Image

കെസിആര്‍എം നോര്‍ത് അമേരിക്കയുടെ ഇരുപത്തിയഞ്ചാമത് ടെലി കോണ്‍ഫെറന്‍സ് റിപ്പോര്‍ട്ട് (ചാക്കോ കളരിക്കല്‍)

Published on 21 March, 2020
കെസിആര്‍എം നോര്‍ത് അമേരിക്കയുടെ ഇരുപത്തിയഞ്ചാമത് ടെലി കോണ്‍ഫെറന്‍സ് റിപ്പോര്‍ട്ട് (ചാക്കോ കളരിക്കല്‍)
കെസിആര്‍എം നോര്‍ത് അമേരിക്ക,മാര്‍ച്ച് 11, 2020 ബുധനാഴ്ച്ച നടത്തിയ ഇരുപത്തിയഞ്ചാമത് ടെലികോണ്‍ഫെറന്‍സിന്‍റെ റിപ്പോര്‍ട്ട് ചുവടെ കൊടുക്കുന്നു. രണ്ടരമണിക്കൂറോളം നീണ്ടുനിന്ന ആ യോഗത്തില്‍ അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളില്‍നിന്നുമായി വളരെ അധികംപേര്‍ പങ്കെടുത്തു. മോഡറേറ്റര്‍ ശ്രീ എ സി ജോര്‍ജിന്‍റെ ആമുഖത്തിനുശേഷം മൗനപ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകന്‍ ആര്‍ച്ച്ഡയോസിസന്‍ മൂവ്‌മെന്‍റ് ഫോര്‍ ട്രാന്‍സ്പരന്‍സി (Archdiocesan Movement for Transparency)യുടെ സ്‌പോക്‌സ് പേഴ്‌സണ്‍ശ്രീ ഷൈജു ആന്‍റണി (Shyju Antony)ആയിരുന്നു. വിഷയം: ‘എറണാകുളംഅങ്കമാലി അതിരൂപത ഭൂമി വിവാദവും സഭാ നവോത്ഥാന മുന്നേറ്റങ്ങളും’.വിഷയാവതാരകന്‍ ശ്രീ ഷൈജു ആന്‍റണിയെ ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ചവര്‍ക്ക് ചാക്കോ കളരിക്കല്‍ പരിചയപ്പെടുത്തി.എറണാകുളംഅങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍  കെസിആര്‍എം നോര്‍ത് അമേരിക്ക കാണിച്ച വലിയ മനസ്സിനെയും കേരള സഭയ്ക്കുവേണ്ടി സംഘടന ചെയ്തുകൊണ്ടിരിക്കുന്ന മഹനീയ പ്രവര്‍ത്തനങ്ങളെയും അനുസ്മരിച്ചുകൊണ്ടാണ് ശ്രീ ആന്‍റ്റണി തന്‍റെ വിഷയാവതരണം ആരംഭിച്ചത്.

എറണാകുളംഅങ്കമാലി ഭൂമി കച്ചവടത്തില്‍ വിവാദം സൃഷ്ടിക്കാനുള്ള അടിസ്ഥാന കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു രൂപതയെ ഭരിക്കുന്ന മെത്രാന് കാനോന്‍ നിയമം അനുവദിച്ചുകൊടുക്കുന്നത് അതി ഭയങ്കര അധികാരമാണ്. നിയമനിര്‍മാണം, നിയമനിര്‍വഹണം, നിയമവ്യാഖ്യാനം (Legislative, Executive, and Judiciary) എന്നീ മൂന്ന് അധികാരങ്ങളും ഒരു രൂപതാമെത്രാനില്‍ നിഷിപ്തമായിരിക്കുന്നു.പണ്ട് രാജാക്കന്മാരും ചക്രവര്‍ത്തിമാരും കൈയ്യാളിയിരുന്ന മേല്പറഞ്ഞ മൂന്ന് അധികാരങ്ങളും ഇന്ന് ലോകത്ത് ഒരു അധികാരിക്കും ഉണ്ടായിരിക്കുകയില്ല, മെത്രാന്മാരൊഴിച്ച്. പഴയആ ഭരണരീതിയെ ഇന്ന് ജനാധിപത്യഭരണം മാറ്റിസ്ഥാപിച്ചിരിക്കുന്നു. സഭാംഗങ്ങള്‍ക്ക് മെത്രാനോട് അമിത വിധേയത്വം ഉണ്ടാകാന്‍ കാരണം മെത്രാനില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങളാണ്. കൂടാതെ അവരെ വിശുദ്ധരായുംസഭാപൗരര്‍ കാണുന്നു.മെത്രാന്മാരും സാധാരണ മനുഷ്യരാണെന്നും അവര്‍ക്കും തെറ്റുപറ്റാമെന്നും സഭാംഗങ്ങള്‍ മനസ്സിലാക്കുന്നില്ല.മേല്പറഞ്ഞ കാരണങ്ങള്‍കൊണ്ട് മെത്രാന്‍ ചെയ്യുന്ന തെറ്റായ കാര്യങ്ങളെ ചോദ്യം ചെയ്യപ്പെടാറില്ല. ഇനി ആരെങ്കിലും ഏതെങ്കിലും വിഷയത്തില്‍ മെത്രാനെ ചോദ്യം ചെയ്താല്‍ അത് അവിടെവെച്ചുതന്നെ തീര്‍ന്നു പോകുകയേ ഉള്ളൂ. അതിന് കാരണമുണ്ട്.ഒരു മെത്രാന്‍ തെറ്റുചയ്താല്‍ പുനര്‍ വിചാരണ അപേക്ഷ കൊടുക്കേണ്ടത് ആ തെറ്റുചയ്തതും ആ തെറ്റിന്മേല്‍ വിധികല്പിക്കാന്‍ അധികാരമുള്ളതുമായ മേത്രാനു തന്നെയാണ്; മറ്റാര്‍ക്കുമല്ല.

എറണാകുളംഅങ്കമാലി അതിരൂപതയുടെ വസ്തു വില്പനയില്‍ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് റോം നിയമിച്ച അന്വേഷണ സമതിയുള്‍പ്പെടെ എല്ലാ സമിതികളും സമ്മതിച്ചിട്ടുണ്ട്. അന്വേഷണ സമിതികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നതിന്‍റെ ഇരട്ടി നഷ്ടമാണ് യഥാര്‍ത്ഥത്തില്‍ അതിരൂപതയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടാക്കാന്‍ സീറോ മലബാര്‍ സഭയുടെ പെര്‍മനെന്‍റ് സിനഡിനെയാണ് റോം നിയമിച്ചത്. അഞ്ച് മെത്രാപ്പോലീത്തമാര്‍ ഉള്ള പെര്‍മനെന്‍റ് സിനഡിന്‍റെ അധ്യക്ഷന്‍ കുറ്റാരോപിതനായ കര്‍ദിനാള്‍ ആലഞ്ചേരിതന്നെയാണ്. അദ്ദേഹത്തിന്‍റെ അടുത്താണ് നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടത്.  അദ്ദേഹം തന്നെയാണ് അന്തിമ തീരുമാനമെടുക്കാന്‍ ഉത്തരവാദപ്പെട്ട ആളും.കര്‍ദിനാള്‍ ആലഞ്ചേരിചെയ്ത തെറ്റിന് അദ്ദേഹം അധ്യക്ഷനായപെര്‍മനെന്‍റ് സിനഡിന്‍റെപക്കല്‍ പരാതിപ്പെട്ടാല്‍ എന്തായിരിക്കും സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും ഊഹിക്കാവുന്നതേയുള്ളു.ഈ തലതിരിഞ്ഞ രീതിയാണ് നമ്മുടെ സിസ്റ്റം!യഥാര്‍ത്ഥത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരി ഒരു പ്രതീകം മാത്രമാണ്. ആലഞ്ചേരി പോയാല്‍ വേറൊരു മെത്രാപ്പോലീത്ത ആ സ്ഥാനത്തുവരും. ക്യൂരിയ, ഫിനാന്‍സ് കമ്മറ്റി, ആലോചനാസമതി എന്നുവേണ്ട എല്ലാ നൈയ്യാമിക സമതികളുടെയും അധ്യക്ഷന്‍ രൂപതാ മെത്രാനാണ്.മെത്രാന്മാര്‍ക്ക് പരമാധികാരം കല്പിച്ചുകൊടുക്കുന്ന സിസ്റ്റമാണ് ഈ വിഷയത്തിലെ വില്ലന്‍.

എറണാകുളം- അങ്കമാലി അതിരൂപതയുടെ വസ്തു വില്പന യോഗത്തിലെ മിനിറ്റ്‌സില്‍ കര്‍ദിനാള്‍ ആലഞ്ചേരി പല നിര്‍ദേശങ്ങളും വച്ചതായി കാണാം. യോഗകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിച്ചുകൊള്ളാമെന്ന് സത്യപ്രതിജ്ഞ എടുത്തതിനാല്‍ വിയോജിപ്പുള്ളവര്‍ക്ക് ഒന്നും പുറത്തു പറയാന്‍ സാധിച്ചില്ല. അഴിമതി നടക്കുന്നത് കണ്‍മുമ്പില്‍ കണ്ടാലുംസമിതിഅംഗങ്ങള്‍ക്ക് അത് പുറത്തുപറയാന്‍ പാടില്ല. എറണാകുളംഅങ്കമാലി അതിരൂപതഫിനാന്‍സ്സമതിയില്‍  നാല് പ്രഗത്ഭരായ അല്മായര്‍ ഉണ്ടായിരുന്നു.കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കിയ അവര്‍ മറ്റു പോംവഴികള്‍ ഒന്നും കാണാതെ വന്നതിനാല്‍ ഒടുവില്‍സമതിയില്‍നിന്നും രാജിവെച്ചുപോയി.രഹസ്യം സൂക്ഷിക്കണമെന്നുള്ള പ്രതിജ്ഞയാണ് അവര്‍ രാജിവെയ്ക്കാനുള്ള കാരണം.ഗുരുതരമായ തെറ്റുകണ്ടല്‍പോലും പുറത്തുപറയാന്‍ പാടില്ല.അതാണ് സഭയുടെ ഇപ്പോഴത്തെ സംവിധാനം. അതുകൊണ്ട് പ്രബുദ്ധരായ സഭാംഗങ്ങള്‍നിലവിലുള്ള സഭാ ഭരണ സംവിധാനത്തെപഠിക്കുകയുംഭാവിയില്‍ അടിസ്ഥാനപരമായി സഭാഭരണ നിയമങ്ങളില്‍മാറ്റം വരുത്താന്‍ ശ്രമിക്കുകയുമാണ് വേണ്ടത്.അപ്രകാരമൊരു മാറ്റം സംഭവിക്കാതെ സഭയില്‍ നവീകരണം അഥവാ നവോത്ഥാനം ഉണ്ടാകാന്‍ പോകുന്നില്ല.രണ്ടാം വത്തിക്കാന്‍ കൗന്‍സിലിനുശേഷം പുറത്തിറക്കിയ കാനോന്‍ നിയമത്തിലെ സഭാഭരണ കാര്യത്തില്‍ മെത്രാന്മാര്‍ക്കു നല്‍കുന്ന പരമാധികാരത്തെ പുനര്‍പരിശോധിക്കേണ്ടതാണ്.
സീറോമലബാര്‍ സഭയുടെ പ്രത്യേക നിയമം  (particular law)  ഉണ്ടാക്കി പ്രസിദ്ധം ചെയ്ത കര്‍ദിനാള്‍ ആലഞ്ചേരിതന്നെയാണ് അതിലെ ആര്‍ട്ടിക്കിള്‍ 214 ലംഘിച്ച് വസ്തുകച്ചവടം നടത്തിയത്.25 കോടിയില്‍ കൂടിയ വസ്തുവില്പനയാണെങ്കില്‍പെര്‍മനെന്‍റ് സിനഡിന്‍റെഅംഗീകാരംആവശ്യമാണ്.

ആ അംഗീകാരം വാങ്ങാതെമാര്‍ ആലഞ്ചേരിവസ്തുവിറ്റ് അദ്ദേഹംതന്നെ കൈയ്യൊപ്പുവെച്ച സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമത്തെ നഗ്‌നമായി ലംഘിച്ചു.കാനോന്‍ നിയമത്തിന്‍റെ ലംഘനവും ആ വസ്തു കച്ചവടത്തില്‍ ഉടനീളം സംഭവിച്ചിട്ടുണ്ട്.അത്ഭുതകരമായ പണനഷ്ടമാണ് ആ കച്ചവടത്തില്‍ സംഭവിച്ചിരിക്കുന്നത്.ആധാരത്തില്‍ പൈസ കൈപ്പറ്റിയെന്ന് എഴുതിവെച്ചെങ്കിലും ഒരു രൂപപോലും അതിരൂപതയുടെ കണക്കില്‍ വന്നിട്ടില്ല.ആധാരം നടന്നപ്പോള്‍ മൂന്നുകോടിയില്‍പരം തുക വാങ്ങാന്‍ മറന്നുപോയി എന്നാണ് മാര്‍ ആലഞ്ചേരിയുടെ വിശദീകരണം.പത്തിരുപത്തിനാല് മാസമായിട്ട് എന്തുകൊണ്ട് ആ പൈസ വാങ്ങിയില്ല എന്നുചോദിക്കുമ്പോള്‍ നിങ്ങള്‍ കൊണ്ടുപോയി കോടതിയില്‍ കേസു കൊടുക്ക്; ഞാന്‍ കോടതിയോട് മറുപടി പറഞ്ഞോളാം എന്ന ധാര്‍ഷ്ട്യഭാവത്തിലുള്ള മറുപടിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.നിയമത്തെ ഏതുവിധത്തിലും വളച്ചൊടിക്കാന്‍ ഒരു മെത്രാന് സാധിക്കും എന്നതിന്‍റെ തെളിവാണ് നാമിവിടെ കാണുന്നത്.അതിരൂപതയുടെ വസ്തുക്കള്‍ വിറ്റ് കടം വീട്ടാനുള്ള ആലോചനയ്ക്കായി 2016ല്‍ ഫിനാന്‍സ് കമ്മറ്റി കൂടി. എന്നാല്‍  അതിനുമുന്നേ പത്തൊന്‍പത് ആധാരങ്ങളുടെ രജിസ്‌ട്രേഷന്‍ നടന്നുകഴിഞ്ഞു എന്ന ഗൗരവതരമായ തെറ്റും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. ഭൂമികച്ചവടത്തിലെ വസ്തുതാപരമായ തെറ്റുകള്‍ കാനോന്‍ നിയമപ്രകാരവും സിവില്‍ നിയമപ്രകാരവും ക്രിമിനല്‍ നടപടിപ്രകാരവും തെറ്റുകള്‍ തന്നെയാണ്. ഒരു കമ്മറ്റിക്കും ആ തെറ്റുകള്‍ മറച്ചുവയ്ക്കാന്‍ സാധിക്കുകയില്ല. അത്രയ്ക്കും വ്യക്തവും കൃത്യവുമായ തെറ്റുകളാണ് വസ്തുവില്പനയില്‍ സംഭവിച്ചിരിക്കുന്നത്.നാലഞ്ചു കേസുകളിലെങ്കിലും മാര്‍ ആലഞ്ചേരിയോട് നേരില്‍ ഹാജരായി പ്രോസിക്കൂഷന്വിധേയമാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്. സ്വാധീനമുപയോഗിച്ച്‌സ്‌റ്റേവാങ്ങി തല്കാലത്തേയ്ക്ക് അദ്ദേഹം പിടിച്ചുനില്‍കുകയാണ്.ഈ വിഷയത്തില്‍ പൊതുജനം മനസ്സിലാക്കേണ്ടത് ഒരൊറ്റ കേസില്‍പോലും കഴമ്പില്ല എന്ന് ഒരു കോടതിയും ഇതുവരെയും അഭിപ്രായപ്പെട്ടിട്ടില്ല എന്ന വസ്തുതയാണ്.

കേരള സര്‍ക്കാരിന്‍റെ നികുതിവകുപ്പ് ആറുമണിക്കൂറോളം മാര്‍ ആലഞ്ചേരിയെ ചോദ്യം ചെയ്യുകയുണ്ടായി. പിന്നീട് മൂന്നരക്കോടി രൂപ നികുതി വകുപ്പിന് അതിരൂപത പിഴയടക്കേണ്ടിവന്നു.

സഭയുടെ പണം ഉപയോഗിച്ച് പ്രഗത്ഭരും വമ്പിച്ച ഫീസ് ഈടാക്കുന്നവരുമായ  വക്കീലന്മാരെവച്ച് കേസു നടത്താന്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് കഴിയും. മേല്‍ക്കോടതികളില്‍ അപ്പീലിനുപോകാനും സഭയ്ക്ക് പണമുണ്ട്. കേസുമായിപോകുന്ന സാധാരണ സഭാംഗങ്ങളുടെ സാമ്പത്തികസ്ഥിതി മോശവുമാണല്ലോ. അതുകൊണ്ട് അവരുടെ വക്കീലന്മാര്‍ സാധാരണ വക്കീലന്മാരുമായിരിക്കും. ഹൈകോടതിയിലേയ്‌ക്കോ സുപ്രീംകോടതിയിലേയ്‌ക്കോ കേസുമായി പോകാന്‍ സാധാരണക്കാര്‍ക്ക് സാധിക്കുകയുമില്ല.ഒരു സാധാരണ സഭാപൗരന് നിയമപരമായിപോലും സഭാധികാരികളുടെ കുറ്റകൃത്യങ്ങളെ നേരിടാന്‍ സാധിക്കയില്ല എന്ന യാഥാര്‍ത്ഥ്യമാണ് നാമിവിടെ മനസ്സിലാക്കേണ്ടത്.അതീവ ഗുരുതരവും, നഗ്‌നവുമായ ക്രമക്കേടുകളും നിയമ ലംഘനങ്ങളും വസ്തു വില്‍പ്പനയില്‍ നടന്നിട്ടുണ്ട് എന്ന കാര്യംപകല്‍പോലെ വ്യക്തമായിട്ടുപോലും മാര്‍ ആലഞ്ചേരി തന്‍റെ സ്ഥാനത്തുനിന്നും തല്കാലത്തേയ്‌ക്കെങ്കിലും മാറിനില്‍ക്കാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.എറണാകുളംഅങ്കമാലി അതിരൂപതയിലെ വസ്തു വില്പനയില്‍ സംഭവിച്ച ക്രമക്കേടുകളും കാനോന്‍സിവില്‍ക്രിമിനല്‍ മിയമലംഘനങ്ങളും ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ക്രിസ്ത്യന്‍ സഭകള്‍ക്കുവേണ്ടി ചര്‍ച്ച് ട്രസ്റ്റ് ബില്ലുപോലുള്ള സിവില്‍ നിയമങ്ങള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കേണ്ടതാണ്.

വിഷയാവതരണത്തിനുശേഷം സുദീര്‍ഘവും വളരെ സജീവവുമായ ചോദ്യോത്തരങ്ങളും ചര്‍ച്ചയും നടക്കുകയുണ്ടായി.ശ്രീ ഷൈജു ആന്‍റണിക്ക്ഈ വിഷയത്തിലുള്ള ആഴമായ അറിവ് വിഷയാവതരണത്തിലും കോണ്‍ഫെറന്‍സില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങളുടെ വിശദീകരണത്തിലും പ്രകടമായിരുന്നു.        

ചര്‍ച്ചയില്‍ സംബന്ധിച്ച എല്ലാവരുംതന്നെ അദ്ദേഹത്തെ അഭിനന്ദിച്ച് സംസാരിക്കുകയുണ്ടായി. മോഡറേറ്റര്‍ ശ്രീ എ സി ജോര്‍ജ് എല്ലാവര്‍ക്കും പ്രത്യേകിച്ച് ശ്രീആന്‍റണിക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോണ്‍ഫെറന്‍സ് ഏപ്രില്‍ 08, 2020 (April 08, 2020) ബുധനാഴ്ച 09 PM (EST) നടത്തുന്നതാണ്. വിഷയം അവതരിപ്പിക്കുന്നത് റിട്ടയേര്‍ഡ് പ്രഫ. ഡോ. എം. കെ. മാത്യു (Dr. M. K. Mathew) ആയിരിക്കും. വിഷയം: ‘മതങ്ങളുടെ മനഃശാസ്ത്രം’.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക