ജനകീയ കർഫ്യു കൊണ്ട് ഞായറാഴ്ച്ച രാജ്യത്തോടൊപ്പം കേരളവും സ്തംഭിച്ചപ്പോൾ,
ഇടുക്കിയിലെ മലമുകളിൽ സെഎൽഫ് ഐസലേഷനിൽ കഴിയുന്ന പ്രവാസി മലയാളി ഐറ്റി
പ്രൊഫഷണൽ പറയുന്നു, കോറോണയെ ധീരമായി നേരിട്ട കേരളം മറ്റൊരു സിംഗപ്പൂർ
ആണെന്ന്. ആണോ എന്ന് പരിശോധിക്കുകയാണ് ഈ ലേഖനം.
കിഴക്കൻ ഏഷ്യയിലെ
കടുവ എന്നു സിംഗപ്പൂരിനെ വിശേഷിപ്പിക്കാറുണ്ട്. കായൽപൊക്കി കൃഷിചെയ്ത
കുട്ടനാട്ടിനെപ്പോലെ കടൽപൊക്കി ലോകത്തിൽ ആദ്യത്തെ യുവ ഒളിമ്പിക്സ്
സംഘടിപ്പിച്ച സിറ്റി സ്റ്റേറ്റ് ആണു സിംഗപ്പൂർ. അവർ കൈകാര്യം ചെയ്യാത്ത
ബിസിനസ് ഇല്ല, വ്യവസായം ഇല്ല. കയറ്റുമതി ഇല്ല. ബാങ്കിങ് മുതൽ ഷിപ്പിംഗ് വരെ
അവരുടെ സാമ്രാജ്യം.
മലയാളിയെ രാഷ്ട്രപതിയും അംബാസഡറുമാക്കിയ
സിംഗപ്പൂർ ഉന്നത വിദ്യാഭ്യാസത്തിനും ഐടി ജോലിക്കും മലയാളിയെ ആകർഷിക്കുന്നു.
ഐടി മേഖലയിൽ സിംഗപ്പൂർ പോലെ വളരാൻ കേരളത്തിന് കഴിയുമായിരുന്നു എന്ന വിലാപം
എന്നും കേൾക്കുന്നു. യാതൊരു പൊല്യൂഷനും ഉണ്ടാക്കാത്ത വ്യവസായമാണല്ലോ ഐടി.
ന്യൂയോർക്കിൽ
വീട്ടിലിരുന്നു ജോലി ചെയ്യാമെന്ന് ഐടി കമ്പനി നിഷ്കർഷിച്ച നിമിഷം
ടിക്കറ്റ് തരപ്പെടുത്തി ദുബായ്‌വഴി കൊച്ചിയിലേക്ക് പറന്നിറങ്ങിയ ഐടിക്കാരൻ
പറയുന്നത് കേരളത്തിലെ സ്ഥിതി സിംഗപ്പൂരിനെപ്പോലെ മികച്ചതാണെന്നാണ്. അവിടെ
അദ്ദേഹത്തിന് നിരവധി സുഹ്രു ത്തുക്കളുണ്ട്. ഇതുവരെ ലോകത്തിൽ
പതിനായിരത്തിലേറെ ജീവൻ അപഹരിച്ച കൊറോണ മൂലം അവിടെ മരിച്ചവർ രണ്ടു മാത്രം.
സെൽഫ്
ക്വാറന്റൈനിൽ സഹ്യനിലെ തണുപ്പുള്ള മലമുകളിൽ കഞ്ഞിയും പയറും പപ്പടവും
നാരങ്ങാ അച്ചാറുമായി ഒരാഴ്ചയായപ്പോൾ വരുന്നു നെടുമ്പാശ്ശേരി എയർപോർട്ടിലെ
ഹെൽത് ഡെസ്കിൽ നിന്നുള്ള വിളി. ടെമ്പറേച്ചർ എങ്ങനെ? പനിയോ തുമ്മലോ, ശ്വാസം
മുട്ടലോ ഉണ്ടോ? ഇല്ലെന്നു പറഞ്ഞപ്പോൾ താങ്ക്സ് പറഞ്ഞു നിറുത്തി. വീണ്ടും
വിളിക്കുമെന്നും പറഞ്ഞു. ആരെങ്കിലും വിളിച്ച് ഫോളോ അപ്പ് ചെയ്തല്ലോ എന്ന
ആശ്വാസാവും അതിലേറെ അഭിമാനവും.
കേരളം അരയും തലയും മുറുക്കി
കളരിപ്പയറ്റുകാരെപ്പോലെയോ സാമുറായിയെപ്പോലെയോ വാളും പരിചയും എടുത്ത്
കൊറോണക്കെതിരെ പടവെട്ടുകയാണ്. ഐസലേഷൻ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ച
ബ്രിട്ടീഷ് ദമ്പതിമാരെ വിമാനത്തിൽ നിന്ന് വിളിച്ചിറക്കി ആശുപത്രിയിലാക്കി.
കടന്നു കളഞ്ഞ മറ്റൊരാളെ ഗോഹട്ടിയിൽ വച്ച് ട്രെയിനിൽ നിന്ന് പൊക്കി.
ഒരുകാലത്ത് ചുംബന സമരം നടത്തി പേരെടുത്ത കേരളം കൊറോണ വന്നതോടെ കൈകൊടുപ്പും
കെട്ടിപിടുത്തവും ചുംബനവും പാടെ വർജ്ജിച്ചു.
ഒരുനൂറ്റാണ്ടു മുമ്പ്
ജാതികൾ തമ്മിൽ തീണ്ടലും തൊടീലുമെന്നല്ല നോട്ടം പോലും നിഷിദ്ധമായിരുന്ന
നാടാണ് കേരളം. അന്നത്തെ പാരമ്പര്യത്തിന്റെ ബാക്കിപത്രം ശബരിമലയിലും
ഗുരുവായൂരും പ്രസാദം ഭകതരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കുന്ന രീതിയായി
അവശേഷിക്കുന്നു.
അതുകൊണ്ടു സുരക്ഷിത ദൂരം അഥവാ സമ്പർക്ക ദൂരം
പരിപാലിക്കണമെന്ന ഗവർമെൻറ് നിർദ്ദേശത്തിൽ പുതുതായി ഒന്നുമില്ല. ജീവൻ
രക്ഷിക്കാനാണെങ്കിലും ജനം ഇന്നത് കൂടുതൽ ശ്രദ്ധയോടെ പാലിക്കുന്നു.
ആരാധനക്കും ഉത്സവത്തിനും പെരുന്നാളിനും കല്യാണത്തിനും തിരക്ക് കുറഞ്ഞു.
കാഞ്ഞിരപ്പള്ളി
കൂവപ്പള്ളി പുലിക്കുന്നേൽ കുടുംബത്തിലെ കാരണവരുടെ ഒന്നാം ചരമ വാർഷികം ആൾക്കൂട്ടമില്ലാതെ നടത്തിയതായി മകനും ജേർണലിസ്റ്റുമായ ജോ
എ. സ്കറിയ വാട്സാപ് സന്ദേശം അയച്ചതാണ് ഒടുവിലത്തെ വിശേഷം. ഒരായിരം
പേരെങ്കിലും കൂടേണ്ടതായിരുന്നു. 2019 ൽ നൂറാം ജന്മദിനം ആഘോഷിച്ച അവിരാച്ചനു
പത്തുമക്കൾ. ആഘോഷം കഴിഞ്ഞാണ് 2019 ൽ മരണം.
എക്കണോമിക് ടൈംസ്
ലേഖകനായിരുന്ന മകൻ ജോ എ. സ്കറിയ ജോലി മതിയാക്കി റബർ തോട്ടത്തിൽ പിതാവിനെ
സഹായിക്കാൻ എത്തി. ഒപ്പം രാജിക്കത്ത് പുസ്തകമാക്കുകയും ചെയ്തു--ഫ്രം
ഫോർത്ത് എസ്റ്റേറ്റ് ടു റബർ എസ്റ്റേറ്റ്. ഒരു ഗൾഫ് പത്രത്തിൽ റാന്നിയിലെ
കൊറോണ ബാധിതരെക്കുറടിച്ച് ജോ അടുത്ത ദിവസം എഴുതിയ ലേഖനം വാൾ സ്ട്രീറ്റ്
ജേർണൽ ഉദ്ധരിച്ചിരുന്നു.
പത്തു മക്കളാണ് പി എസ് എബ്രഹാമിനെന്നു
പറഞ്ഞല്ലോ.--ഒമ്പതു പെൺമക്കളും ജോ എന്ന ഒരേ ഒരു ആണ് തരിയും. എല്ലാവരുടെയും
ജീവിത പങ്കാളികളെയും മക്കളെയും അവരുടെ മക്കളെയും മാത്രം കൂട്ടിയാൽ പള്ളി
നിറയാനുണ്ട്--134 പേർ. മൂത്തമകൾ എൽസിക്കു 79 വയസ്. ഇളയ സിസിലിക്ക് 56. എൽസിയുടെ അഞ്ചു മക്കളും ഓസ്‌ട്രേലിയയിൽ. പക്ഷെ ഒന്നാം ചരമ വാർഷികം
പള്ളിയിൽ ചടങ്ങു മാത്രമായി കലാശിച്ചു.
സാമൂഹ്യ പഠിതാക്കളെ
വിസ്മയിക്കുന്ന പലതും കേരളത്തിൽ നടമാടിക്കൊണ്ടിരിക്കുന്നു. ജപ്പാനിൽ നിന്ന്
അമേരിക്കയിലെ സിയാറ്റിലിയിലേക്ക് സ്ഥലംമാറിപ്പോയ ഇടുക്കി ജില്ലക്കാരായ
ദമ്പതിമാർ കൊറോണയുടെ പ്രഭവ കേന്ദ്രത്തിൽ നിന്ന് തലനാരിടക്ക് രക്ഷപെട്ടു
മടങ്ങി വന്നു. കാരണം വിസയുടെ കാലാവധി തീർന്നു. എന്നിട്ടും കൊച്ചിയിലിരുന്നു
വാഷിംഗ്ടൺ സ്റ്റേറ്റിലെ ക്ലയന്റ്സിനു വേണ്ടി പണി ചെയ്യുന്നു. ഹൈറേഞ്ചിൽ
അല്പം ഏലത്തോട്ടം വാങ്ങി എന്ന മിച്ചമുണ്ട്.
അധ്യാപകനും
എഴുത്തുകാരനുമായ തൃപ്പൂണിത്തുറയിലെ ഒരു റിട്ട. പ്രൊഫസറുടെ ഏകമകൻ
ന്യൂയോർക്കിൽ വേൾഡ് ട്രേഡ് സെന്ററിൽ ലീമാൻ ബ്രദേർസിന് വേണ്ടി
ജോലിചെയ്യമ്പോഴാണ് ടവർ തകർന്നടിഞ്ഞത്. ലീമാൻ ബ്രദേഴ്സ് പൂട്ടി. ഈ
ഐറ്റിക്കാരൻ ഒരുവർഷം മുമ്പ് ആമസോണിൽ ചേർന്നു. വാഷിംഗ്‌ടൺ സ്റ്റേറ്റിലെ
സിയാറ്റിലാണ് ജോലി.
ജോയ്‌ക്കും ഐറ്റിക്കാരി ഭാര്യ സൗമ്യക്കും മകൾ
ജെന്നിഫറിനും പ്രശ്‌നമൊന്നും ഇല്ല. ഇപ്പോഴും വാടകവീട്ടിലാണ്. ഒരു വീട്
വാങ്ങാൻ ശ്രമിക്കുന്നു. എങ്കിലും അവൻ ഞങ്ങളുടെ ഉറക്കം കെടുത്തുന്നുവന്നു
പ്രൊഫസർ. അമേരിക്കയിൽ ആദ്യം കൊറോണ ബാധിച്ച സ്റ്റേറ്റ് ആണല്ലോ വാഷിങ്ടൺ. മരണസംഖ്യ നൂറോടടുക്കുന്നു. 1800 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
സിയാറ്റിലിലെ ടാകോമാ ഡോമിൽ തുറന്ന ഡ്രൈവ് ഇൻ ടെസ്റ്റ് കേന്ദ്രത്തിൽ ആളുകൾ
ക്യൂ നിൽക്കുന്നു.
അതേ സമയം ഇടുക്കിയിലെ മറ്റൊരു ഗ്രാമത്തിൽ
നിന്നുള്ള ദമ്പതിമാർ ഫാമിലി വിസ കിട്ടിയതിനാൽ മകനുമൊത്ത് മാർച്ച 19 നു
ഫ്ലോറിഡയിലെ ഒർലാൻഡോയിൽ വിമാനം ഇറങ്ങി. ഹോട്ടലിൽ
താമസിച്ചുകൊണ്ട് തണുത്ത പ്രഭാതങ്ങളിൽ ഗുഡ് മോർണിംഗ് അമേരിക്ക ഉരുവിടുന്നു. .
ബിഎസ്സി നഴ്സ് ആയ ഈ മിടുക്കി സിജിഎഫ്എൻഎഎസ് പാസായി വിസക്കു
കാത്തിരിപ്പു തുടങ്ങിയിട്ട് പത്തു വർഷമായി. ഒടുവിൽ വിളി വന്നപ്പോൾ
കയ്യോടെ മാർച്ച് 14നു കൊച്ചിയിൽ നിന്ന് ഖത്തർ എയർവെയ്സിൽ ദോഹവഴി
ന്യൂയോർക്കിൽ എത്തി, അവിടെ നിന്ന് യുണൈറ്റഡ് എയർവെയ്സിൽ ഒർലാണ്ടോയിൽ
ഇറങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതേ റൂട്ടിൽ അബുദാബിയിൽ നിന്ന്
ഭർത്താവും പത്തു വയസുകാരനായ മകനും എത്തി.
ഒർലാണ്ടോയിൽ
ന്യൂയോർക്കിലെപ്പോലെ കൊറോണാ ഭീതി പടർന്നിട്ടില്ലെന്നു മരുമകൾ
വിളിച്ചറിയിച്ചതായി നേര്യമംഗലത്ത് നിന്നും അമ്മ ആഹ്ലാദത്തോടെ പറഞ്ഞു.
ജോലിക്കു കയറുന്നതിനുമുമ്പുള്ള ട്രെയിനിങ് ആണിപ്പോൾ. തന്മൂലം ഭർത്താവും
മകനും ഹ്യുസ്റ്റനിലേക്കു പോയിരിക്കയാണ്. അവിടെ നഗരപ്രാന്തത്തിലെ
വുഡ്‌ലാൻഡ്സിൽ ഭാര്തതാവിന്റെ സഹോദരി ഉണ്ട്.
ഹെഡ്മിസ്ട്രസ് ആയി
റിട്ടയർ ചെയ്ത നെരിയമംഗലത്തെ അമ്മക്ക് മൂന്ന് മക്കളാണ്. മകൻ അബുദാബിയിൽ,
മകൾ മസ്കറ്റിൽ, മറ്റേ മകൾ ഹ്യുസ്റ്റനിൽ. കർഷകനായ ഭർത്താവും താനും പലതവണ
മസ്കറ്റിലും അബുദാബിയിലും ഹ്യുസ്റ്റണിലും പോയിട്ടുണ്ട്. ദൈവം പറയുന്നു ഇനി
ഫ്ളോറിഡയിലും പോകാൻ. എന്നിട്ടു വേണം ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡ്
കാണാൻ.
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് തിരുവനന്തപുരത്ത്
ആരംഭിച്ചിട്ട് അടുത്ത വർഷം എഴുപതു വർഷം തികയുകയാണ്. ജവാഹർലാൽ നെഹ്‌റുവാണു
1951ൽ കോളജ് ഉദ്‌ഘാടനം ചെയ്തത്. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച
നേട്ടങ്ങളുടെ തുടക്കം അവിടെ നിന്നായിരുന്നു.
തിരുവനന്തപുരം
എയർപോർട്ടിൽ നിന്ന് ആറുകിലോമീറ്റർ അകലെ ഒരു കുന്നിൻപുറത്ത് 143 ഏക്കറിൽ
പടർന്നു പന്തലിച്ച കാമ്പസിൽ ഇല്ലാത്ത സ്പെഷ്യാൽറ്റികൾ ഇല്ല. ഡെന്റൽ കോളജ്,
ഫാർമസി കോളജ്, വനിതകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ആശുപത്രി, റീജണൽ
കാൻസർ സെന്റർ, റീജനൽ ഒഫ്താൽമിക് സെന്റർ, എല്ലാറ്റിനും ഉപരി കേന്ദ്ര
ഗവർമെന്റിന്റെ സെന്റർ ഓഫ് എക്സലൻസ് ആയ ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ
ഇൻസ്റ്റിറ്റ്യൂട്ട് കൂടിയുണ്ട്.
കേരളത്തിൽ ഇന്ന് ഗവർമെന്റ് വക
ഒമ്പതു മെഡിക്കൽ കോളേജുകളും 20 പ്രൈവറ്റ് മെഡിക്കൽ കോളേജുകളും ഉണ്ട്.
പതിനാലു ജില്ലകളിലും ജനറൽ ആശുപത്രി എന്നു വിളിക്കുന്ന ജില്ലാ ആശുപത്രികളും
77 താലൂക്ക് ആശുപത്രികളും ഓരോ പഞ്ചായത്തിലും ഓരോന്ന് എന്ന കണക്കിൽ 829
പബ്ലിക് ഹെൽത് സെന്ററുകളുമുണ്ടു. ഓരോവാർഡിലും ഉപകേന്ദ്രവും.
പണ്ടൊക്കെ
പള്ളികളും പള്ളിക്കൂടങ്ങളുമാണ് കേരളത്തിൽ തഴച്ചു
വളർന്നുകൊണ്ടിരുന്നതെങ്കിൽ ഇന്ന് ആശുപത്രികൾ തുറക്കാനാണ് നെട്ടോട്ടം.
നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ.
കുറഞ്ഞത് 251 ബെഡ് ഉള്ളവ 33 എണ്ണമുണ്ട്.101 ഉള്ളവ 86, 51 ഉള്ളവ 135, 26നു
മുകളിൽ 230, 25 വരെ 823. ആകെ 1753.
കൊറോണക്കാലത്ത് ഏറ്റവും
ആവശ്യമുള്ള വെന്റിലേറ്ററുകൾ 51 ബെഡുകളിൽ കൂടുതലുള്ള, ഐസിയു സൗകര്യം ഉള്ള,
ആശുപത്രികളിലേ ഉള്ളു. 3 മുതൽ 20 വരെ വെന്റിലെറ്ററുകൾ ഉണ്ടാവും. അതിന്റെ
അർത്ഥം കേരളത്തിൽ ഗവർമെന്റ് മേഖലയിലുള്ള 14 ജനറൽ ആശുപത്രികളും മുപ്പതോളം
മെഡിക്കൽ കോളേജ് ആശുപത്രികളും കഴിഞ്ഞാൽ പ്രൈവറ്റ് ആശുപത്രികളിലായി ആകെയുള്ള
വെന്റിലേറ്ററുകൾ 1750.
ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ
പറയുന്നത്ത് പതിനായിരക്കണക്കിന് വെന്റിലേറ്ററുകൾ സജ്ജമാക്കാൻ പോകുന്നു
എന്നാണ്. പോരാത്തതിന് ജനറൽ മോട്ടോർസ് പോലുള്ള കാർ കമ്പനികളോട് അവ
നിർമ്മിക്കാൻ ആവശയപ്പെടും. വെന്റിലേറ്റർകൾക്കു കുറഞ്ഞത് 15 ലക്ഷം രൂപയാകും മികച്ചതിനു 18 ലക്ഷം മുതൽ
38 ലക്ഷം വരെ.
ഇടുക്കി ജില്ലയിലെ വാഗമൺ പോലുള്ള ഹിൽ സ്റ്റേഷനിൽ
ഇപ്പോൾ ടൂറിസ്റ്റുകൾ വരുന്നതേയില്ല. ഏലപ്പാറ പഞ്ചായത്തിൽ
പതിനെട്ടാം വാർഡാണ് വാഗമൺ. ചെറുതും വലുതുമായ രണ്ടായിരത്തോളം റിസോർട്ടുകൾ
ഉള്ള സ്ഥലം. അവിടെ അബദ്ധത്തിനു ഒരു സഞ്ചാരി എത്തിപ്പെട്ടാൽ എന്തായിരിലും
സ്ഥിതി? അയാൾക്കു കൂടിയ ഫ്ലൂവും ചുമയും തൊണ്ടവേദനയും അനുഭവപ്പെട്ടാലോ?
വാഗമൺ
വാർഡിലെ പിഎച്ച്സി ഉപകേന്ദ്രത്തിൽ ഹെൽത് വർക്കറം സഹായിയും മാത്രമേ ഉള്ളു.
അവിടെനിന്നു ഏലപ്പാറയിലെ പിഎച്ച്സിയിൽ എത്തിച്ചാൽ പീരുമേട്ടിലെ താലൂക്ക്
ആശുപത്രിയിലേക്ക് റഫർ ചെയ്യും. അവിടെനിന്നു പൈനാവിലെ ജനറൽ
ആശുപത്രിയിലേക്ക്. അവിടെനിന്നു ഇടുക്കി മെഡിക്കൽ കോളേജിലേക്ക്.
മലമ്പ്രദേശത്തെ യാത്ര കഴിയുമ്പോഴേക്ക് സഞ്ചാരി അർദ്ധപ്രാണനാവും.
വിദ്യാലയങ്ങൾ
അടച്ചു, പരീക്ഷകൾ എല്ലാം മാറ്റി, സ്‌കൂൾ ഫൈനൽ പരീക്ഷ എഴുതി തുടങ്ങിയ 4.35
ലക്ഷം കുട്ടികളും പ്ലസ് ടു എഴുതാനിരുന്ന 3.11 ലക്ഷം പേരും വീട്ടിൽ
ഇരിപ്പാണ്. ഒന്നു മുതൽ ഒമ്പതു വരെയുള്ളവരെക്കൂടി കൂട്ടിയാൽ എത്രയോ
ലക്ഷങ്ങൾ! ഇവരെയെല്ലാം ഓൺലൈനിൽ പഠിപ്പിക്കാമെന്നു വച്ചാൽ എളുപ്പമാണോ?
ആഗ്രഹമുണ്ട്. സൗകര്യങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി.
സ്‌കൂൾ
അടച്ചച്ചതുകൊണ്ടു വീട്ടിൽ ഇരിക്കുന്ന അമേരിക്കയിലെ 52 മില്യൺ
വിദ്യാർത്ഥികളിൽ 12 മില്യൺ പേർക്ക് ഇന്റർനെറ്റ് സൗകര്യം ഇല്ലെന്നാണ്
എൻബിസിയുടെ നൈറ്റ്ലി ന്യൂസിൽ ആങ്കർമാൻ ലെസ്റ്റർ ഹോൾട്ട് പറഞ്ഞത്. ഇത്
കേരളത്തിന് അല്പം ആശ്വാസം നൽകുന്നു.
അമേരിക്കയിലെ എബിസി, എൻബിസി,
സിബിഎസ്, സിഎൻഎൻ, ഫോക്സ് ന്യൂസ് തുടങ്ങിയ ചാനലുകളും മലയാളം ചാനലുകളും മാറി
മാറി നോക്കിയിരിക്കുന്നു മലയാളികൾ. ഏതു ചാനലും കമ്പ്യൂട്ടറിൽ കാണാം.
അമേരിക്കൻ മെയിൻ സ്ട്രീം ചാനലുകളിൽ പ്രത്യക്ഷപ്പെടുന്ന മെഡിക്കൽ വിദഗ്‌ധരിൽ
നല്ലൊരു പങ്കു ഇൻഡ്യാക്കാരാണ് എന്നതും ശ്രദ്ധേയം.
എൻബിസിയിലെ ഡോ.
സ്യു എന്ന സുദീപ്ത് വർമ്മ, സർജൻ ജനറൽ ആയിരുന്ന ഡോ. വിവേക് മൂർത്തി,
സിബിഎസിലെ ഡോ. താര നരുല, റീന നൈനാൻ എന്നിങ്ങനെ. അൽജസീറയിൽ ഹോങ്കോങ്ങിൽ
നിന്ന് റിപ്പോർട്ട് ചെയ്യന്ന ദിവ്യ ഗോപാലൻ ഏഷ്യാനെറ് എഡിറ്റർ എം ജി
രാധാകൃഷ്ണന്റെ പിതൃ സഹോദരന്റെ മകളാണ്. നേരത്തെ ബിബിസിയിൽ ആയിരുന്നു.
മുഖമൂടി തുന്നുന്ന മലയാളി വീട്ടമ്മ
മന്ത്രി കെകെ ശൈലജ മുഖംമൂടിയില്ലാതെ
തെർമൽ സ്കാനിങ് കർശനം
തിരുവന്തപുരത്തെ കൺട്രോൾ റൂം
ഒന്നാം ഓർമ്മദിവസം ആരും വരേണ്ടെന്ന് പുലിക്കുന്നേൽ കുടുംബത്തിലെ പത്തു മക്കൾ
നൂറാം പിറന്നാൾ ഘോഷിച്ച അവിരാച്ചൻ പത്തു മക്കളോടൊപ്പം
ഒർലാണ്ടോയിൽ ജോലിക്കു ചേർന്ന ദീപ്തി മകൻ ആരോണിനൊപ്പം; നേര്യമംഗലത്തെ 'അമ്മ ആനി
മക്കയിൽ നിന്ന് മടങ്ങിയ മലബാറിലെ ഹജ്ജുമ്മമാർ
ആളൊഴിഞ്ഞ മലമ്പുഴ, അന്നും ഇന്നും
ഹോങ്കോങ്ങിലെ മലയാളി റിപ്പോർട്ടർ--അൽജസീറയുടെ ദിവ്യഗോപാലൻ.