Image

ദുരൂഹത നിറഞ്ഞ വുഹാനിലെ കൊവിഡ്19 മരണങ്ങള്‍ (മൊയ്തീന്‍ പുത്തന്‍ചിറ)

മൊയ്തീന്‍ പുത്തന്‍ചിറ Published on 31 March, 2020
ദുരൂഹത നിറഞ്ഞ വുഹാനിലെ കൊവിഡ്19 മരണങ്ങള്‍ (മൊയ്തീന്‍ പുത്തന്‍ചിറ)
ചൈനയിലെ വുഹാന്‍ നഗരത്തില്‍ കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം സംബന്ധിച്ച് ദുരൂഹത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനീസ് അധികൃതരുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി കൊറോണ വൈറസ് ബാധിച്ച് 42,000 പേരെങ്കിലും മരിച്ചുവെന്ന് വുഹാനിലെ പ്രദേശവാസികള്‍ വിശ്വസിക്കുന്നു. വുഹാനില്‍ 3200 പേര്‍ മാത്രമാണ് മരിച്ചതെന്ന് നേരത്തെ ചൈനീസ് അധികൃതര്‍ അവകാശപ്പെട്ടിരുന്നു.

വുഹാന്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ നിന്ന് ആരംഭിച്ച കൊറോണ വൈറസ് ഇതുവരെ രാജ്യത്തുടനീളം 3300 പേര്‍ മരിക്കുകയും 81,000 പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുകയും ചെയ്തതായി ചൈനീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതില്‍ 3,182 പേര്‍ ഹുബെ പ്രവിശ്യയില്‍ മാത്രം മരിച്ചു. അതേസമയം, മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രതിദിനം 500 അസ്ഥി കലശങ്ങള്‍ നല്‍കുന്നുണ്ടെന്ന് വുഹാനിലെ പ്രാദേശിക ജനങ്ങള്‍ അവകാശപ്പെടുന്നു.

ഏഴ് വ്യത്യസ്ത ഫ്യൂണറല്‍ ഹോമുകളില്‍ (ശവസംസ്‌കാര കേന്ദ്രങ്ങള്‍) അസ്ഥി കലശം നല്‍കുന്ന പ്രക്രിയ തുടരുകയാണ്. ഈ കണക്കനുസരിച്ച്, ഓരോ 24 മണിക്കൂറിലും 3500 പേര്‍ക്ക് അസ്ഥി കലശം നല്‍കി. ഹങ്കു, വുചാങ്, ഹന്യാങ് എന്നിവിടങ്ങളില്‍ ഏപ്രില്‍ 5 നകം ആളുകള്‍ക്ക് അസ്ഥി കലശങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിലാണ് ചൈനയിലെ കിംഗ് മിംഗ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. അതില്‍ ആളുകള്‍ അവരുടെ പൂര്‍വ്വികരുടെ ശവകുടീരം സന്ദര്‍ശിക്കും.

ഈ രീതിയില്‍, അടുത്ത 12 ദിവസത്തിനുള്ളില്‍ 42000 അസ്ഥി കലശങ്ങള്‍ വിതരണം ചെയ്യുമെന്നാണ് അറിവ്. 5000 അസ്ഥി കലശങ്ങളാണ് രണ്ടുതവണയായി നല്‍കിയതെന്ന് ചൈനീസ് മാധ്യമമായ കെയ്ക്‌സിന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു മാസത്തോളം നീണ്ടുനിന്ന ലോക്ക്ഡൗണ്‍ സമയത്താണ് ഇത് നടന്നതെന്ന് കെയ്ക്‌സിന്‍ പറയുന്നു.

ഡിസംബറില്‍ ആദ്യമായി രോഗം പ്രത്യക്ഷപ്പെട്ട ഈ മധ്യ ചൈനീസ് നഗരത്തില്‍ വൈറസിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ഈ ആഴ്ച ആരംഭിക്കുന്ന എട്ട് പ്രാദേശിക ഫ്യൂണറല്‍ ഹോമുകളില്‍ നിന്ന് ചിതാഭസ്മം എടുക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് അസ്ഥി കലശങ്ങള്‍ ട്രക്കുകളില്‍ കയറ്റിവിടുന്ന ഫോട്ടോകള്‍ ചൈനീസ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒരു ഫ്യൂണറല്‍ ഹോമിന് പുറത്ത് കഴിഞ്ഞ ബുധനാഴ്ചയും വ്യാഴാഴ്ചയും 2500 ഓളം അസ്ഥി കലശങ്ങള്‍ ട്രക്കുകള്‍ കയറ്റി അയച്ചതായി ചൈനീസ് മാധ്യമമായ കെയ്ക്‌സിന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെയ്ക്‌സിന്‍ പ്രസിദ്ധീകരിച്ച മറ്റൊരു ചിത്രത്തില്‍ 3,500 അസ്ഥി കലശങ്ങള്‍ അകത്ത് നിലത്ത് അടുക്കിയിരിക്കുന്നതായി കാണിച്ചിട്ടുണ്ട്. എത്ര കലശങ്ങള്‍ നിറച്ചുവെന്ന് വ്യക്തമല്ല.

ചിതാഭസ്മം എടുക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായി ചില കുടുംബങ്ങള്‍ പറഞ്ഞതായി കെയ്ക്‌സിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം വുഹാനില്‍ 2,535 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. പുതിയ കേസുകളുടെ എണ്ണം പൂജ്യമായിത്തീര്‍ന്നതായും വൈറസ് ബാധിച്ച മറ്റ് രാജ്യങ്ങളിലേക്ക് നയതന്ത്രപരമായ മുന്നേറ്റം വര്‍ദ്ധിപ്പിച്ചതായും ചില മെഡിക്കല്‍ സപ്ലൈകള്‍ അയച്ചതായും ജനുവരി മുതല്‍ ലോക്ക്ഡൗണ്‍ നീക്കം ചെയ്യുമെന്ന പ്രഖ്യാപനം വന്നു.

എന്നാല്‍ പൊതുജനങ്ങളില്‍ ഒരു വിഭാഗത്തിന് ഔദ്യോഗിക കണക്കുകളുടെ കൃത്യതയെക്കുറിച്ച് സംശയമുണ്ട്. പ്രത്യേകിച്ചും വുഹാന്റെ അമിതമായ മെഡിക്കല്‍ സംവിധാനം, വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പ്രാരംഭ ഘട്ടത്തില്‍ മറച്ചുവെക്കാനുള്ള അധികാരികളുടെ ശ്രമങ്ങള്‍, ഔദ്യോഗിക കേസുകള്‍ കണക്കാക്കുന്ന രീതിയിലുള്ള ഒന്നിലധികം പുനരവലോകനങ്ങള്‍ എന്നിവ. ഉന്നത വുഹാന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടിട്ടുണ്ട്.

മരണമടഞ്ഞ നിരവധി ആളുകള്‍ക്ക് കോവിഡ് 19 ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കെയ്ക്‌സിന്‍ പറയുന്നു. കൊറോണ വൈറസ് ബാധിച്ചവരെ സഹായിക്കാന്‍ പരിമിതമായ ആശുപത്രി സൗകര്യം മൂലം ശരിയായ ചികിത്സ ലഭിക്കാതെ നിരവധി പേര്‍ മരണമടഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗരത്തിന്റെ സിവില്‍ അഫയേഴ്‌സ് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 2019 നാലാം പാദത്തില്‍ 56,007 ശവസംസ്‌ക്കാരങ്ങള്‍ വുഹാനില്‍ നടന്നു. ശവസംസ്‌കാരങ്ങളുടെ എണ്ണം 2018 നാലാം പാദത്തേക്കാള്‍ 1,583 ഉം 2017 ലെ നാലാം പാദത്തേക്കാള്‍ 2,231 ഉം കൂടുതലാണ്.

മരണപ്പെട്ടയാളുടെ കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരോട് ശരിയായ 'വിടപറയല്‍' നടന്നേക്കില്ല. ഏപ്രില്‍ 30 വരെ വ്യക്തികള്‍ ശവകുടീരങ്ങള്‍ തൂത്തുവാരുന്നത് വിലക്കുന്നതായി വുഹാന്‍ സര്‍ക്കാര്‍ പ്രസ്താവന ഇറക്കി. അതായത് പരമ്പരാഗത ഏപ്രില്‍ 4 ചിംഗ് മിംഗ് ഫെസ്റ്റിവല്‍ (ശവകുടീരം സന്ദര്‍ശിക്കലും തൂത്തുവാരലും) ആചരിക്കാന്‍ കഴിയില്ല. ഗ്വാങ്‌സി, സെജിയാങ് എന്നിവയുള്‍പ്പടെ മറ്റ് പ്രവിശ്യകളും സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജന സംഗമങ്ങള്‍ക്കെതിരായ നടപടിയായി, അസ്ഥി കലശങ്ങള്‍ എടുക്കുമ്പോള്‍ തങ്ങളുടെ തൊഴിലുടമകളോ അയല്‍ക്കൂട്ട സമിതികളിലെ ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരിക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങളെ വൈറസ് ബാധിച്ച് നഷ്ടപ്പെട്ട വുഹാനിലെ രണ്ട് നാട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു,

തന്റെ പിതാവിന്റെ ചിതാഭസ്മം എപ്പോള്‍ എടുക്കാമെന്നതിനെക്കുറിച്ച് കൂടുതല്‍ അറിയിപ്പ് ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്ന് ജില്ലാ സര്‍ക്കാര്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വുഹോ നിവാസിയായ ക്യൂ സായ് ഷീ സോംഗ് എന്ന അപരനാമം ഉപയോഗിച്ച് ഒരാള്‍ വെയ്‌ബോ (Weibo) എന്ന ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

അഡാഗിയര്‍ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് മറ്റൊരു മറ്റൊരു വെയ്‌ബോ ഉപയോക്താവ് തന്റെ ഭര്‍ത്താവിനെ കൊറോണ വൈറസ് നഷ്ടപ്പെടുത്തിയെന്നും, അതിനുശേഷം അവര്‍ വികാരാധീനയായി ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്യുത് നിര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 'എനിക്ക് ഒരൊറ്റ ആവശ്യമേ ഉള്ളൂ, എന്റെ ഭര്‍ത്താവിന് എത്രയും വേഗം ശരിയായ അന്ത്യവിശ്രമം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' എന്ന് അവര്‍ വെയ്‌ബോയില്‍ പോസ്റ്റു ചെയ്തു.
ദുരൂഹത നിറഞ്ഞ വുഹാനിലെ കൊവിഡ്19 മരണങ്ങള്‍ (മൊയ്തീന്‍ പുത്തന്‍ചിറ)ദുരൂഹത നിറഞ്ഞ വുഹാനിലെ കൊവിഡ്19 മരണങ്ങള്‍ (മൊയ്തീന്‍ പുത്തന്‍ചിറ)ദുരൂഹത നിറഞ്ഞ വുഹാനിലെ കൊവിഡ്19 മരണങ്ങള്‍ (മൊയ്തീന്‍ പുത്തന്‍ചിറ)ദുരൂഹത നിറഞ്ഞ വുഹാനിലെ കൊവിഡ്19 മരണങ്ങള്‍ (മൊയ്തീന്‍ പുത്തന്‍ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക