Image

കൊറോണയ്ക്ക് ശേഷം ചൈനയില്‍ 'ഹാന്റ വൈറസ്' പൊട്ടിപ്പുറപ്പെടുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 25 March, 2020
കൊറോണയ്ക്ക് ശേഷം ചൈനയില്‍ 'ഹാന്റ വൈറസ്' പൊട്ടിപ്പുറപ്പെടുന്നു
ന്യൂയോര്‍ക്ക്: ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് മൂലം ലോകം മുഴുവന്‍ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ നോവല്‍ കൊറോണ വൈറസ് ലോകമെമ്പാടുമുള്ള 16,000 ത്തിലധികം ആളുകളെ കൊന്നിട്ടുണ്ട്. ഈ മഹാമാരി ഇനിയും നിയന്ത്രണവിധേയമാക്കിയിട്ടില്ല.

എന്നാല്‍, ചൈനയില്‍ ഒരു പുതിയ വൈറസ് പടരുന്നത് ലോകത്തെ മുഴുവന്‍ അസ്വസ്ഥരാക്കുകയാണ്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, 'കോവിഡ് 19' പോലെ ഈ വൈറസ് അപകടകാരിയല്ല. കൊറോണ വൈറസ് പിടിപെട്ട് ആയിരക്കണക്കിന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടതുകൊണ്ട് ഇപ്പോള്‍ കണ്ടെത്തിയ വൈറസിനെക്കുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയും അതിലുപരി ആശങ്കയുമുണ്ട്. ഈ വൈറസ് മൂലം ഒരാള്‍ മരിച്ചതാണ് ആശങ്കയ്ക്ക് കാരണം.

വൈറസ് ബാധിച്ച് രാജ്യത്ത് ഒരാള്‍ മരിച്ചതിനെക്കുറിച്ച് ചൈനീസ് സ്റ്റേറ്റ് മാധ്യമങ്ങള്‍ ട്വീറ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഈ വൈറസിനെക്കുറിച്ച് ജനങ്ങള്‍ അറിയാനിടയായത്. 'ഹാന്റ വൈറസ്' എന്ന പേരിലുള്ള ഈ വൈറസ് ഒരു പുതിയ വൈറസല്ല, പതിറ്റാണ്ടുകളായി മനുഷ്യരെ ബാധിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ടൈംസ് ചൊവ്വാഴ്ച ട്വിറ്ററില്‍ ഇങ്ങനെ എഴുതി: 'യുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ഒരാള്‍ തിങ്കളാഴ്ച ചാര്‍ട്ടേഡ് ബസ്സില്‍ ജോലി ചെയ്യാനായി ഷാന്‍ഡോംഗ് പ്രവിശ്യയിലേക്ക് പോകുന്നതിനിടയില്‍ മരിച്ചു. പരിശോധനയില്‍ ഹാന്റ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ബസ്സിലെ 32 പേരെയും പരീക്ഷണത്തിന് വിധേയരാക്കി.'

എന്താണ് ഹാന്റ വൈറസ്? ചിലര്‍ ഇതിനെ ഒരു പുതിയ വൈറസ് എന്ന് വിളിക്കുന്നു. പക്ഷേ അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്റെ (എന്‍സിബിഐ) ജേണലില്‍ പറയുന്നു, നിലവില്‍ 21 ലധികം ഇനം ഹാന്റ വൈറസ് ജനുസ്സില്‍ ഉള്‍പ്പെടുന്നു എന്ന്.

എന്താണ് ഹാന്റ വൈറസ്
വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, എലികളുമായും അണ്ണാനുകളുമായും കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നതുകൊണ്ടാണ് വൈറസ് പടരുന്നത് എന്നാണ്. ഇതുവരെ നടത്തിയ ഗവേഷണമനുസരിച്ച്, ഈ വൈറസ് വായുവിലൂടെയോ വ്യക്തിയിലൂടെയോ അല്ല. എന്നാല്‍, ഒരു വ്യക്തി എലിയുമായോ അണ്ണാനുമായോ സമ്പര്‍ക്കം പുലര്‍ത്തുകയാണെങ്കില്‍, അവര്‍ക്ക് ഹാന്റ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം മരണം വരെ സംഭവിക്കാം.

ഹാന്റ വൈറസിന്റെ ലക്ഷണങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നതനുസരിച്ച്, ഒരാള്‍ക്ക് ഹാന്റ വൈറസ് ബാധിക്കുമ്പോള്‍ 101 ഡിഗ്രിക്ക് മുകളില്‍ പനിയും ശരീര വേദനയും തലവേദനയും അനുഭവപ്പെടും. ഇതോടൊപ്പം ഓക്കാനം, ഛര്‍ദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളും കാണും. ചര്‍മ്മത്തില്‍ ചുവന്ന ചുണങ്ങും പ്രത്യക്ഷപ്പെടും.

നിലവില്‍, ശാസ്ത്രജ്ഞര്‍ അതിന്റെ അണുബാധ തടയാന്‍ നിരന്തരം പഠിച്ചുകൊണ്ടിരിക്കുകയാണ്. എലിയും അണ്ണാനും വഴി മാത്രം ഇത് പടരുന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നിരുന്നാലും, ഇന്ത്യയില്‍ ഹാന്റ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ, 2008 ലും 2016 ലും ഇത്തരം രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍കരുതല്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള എലികളില്‍ നിന്നും അണ്ണാനുകളില്‍ നിന്നും അകലം പാലിക്കണമെന്നാണ് സിഡിസിക്ക് പറയാനുള്ളത്.

1978ല്‍ ദക്ഷിണ കൊറിയയിലെ ഹാന്റന്‍ നദിക്കടുത്തുള്ള ഒരു ചെറിയ സ്ഥലത്തെ കൊറിയന്‍ ഹെമറോളജിക് പനി രോഗബാധയെത്തുടര്‍ന്ന് ഒറ്റപ്പെടുത്തിയിരുന്നു. എലികള്‍ കൂടുതല്‍ കാണപ്പെട്ട സ്ഥലമായിരുന്നു അത്. ഹാന്റന്‍ നദിയുടെ പേരിലാണ് ഈ വൈറസിന് ഹാന്റന്‍ വൈറസ് എന്ന് പേരിട്ടത്. കൊറിയന്‍ യുദ്ധത്തിനുശേഷം (1951-1953) ആരംഭിച്ച ശാസ്ത്രീയ സമീപനങ്ങളാണ് ഈ കണ്ടെത്തലിന് കാരണമായത്. ഈ സമയത്ത് ഐക്യരാഷ്ട്ര സഭാ (യുഎന്‍) സൈനികരില്‍ മൂവായിരത്തിലധികം പേര്‍ക്ക് കൊറിയന്‍ ഹെമറാജിക് പനി പിടിപെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അതിന്റെ വെബ്സൈറ്റില്‍ എഴുതുന്നു, 'പ്രധാനമായും എലിശല്യം പരത്തുന്ന വൈറസുകളുടെ ഒരു കുടുംബമാണ് ഹാന്റ വൈറസുകള്‍. ഇത് ലോകമെമ്പാടുമുള്ള ആളുകളില്‍ വൈവിധ്യമാര്‍ന്ന രോഗ ലക്ഷണങ്ങള്‍ക്ക് കാരണമാകും.'

അമേരിക്കയില്‍ ഹാന്റ വൈറസുകളെ 'ന്യൂ വേള്‍ഡ്' ഹാന്റ വൈറസ് എന്ന് വിളിക്കുന്നു. ഇത് ഹാന്റ വൈറസ് പള്‍മോണറി സിന്‍ഡ്രോം (എച്ച്പിഎസ്) കാരണമാകാമെന്ന് സിഡിസി പറയുന്നു. 'ഓള്‍ഡ് വേള്‍ഡ്' ഹാന്റ വൈറസ് എന്നറിയപ്പെടുന്ന മറ്റ് ഹാന്റ വൈറസുകള്‍ യൂറോപ്പിലും ഏഷ്യയിലും കൂടുതലായി കാണപ്പെടുന്നു. അത് വൃക്കസംബന്ധമായ സിന്‍ഡ്രോം (HFRS) ഉപയോഗിച്ച് ഹെമറാജിക് പനി ഉണ്ടാക്കാം.'

ഹാനികരമായ വൈറസുകള്‍ വഹിക്കുന്ന എലികള്‍ക്കോ അണ്ണാനുകള്‍ക്കോ ചുറ്റുമുള്ള ഏതൊരു പുരുഷനും സ്ത്രീക്കും കുട്ടികള്‍ക്കും എച്ച്പിഎസ് പിടിപെടും.

2012 നവംബറില്‍ കാലിഫോര്‍ണിയയിലെ യോസെമൈറ്റ് നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിച്ച ആളുകളില്‍ 10 പേര്‍ക്ക് ഹാന്റ വൈറസ് അണുബാധ സ്ഥിരീകരിച്ചിരുന്നു. അതുപോലെ, 2017 ല്‍ ഏഴ് സംസ്ഥാനങ്ങളിലായി 17 പേര്‍ക്കും പിടിപെട്ട വൈറസ് അണുബാധയെക്കുറിച്ച് അന്വേഷിക്കാന്‍ സിഡിസി ആരോഗ്യ ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നു.
കൊറോണയ്ക്ക് ശേഷം ചൈനയില്‍ 'ഹാന്റ വൈറസ്' പൊട്ടിപ്പുറപ്പെടുന്നുകൊറോണയ്ക്ക് ശേഷം ചൈനയില്‍ 'ഹാന്റ വൈറസ്' പൊട്ടിപ്പുറപ്പെടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക