അമേരിക്കന്‍ മലയാളികള്‍ക്കിടയിലും കൊറോണ വൈറസ് വ്യാപകമാകുന്നു. പലരും പുറത്ത് പറയുന്നില്ലെങ്കിലും ഒട്ടേറേ പേര്‍ രോഗബാധിതരായാണു വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ അത്യാസന്ന നിലയിലുള്ള ചിലരെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിക്കുന്നു. പലരും വെന്റിലേറ്ററിലാണ്.
പ്രായമുള്ളവര്‍ മാത്രമല്ല, ചെറുപ്പക്കാരും ഗുരുതര നിലയിലുണ്ടെന്നതാണ് കൂടുതല്‍ ആശങ്ക ഉണര്‍ത്തുന്നത്. തങ്ങള്‍ക്ക് രോഗം വരില്ല, വന്നാലും സാരമില്ല എന്ന ധാരണയിലാണു യുവജനത പെരുമാറുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ അവര്‍ മടിക്കുന്നു. ഈ നിലപാട് ശരിയല്ലെന്നാണു വിദഗ്ദര്‍ പറയുന്നത്
മലയാളി സമൂഹത്തിലെ നല്ലൊരു പങ്ക്ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്നതിനാല്‍ രോഗബാധക്കുള്ള സാധ്യത ഏറേ കൂടുതലാണ്. പ്രത്യേകിച്ച് മാസ്‌ക്, ഗൗണ്‍ എന്നിവ ആവശ്യത്തിനു ലഭ്യമല്ലാത്ത സ്ഥിതിയും ഉള്ളതിനാല്‍. അവര്‍ വീട്ടിലെത്തുമ്പോള്‍, എത്ര കരുതലെടുത്താലും വീട്ടിലുള്ളവര്‍ക്കും വൈറസ് പടരാനുള്ള സാധ്യതയുണ്ട്.
മിസൂറിയിലെ സെന്റ് ലൂയിയിലുള്ള നഴ്‌സായ യുവതിക്കും ന്യു യോർക്ക് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ എം.ടി.എ.യില്‍ ജോലിയുള്ള ഒരാള്‍ക്കും പ്രാര്‍ഥന സഹായം അഭ്യര്‍ഥിച്ചു കൊണ്ട് വാട്ട്‌സാപ്പ ഗ്രൂപ്പൂകളില്‍ സന്ദേശങ്ങള്‍ വന്നു.
മലയാളി സമൂഹത്തിലും നല്ലൊരു വിഭാഗത്തിനു രോഗബാധക്കു സാധ്യത ഉണ്ടെന്നു എ.കെ.എം.ജി. മുന്‍ പ്രസിഡന്റ് ഡോ. തോമസ് മാത്യുവിനെ പോലുള്ളവര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു
ആര്‍ക്കെങ്കിലും രോഗം വന്നാല്‍ 14 ദിവസത്തേക്കു അക്കാര്യം അറിയണമെന്നില്ല. പനിയും മറ്റും തുടങ്ങുമ്പോഴാണ് എല്ലാവരും ഐസൊലേറ്റ് ചെയ്യുന്നത്. അപ്പോഴേക്കു വീട്ടിലുള്ളവര്‍ക്കൊക്കെ വൈറസ് വന്നേക്കാം.
രോഗം വരുന്നവരെയൊക്കെ കിടത്താനോ ചികില്‍സിക്കാനോ ആശുപത്രികളില്‍ സൗകര്യമില്ല. കാലിഫോര്‍ണിണിയയിലും ന്യു യോര്‍ക്കിലുംടെസ്റ്റ് നടത്താനും കടമ്പകളേറേ. ടെസ്റ്റിനു ഡോക്ടറൂടെ പ്രിസ്‌ക്രിപ്ഷന്‍ വേണം. വിദഗര്‍ ടെസ്റ്റ് വേണൊ എന്നു വീണ്ടും പരിശോധിക്കും. വീട്ടില്‍ മറ്റാര്‍ക്കെങ്കിലും രോഗം ഉണ്ടെന്നോ മറ്റോ അറിഞ്ഞാല്‍ മാത്രമേ പെട്ടെന്ന് ടെസ്റ്റ് നടത്തുകയുള്ളു എന്നതാണു സ്ഥിതി.
ടെസ്റ്റ് നടത്തി കോവിഡ് ആണെന്നു സ്ഥിരീകരിച്ചിട്ടും വലിയ കാര്യമൊന്നുമില്ല. കാര്യമായ മരുന്നൊന്നുമില്ല. അതിനാല്‍ വീട്ടിലിരുന്നു ആവശ്യമെങ്കില്‍ ടൈലനോളും കഴിച്ച് ധാരാളം വെള്ളവും കുടിച്ചിരിക്കാനാണു ഉപദേശം. നേരെ മറിച്ച് മറ്റു രോഗമുള്ളവരും പ്രായമായവരുമൊക്കെ ചികില്‍സ തേടണം.
ഗുരുതരമായി പനി വന്നാല്‍ ടെസ്റ്റ് കൂടാതെ തന്നെ കോവിഡ് എന്ന ധാരണയിലാണു ഇപ്പോള്‍ ചികില്‍സ.
കോവിഡ് ആണെന്നു വ്യക്തമായാല്‍ തന്നെ 15 ദിവസമെടുക്കും അത് പൂര്‍ണ നിലയിലെത്താന്‍. രോഗബാധ ഇല്ലാതായി തീരാന്‍ വീണ്ടും 15 ദിവസം. ചുരുക്കത്തില്‍ ഒന്നര മാസം വീട്ടിലിരിക്കേണ്ടി വരും.
ചികില്‍സക്ക് രണ്ടു മൂന്നു മരുന്നുകള്‍ ചേര്‍ന്ന സയുക്തമാണു ഉപയോഗിക്കുന്നത്. ഹൈഡ്രോക്‌സി ക്ലോറിക്വിന്‍ എന്ന മരുന്ന് സാധാരണക്കാര്‍ക്ക് ഇപോള്‍ കിട്ടാന്‍ വിഷമമുണ്ട്. ആശുപത്രികളിലുണ്ടെന്നു കരുതുന്നു.
ഏപ്രില്‍ അവസനത്തോടെയോ മേയിലോ രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തും. അപ്പോഴേക്കും ഡോക്ടര്‍മാരടക്കമുള്ള ഹെല്ത്ത് കെയര്‍ പ്രൊഫഷനുകളില്‍ നല്ലൊരു പങ്കിനു രോഗം വന്നാല്‍ എന്താകുമെന്ന ഭീതിയുമുണ്ട്.
സര്‍വ മത പ്രാര്‍ഥന നടത്തി
ജീവന്‍ പണയം വച്ച് കൊവഡ് 19 എന്ന മഹാമാരിയെ തുരത്താനുള്ള ഭഗീരഥ പ്രയത്നത്തില്‍
ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്സ്മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയ എല്ലാവര്‍ക്കുമായി ടെലികോണ്‍ഫറന്‍സിലൂടെ സര്‍വ മത പ്രാഥന നടത്തിയത് പുതുമയായി. ഫോമ നേതാവ് അനിയന്‍ ജോര്‍ജാണു ഇതിനു മുന്‍ കൈ എടുത്തത്.
സ്വന്തം കുടുംബത്തെ മറന്ന് അക്ഷീണം രാപകലന്യേ ഇവര്‍ ജോലി ചെയ്യുന്നു. അവരില്‍ പലരും ഇന്ന് കൊറോണയുടെ പിടിയിലാണ്. അവരുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി ബിഷപ്പ് ജോയി ആലപ്പാട്ട്, അന്‍സാര്‍ കാസിം, പാര്‍ത്ഥസാരഥി പിള്ള എന്നിവര്‍ വിവിധ മതങ്ങളെ പ്രതിനിധീകരിച്ചു പ്രാര്‍ഥന നടത്തി.
മാധവന്‍ നായര്‍ (ഫൊക്കാന), ഫിലിപ്പ് ചാമത്തില്‍ (ഫോമ), ഡോ. ജോര്‍ജ് എം. കാക്കനാട്ട് (ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക), ഡോ. ഉഷ മോഹന്‍ദാസ് (എകെഎംജി), ആഗ്നസ് തെറാടി (നൈന), എസ്.കെ. ചെറിയാന്‍ (ഡബ്ല്യുഎംസി) എന്നിവര്‍ കോള്‍ കോണ്‍ഫറന്‍സില്‍ ആശംസകള്‍ അര്‍പ്പിച്ചു.
ബൈജു വര്‍ഗീസ്, ഡോ. ജഗതി നായര്‍ എന്നിവര്‍ നേത്രുത്വം നല്കി.
ന്യു യോര്‍ക്ക് സിറ്റിയിലെ സ്ഥിതി
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കോറോണ ബാധിതരുള്ള ന്യു യോര്‍ക്ക് സിറ്റിയില്‍ രോഗബാധിതരുടെ എണ്ണം ഞായറാഴ്ച വൈകിട്ടു വരെ 10,764 ആയി. മരണം 99.
ഓരൊ നിമിഷവും കൂടുതല്‍ പേര്‍ക്ക് രോഗം വരുന്നു. പലരും മരിക്കുന്നു. ബ്രൂക്ക്‌ലിനിലും ക്വീന്‍സിലുമാണു മരണ സംഖ്യ കൂടുതല്‍.
ലോകമെങ്ങും രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷമാകുകയും മരണം 15,000 കടക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ ബുധനാഴ്ച (മാര്‍ച്ച് 25) ലോകമെങ്ങും പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു.