ചങ്ങനാശേരി പായിപ്പാട് ലോക്കഡൗണ്‍ ലംഘിച്ച് റോഡില്‍ തടിച്ചുകൂടിയ അതിഥി തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നതായി കോട്ടയം ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു.
തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതി ഇല്ലെന്നും എന്നാൽ നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയിലും മറ്റും തൊഴിലാളികളെ നാട്ടിലേയ്ക്ക് അയയ്ക്കാന്‍ സൗകര്യമൊരുക്കുന്നതായുള്ള വാര്‍ത്ത അറിഞ്ഞാണ് തങ്ങള്‍ക്കും അപ്രകാരം സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്തിറങ്ങിയതെന്നാണ് കരുതുന്നതെന്നും നാട്ടിലേക്ക് പോകാമെന്ന് ആരോ തെറ്റിദ്ധരിപ്പിചെന്നും കളക്ടര്‍ പറഞ്ഞു.
ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും പ്രശ്‌നങ്ങളൊന്നും അവര്‍ പറഞ്ഞിട്ടില്ല. നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് അവരെ എവിടേയ്ക്കും പറഞ്ഞയയ്ക്കാന്‍ സാധിക്കില്ല.
നിലവില്‍ ഉള്ള സ്ഥലത്ത് സ്ഥലപരിമിതിയുണ്ടെങ്കില്‍ അവരെ താമസിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം നിലവില്‍ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് തൊഴിലാളികളെ താമസിപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. പക്ഷേ, തൊഴിലാളികള്‍ അവിടേക്ക് വരാന്‍ തയ്യാറാകാത്തതാണ്.
കേരളീയ രീതിയിലുള്ള ഭക്ഷണമാണ് ഇവര്‍ക്ക് കമ്യൂണിറ്റി കിച്ചനില്‍ നിന്ന് ലഭിച്ചത്. അതുകൊണ്ട് ഉത്തരേന്ത്യന്‍ ഭക്ഷണവും ഭക്ഷ്യധാന്യങ്ങളും എത്തിച്ചുകൊടുക്കുന്നതിലും പ്രശ്‌നങ്ങളില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി.