Image

കൊറോണ വൈറസ്; താമസ സ്ഥലത്തു തന്നെ തുടരുവാന്‍ അഭ്യര്‍ഥിച്ച് ആരോഗ്യ മന്ത്രാലയം

Published on 30 March, 2020
 കൊറോണ വൈറസ്; താമസ സ്ഥലത്തു തന്നെ തുടരുവാന്‍ അഭ്യര്‍ഥിച്ച് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കൊറോണ ഭീഷണിയുടെ പാശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമെങ്കില്‍ പുറത്തു കടക്കരുതെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

രാജ്യത്ത് പുതുതായി കണ്ടെത്തിയ ചില പുതിയ കേസുകളുടെ ഉറവിടം തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ തന്നെ തുടരുവാന്‍ മന്ത്രാലയം അഭ്യര്‍ഥിച്ചു. മഹബുള്ള പ്രദേശത്ത് രണ്ടു ദിവസം മുമ്പ് കോവിഡ് 19 ബാധിതനെ കണ്ടെത്തിയിരുന്നു. ഇദ്ദേഹം കഴിയുന്ന ക്യാമ്പില്‍ 600 ഓളം ആളുകളാണ് താമസിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായാണ് കരുതുന്നത്. രോഗബാധിതരെ ഒറ്റപ്പെടുത്താന്‍ സാധ്യമായതെല്ലാം മന്ത്രാലയം ചെയ്യുന്നുണ്ട്. തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന അഞ്ച് കെട്ടിടങ്ങള്‍ ഐസലേഷന്‍ ചെയ്തതായും കൊറോണ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും പരിശോധനകള്‍ക്ക് വിധേയമാക്കുന്നതായും അധികൃതര്‍ അറിയിച്ചു. അതിനിടെ തയ്യല്‍ ജോലി ചെയ്യുന്ന മറ്റൊരു ഇന്ത്യക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതോടൊപ്പം ഷുവൈഖില്‍ കഴിയുന്ന ബംഗ്ലാദേശ് പൗരനും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് പ്രാദേശികമായി പടരുന്നത് സൂക്ഷ്മമായാണ് അധികാരികള്‍ വിലയിരുത്തുന്നത്. ഇതുവരെയുള്ള 235 കേസുകളില്‍ ഭൂരിഭാഗവും കുവൈത്തിനു പുറത്തുനിന്നുള്ള യാത്രക്കാരില്‍ നിന്നാണ്. രണ്ട് ദിവസത്തിനിടെ 31 കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 266 ആയി ഉയര്‍ന്നു. ഇതില്‍ ഭൂരിഭാഗവും പ്രാദേശിക സമ്പര്‍ക്കത്തില്‍ നിന്നാണ് വ്യാപിച്ചത്. വൈറസ് പടരുന്നത് തടയാന്‍ അധികാരികള്‍ നിരവധി നടപടികള്‍ സ്വീകരിച്ചു വരികയാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക