കൊറോണ വൈറസ്സിന്റെ സാന്നിധ്യം പരിശോധിക്കാന്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ഒറ്റപ്പാലം സ്വദേശി ഡോ. ചന്ദ്രശേഖരൻ ഭാസ്‌കരൻനായര്‍. ചെലവു കുറഞ്ഞതും അതിവേഗത്തില്‍ ഫലം അറിയാന്‍ സഹായിക്കുന്നതുമായ സങ്കേതികവിദ്യയാണ് വികസിപ്പിച്ചെടുത്തത്. ഒരു മണിക്കൂറിനകം ഈ ഉപകരണം ഫലം നല്‍കുമെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്ഥാനമായ ബിഗ്‌ടെക് ലാബ്‌സ് സ്ഥാപകനാണ് ഡോ. ചന്ദ്രശേഖരൻ ഭാസ്‌കരൻനായരാര്‍.
ഗോവ ആസ്ഥാനമായുള്ള മോൾബയോ ഡയഗനോസ്റ്റിക്‌സാണ് റിയൽ ടൈംപോയന്റ്ഓഫ് കെയർ പി.സി.ആർ. കോവിഡ്-19 പരിശോധനാ ചിപ്പ് പുറത്തിറക്കുന്നത്. പരിശോധന നടത്താന്‍ ഐസിഎംആറിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇത് പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനയ്ക്കുള്ള അനുമതിയാണ്. അന്തിമ അനുമതി അടുത്തയാഴ്ചയോടെ ലഭിച്ചേക്കും.
സാമ്പിള്‍ ശേഖരണം ഏറെ സുരക്ഷിതമായ രീതിയിലാണ് നടത്തുക. നിര്‍വീര്യമാക്കിയാണ് സാമ്പിള്‍ ശേഖരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരുമെന്ന ഭീതിയില്ല.
1500ല്‍ താഴെയാണ് ഈ ഉപകരണത്തിന് വിലയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവിലുള്ള ടെസ്റ്റുകള്‍ക്ക് ഇതിന്റെ ഇരട്ടിയിലധികം ചെലവ് വരുന്നുണ്ട്.
ഇന്ത്യയില്‍ വേണ്ടത്ര ടെസ്റ്റുകള്‍ നടക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന തുടര്‍ച്ചയായി ആശങ്കയറിയിച്ചിരുന്നു. എന്നാല്‍ ഈ ആശങ്കയോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കുകയുണ്ടായില്ല. കൊറോണ ടെസ്റ്റുകളുടെ എണ്ണം കാര്യമായി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.