Image

യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ വെന്റിലേറ്റര്‍ സമ്മാനിച്ച ഇറ്റാലിയന്‍ വൈദികന്‍ മരണം വരിച്ചു

Published on 25 March, 2020
യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ വെന്റിലേറ്റര്‍ സമ്മാനിച്ച ഇറ്റാലിയന്‍ വൈദികന്‍ മരണം വരിച്ചു

റോം: 'അനുസരണ ബലിയേക്കാള്‍ ഉത്തമം' എന്ന ബൈബിള്‍ വാചകം കൊറോണക്കാലത്തു ചൊല്ലി കോവിഡ് 19 നെ പ്രതിരോധിക്കാം. എന്നാല്‍ കോവിഡ് 19 ബാധിച്ച് മരണം കവരുമെന്നറിഞ്ഞിട്ടും യുവരോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിയാക്കിയ എഴുപത്തിരണ്ടുകാരനായ ഇറ്റാലിയന്‍ വൈദികന്റെ മഹാമനസ്‌ക്തയില്‍ ലോകം മനസുകൊണ്ട് നമിക്കുകയാണിപ്പോള്‍.അതുതന്നെയുമല്ല യന്ത്രങ്ങള്‍ മനുഷ്യജീവന്‍ നീട്ടിക്കൊണ്ടു പോകുന്ന ഇക്കാലത്ത് ഇത് ഏറെ പ്രസക്തം തന്നെ. കൊറോണ വൈറസ് കീഴടക്കിയ ഇറ്റലിയില്‍ മാര്‍ച്ച് 15 നാണ് സംഭവം.

ഇറ്റലിയിലെ ലോവ്‌റെയിലെ ആശുപത്രിയില്‍ കോവിഡ് 19 രോഗ ബാധിതനായി കഴിഞ്ഞിരുന്ന ഫാ. ഡോണ്‍ ജൂസപ്പെ ബെരാര്‍ഡെല്ലിയാണ് രോഗിയായ യുവാവിനു വേണ്ടി തന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഉപയോഗിച്ചിരുന്ന വെറ്റിലേന്റര്‍ സമ്മാനിച്ച് മരണം വരിച്ചത്. മറ്റൊരാള്‍ക്കു വേണ്ടി ജീവന്‍ വെടിഞ്ഞ ഫാ.ഡോണ്‍ ഗീയൂസപ്പെ എന്ന മഹാത്യാഗിയെപ്പറ്റി പ്രമുഖ ജെസ്യൂട്ട് വൈദികന്‍ ഫാ. ജെയിംസ് മാര്‍ട്ടിനാണ് തന്റെ ട്വിറ്ററില്‍ കുറിച്ചതും പുറംലോകം അറിഞ്ഞതും.

കുടുംബസ്ഥനായ ഒരാള്‍ക്ക് വേണ്ടി സ്വയം മരണം സ്വീകരിച്ച വിശുദ്ധ മാക്‌സി മില്യന്‍ കോള്‍ബെയെപ്പോലെ അനുകന്പയുടെ രക്തസാക്ഷി യായി വിശുദ്ധ സ്‌നേഹത്തിലൂന്നിയ ചാരിറ്റിയുടെ നിറവായി ഫാ.ഡോണ്‍ ദൈവസന്നിധിയില്‍ എത്തിയത്.

കൊറോണ എന്ന മഹാമാരി സംഹാര ദൂതനായി എത്തി മരണ താണ്ഡവമാടുന്ന ഇറ്റലിയില്‍ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ ഉപകരിക്കുന്ന വെന്റിലേറ്ററുകളുടെ ദൗര്‍ലഭ്യം വളരെ രൂക്ഷമായിരിക്കുന്ന ഒരു നിസഹായവസ്ഥയിലാണ് ഈ സംഭവം. രോഗത്തിന്റെ പിടിയില്‍ മരണവുമായി മല്ലിട്ട് അതിജീവനത്തിനായി ശ്രമിക്കുന്ന സമയത്താണ് ഫാ.ഡോണ്‍ ഗീയൂസപ്പെ തനിക്കനുവദിച്ച വെന്റിലേറ്റര്‍ യുവരോഗിക്കു കരുണയുടെ രൂപത്തില്‍ സമ്മാനിച്ചത്. ജീവന്‍ തുടിക്കുന്ന യുവാവിന്റെ മുഖം ദൈവത്തിന്റെ മുഖം കണ്ട്, ദൈവത്തിന്റെ ഹിതമാക്കി യാത്രയായപ്പോള്‍ ആ മനസ് എത്ര സന്തോഷിച്ചിരിക്കും. അന്യരുടെ കണ്ണീരൊപ്പാന്‍ വിശ്വാസികളില്‍ നിന്നും ജീവകാരുണ്യത്തിനായി സാന്പത്തികം ഉള്‍പ്പടെയുള്ള സഹായങ്ങള്‍ സ്വീകരിച്ച് വടക്കന്‍ ഇറ്റാലിയന്‍ പ്രവിശ്യയായ ബര്‍ഗാമോയിലെ കാസ്‌നിഗോ ഇടവക സമൂഹത്തിനു നല്‍കിയിരുന്നു. മോട്ടോര്‍ സൈക്കിളില്‍ ചുറ്റിയടിച്ച് ഇടവകയുടെ ഹൃദയഗതങ്ങള്‍ സ്വന്തം ഹൃദയ സ്പന്ദനങ്ങളാക്കി മാറ്റിയ ഇടവകക്കാരുടെ ഹൃദയം കവര്‍ന്ന പ്രിയങ്കരനായ ഫാ.ഡോണ്‍ ഗീയൂസപ്പെയുടെ വിയോഗത്തില്‍ വിതുന്പാനും ഒരുതുള്ളി കണ്ണീര്‍ വീഴ്ത്താനും ആ ഇടവകയില്‍ ആരുമില്ലെന്ന കാര്യവും ദൈവഹിതം.അത്ര ഭീകരമായിപ്പോയി കൊറോണയുടെ അവിടുത്തെ സംഹാരം. സ്വന്തം ജീവന്‍ ബലിനല്‍കി വിശുദ്ധിയുടെ പടവുകള്‍ താണ്ടിയ മാക്‌സിമില്യന്‍ കോള്‍ബെയുടെ പിന്‍ഗാമിയെന്നു ഫാ.ഡോണ്‍ ഗീയൂസപ്പെയെ കാലം വിശേഷിപ്പിക്കുമെന്നു തീര്‍ച്ച.

യഥാര്‍ത്ഥത്തില്‍ ബെരാര്‍ഡെല്ലിക്ക് അനുവദിച്ച വെന്റിലേറ്റര്‍ ആരാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ലെങ്കിലും കരുണയുടെ മുഖം പ്രതിഫലിക്കുന്ന ഈ പ്രവൃത്തിമൂലം ഒരു യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി.

അതേസമയം ഇറ്റലിയില്‍ അറുപതോളം വൈദികരാണ് കൊറോണ ബാധിച്ച് നിത്യതയിലേക്ക് വിളിക്കപ്പെട്ടത്. പൊതുവായ ബലിയര്‍പ്പണം താത്കാലികമായി നിര്‍ത്തിയെങ്കിലും കൊറോണ മൂലം ക്ലേശിക്കുന്ന ജനങ്ങളോടൊപ്പം വൈദികര്‍ ഇപ്പോഴും സേവനത്തിന്റെ പാതയില്‍ തുടരുകയാണ്. ഇതിന്റെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഫാ. ഡോണ്‍ ഗീയൂസപ്പെ ബെരാര്‍ഡെല്ലി. ഒട്ടനവധി സന്യസ്തരെയും രോഗം ബാധിച്ചിട്ടുണ്ട്. രോഗം ബാധിച്ച ഒരു ബിഷപ് സുഖംപ്രാപിച്ചുവരുന്നു.

ആരോഗ്യ സംവിധാനം പൂര്‍ണമായും താറുമാറായ അവസ്ഥയില്‍ മഹാദുരന്തമായ കൊറോണ മൂലം 6,000 ത്തിലധികം ഇറ്റലിക്കാരാണ് ഇപ്പോള്‍ മരിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക