ന കാലമത്രയും നമ്മളല്ലാതെ മറ്റൊരാളും ഇതറിയരുത് ." ബാങ്കും ഗുരുവും സമ്മതം മൂളി! ബാങ്കിന് നേരെ തിരിഞ്ഞ് കൊണ്ട് കുഞ്ഞേയിൻ പറഞ്ഞു - "താങ്കൾ നാളെ പുലർച്ചെ മിനാരത്തിലറങ്ങും മുമ്പേ അവർ കരച്ചിൽ നിർത്തും", ഇത് കേട്ട് സന്തോഷത്തോടെ ബാങ്ക് അറബിക്കടലിന് മീതെ ചിറക് വിരിച്ച് ഏഴാനാകാശത്തേക്ക് പറന്നുയർന്നു!
ഗുരുവിനോടായ് ശിഷ്യൻ പറഞ്ഞു - "ദൈവേച്ചയുണ്ടെങ്കിൽ നാളെ നാം വേണ്ടുവോളം പത്തിരിയും മാംസവും കഴിക്കും"!! കുഞ്ഞേയിന്റെ നിഗൂഢ വാക്കുകളുടെ പൊരുളിൽ സന്ദേഹിച്ച് ഗുരു തെളിമയോടെ മന്ദഹസിച്ചു.
രാവേറെയായി, പാതിരാക്കിളി ദൂരെ ദിക്കിൽനിന്നും രാവിന്റെ സംഗീതം പൊഴിച്ച് കൊണ്ടിരുന്നു. ഖബർസ്ഥാനിലെ സ്മാരക ശിലക്ക് മീതെ സ്വർഗ്ഗീയ പക്ഷികൾ വട്ടമിട്ട് പറക്കുന്നത് അവൻ കണ്ടു! വിശുദ്ധാത്മാക്കൾ ഗസലിലും ഷെഹനായിയിലും സ്വർഗ്ഗീയ കവിതകളെ രാവിന്റെ കസവിൽ പൊതിഞ്ഞ പുതപ്പുകളാക്കി മാറ്റിക്കൊണ്ടിരുന്നു!
മസ്ജിദിന്റെ പുറത്ത് ചെറിയ കുളത്തിൽ നിന്നും ജിന്നുകൾ കൂട്ടത്തോടെ അംഗസ്നാനം ചെയ്യുന്ന ശബ്ദം ഇരുട്ടിൽ മസ്ജിദിന്റെ അകത്തളത്തിലേക്ക് ഒഴുകിയെത്തി!
ശബ്ദമില്ലാതെ അവൻ എഴുന്നേറ്റു, എല്ലാവരും കൂർക്കം വലിച്ചുറങ്ങുന്നു. ഗുരു മാത്രം തന്റെ മുറിയിൽ മങ്ങിയ മണ്ണെണ്ണ വെളിച്ചത്തിൽ നിസ്ക്കാരപ്പായയിലിരുന്ന് പ്രാർത്ഥിക്കുകയും, കരയുകയും , ദൈവിക സ്തുതി കീർത്തനങ്ങളാലപിക്കുകയും, ഗ്രന്ധപാരായണം നടത്തുകയും ചെയ്യുന്നത് അവൻ കണ്ടു!
പുറത്ത് നല്ല തണുപ്പും മഞ്ഞുമുണ്ട്, ഇടക്ക് കൂരിരുട്ടിനെ ആട്ടിയകറ്റി ഇടിമിന്നൽ വെളിച്ചത്തിന്റെ തെളിച്ചത്തെ ഭൂമിയിലേക്ക് വിതറിക്കൊണ്ടിരുന്നു.
അറബിക്കടലിന്റെ തിരമാലകൾ രാവിന്റെ നിശബ്ദതയിൽ കലിതുള്ളി മനുഷ്യാത്മാക്കളോട് കലഹിച്ച് കൊണ്ടിരുന്നു!
കുഞ്ഞേയിൻ തന്റെ ചെരിപ്പ് ധരിച്ച് പുറത്തിറങ്ങി, ഇരുട്ടിൽ ഉൾക്കാഴ്ച്ചയുടെ വെളിച്ചത്തിൽ അവൻ വഴികളെ തിരിച്ചറിഞ്ഞു!
ജിന്നും പിശാചും മൂങ്ങയും നരിച്ചീറുകളും അവനെ കണ്ടമ്പരന്നു!
പൊന്നാനി ഉറങ്ങുന്ന ആ തണുത്ത രാത്രിയിലും ചെറ്റക്കുടിലിലെ മാതാവ് മാത്രം തന്റെ പുത്രനേയോർത്ത് കരഞ്ഞ് കൊണ്ടേയിരുന്നു!
മണലിൽ തന്റെ കാൽപാഥങ്ങളെ നിശബ്ദമായമർത്തി നടന്ന് അവൻ കുടിലിനോട് ചേർന്ന മാവിനടുത്തെത്തി, തന്റെ പാദരക്ഷകളഴിച്ചു മാറ്റി, അവൻ മാവിൻ മുകളിൽ കയറി!!
കുടിലിന് മുകളിലേക്ക് നീണ്ട് തൂങ്ങി നിൽക്കുന്ന മാങ്കൊമ്പിലേക്കവൻ വലിഞ്ഞു നീങ്ങി!!
ഉമ്മയുടെ കരച്ചിലിനിടയിലെ ഇടവേളയിൽ അവൻ മരിച്ച കുഞ്ഞുവിന്റെ ശബ്ദത്തിൽ "ഉമ്മാ...'' എന്ന് വിളിച്ചു!! ആ സ്ത്രീ അത്ഭുതത്തോടെ ചോദിച്ചു ," എന്റെ കുഞ്ഞു വിന്റെ ശബ്ദമല്ലേ അത്!"?
അതേ ഉമ്മ, "ഇത് ഞാനാണ് കുഞ്ഞു" - അവൻ പറഞ്ഞു.
മോനേ , "നീ എവിടേയാണെടാ…"? - ഉമ്മ ചോദിച്ചു.
" ഞാൻ നിങ്ങളുടെ അടുത്ത് തന്നെയുണ്ട് , നിങ്ങളെ എനിക്ക് കാണാൻ പറ്റുന്നുണ്ട്! പക്ഷേ നിങ്ങൾക്ക് എന്നെ കാണാൻ കഴിയില്ല ഉമ്മാ, ഞാൻ റൂഹാനിയായിട്ടാണ് വന്നിരിക്കുന്നത്, എനിക്ക് ഖബറിൽ വളരെ സുഖമാണ്, സ്വർഗ്ഗീയ സൗകര്യങ്ങളെല്ലാം ലഭിക്കുന്നുണ്ട്!! ഒരേയൊരു പ്രയാസമേയുള്ളൂ, നിങ്ങൾ കരയുമ്പോൾ എനിക്കവിടെ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടുന്നു!’’ - റൂഹേനി പറഞ്ഞു.
"യാ അള്ളാഹ്’’...
‘’മോനേ ഇനി ഞാൻ കരയില്ല " - ഉമ്മ പറഞ്ഞു.
"കരയരുതുമ്മാ, നിങ്ങൾ എനിക്കും വേണ്ടി ഖുർആൻ പാരായണം നടത്തി പ്രാർത്ഥിച്ചാൽ മതി, നാളെ പള്ളിയിലെ ശൈഖിനേയും മുസ്ലിയാരുട്ടികളേയും വിളിച്ച് വീട്ടിൽ പ്രവാചക പ്രകീർത്തന കാവ്യ സദസ്സ് സംഘടിപ്പിക്കണം, കഴിയുമെങ്കിൽ പത്തിരിയും നാടൻ കോഴിക്കറിയും ഉണ്ടാക്കണം" - റൂഹേനി പറഞ്ഞു.
"നാളെ ‘മൗലിദ്’ നടത്താം മോനേ, വിഭവങ്ങളുമുണ്ടാക്കാം. എൻറെ മോന് സുഖമാണെന്നറിഞ്ഞത് മാത്രം മതി ശിഷ്ട ജീവിതം ഈ ഉമ്മാക്ക് സന്തോഷിക്കാൻ " - ഉമ്മ പറഞ്ഞു.
"ഉമ്മാ, ഇപ്പോൾ ഞാൻ പോവുകയാണ്, ഇടക്കിടേ നിങ്ങളേ കാണാൻ എന്റെ റൂഹേനി വരും, നിങ്ങൾ ഇനി എന്നെയോർത്ത് കരഞ്ഞ് കൊണ്ട് എന്നെ വിഷമത്തിലാക്കരുത് " - അവൻ പറഞ്ഞു.
"ഞാനിനി കരയില്ല മോനെ ,നീ സന്തോഷത്തോടെ സ്വർഗ്ഗത്തിലേക്ക് പൊയ്ക്കോ "! - ഉമ്മ മറുപടി നൽകി.
"ശരി ഉമ്മ"... അവൻ യാത്ര പറഞ്ഞു.
ഉമ്മ പിറ്റേ ദിവസത്തെ സൽക്കാരത്തിനും വേണ്ടിയുള്ള ഒരുക്കൾ തുടങ്ങി, പത്തിരിയും, പൊരിച്ച പത്തിരിയും, നെയ്പത്തിരിയും, ജീരകപ്പത്തിരിയുമൊക്കെ ചുട്ടെടുക്കാനുള്ള ജോലിയാരംഭിച്ചു. ഓടക്കുഴൽ പത്തിരിപ്പലകയിൽ തൂവെള്ള വൃത്തങ്ങളെ നിർമ്മിച്ചു കൊണ്ടിരുന്നു.
കുഞ്ഞേയിൻ മസ്ജിദിലേക്കും നടന്നു നീങ്ങി.
പുലർച്ചേ ബാങ്ക് ഏഴാനാകാശത്ത് നിന്നും മിനാരത്തിലേക്കിറങ്ങി വന്നു,
അത്ഭുതം!; ആ സ്ത്രീയുടെ കരച്ചിൽ ഇന്ന് കേൾക്കുന്നില്ല, ആ വീട്ടിൽ വെളിച്ചവും പുകയും ജീവിതത്തിന്റെ പുതിയ ആകാശം നെയ്യുകയായിരുന്നു!!
ശൈഖും ബാങ്കും കുഞ്ഞേയിന്റെ അടുത്ത് ചെന്നു,
കുഞ്ഞേയിൻ ഒരു ചിരിയിൽ എല്ലാമൊളിപ്പിച്ചു വെച്ചു.
നേരം വെളുത്തപ്പോൾ കരയാത്ത ഉമ്മയെ കണ്ട അയൽവാസികളും ബന്ധുക്കളുമൊക്കെ സന്തോഷിച്ചു!
ഉമ്മയുടെ ക്ഷണം സ്വീകരിച്ച് കൊണ്ട് ശൈഖും മുസ്ലിയാരുട്ടികളുമൊക്കെ പ്രവാചക പ്രകീർത്തന കാവ്യസദസ്സൊരുക്കാനായി ആ കുടിലിലേക്ക് നടന്നു, തലേ ദിവസം കുഞ്ഞേയിൻ പറഞ്ഞ ‘നിഗൂഢ’ വാക്കുകളുടെ പൊരുൾ അപ്പോഴാണ് ശൈഖിന് മനസ്സിലായത് .
കാവ്യ സദസ്സിന് ശേഷം സുപ്രയിൽ വിഭവങ്ങളെത്തി, പത്തിരിയും കട്ടിപ്പത്തിരിയും, പൊരിച്ച പത്തിരിയും, ജീരകപ്പത്തിരിയുമെത്തി.
ശൈഖിന് പ്രത്യേകം തയ്യാറാക്കിയ നെയ്പ്പത്തിരിയും നാടൻ കോഴി പൊരിച്ചതും ആട്ടുമാംസം ചുട്ടെടുത്തതും നൽകി , അതിൽ നിന്നും ഒന്നും കഴിക്കാതെ അവയെല്ലാം ശൈഖ് കുഞ്ഞേയിന് നൽകി , ഒന്നും മനസ്സിലാവാതെ സഹപാഠികൾ പരസ്പരം നോക്കി!
കൂട്ടത്തിലൊരു സഹപാഠി പറഞ്ഞു കുഞ്ഞേയിന്റെ കറാമത്ത് (അമാനുഷിക സിദ്ധി)!!, അപ്പോൾ കുഞ്ഞേയിൻ തിരുത്തി, കുഞ്ഞേയിന്റെ ഹിക്മത്ത് (യുക്തി) !!
(കഥാകൃത്ത് ഭാരതീദാസൻ യൂനിവേഴ്സിറ്റി ക്യാമ്പസിൽ സോഷ്യോളജിയിൽ പി എച്ച് ഡി ഗവേഷണ വിദ്യാർത്ഥിയാണ്)